പേജുകള്‍‌

പനയാലപ്പൻ




എന്റെ ഗ്രാമമായ പനയാലിൽ സ്ഥിതിചെയ്യുന്ന, വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രമാണ് ശ്രീ മഹാലിംഗേശ്വര ക്ഷേത്രം. ഓർമ്മ വെച്ചത് മുതൽ കാണുകയും കേൾക്കുകയും ചെയ്യുന്ന പനയാലിന്റെ നാഥനെ കുറിച്ച്, ഇഷ്ട ദൈവമായ ശ്രീ മഹാദേവനെക്കുറിച്ച് എന്റെ മനസ്സിൽ  ഉടലെടുത്ത ഏതാനും വരികൾ ഇവിടെ കുറിക്കുന്നു.


ആദ്യമായി കേട്ടതെന്നറിയില്ല നിൻ നാമം
ആദ്യമായി കണ്ടതെന്നറിയില്ല നിൻ രൂപം
പനയാലിൽ വാഴും മഹാലിംഗേശ്വരാ 
ഭക്തരേ കാത്തീടും ശ്രീപരമേശ്വരാ...

അരയാൽത്തറയിൽ എത്തീടുമ്പോൾ
ഇലകളിൽ കാറ്റിന്റെ പഞ്ചാക്ഷരി
അമ്പലക്കുളത്തിലെ കുഞ്ഞോളങ്ങൾ 
താളത്തിൽ പാടുന്നു ശിവപഞ്ചാക്ഷരി

കൽവിളക്കിലെ നാളങ്ങൾ കാറ്റിനാൽ 
ആടുന്നുവോ നിന്റെ താണ്ഡവ നൃത്തം
ദീപാരാധന തൊഴുതു ഞാൻ നിൽക്കവേ
തിരികളിൽ തെളിഞ്ഞതും നിൻരൂപമല്ലോ

ഓംകാരം മുഴങ്ങും പ്രദക്ഷിണ വഴിയിൽ
കണ്ടു ഞാൻ നിന്നെയോരോ ചുവടിലും
തെളിയേണെ നിൻ രൂപം എന്നുള്ളിൽ നിത്യം
നിറയേണെ നിൻ നാമം എൻ കാതിലെന്നും

നാഗത്തറയിലെ മഞ്ഞൾപ്പൊടിയിലും
ഉപദേവത വാഴും ശ്രീകോവിലുകളിലും
നിറയുന്നതോ ശിവമാഹാത്മ്യം മാത്രം
അറിയുന്നതോ ശിവപൊരുളുകൾ മാത്രം

കുളിരുമായി ഒഴുകിവരും തെക്കൻ കാറ്റും
നിന്മുന്നിൽ വസിക്കും ശ്രീനാരായണനും
പാടുന്നതത്രയും നിൻ നാമാവലികൾ
കാണുന്നതോ നിൻ മായാലീലകൾ

അമ്പലമണികളും ശംഖൊലി നാദവും
നാലമ്പലം നിറയ്ക്കും നിന്നപദാനങ്ങൾ
എന്നധരം മന്ത്രിക്കും ഓംകാരം നിത്യം
പാടുന്നു നമഃശ്ശിവായ മന്ത്രം ഹൃദയവും 

നാടിൻ കാവലാൾ പെരുന്തട്ട വാഴും 
ചാമുണ്ഡിദേവിക്കുടയോനാം ശങ്കരാ  
തിരുമുടി ഉയർത്തി തിരുമുറ്റം വലംവെച്ചു
വാക്കുരിയേകുന്നു നിനക്കായ് മാത്രം

നിൻ നടയിലാടും ലോകൈകപാലകൻ
വിഷ്ണുമൂർത്തി ഭജിപ്പതും നിൻ നാമമല്ലോ 
പൊരുളുകൾ ഉരുവിട്ട് അരിയെറിഞ്ഞ്
ഗുണം വരുത്തുന്നതും നിൻ കൃപയാലേ

മകരസംക്രമവേളയിൽ അവിടുത്തെ
തിരുവുത്സവമേളം നടത്തുന്നു ഭക്തർ
നിൻ ദിവ്യരൂപവും പഞ്ചാരിമേളവും
ശീവേലിക്കാഴ്ചയും നിറയുന്നു മനസ്സിൽ 

ആടുന്നു ആനന്ദനർത്തനം രാവിൽ 
അയ്യപ്പസ്വാമിയും നടരാജമൂർത്തിയും 
കൺകുളിർത്തീടും നർത്തനം കാൺകേ
ആനന്ദാശ്രു പൊഴിക്കുന്നു ഭക്തരും 

സ്വയംഭൂവായീ മണ്ണിൽ പിറവിയെടുത്തു
പനയോലയിൽ മൂടിക്കിടന്നല്ലോ പണ്ട്
പനയാലിൻ നാഥനായി നീ മാറിയല്ലോ 
പനയാലപ്പനായി ഭജിച്ചിടുന്നേൻ നിത്യം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ