പേജുകള്‍‌

മാറുന്ന ചിരി

സൃഷ്ടിപദം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'നിള പാടുമ്പോൾ' എന്ന കവിതാസമാഹാരത്തിൽ ഉൾപ്പെടുത്തിയ കവിത:

ഇന്നലെ:


തോളോടുതോൾ ചേർന്നവർ നടന്നപ്പോൾ 

ഹൃദയത്തിലും ചിരി വിടർന്നിരുന്നു.

അവരുടെ ചിന്തകൾ ഒന്നായിരുന്നു,

അവർ നെയ്ത സ്വപ്നങ്ങളും.


ഇന്ന്:


ഇരുട്ടിൽ തിളങ്ങിയത് അവന്റെ ചിരിയോ,   

ഉയർത്തിയ വാളോ, അതോ രണ്ടും ചേർന്നതോ?


പേടിച്ചരണ്ട മിഴികളിൽ തെളിഞ്ഞുനിന്നു, 

ചിരിക്കുന്ന മുഖവും തിളങ്ങുന്ന കണ്ണുകളും. 


കയ്യിൽ വിലങ്ങു വീണപ്പോഴുമവൻ ചിരിച്ചു.

രക്തക്കറ തളംകെട്ടി നിൽക്കുന്ന തറയിൽ നിന്ന് 

കാമറ കണ്ണുകളെ നോക്കി അവൻ ചിരിച്ചു.

തെളിവുകൾ തലനാരിഴകീറി നോക്കുമ്പോൾ 

നീതിദേവതയുടെ തുലാസ്സിനെ നോക്കിയാണ് ചിരിച്ചത്.

ശിക്ഷ വിധിക്കുമ്പോൾ കൂസലില്ലാതെ ചിരിച്ചു.


വെട്ടേറ്റവനും ചിരിച്ചുകൊണ്ടേയിരിക്കുകയാണ്,

ചുമരിലെ ചില്ലുപേടകത്തിൽ നിന്ന്!


നാളെ:


നാളെ തൂക്കുകയർ വീണാലും ചിരിച്ചേക്കാം,

ചിരി നിലച്ച ഹൃദയമാണെങ്കിൽക്കൂടി. 

പേടിച്ചരണ്ട മിഴികളിൽ ശൂന്യത മാത്രം!

വരണ്ട ചുണ്ടുകൾ ചിരി മറന്നിരിക്കും!