പേജുകള്‍‌

ആഗോളതാപനം

 



തല പൊക്കാൻ വയ്യാതെ കിടക്കയെ 

ആശ്രയിക്കേണ്ടി വന്നത് പെട്ടെന്നായിരുന്നു.

ഉച്ചനിശ്വാസങ്ങൾ 

ഉഷ്‌ണവായു പ്രവാഹം പോലെ. 

ചില നേരത്ത് ദേഹമാകെ വിറക്കും, 

ഭൂചലനത്തിൽ മലകൾ കുലുങ്ങുന്നതുപോലെ. 

ചിലപ്പോൾ ദേഹം വിയർപ്പ് ചാലിൽ മുങ്ങും, 

മലവെള്ളപ്പാച്ചിൽ പോലെ. 

കണ്ണുകൾ കീഴ്മേൽ മറിയുന്നു, 

കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതുപോലെ. 

നടക്കുമ്പോൾ അടിതെറ്റി വീണുപോകുന്നു, 

വന്മരങ്ങൾ കടപുഴകുന്നതുപോലെ. 

ദേഹമാകെ പൊള്ളുന്നു, 

ഭൂമിയുടെ ഉപരിതലം പോലെ. 

പനി വന്നാൽ മനുഷ്യർ പോലും അസ്വസ്ഥരാകുന്നു, 

പിന്നെയാണോ ഭൂമി?

വാർദ്ധക്യം

 


ഇരുട്ടിന്റെ കമ്പളം മലയെ പൊതിയുമ്പോൾ, 

കമ്പിളിയിൽ പൊതിഞ്ഞൊരു രൂപം 

കരിമലയിൽ നിന്നൊരു ചെറുപാറ-

ക്കഷ്ണം നിരങ്ങി നിരങ്ങി വരുന്നത് പോലെ 

മന്ദമെങ്കിലും ഇത്തിരി ധൃതിയോടെ 

കിതപ്പോടെ അണയുന്നു അങ്ങാടിയിൽ.

ജീവിതഭാരക്കിതപ്പല്ലതെന്നറിയുക,

വർദ്ധക്യത്തിലെ അതിഥിയാണത്രെ. 

ആകുലവ്യാകുലതകളില്ലാത്തൊരീ മുഖം 

യൗവനം പടിയിറങ്ങിയതിൻ ബാക്കിപത്രം. 

പിന്നോട്ടുനടക്കാറില്ല ചിന്തകൾ 

തലയിലേറ്റി നടക്കാറുമില്ല. 

പരിഭവമില്ല പരാതിയുമിത്തിരി 

അനുഭവിച്ചീടുവാൻ മടിയേതുമില്ല. 

കൂട്ടിരിപ്പിനാരുമില്ലാത്തൊരാൾ

ഒറ്റപുതപ്പിൽ കൂടണഞ്ഞീടുന്നു. 

യൗവനത്തിളപ്പിൽ കാണാത്ത വഴികൾ 

വർദ്ധക്യക്കിതപ്പിനാൽ കണ്ടുതീർത്തീടുന്നു. 

ഒരു മൽസ്യഗന്ധ അപാരത

 


എന്റെ മുന്നിലുള്ള വട്ടത്തിലുള്ള പ്ലാസ്റ്റിക് കളിപ്പാട്ടം നിർത്താതെ  കറങ്ങിക്കൊണ്ടിരിക്കുകയാണ്. മോളുടെ കൂടെ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. കളിപ്പാട്ടത്തിലെ ചെറിയ കുഴികളിൽ നിന്നും പ്ലാസ്റ്റിക് മീനുകൾ മേലോട്ട് പൊങ്ങി വാ പിളർത്തി നിൽക്കുമ്പോൾ കൈയിലുള്ള ചൂണ്ട അതിന്റെ തൊണ്ടയിൽ കുരുക്കി പൊക്കിയെടുക്കുക എന്നതാണ് കളി.  കുഴികളിൽ നിന്നും പൊങ്ങി വന്ന മീനുകൾ ഓരോന്നായി വാ പിളർത്തി കുറച്ചുനേരം മുകളിലോട്ട് നോക്കിനിൽക്കുകയും പിന്നീട് വായടച്ച് കുഴിയിലേക്ക് മുങ്ങാംകുഴിയിടുകയും ചെയ്തുകൊണ്ടിരുന്നു. ഞാനാകട്ടെ വായുവിൽ ആടിക്കൊണ്ടിരിക്കുന്ന ചൂണ്ടയെ അടക്കിനിർത്താനുള്ള ശ്രമത്തിലുമാണ്. ഒടുവിൽ കഷ്ടപ്പെട്ട് എന്റെ ചൂണ്ട വാ പിളർത്തി വന്ന ഒരുവന്റെ തൊണ്ടയിൽ കുരുക്കി. മുകളിലോട്ട് വലിക്കാൻ നോക്കുമ്പോൾ ഒരു നിമിഷം എന്റെ നോട്ടം അതിന്റെ കണ്ണുകളിൽ തടഞ്ഞു. അവിടെ പ്രാണനുവേണ്ടി കരയുന്ന ഒരു ജീവന്റെ നിസ്സഹായാവസ്ഥ കണ്ടു. അതിനെ കാത്തിരിക്കുന്ന കുടുംബത്തിന്റെ വേദന കണ്ടു. ചൂണ്ട വലിക്കാനാവാതെ കൈകൾ നിശ്ചലമായി. അറിയാതെ വർഷങ്ങൾ പുറകിലോട്ടു ഞാൻ സഞ്ചരിച്ചു. അവിടെ തോട്ടിലും മഴവെള്ളം ഒഴുകിപ്പോകുന്ന ചെറിയ കൈവഴികളിലുമെല്ലാം ഞാനും ഏട്ടനും നിൽക്കുകയാണ്. കൈയ്യിലൊരു തോർത്തുമായി മുട്ടോളം വെള്ളത്തിൽ. കൈയ്യിലെ തോർത്ത് വെള്ളത്തിൽ മുക്കിവെച്ചു മീനുകൾ വരുമ്പോൾ പെട്ടെന്നൊരു പൊക്കൽ! അതാ, മൂന്നാലു മീനുകൾ പ്രാണനുവേണ്ടി പിടയുന്നു. ഞങ്ങൾ അത് കണ്ടു രസിക്കുകയാണ്. ജീവിതത്തിലേക്ക് കുതിക്കാനായി കുട്ടിക്കരണം മറിയുകയാണ് അവ. ഇളംവെയിലിൽ അവയുടെ ദേഹം വെള്ളി പോലെ തിളങ്ങുന്നു. പിടിക്കുമ്പോൾ വഴുതിപ്പോകുന്ന അവയെ ആയാസപ്പെട്ട് കൈയിലെടുത്ത് ആ പിടച്ചിൽ ഞങ്ങൾ ശരിക്കും ആസ്വദിക്കുകയാണ്. ചത്ത് മലച്ചുവീണപ്പോൾ ഒഴുകിപ്പോകുന്ന വെള്ളത്തിലേക്ക് അവയെ വലിച്ചെറിഞ്ഞു; ആ പോക്കും ഞങ്ങൾ ആസ്വദിച്ചു. തോർത്തു കൊണ്ടുള്ള അഭ്യാസം ഞങ്ങൾ പിന്നെയും തുടർന്നു കാണും, കുളത്തിലും പുഴയിലും ഒക്കെ. ഓർക്കുന്തോറും എന്റെ കണ്ണ് നനഞ്ഞു. അവയുടെ പിടച്ചിൽ എന്റെ നെഞ്ചിൽ തറച്ചു. ശ്വാസംമുട്ടിയുള്ള കരച്ചിൽ എന്റെ കർണ്ണപുടത്തിൽ ആഞ്ഞടിച്ചു. ഒരു കരച്ചിൽ എന്റെ തൊണ്ടയിൽ കുരുങ്ങി. മീനിന്റെ തൊണ്ടയിൽ കുടുങ്ങിയ ചൂണ്ട വലിച്ചെടുക്കാനാകാതെ ഞാൻ കുഴങ്ങി. ഞാൻ പതുക്കെ ശ്രദ്ധാപൂർവ്വം മീനിന് കേടുപറ്റാതെ ചൂണ്ട പുറത്തെടുത്തു. ജീവൻ തിരിച്ചുകിട്ടിയത് വിശ്വസിക്കാനാകാതെ എന്നാൽ രക്ഷപ്പെട്ടതിലുള്ള സന്തോഷത്തിൽ ആ മീനെന്നെ നന്ദിയോടെ നോക്കിയതായി എനിക്ക് തോന്നി. ഒറ്റ കുതിപ്പിന് അത് മാളത്തിലേക്ക് വലിഞ്ഞു. ചൂണ്ട താഴെയിട്ടു, ഞാൻ സോഫയിൽ ചാരിയിരുന്ന് കണ്ണുകളടച്ചു. ഒരു ജീവൻ തിരിച്ചുനല്കിയതിന്റെ ചാരിതാർഥ്യം ഞാൻ അനുഭവിക്കുകയായിരുന്നു. മോളാകട്ടെ ഇതൊന്നുമറിയാതെ മീനുകളെ പിടിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് ഒരു തീക്ഷ്ണഗന്ധം മൂക്കുകളെ വലയം ചെയ്തു. നല്ല പരിചിതമായ സുഖകരമായ മണം. അതെന്റെ മൂക്കിലൂടെ ആമാശയത്തിലേക്കു കയറി അവിടെ ചില വിക്രിയകൾ ചെയ്തു. ആ ഗന്ധത്തിൽ അലിഞ്ഞിരിക്കെ ഭാര്യയുടെ വിളി വന്നു, "വന്നു ഭക്ഷണം കഴിച്ചോ..മോളെയും വിളിച്ചോ". കൈ കഴുകി ഞാൻ ഊൺമേശയിൽ ചെന്നിരുന്നു. അവിടെ ഒരു പാത്രത്തിൽ പൊരിച്ച മീൻ കഷണങ്ങൾ ചൂടാറാകാതെ കിടക്കുന്നു. ഒരു നിമിഷം ഞാൻ അതിനെ നോക്കിനിന്നു. വികാരത്തെ നിയന്ത്രിക്കാൻ കഴിയാതെ എന്റെ കൈകൾ തരിച്ചു. 

നിറഞ്ഞ വയറും തടവി ഒരു ഏമ്പക്കവും വിട്ടതിനുശേഷം ഞാൻ എഴുന്നേറ്റ്  കൈകഴുകി. ഞാനും മോളും ഇപ്പോഴും കളിക്കുകയാണ്. വാ പിളർന്നു വരുന്ന ഓരോ മീനിനെയും ഞാൻ ആവേശത്തോടെ ചൂണ്ടയിൽ കോർത്തെടുത്തു, യാതൊരു വൈമനസ്യവും കൂടാതെ.

പകയുടെ പഴയ കഥ

 



വടക്കൻ പാട്ട് ഞാൻ എന്റെ വാക്കുകളിൽ വളരെ ചരുക്കി എഴുതിയത്. 


വർഷം ചറ പറ പെയ്യും കാലം 

കണ്ടത്തിൽ ഞാറു നടുന്ന കാലം 

ചളിയിൽ ചവുട്ടി പണിയുന്നോർക്കായി 

ഒരു കഥ ചൊല്ലീടാം കൂട്ടരേ ഞാൻ 


ഒരു പെണ്ണിനോടുള്ള ആശ മൂത്ത്

മച്ചൂനനെ കൊന്ന പഴയ കഥ 

അമ്മാവനെ കൊന്ന ചേകവന്റെ 

തലയരിഞ്ഞടങ്ങിയ നാട്ടുകഥ 


അങ്ങോരു നാട് കടത്തനാട് 

അങ്കചേകോരേറെ വാഴും നാട് 

ആ നാട്ടിൽ തിലകമായി വാണിരുന്ന 

പുത്തൂരം വീടേറെ പെരുമയേറും 


ആ വീട്ടിൻ നാഥനായി വാണിരുന്ന  

കണ്ണപ്പൻ ചേകോരോ വീരനത്രെ 

പ്രായം നരകേറി വന്നെന്നാലും 

അങ്കത്തിൽ തോൽവിയറിഞ്ഞതില്ല 


കണ്ണപ്പൻ അങ്കം കുറിച്ചെന്നാലോ

വാളുമായി തട്ടിലൊന്നേറിയാലോ 

അങ്കക്കലിയിൽ അരിഞ്ഞിടുന്നു

എതിർചേകോന്മാരുടെ തലകളത്രെ 


വർഷം പലകുറി മാറിവന്നു

കുഞ്ഞിക്കാലോരോന്നായി പിച്ചവെച്ചു 

കണ്ണപ്പചേകോർക്കും പത്നിക്കുമായി 

ഇടവിട്ട് പിറന്നു മൂന്നുണ്ണികളും


ഒന്നാമൻ ആരോമൽ സൂര്യനെപ്പോൽ

തേജോമയനായി വളർന്നു വന്നു 

അടവുകൾ പതിനെട്ടും സ്വന്തമാക്കി 

വീരനാം ചേകോനായി പേരെടുത്തു 


കുന്നത്തെ കൊന്നപോൽ ഏഴഴകായി 

പെൺതരി ആർച്ച വിളങ്ങിനിന്നു 

പെണ്ണാണെന്നാകിലും വാളെടുത്തു 

പൂങ്കൈയ്യിൽ ചുരികതഴമ്പു വന്നു 


അവളെ വർണ്ണിപ്പതിനാവതില്ല 

അവളെ മോഹിക്കാത്ത ആണുമില്ല

പൂന്തിങ്കൾ മാനത്തുദിച്ചപോലെ

നീലാംബുജങ്ങൾ വിടർന്ന പോലെ 


ഇരുവർക്കും പ്രിയമേറും തമ്പിയായി 

ഉണ്ണിക്കണ്ണനെന്ന തൃപ്പുത്രനും 

സോദരി പുത്രനാം ചന്തുവാട്ടെ 

മൂവർക്കും മച്ചുനനായി വാണു


മലവേടനെയ്തൊരാ അമ്പുകൊണ്ട് 

സ്യാലൻ പരലോകം പൂകിയന്ന്

പെറ്റമ്മയും പോയനാഥനായ 

ഉണ്ണിയെ കണ്ണപ്പൻ ദത്തെടുത്തു 


അടവുകളൊക്കെ പഠിച്ചെടുത്തു 

എല്ലാം തികഞ്ഞൊരു ചേകോനായി 

പൊടിമീശ പ്രായത്തിലാശകേറി 

ആർച്ചയെ സ്വപ്നത്തിൽ കണ്ടുറങ്ങി 


താരുണ്യം വിഴിയുമാ ലാവണ്യത്തെ 

സ്വന്തമാക്കീടും കനവ് കണ്ടു   

ആങ്ങളയും പിന്നെ ആർച്ചപ്പെണ്ണും

ചീന്തിയെറിഞ്ഞെല്ലാ മോഹങ്ങളും 

 

മോഹിച്ച പെണ്ണിൻ തിരസ്കാരവും 

ആരോമൽ തോഴന്റെ വാക് ശരവും

ആലയിൽ കത്തുന്ന കനലുപോലെ 

കനവിനെ കൊടുംപകയാക്കി മാറ്റി 


അന്നൊരു നാളൊരു തർക്കം വന്നു 

അരചന്മാർക്കിടയിലെ മൂപ്പനാര്

തർക്കത്തിനന്ത്യം കുറിച്ചീടുവാൻ 

ചേകോന്മാരങ്കം കുറിക്കണോത്രെ 


ആരോമൽ ചേകോന്റെ കേമം കേട്ട് 

അരചരിലൊരുവൻ ഓടിയെത്തി 

പൊൻകിഴിയേറെ നിരത്തി വെച്ചു

ആരോമൽ അങ്കക്കുറിയെടുത്തു 


രണ്ടാമൻ അരചനോ തേടിച്ചെന്നു  

കോലത്തുനാട്ടിലെ അരിങ്ങോടരെ 

പതിനെട്ടു കളരിക്ക് ഗുരുക്കളല്ലോ 

മദഗജം തോറ്റിടും വീരനല്ലോ  


അങ്കക്കാരിരുവരും നോമ്പെടുത്തു 

കളരിദൈവങ്ങൾ തുണച്ചീടണേ  

ആർച്ചയ്ക്കുമച്ഛനും ആധിയായി 

നിദ്രാവിഹീനരായി തീർന്നുവല്ലോ 


അങ്കത്തിനായി തുണ പോയീടുവാൻ 

മച്ചുനന് തന്നെ വന്നു യോഗം 

ഉള്ളിലെ പകയങ്ങാളിക്കത്തി

മുളയാണിയോളം വളർന്നു വന്നു 


നാൽപത്തിയൊന്ന് ദിനങ്ങൾ പോയി 

അങ്കപ്പുറപ്പാടിൻ നേരമായി 

ചതിയുടെ കാര്യമറിഞ്ഞീടാതെ 

ചിരിയോടെ ആരോമൽ യാത്രയായി 


മദയാന തമ്മിലിടഞ്ഞപോലെ 

ശ്രീരാമ രാവണ പോര് പോലെ 

ഇരു ചേകോന്മാരുമന്നേറ്റുമുട്ടി  

കാഴ്ചക്കാർ ആർപ്പുവിളിമുഴക്കി  


മുളയാണി രണ്ടായി മുറിഞ്ഞുവീണു

മാറ്റച്ചുരികയോ നല്കാനില്ല 

കൊല്ലന്റെ ചതിയെന്നോതി ചന്തു 

തന്നുടെ ചതിയെ മൂടിവെച്ചു


കൊല്ലുവാനോങ്ങിയ വാളുമായി 

അരിങ്ങോടർ ചാടി മറിഞ്ഞനേരം 

ആരോമൽ തന്റെ മുറിവാളിനാൽ 

ആ വീരനെ പരലോകം പൂക്കി


മടിയിൽ വീണുറങ്ങുന്ന ചേകവനെ 

ചന്തു പകയോടെയൊന്നു നോക്കി 

കുത്തുവിളക്കെടുത്താഞ്ഞു കുത്തി 

ആരോമൽ മണ്ണിൽ മരിച്ചു വീണു 


വർഷം പതിനെട്ടു തോർന്നുവല്ലോ 

ആർചേടെ കണ്ണീർ തോർന്നതില്ല 

ആരോമലാങ്ങള കനവിൽ വന്ന്

ചതിയുടെ കഥകൾ പാടുമത്രേ 


പകയുടെ മറുപക തീർത്തിടാനായി 

മരുമകൻ ആരോമൽ പോകുന്നിതാ 

അച്ഛന്റെ പൊന്നുണ്ണി കണ്ണപ്പനും 

തുണയായി അങ്കം കുറിച്ചീടുവാൻ     


കോലത്തുനാട്ടിലെ കോട്ടവാതിൽ 

പുത്തൂരമിളംമുറ കീഴടക്കി 

ചതിയനാം ചന്തൂനെ പോരിൽ വെന്ന്

തലയരിഞ്ഞാർച്ചെടെ കാൽക്കൽ വെച്ചു 


പുത്തൂരം വീടിന്റെ മാനം കാത്തു

ഒരു പകയിവിടെ എരിഞ്ഞൊടുങ്ങി 

തുടി കൊട്ടി പാണനാർ പാടീടുന്നു 

ആരോമൽ ചേകോന്റെ വീരഗാഥ 


ഇക്കഥ കേട്ടില്ലേ പെണ്ണുങ്ങളേ

ചതിയിലാരെയും വീഴ്ത്തരുതേ 

ആരോമൽ ചേകോന്റെ കഥകൾ കേട്ട് 

കണ്ണുനീർ തൂവുന്നോ കൂട്ടുകാരേ


കരിമുകിൽ മാനത്ത് കൂടീടുന്നു 

പണിയേറെ ചെയ്തീടാൻ ബാക്കിയുണ്ടേ 

പെരുമഴ മണ്ണിലിറങ്ങും മുൻപേ 

ചളിയിലീ ഞാറെല്ലാം താണീടട്ടെ


പെരുമഴ മണ്ണിലിറങ്ങും മുൻപേ 

ചളിയിലീ ഞാറെല്ലാം താണീടട്ടെ

അദ്വൈതം


പകലോൻ ഭൂമിയെ പുൽകിടുമ്പോൾ

ഈശ്വരഗാഥകൾ ഉയർന്നുപൊങ്ങി 

ആ നാദധാരയിൽ മനം കുളിർക്കെ 

പടിപ്പുര കടന്നെത്തിയൊരു വൃദ്ധരൂപം 

ഞാനെന്ന ഭാവത്തിലമർന്നിരിക്കെ,    

അലോസരം തെല്ലൊരവജ്ഞയായി  

ഒരുചാൺ വയറു നിറച്ചിടാൻ പാവം, കണ്ണിൽ 

പ്രതീക്ഷതൻ കിരണം നിറച്ചുനിന്നു  

അടിമുടിയാരൂപമളന്നു നോക്കി,യെൻ

ചൊടിയുടെ കോണിൽ തെളിഞ്ഞു പുച്ഛം 

കരിപുരളാനിനി ബാക്കിയില്ലാ,ദ്ദേഹം  

പൊതിഞ്ഞൊരാ കാഷായത്തിൽ 

നെറ്റിയിൽ വ്രണംപോലെ ചാരക്കുറി 

കൈയ്യിൽ പിഞ്ഞാണവും കാട്ടുകമ്പും 

മൗലിയിലലങ്കാരമൊരു കീറത്തുണി 

വിളറിയ ദേഹത്തിൽ വടുക്കളേറെ  

കാറ്റുപോലും മടുക്കുന്നഗന്ധവും 

കാണുന്നവർക്കേറ്റം ഭയവുമുണ്ടാം

ഒരുപിടി നെല്ലോ, ഒരു നാണയമോ 

കൈനീട്ടിയെന്മുന്നിൽ നിന്നേറെനേരം 

ശ്രീമഹാദേവന്റെ മാഹാത്മ്യഗാഥകൾ  

അലയടിച്ചീടുന്നു വാനിൽ നിന്നും 

ഏറ്റം മുഷിച്ചിലോടെ നൽകീടിനാൻ 

കൈയ്യിൽ തടഞ്ഞൊരു ചെറുനാണയം.

അശ്രീകരമെന്നോർത്തു നടക്കുന്ന വേളയി-

ലൊരുമാത്രയെന്തിനോ തിരിഞ്ഞുനോക്കി 

കണ്മുന്നിൽ തെളിഞ്ഞൊരാക്കാഴ്ചയിൽ 

അദ്‌ഭുതസ്തബ്ധനായി മിഴിനിറഞ്ഞു.  

കീറിപ്പറിഞ്ഞത്തുണിയില്ല, ദണ്ഡില്ല 

തലയെപ്പൊതിഞ്ഞൊരു തോർത്തുമില്ല 

ദേഹം നിറയെ വടുക്കളുമായി മുന്നിൽ 

കണ്ടാലറക്കുന്ന വൃദ്ധഭിക്ഷുവില്ല 

ആനത്തൊലിയിൽ മറച്ചൊരാദേഹത്ത്

ഭസ്മത്തിൻ ധവളിമയൊന്നുമാത്രം 

കൈയ്യിൽ ത്രിശൂലവും മൗലിയിൽ തിങ്കളും 

നാഗം ശയിക്കുന്ന നീലകണ്ഠം 

ആകാശഗംഗയാലാഭിഷിക്തനായീടും 

നാരായണപ്രിയൻ ദേവദേവൻ 

കാരുണ്യം പൊഴിയുന്ന കൺകളാലവൻ 

പുഞ്ചിരിയോടെന്റെ മുന്നിൽ നിൽപ്പൂ 

പാദാരവിന്ദം തൊഴുതിടുന്നേര,മശ്രു

മറച്ചെൻക്കാഴ്ചയൊരുമാത്രനേരം 

കൺ തെളിഞ്ഞൊന്നു നോക്കീടവേ 

ഈശനില്ല മുന്നിൽ വൃദ്ധഭിക്ഷു മാത്രം 

സംഭ്രമചിത്തനായി നിന്നീടുമ്പോൾ 

ഒരു ചെറുചിരിയവിടെ മിന്നിയെന്നോ 

ഈശനും ഞാൻ തന്നെ യാചകനും 

നിന്നിലും അതുണ്ടെന്നറിഞ്ഞീടുക 

സ്നേഹിച്ചീടുക സർവ്വരെയെങ്കിലോ,

സ്നേഹിച്ചീടുന്നു നീയെന്നെയുമെന്നൊരാ-

പ്തവാക്യമെൻ ഹൃത്തിൽ നിറയവെ

അദ്വൈതഭാവമെന്തെന്നറിഞ്ഞിടുന്നേൻ  

ആനന്ദക്കണ്ണീരിലാക്കളങ്കം കഴുകി  

ആനന്ദദുന്ദുഭിയുള്ളിൽ മുഴങ്ങി

ശ്രീമഹാദേവന്റെ മാഹാത്മ്യഗാഥകൾ  

മുഴങ്ങുന്നുണ്ടിപ്പോഴും വാനിൽ നിന്നും 

സ്വാതന്ത്ര്യം

 

താലിബാൻ തീവ്രവാദികളുടെ പിടിയിലായ അഫ്‌ഗാനിസ്ഥാനിൽ നിന്നും വിമാനത്തിന്റെ അടിയിൽ ഒളിച്ചിരുന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ വീണുമരിച്ച  ഒരു ഹതഭാഗ്യന്റെ വാർത്ത കണ്ടപ്പോൾ തോന്നിയ വരികൾ. സുഹൃത്തായ രൂപയുടെ കുറിപ്പും ഈ ചിന്തയുടെ പിന്നിലുണ്ട്.


ഞാനാകെ ഭയത്തിലാണ്; 

എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടാൻ പോകുന്നു, 

അതിനുമുൻപ് ഞാനിവിടെ നിന്നും രക്ഷപ്പെടട്ടെ.

ഒളിക്കാൻ ഒരു സ്ഥലം പോലും കാണുന്നില്ലല്ലോ? 

അതാ, അവിടെ ഒരിത്തിരി സ്ഥലം, 

ഞാനവിടെ പോയി ഒളിക്കട്ടെ. 

വേറൊരു നാട്ടിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ 

കഴിയുമോ എന്ന് നോക്കട്ടെ. 

ഞാനിപ്പോൾ ഇവിടെ നിന്നും രക്ഷപ്പെടുകയാണ്, 

ഈ പേടകം എന്നെയും കൊണ്ട് എങ്ങാണ്ടോ പോവുകയാണ്. 

ഞാനിപ്പോൾ ഉയരങ്ങളിലാണ്, 

എന്റെ പ്രതീക്ഷകളും! 

നിങ്ങൾക്ക് കാണാൻ പറ്റാത്ത അത്രയും ഉയരത്തിൽ!

എനിക്ക് തണുത്തുവിറയ്ക്കുന്നു.. 

മരവിച്ച വിരലുകൾ നിവർത്താൻ കഴിയുന്നില്ല; 

എനിക്കിവിടെ പിടിച്ചിരിക്കാൻ കഴിയുന്നില്ല; 

ഞാനിതാ താഴോട്ട് പോകുന്നു! 

പക്ഷികളെപ്പോലെ ഞാനും ഇപ്പോൾ പറക്കുകയാണ്. 

അനന്തവിഹായസ്സിലൂടെ സ്വതന്ത്രനായി, 

എല്ലാ ബന്ധനങ്ങളിൽ നിന്നും ഞാനിതാ 

മോചിതനാകാൻ പോകുന്നു. 

നിത്യസത്യത്തിലേക്ക് ഞാനിതാ പറന്നടുക്കുന്നു. 

എന്റെ സ്വാതന്ത്ര്യം ഞാനിതാ നേടിയിരിക്കുന്നു. 

ശ്രാവണം വരവായി

ഓണം എന്ന ഉത്സവത്തെ പറ്റി ഞാൻ മുൻപ് എഴുതിയ വരികൾ. പൂവേ പൊലി വിളിയും ആർപ്പുവിളിയും ഉയരുന്ന കാലത്തെ വാക്കുകളിൽ വർണ്ണിക്കാൻ നടത്തിയ ഒരു എളിയ ശ്രമം. അതിന് മേമ്പൊടിയായി തുളസിയുടെയും അവളുടെ അച്ഛനമ്മമാരുടെയും സംഗീതം. ആ ഈണം മനസ്സിൽ ആവാഹിച്ച് കേൾക്കാൻ ഇമ്പമുള്ള നാദത്താൽ ശ്രോതാക്കളിലേക്ക് എത്തിക്കുന്നു തുളസിയും ഭർത്താവായ ഗോപിനാഥനും.

മലയാളത്തിലെ ആശയത്തെ മനോഹരമായി ആംഗലത്തിൽ തർജ്ജിമ ചെയ്തത് സുഹൃത്തായ ഗിരീഷിന്റെ പ്രിയപത്നി അമ്പിളി.





ശ്രാവണം മിഴികൾ തുറന്നു    
ഋതുദേവത വർണ്ണം ചാർത്തി
വസന്തത്തിൻ മഞ്ജീരനാദം
മമ ഹൃദയത്തിൻ സ്‌പന്ദനമായി 

രാമന്റെ ശീലുകൾ ചൊല്ലിക്കഴിഞ്ഞ കാലം
തെയ്യങ്ങൾ നർത്തനമാടി മറഞ്ഞെങ്ങോ പോയി (2 )
സഹ്യാദ്രി താഴെ പുഷ്‌പോത്സവം
മലകളും പുഴകളും തഴുകുമീപവനനും പൂവേ പൊലി പാടും കാലം
പൂവേ പൊലി പാടും കാലം

ശ്രാവണം മിഴികൾ തുറന്നു
ഋതുദേവത വർണ്ണം ചാർത്തി
വസന്തത്തിൻ മഞ്ജീരനാദം
മമ ഹൃദയത്തിൻ സ്‌പന്ദനമായി 

കണ്ണന്റെ ഗാഥകൾ ഉയരുന്നചിങ്ങപ്പുലരി 
പൂന്തേനരുവികൾ പാൽനുര തൂവുന്ന കാലം (2 )
മാവേലിനാട്ടിൽ ജലോത്സവം
ഓളവും ഓടവും തുടികൊട്ടും ഹൃദയവും ആർപ്പോ വിളി പാടും കാലം
ആർപ്പോ വിളി പാടും കാലം

ഓർമ്മപ്പൂവുകൾ

 

ബാല്യകാലത്തിലെ മധുരസ്മരണകൾ കോർത്തിണക്കിക്കൊണ്ട് എഴുതിയ ഒരു പാട്ട്. കുന്ദലഹള്ളി കേരള സമാജത്തിലെ അംഗവും 'കൂട്ട്' എന്ന സംഗീതകുടുംബത്തിലെ നേതാവായി ഞങ്ങൾ കരുതുന്ന ശാലിനി ആ വരികൾക്ക് ഈണം നൽകുകയും മനോഹരമായി ആലപിക്കുകയും ചെയ്തു. ആ സംഗീതത്തെ അതിമനോഹരമായ രംഗങ്ങളാൽ കോർത്തിണക്കാൻ മുന്നിട്ടിറങ്ങിയത് കഥകളും കവിതകളും മനസ്സിൽ താലോലിക്കുന്ന അനിലേട്ടൻ / അനിൽ ഭായി എന്നൊക്കെ ഞങ്ങൾ വിളിക്കുന്ന അനിൽകുമാർ കെ. മലയാളമനോരമ മ്യൂസിക് ഈ ചലിക്കുന്ന കാവ്യത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാനും സഹായിച്ചു. 

താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് അത് ആസ്വദിക്കാവുന്നതാണ്.

https://www.youtube.com/watch?v=tzCU0WnvASw


ഓർമ്മയിൽ നിറയുന്നു പൊന്നോണം
ബാല്യകാലത്തിലെ നല്ലോണം
പൂക്കളിറുത്തും പൂക്കളമിട്ടും
സോദരരോടൊത്ത് കളിച്ച കാലം

സ്വപ്‌നങ്ങൾ പുഞ്ചിരിയിട്ട കാലം
കൺകളിൽ പൂക്കൾ വിരിഞ്ഞ കാലം
മനസ്സിലെ കോണിൽ വിരിയും മുഖമെൻ
ഹൃദയത്തിൽ പൂക്കളം തീർത്ത കാലം

ഏഴുവർണ്ണങ്ങൾ വിരിഞ്ഞ കാലം
ഏഴുരാഗങ്ങളിൽ വിടർന്ന കാലം
തൊടിയിലെ ചില്ലയിൽ പാടും കിളിയെൻ
മനതാരിൽ ഈണം നിറച്ച കാലം

കടപ്പാട്

 


ടി എൻ വാസുദേവൻ: കോഴിക്കോട് സർവ്വകലാശാലയിലെ ഫിസിക്സ് വിഭാഗം അദ്ധ്യാപകനായിരുന്നു. 1946 ൽ തൃശൂരിലെ മുളങ്കുന്നത്തുകാവ് എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ഓഗസ്റ്റ് 2 തിങ്കളാഴ്ച, 2021 ൽ ഇഹലോകവാസം വെടിഞ്ഞു. ജീവിച്ചിരിക്കുമ്പോൾ തനിക്കു കിട്ടിയ തൈകൾ നട്ട് വീടിനടുത്ത് ഒരു കാട്  അദ്ദേഹം സൃഷ്ടിക്കുകയുണ്ടായി. അകാലത്തിൽ  വിടപറഞ്ഞ ഇളയമകനും ഒടുവിൽ വാസുദേവൻ സാറും അന്ത്യവിശ്രമം കൊള്ളുന്നത് ഈ  മരങ്ങൾക്കിടയിലാണ്. ആ വാർത്തയുടെ അടിസ്ഥാനത്തിൽ കുറിച്ചിട്ട വരികൾ.


ഒറ്റയ്ക്ക് കുഴിയെടുത്ത്  

കൈ കൊണ്ട് മണ്ണ് കോരി 

ഓരോ ചെടിയും അയാൾ നട്ടു 

അവ അയാൾക്ക്‌ സമ്മാനമായി കിട്ടിയതായിരുന്നു 

അല്ല, അവയൊക്കെ സമ്മാനമായി ചോദിച്ചു വാങ്ങിയതായിരുന്നു 

അമൂല്യമായ സമ്മാനങ്ങൾ!!!

നിധി കാക്കുന്ന ഭൂതത്തെ പോലെ അയാൾ അവയെ സംരക്ഷിച്ചു 

അവയെ നട്ടു നനച്ചു വളർത്തി 

നെഞ്ചിലെ ചൂട് കൊടുത്ത് വളർത്തിയ 

മകനെ അയാൾ അവയെ ഏൽപ്പിച്ചു 

വെയിലും മഴയെ കൊള്ളാതെ കാത്തുകൊള്ളാൻ 

പാട്ടുമൂളി ഉറക്കാൻ 

ചാമരം വീശി കൂട്ടിരിക്കാൻ 

കാലം പിന്നെയും കടന്നുപോയി 

അയാളുടെ കൈയ്യാൽ പുതുമുളകൾ വീണ്ടും നാമ്പെടുത്തു 

തളിരിലകൾ മാനത്തേക്ക് മിഴിതുറന്നു 

ഒടുവിൽ ഒരുദിനം ആയാളും വന്നു  

ആ തണലേറ്റ് മണ്ണിൽ കിടക്കാൻ 

ഒറ്റയ്ക്കായ മകനെ കെട്ടിപ്പിടിച്ചുറങ്ങാൻ 

ചങ്കു പിടയുന്ന വേദനയോടെ അവ ചാമരം വീശി

തങ്ങളുടെ കൈകൾ വിടർത്തി ഉറങ്ങാതെ കാത്തിരിപ്പൂ  

മഴയത്ത് നനയാതെ വെയിലത്ത് വാടാതെ സംരക്ഷിക്കാൻ

എന്റെ ഗുരുനാഥൻ

 


ടി എൻ വാസുദേവൻ: കോഴിക്കോട് സർവ്വകലാശാലയിലെ ഫിസിക്സ് വിഭാഗം അദ്ധ്യാപകനായിരുന്നു. 1946 ൽ തൃശൂരിലെ മുളങ്കുന്നത്തുകാവ് എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ഓഗസ്റ്റ് 2 തിങ്കളാഴ്ച, 2021 ൽ ഇഹലോകവാസം വെടിഞ്ഞു. ആ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലിയർപ്പിക്കുന്നു. 


ആരായിരുന്നു ടി എൻ വാസുദേവൻ സാർ? കോഴിക്കോട് സർവ്വകലാശാലയിലെ ഫിസിക്സ് വിഭാഗത്തിൽ ദീർഘകാലം അദ്ധ്യാപകനായി ജോലി ചെയ്ത് നൂറുകണക്കിന് ശിഷ്യരുടേയും ഒരുപാട് സഹപ്രവർത്തകരുടെയും സ്നേഹത്തിനും ആദരവിനും പാത്രീഭവിച്ച ഒരാൾ. അത് അദ്ദേഹത്തെ കുറിച്ചുള്ള ലഘുവായ വിവരണം, പക്ഷെ അത്രയും മതിയോ? അതിനപ്പുറം എനിക്കാരായിരുന്നു അദ്ദേഹം? ചിന്തിച്ചിട്ടില്ല രണ്ടുദിവസം മുൻപ് വരെ. പക്ഷെ ചിന്തിക്കാൻ അദ്ദേഹത്തിന്റെ ശരീരം നിശ്ചലമാവേണ്ടിവന്നു. ആകസ്മികമായ ആ മരണത്തിൽ, ആ വാർത്തയുടെ നടുക്കത്തിൽ ഞാൻ പതുക്കെ തിരിച്ചറിയുകയായിരുന്നു എന്റെ ജീവിതത്തിൽ കണ്ടുമറന്ന ഒരുപാട് അദ്ധ്യാപകരിൽ ഒരാൾ മാത്രമല്ലായിരുന്നു അദ്ദേഹമെന്ന്. മറിച്ച് എന്റെ ഹൃദയത്തിൽ നിറഞ്ഞുനിന്നിരുന്ന എന്നാൽ ഞാൻ തിരിച്ചറിയപ്പെടാതെ പോയ അളവറ്റ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ മൂർത്തീഭാവമായിരുന്നു എന്ന്. എത്ര പകർന്നാലും തീരാത്ത അറിവിന്റെ അക്ഷയപാത്രമായിരുന്നു എന്ന്. ഓർക്കുന്തോറും അഭിമാനം നിറച്ചിരുന്ന ഗുരുനാഥനായിരുന്നു എന്ന്. സാറിന്റെ മരണവാർത്ത അറിഞ്ഞത് മുതൽ ആരെയും വശീകരിക്കുന്ന നിഷ്കളങ്കമായ ചിരിയുമായി മുന്നിൽ നിൽക്കുകയാണ് അദ്ദേഹം. തല കുലുക്കിയുള്ള സന്തോഷപ്രകടനവും കൈയും കാലും വീശി ചുറ്റുമുള്ളതൊന്നും കാണാത്ത ദ്രുതഗതിയിലുള്ള ആ നടത്തവും വീണ്ടും വീണ്ടും തെളിയുകയാണ് കണ്മുന്നിൽ. കണ്ണടച്ച് താളം പിടിച്ച് കഥകളി പദം പാടുന്ന മാഷിന്റെ രൂപം ഒരു ചലച്ചിത്രത്തിലെന്ന പോലെ ഇതൾ വിരിയുകയാണ്, ആ നാദം എന്റെ കർണ്ണപുടങ്ങളിൽ അമൃത് ചൊരിയുകയാണ്. മുന്നിൽ നിൽക്കുന്ന ആൾ എത്ര ചെറിയവനായാലും അതിനേക്കാൾ വിനയത്തോടെ നിൽക്കുന്ന മാഷിന്റെ രൂപം മറക്കാനാവില്ല. സങ്കീർണ്ണമായ ഒരു സൂത്രവാക്യം ബോർഡിൽ എഴുതി വിശദീകരിച്ചതിന് ശേഷം ആ കർമ്മം ആസ്വദിച്ചുള്ള ഒരു ചിരിയുണ്ട്, എത്ര വർഷം നീണ്ടാലും മനസ്സിൽ നിന്ന് മാഞ്ഞുപോകില്ല ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ ക്ലാസ്സിൽ ഇരുന്ന ഒരാൾക്ക്. തികഞ്ഞ കലാകാരനായിരുന്ന വാസുദേവൻ സാറിനും അദ്ധ്യാപനവും ഒരു കല തന്നെയായിരുന്നു. ഒരു ഇരുത്തം വന്ന കഥകളി നടനെ പോലെ എന്നാൽ കുഞ്ചൻ നമ്പ്യാരെ പോലെ ലളിതമായ വാക്കുകളാൽ അദ്ദേഹം വിദ്യാർത്ഥികൾക്ക് മുന്നിൽ Quantum Physics  ആടിത്തിമിർക്കുകയായിരുന്നു. അതില്പരം സന്തോഷം മറ്റൊന്നിനുമില്ലെന്ന പോലെ. പുത്രവിയോഗം പോലെ കഠിനമായ വ്യഥകളാൽ പിടയുമ്പോഴും മറ്റുള്ളവരുടെ മുന്നിൽ ചിരിച്ച് സ്നേഹിച്ച് ആരോടും പരാതിയില്ലാതെ തന്റേതായ രംഗം അഭിനയിച്ചു തീർക്കുകയായിരുന്നുവത്രേ അദ്ദേഹം.

വാസുദേവൻ സാറിന്റെ ആകസ്മികമായ മരണത്തിനു ശേഷം ഫിസിക്സ് വിഭാഗം സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ മറ്റുള്ളവരെ പോലെ ദുഃഖം ഉള്ളിലൊതുക്കി ഞാനും പങ്കെടുത്തിരുന്നു. സഹപ്രവർത്തകർ ആദ്ദേഹത്തിന്റെ ഗുണങ്ങൾ എണ്ണിയെണ്ണി പറയുമ്പോൾ, അവർക്ക് നഷ്ടപ്പെട്ടത് സുഹൃത്തിനെയും സഹോദരനെയുമാണെന്ന് പറയുമ്പോൾ  സഹൃദയനായ ഒരു കലാകാരനെ വരച്ചിടുമ്പോൾ, അറിവിന്റെ നിറകുടമായി വിശേഷിപ്പിക്കുമ്പോൾ എന്റെ മനസ്സ് കേഴുകയായിരുന്നു. സാറിന്റെ അനിയന്റെ ഹൃദയസ്പർശിയായ വാക്കുകൾ ടി എൻ വാസുദേവൻ എന്ന തികച്ചും നാട്ടിൻപുറത്തുകാരനായ, കൃഷിയെയും പാരമ്പര്യകലയേയും നെഞ്ചോട് ചേർത്തുവെച്ച മുളങ്കുന്നത്തുകാവുകാരനായ ഒരു മനുഷ്യന്റെ ജീവിതം കാച്ചിക്കുറുക്കി കേൾവിക്കാരുടെ മുന്നിലേക്കെത്തിക്കുകയായിരുന്നു. അനിയനുണ്ടായ നഷ്ടം എത്രമാത്രം വലുതാണെന്ന് പറയാതെ തന്നെ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ശബ്ദത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ഉള്ളിൽ ഒരു കടലോളം ദുഃഖം ആർത്തിരമ്പുമ്പോഴും ഒരു സാധാരണ ഗുരു ശിഷ്യ ബന്ധത്തിനപ്പുറം പറയാൻ, എന്നെന്നും ഓർമ്മയിൽ സൂക്ഷിച്ചു വെക്കാൻ മാത്രം അനുഭവങ്ങളൊന്നും എനിക്കില്ലാതെ പോയല്ലോ എന്ന കുറ്റബോധത്താൽ നീറുകയായിരുന്നു ഞാൻ. എനിക്ക് മുൻപും ശേഷവും അദ്ദേഹത്തിന്റെ ശിഷ്യരായവർ പോലും ആ വലിയ മനുഷ്യന്റെ സൗഹൃദത്തിന്റെ മാധുര്യം നുണഞ്ഞവരായിരുന്നു. അതിന്റെ ഓർമ്മകളിൽ നിർവൃതി കൊള്ളുകയായിരുന്നു. പക്ഷെ ഞാൻ? പഠനം കഴിഞ്ഞ് രണ്ടു തവണ മാത്രമേ പിന്നീട് സാറിനെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ എന്നാണ് എന്റെ ഓർമ്മ. സാഹചര്യം അനുവദിക്കാത്തത് കൊണ്ടായിരുന്നോ? അല്ല എന്ന് വേണം പറയാം. ഫിസിക്സ് എന്ന വലിയ ലോകത്തു നിന്നും മാറി പുതിയ മേച്ചിൽ പുറങ്ങൾ അന്വേഷിച്ച് നടക്കുമ്പോൾ പലതും മാറ്റി വെക്കുകയായിരുന്നു, പലതിനും പ്രാധാന്യം കുറഞ്ഞുപോവുകയായിരുന്നു. തൊഴിൽ രഹിതനായ കാലം മാറി തൊഴിലാളി ആയപ്പോഴും ഹൃദയമിടിപ്പിനെക്കാൾ വേഗത്തിൽ ചലിക്കുന്ന കീബോർഡിന്റെ താളത്തിൽ ജീവിതം കുരുങ്ങിക്കിടക്കുമ്പോഴും അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥനെ ഓർത്തില്ല എന്നതാണ് സത്യം. കമ്പനികൾ മാറുമ്പോഴും ഉദ്യോഗക്കയറ്റം കിട്ടുമ്പോഴും മകൻ എന്ന നിലയിൽ നിന്നും ഭർത്താവും അച്ഛനുമൊക്കെയാകുമ്പോഴും തിരിച്ചറിഞ്ഞില്ല പിന്നിൽ ഉപേക്ഷിച്ചത് ഒരിക്കലും തിരിച്ചു കിട്ടാത്ത അറിവിന്റെ മാണിക്യങ്ങളായിരുന്നെന്ന്, നഷ്ടപ്പെട്ടുപോയത് ഒരിക്കലും കിട്ടാത്ത അനുഭവങ്ങളായി മാറേണ്ടിയിരുന്നവയാണെന്ന്. രണ്ടു ദശാബ്ദങ്ങൾക്കു ശേഷം പിന്നിട്ട വഴിയിലേക്ക് തിരിഞ്ഞു നോക്കുന്ന ഈ നേരത്ത് എനിക്കവിടെ കാണാൻ കഴിയും ഇരുനിറമുള്ള കൃശഗാത്രനായ നിസ്വനായ ഒരു മനുഷ്യന്റെ നിഷ്കളങ്ക മുഖം. തന്റെ കൈയ്യിലുള്ള അറിവുകളെല്ലാം മറ്റുള്ളവർക്ക് മടിയില്ലാതെ പകർന്നു നല്കാൻ തയ്യാറായി നിൽക്കുന്ന, കാഴ്ചയ്ക്ക് സാധാരണക്കാരിൽ സാധാരണക്കാരനായ എന്നാൽ അറിവിന്റെ കാര്യത്തിൽ ഒരു വിജ്ജ്ഞാന ഭണ്ഡാരമായ ഒരു മനുഷ്യൻ. 'എന്നെ മറന്നുവല്ലേ' എന്ന പരിഭവത്തോടെ, പിന്നെ 'എനിക്ക് പരാതിയൊന്നുമില്ല കേട്ടോ' എന്ന കുസൃതിച്ചിരിയോടെ നെറ്റിയിലേക്ക് വീഴുന്ന കറുപ്പിലും വെളുപ്പിലുമുള്ള കുറുനിരകൾ മാടിയൊതുക്കിക്കൊണ്ട്, ഒരു കീർത്തനം മൂളിക്കൊണ്ട്. എവിടെയോ വായിച്ചിട്ടുള്ളത് പോലെ ഇല്ലാതാകുമ്പോൾ മാത്രമേ നമുക്ക് എത്രമാത്രം പ്രീയപ്പെട്ടതായിരുന്നു നഷ്ടപ്പെട്ടത് എന്ന് നാം തിരിച്ചറിയുകയുള്ളൂ. ഇല്ലാത്ത തിരക്കുകൾ ഉണ്ടാക്കി ജീവിതത്തിൽ എന്തൊക്കെയോ നേടാൻ വ്യഗ്രതപ്പെട്ട് ഓടുമ്പോൾ, നാം അറിയേണ്ടിയിരുന്നത് മാത്രം നാം അറിയുന്നില്ല. പക്ഷെ ഒടുവിൽ തിരിച്ചറിവ് വരുമ്പോഴേക്കും കൈയ്യെത്താദൂരത്തേക്ക് അകന്നിട്ടുണ്ടാവും എല്ലാം.   അതെ, ഞാനും ഇപ്പോൾ അറിയുകയാണ് എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്റെ വാസുദേവൻ സാർ എന്നത്. പിന്നിട്ട വഴിത്താരകളിലെന്നോ ഉപേക്ഷിച്ചു കളയാനുള്ളതായിരുന്നില്ല ആ ഗുരുനാഥന്റെ സ്നേഹവാത്സല്യം എന്നത്. എന്റെ ഓരോ സിരകളിലും ഞാനറിയാതെ നിറഞ്ഞു നിന്നിരുന്നു അദ്ദേഹമെന്നത്. ആ കുറ്റബോധത്തിനിടയിലും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ ഒരുവനായിത്തീരാനെങ്കിലും ഭാഗ്യമുണ്ടായല്ലോ എന്ന ചിന്തയോടെ സാറിന്റെ പാദാരവിന്ദങ്ങളിൽ ഈ ശിഷ്യന്റെ ഒരായിരം നമസ്കാരം..ആ ഓർമ്മകൾക്ക് മുന്നിൽ തീരാത്ത വേദനയോടെ ഒരു തുള്ളി കണ്ണീർ പ്രണാമം.

ഒ എൻ വി സ്മൃതി സന്ധ്യ

 


മാനവികസ്നേഹത്തെ കുറിച്ച് പാടിയ, മലയാളി മനസ്സുകളിൽ ആർദ്രത നിറച്ച, മരണാസന്നയായ ഭൂമിയെക്കുറിച്ചോർത്ത് വേദനിച്ച, സിരകളിൽ വിപ്ലവവീര്യം നിറച്ച, പ്രണയത്തിന്റെ ആത്മസൗന്ദര്യം കണ്ടെത്തിയ കേരളത്തിന്റെ പ്രിയകവിയായ ശ്രീ ഒ എൻ വിയുടെ (ജന്മദിനത്തിന്റെ)  നവതിയാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും പ്രമുഖ പ്രഭാഷകനായ ശ്രീ വി കെ സുരേഷ് ബാബു, കുന്ദനഹള്ളി കേരള സമാജത്തിലെ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തീർത്ഥയാത്രയെ കുറിച്ചുള്ള വിവരണം.

ഇത്തിരിക്കുഞ്ഞന്റെ തേരോട്ടത്തിൽ വിറങ്ങലിച്ചു പോയ മനസ്സുകൾക്ക് ഒരു സാന്ത്വനം; നാലുചുവരുകൾക്കിടയിൽ പെട്ട് വിറങ്ങലിച്ചുപോയ സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക്, പ്രവർത്തകർക്ക് ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ പുതുവെളിച്ചം. ജീവിച്ചിരുന്നെങ്കിൽ ഇക്കഴിഞ്ഞ മെയ് 27 ന് തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുമായിരുന്ന മഹാകവിയുടെ ഓർമ്മകളെ തൊട്ടുണർത്താൻ ശ്രമിക്കുമ്പോൾ, അങ്ങനെയൊരു പരിപാടിയെപ്പറ്റി ചിന്തിക്കുമ്പോൾ കാരണഹേതുവായി മുന്നിൽ നിറഞ്ഞുനിന്നിരുന്നത് മേല്പറഞ്ഞ നിശ്ചലാവസ്ഥകളും നിറം മങ്ങിയ  മനസ്സുകളുമായിരുന്നു. ചിന്തകളെ അധികം കാടുകയറാൻ സമ്മതിക്കാതെ സുഹൃത്തും സമാനമനസ്ക്കനും സഹൃദയനുമായ രാജേഷിനെ വിളിച്ച് കാര്യം അവതരിപ്പിക്കുമ്പോൾ 'എന്ത്, എങ്ങനെ' എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമില്ലായിരുന്നു. പരസ്പരപൂരകങ്ങളായ വാക്കുകൾക്കിടയിൽ നിന്നാണ് ഉദയസൂര്യനെപ്പോലെ 'ശ്രീമാൻ വി കെ സുരേഷ്ബാബു സാർ' രാജേഷിന്റെ മനസ്സിൽ ഉദിച്ചുയർന്നു വന്നത്. പ്രഭാഷകനും സഹൃദയനും സാമൂഹ്യപ്രവർത്തകനും ഗായകനും വിജ്ഞാനകുതുകിയും മാത്രമല്ല ഒ എൻ വി കവിതകളുടെ ആരാധകൻ കൂടിയാണ് ശ്രീമാൻ സുരേഷ് ബാബു. ഏതാനും വരികളിലോ ഖണ്ഡികയിലോ ഒതുക്കാനാവില്ല അദ്ദേഹത്തെ. കേൾവിക്കാരെ ഒരു നിമിഷം മുഷിപ്പിക്കാതെ, സരസമായും ലളിതമായും എന്നാൽ ഗഹനമായും വിഷയത്തെ സമീപിക്കാനും അവതരിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് എതിരാളികൾക്ക് പോലും സംശയമുണ്ടാവില്ല (ഇങ്ങനെയൊരാൾക്ക് എതിരാളികൾ ഉണ്ടാവുമോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു). പിന്നീടെല്ലാം പെട്ടന്നായിരുന്നു. എന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് പിറ്റേദിവസം തന്നെ അദ്ദേഹത്തെ ബന്ധപ്പെടുകയും വിഷയം അവതരിപ്പിക്കുകയും സമ്മതം വാങ്ങുകയും ചെയ്യുന്നു രാജേഷ്. ഒരു കുഞ്ഞിക്കാലിനായി കാത്തിരിക്കുന്ന പള്ളിക്കൂടത്തിരുമുറ്റമെന്നപോൽ കവിതകളും കഥകളും പാട്ടുകളും കേൾക്കാനാഗ്രഹിക്കുന്ന കുന്ദലഹള്ളി കേരള സമാജത്തിന്റെ നാലുചുവരുകളെ തൃപ്തിപ്പെടുത്താനാവില്ലെങ്കിലും അവിടെ  സന്നിഹിതരാവാറുള്ള മനസ്സുകളിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആനന്ദബിന്ദുക്കൾ ചൊരിയാനാവുമെന്ന ചിന്ത ആവേശം വിതറി. ഭരണസമിതിയിൽ ഔദ്യോഗികമായി അറിയിക്കേണ്ട കാര്യം കാര്യദർശിയെ  ചുമതലപ്പെടുത്തി. കൂടിയാലോചനകൾക്കും പദ്ധതിക്ക് വിശദമായ രൂപരേഖ തയ്യാറാക്കാനുമായി നേരത്തെ പറഞ്ഞ വിശേഷണങ്ങൾക്ക് പുറമെ കവിത്വം തുളുമ്പുന്ന ഹൃദയത്തിനുടമകളായ അനിലേട്ടനെയും മധുവിനെയും കൂടെക്കൂട്ടുന്നു. കാറ്റിൽ ഒഴുകിവരുന്ന ഒരു മുരളീനാദം പോലെ മധുരതരമായ പേരും എവിടെനിന്നോ ഒഴുകിയെത്തി, 'ഒ എൻ വി സ്മൃതി സന്ധ്യ'. ഒരു മധുരപലഹാരക്കടയിൽ അകപ്പെട്ട കൊച്ചുകുട്ടിയെപ്പോലെ എവിടെ നിന്ന് തുടങ്ങണം എന്നറിയാതെ പകച്ചുപോയി ഞങ്ങൾ അദ്ദേഹത്തിന്റെ കവിതകൾക്കും ഗാനങ്ങൾക്കും മുന്നിൽ. എങ്കിലും എന്നും മലയാളിയിൽ ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ ആവോളം ഉണർത്തുന്ന, പറയാത്ത പ്രണയത്തിന്റെ വേദനയുണർത്തുന്ന, മാതൃത്വത്തിന്റെ മഹത്വം ഓർമ്മിപ്പിക്കുന്ന ഏതാനും കവിതകൾ തിരഞ്ഞെടുക്കുന്നു. മുത്തുകൾ ചേർത്തുവെച്ച് പൊന്നിഴകളാൽ  മനോഹരമായ ഒരു മാലയുണ്ടാക്കുന്ന സൂക്ഷ്മതയോടെയും ചാരുതയോടെയും ഒരു കാവ്യശില്പ വീഡിയോ ഉണ്ടാക്കുന്നു മനസ്സിലും വാക്കുകളിലും സൗന്ദര്യം ആവാഹിച്ച മധു. സമയവും വേദിയും തീരുമാനിച്ച് എല്ലാവരെയും അറിയിച്ചതിനുശേഷം പിന്നെയൊരു കാത്തിരിപ്പായിരുന്നു ഒ എൻ വി കവിതയുടെ അമൃതേത്തിനായി. 

ജൂലൈ 3 ശനിയാഴ്ച, 2021 സമയം 6 : 45 :-

രാജേഷ് അയച്ചുതന്ന ഗൂഗിൾ മീറ്റിന്റെ ലിങ്കിൽ ഒന്ന് തൊട്ട് അകത്തുകയറാൻ കഴിയാതെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ബിംബത്തെ നോക്കിയിരിക്കുമ്പോൾ എന്റെ മനസ്സും ആകാംക്ഷയിൽ വട്ടംകറങ്ങുകയായിരുന്നു. ആതിഥേയസ്ഥാനം വഹിക്കുന്ന രാജേഷ് യോഗമുറിയിൽ കയറാൻ ഇത്തിരി വൈകിയത് എന്നിലുണ്ടാക്കിയ അസ്വസ്ഥത പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. എങ്കിലും അകത്തു കയറി ആൾക്കാർ ഓരോരുത്തരായി വരുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. കൃത്യസമയത്ത് തന്നെ അതിഥിയായ സുരേഷ് ബാബു സാർ എത്തി. കണ്ണൂരിലെ ചിറ്റാരിപ്പറമ്പിലെ വീടിന്റെ ഉമ്മറത്തിരുന്ന് അദ്ദേഹം ഞങ്ങളെ എത്തി നോക്കി. കേരളത്തിന്റെ പലഭാഗത്തിരുന്നും ഉദ്യാനനഗരിയിലെ പല കോണുകളിൽ നിന്നും വിദേശത്തുനിന്നുപോലും കുറെയേറെ സഹൃദയർ കണ്ണുകളിൽ ആകാംക്ഷ നിറച്ച് തുടിക്കുന്ന ഹൃദയവുമായി അദ്ദേഹത്തെയും നോക്കി. സാങ്കേതികവിദ്യയുടെ സഹായത്തോടെ ആ ഹൃദയങ്ങൾ പരസ്പരം ഐക്യപ്പെട്ടു, ചേതനയിൽ സ്നേഹം നിറച്ചു. പരിപാടിയെപ്പറ്റിയും അഥിതിയെപ്പറ്റിയും രാജേഷിന്റെ മുഖവുര, ഹ്രസ്വമായ ഭാഷണം. കുന്ദലഹള്ളി കേരള സമാജത്തെപ്പറ്റിയും അത് സമൂഹത്തിൽ നിർവ്വഹിക്കുന്ന കർമ്മങ്ങളെപ്പറ്റിയും കാര്യദർശി രജിത്തിന്റെ ഏതാനും വാക്കുകൾ, അതിഥിയുടെ അറിവിലേക്കായി. തുടർന്ന് ഔപചാരികമായി അതിഥിയെ ശ്രോതാക്കൾക്ക്/കാണികൾക്ക് പരിചയപ്പെടുത്തി അതും ഒട്ടും ദീർഘിപ്പിക്കാതെ. പിന്നീട് സുരേഷ് ബാബു സാറിന്റെ ഊഴമായിരുന്നു, ഏവരും കാത്തിരുന്ന സന്ദർഭം. 

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത കവിയായ ശ്രീ ഒ എൻ വി കുറുപ്പിന്റെ ഏതാനും വരികൾ ചൊല്ലിക്കൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. പ്രകൃതിയുടെ കാവലാളായ കവിയെ അദ്ദേഹം അവതരിപ്പിച്ചത് അരനൂറ്റാണ്ട്  മുൻപ് മൃതഹസ്തയായ ഭൂമിയെക്കുറിച്ചെഴുതിയ 'ഭൂമിക്കൊരു ചരമഗീത'ത്തിലെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ്. ഹരിതകഞ്ചുകം വലിച്ചു കീറി മരണവക്ത്രത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന ഭൂമിയുടെ ദുരവസ്ഥ എത്ര വേദനയോടെയാണ് ദീർഘദർശിയായ കവി പാടിയതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പുഴയ്ക്കും മലകൾക്കും കിളികൾക്കും വേണ്ടി എന്നും തൂലിക ചലിപ്പിച്ച കവിയായിരുന്നു ശ്രീ ഒ എൻ വി എന്ന് കൂടി സുരേഷ് ബാബു സാർ ഓർമ്മിപ്പിച്ചു. ശ്രുതിശുദ്ധമായ ശബ്ദത്തിൽ കവിത്വം തുളുമ്പുന്ന വരികൾ സുരേഷ്ബാബു സാർ ആലപിക്കുമ്പോൾ കേൾവിക്കാരന്റെ മനസ്സിൽ ആർദ്രത നിറയുന്നു. അത് അവതാരകന്റെ, കവിയുടെ വിജയമാണ്. എന്തെഴുതണം എങ്ങനെയെഴുതണം എന്ന് അന്തിച്ചു നിന്ന മനുഷ്യന്റെ  മുന്നിലേക്ക് തൂവൽ പൊഴിച്ചിട്ട കിളിയോടും മഷി നൽകിയ കദളിവാഴയോടും ഇലകൾ നൽകിയ ഭൂർജപത്രവൃക്ഷത്തിനോടും എന്തെഴുതണം എന്ന് ചോദിച്ച കവിയുടെ ചോദ്യം യഥാർത്ഥത്തിൽ ഉയരേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലാണ് എന്ന് മനസ്സിലാക്കിത്തരുന്നു സുരേഷ്ബാബു സാർ. ആമുഖമായി ഇത്രയും പറഞ്ഞ ശേഷം പിന്നീട് സുരേഷ്ബാബു സാർ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് എത്ര അളന്നാലും തീരാത്ത കവിതയുടെ സമുദ്രത്തിലേക്കായിരുന്നു. സമുദ്രത്തിലെവിടെനിന്നും ഒരു തുള്ളിയെടുത്ത് രുചിച്ചാൽ ഉപ്പുരസമായിരിക്കും എന്ന് പറഞ്ഞത് പോലെ ഒ എൻ വി യുടെ ഏതൊരു കവിതയെടുത്താലും അതിന്റെ ഏതു ഭാഗം ചികഞ്ഞു നോക്കിയാലും കാവ്യഭംഗി നിറഞ്ഞു നിൽക്കുന്നതായിരിക്കും എന്ന് കവിയുടെ പല കവിതകളിലൂടെ സുരേഷ്ബാബു സാർ വിവരിക്കുകയുണ്ടായി. കൊയ്ത്തു കഴിഞ്ഞ ആവണിപ്പാടത്തിലെ കതിര് തിന്നാൻ വരുന്ന കിളികൾ, ഗൃഹാതുരത്വത്തിന്റെ ഓർമ്മകളുമായി കേരളക്കരയിലേക്ക് ആവണിമാസത്തിൽ ഓടിയണയുന്ന പ്രവാസികളായ മലയാളികൾ അല്ലാതെ മറ്റാരുമല്ല എന്നുകൂടി പറഞ്ഞപ്പോൾ 'ആവണിപ്പാടം' എന്ന ഈ കവിതയ്ക്ക് ഇങ്ങനെയൊരു മാനമുണ്ടെന്നു ഒരുപക്ഷെ പലരും ചിന്തിച്ചത് ഇന്നലെയായിരിക്കും. 

വെണ്ണതോൽക്കുന്ന ഉടലുള്ള കാമുകിയെ വയലാർ വർണ്ണിച്ചപ്പോൾ ആരെയും ഭാവഗായകനാക്കുന്ന ആത്മസൗന്ദര്യം നിറഞ്ഞവളാണ് പ്രണയിനി എന്ന് മലയാളികളെ പഠിപ്പിക്കുന്നു ഒ എൻ വി. എണ്ണമറ്റ സിനിമാഗാനങ്ങളിലൂടെ, പറഞ്ഞാൽ തീരാത്ത കവിതകളിലൂടെ, അതിൽ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങളുടെയും കല്പനകളുടെയും  ശില്പചാതുരിയെ വർണ്ണിച്ച് അവയുടെ അന്തർലീനമായ അർത്ഥതലങ്ങളിലേക്ക് സുരേഷ്ബാബു സാർ കേൾവിക്കാരെ കൂട്ടിക്കൊണ്ടുപോകുമ്പോൾ, ആത്മവേദനയുടെ, നഷ്ടപ്രണയത്തിന്റെ, ആർദ്രമായ മാനവിക സ്നേഹത്തിന്റെ, നിലവിളിക്കുന്ന പ്രകൃതിയുടെ വിവിധ മുഖങ്ങൾ/ഭാവങ്ങൾ നാം കാണുന്നു. അപ്പോഴൊക്കെ മിഴികൾ നനയുന്നതും ഹൃദയം ആർദ്രമാവുന്നതും മനസ്സ് തരളിതമാകുന്നതും നഷ്ടബോധം നിറയുന്നതും ഞാൻ അറിഞ്ഞു, ഒന്നല്ല പലവട്ടം. ഒരിക്കൽ കൂടി ഓർമ്മകളുടെ തിരുമുറ്റത്തെത്തിയിട്ടുണ്ടാകും അത് കേട്ടവരൊക്കെ. ശർക്കര കൊണ്ട് പന്തൽ കെട്ടിയ, മനസ്സാകുന്ന നിളയിൽ പൂന്തിങ്കളാകുന്ന കാമുകിയെ കണ്ട, മാരിവില്ലിന്റെ തേന്മലരിനെ കണ്ട, ചില്ലിമുളം കാടുകളിൽ ലല്ലലം പാടുന്ന തെന്നലിനെ കണ്ട, തൊടിയിലെ കുയിലിന്റെ പാട്ടുകേട്ട ആ കാവ്യഭാവനയ്ക്ക്   ഒരുകോടി പ്രണാമം. നന്മയാർന്ന സത്യത്തിന്റെ സൗന്ദര്യമാണ് ഈശ്വരൻ എന്ന് മലയാളികൾക്ക് പറഞ്ഞുതന്ന, കവിതയുടെ നിറകുടമായ ആ ഋഷീശ്വരന്റെ പാദമുദ്ര കൊണ്ട് പവിത്രമായ ഭൂവിലാണ് നമ്മളും ജീവിക്കുന്നതെന്ന് നമുക്ക് അഭിമാനിക്കാം. പൊൻതിങ്കൾക്കല പൊട്ടു തൊട്ട മലയാള കവിതയെന്ന ഹിമാലയ ശൃംഗത്തിലെ വെൺകൊറ്റ പൂങ്കുട ചൂടിയ കൈലാസമായി നിറഞ്ഞുനിൽക്കുകയാണ് മഹാകവി ഒ എൻ വി എന്ന് പറഞ്ഞാൽ പോലും ഒരുപക്ഷെ അതിശയോക്തിയാവില്ല. എത്ര കോരിയാലും തീരാത്ത, തൊടിയിലെ കിണർ വെള്ളം പോലെ മധുരമാർന്ന ഒ എൻ വി കവിതകളെക്കുറിച്ച് പറഞ്ഞാലും തീരില്ല, പ്രത്യേകിച്ച് ആ കവിതകളുടെ ആഴത്തിലേക്ക് മുങ്ങാംകുഴിയിട്ട് അതിന്റെ മാധുര്യം ഏറെ നുകർന്ന സുരേഷ്ബാബു സാറിനെപോലെയുള്ള സഹൃദയന്. എത്ര കേട്ടാലും മതിവരാത്ത വേണുഗാനമായി അദ്ദേഹത്തിന്റെ നാദം നമ്മുടെ കാതുകളിൽ നിറയുമ്പോൾ ഒരുപക്ഷെ കാലവും സമയവും നിശ്ചലമായിരുന്നെങ്കിലെന്ന് നാം ആഗ്രഹിക്കും. മിനിറ്റുകൾ മണിക്കൂറുകളായത് അറിഞ്ഞേയില്ല. ഒരു കൈക്കുമ്പിൾ വെള്ളത്തിൽ സമുദ്രത്തെ ആവാഹിച്ചതുപോലെ, ഒരു മണിക്കൂറിലേറെ നീണ്ട തന്റെ പ്രഭാഷണത്തിൽ ഒ എൻ വി കവിതകളുടെ സൗന്ദര്യവും ശക്തിയും മുഴുവനും നിറച്ചു സുരേഷ് ബാബു സർ. ഒരു പൂവ് മാത്രം ചോദിച്ചവന് ഒരു വസന്തം തന്നെ കൊടുത്തു അദ്ദേഹം. എന്തിനും ഒരു അവസാനമുണ്ടാകുമല്ലോ. മിഥുനത്തിലെ മഴമേഘങ്ങൾ പെയ്യാൻ മറന്നുപോയപ്പോൾ, അതിന്റെ പരിണിതഫലമായ ചൂടിൽ മലയാളക്കര ഉരുകിയൊലിക്കുമ്പോൾ തിരിമുറിയാത്ത തിരുവാതിരപെയ്ത്തായി കേൾവിക്കാരുടെ കരളിൽ പെയ്തിറങ്ങുകയായിരുന്നു സുരേഷ് ബാബു സർ, അനർഗ്ഗളനിർഗ്ഗളമായ വാക്കുകളാൽ മലയാളത്തിന്റെ പ്രിയകവിയുടെ കവിതയുടെ കുളിര് പകർന്നുകൊണ്ട്. മന്ദ്രസ്ഥായിയിൽ തുടങ്ങി മധ്യസ്ഥായിലൂടെ താരസ്ഥായിയിൽ എത്തി വീണ്ടും മന്ദ്രസ്ഥായിയിൽ നിർത്തിയ സംഗീതനിബദ്ധമായ വാക്കുകൾ. മഴ പെയ്തൊഴിഞ്ഞെങ്കിലും അത് പകർന്നു നൽകിയ കുളിര് ഏറെനാൾ ഞങ്ങളുടെ ഉള്ളിൽ തങ്ങി നിൽക്കും എന്നതിന് യാതൊരു സംശയവുമില്ല. ആ ഭൂതകാല കുളിരോർമ്മകൾ അടുത്ത തലമുറയ്ക്ക് പകർന്നു നൽകാൻ നമുക്ക് കഴിയട്ടെ. കവി സ്വപ്നം കണ്ട അല്ലലും അലട്ടുമില്ലാത്ത, സമഭാവനയോടെ മനുഷ്യരും പ്രകൃതിയും പുലരുന്ന വാഗ്ദത്തഭൂമി അടുത്ത തലമുറയ്‌ക്കെങ്കിലും പ്രാപ്യമാവട്ടെ എന്നാശംസിക്കാം, അതിനായി പ്രയത്നിക്കാം. ഒരു കവിത വെറുതെ ഏറ്റുപാടുമ്പോളല്ല അതിലെ ആശയം കേൾവിക്കാർ ഏറ്റെടുത്ത് നടപ്പിലാക്കുമ്പോഴാണ് കവിയുടെ ജീവിതത്തിന് അർത്ഥമുണ്ടാവുന്നത്, അവർക്കുള്ള യഥാർത്ഥ സ്മരണാഞ്ജലിയായി മാറുന്നത്. 

കൂട്ടത്തിൽ ഒരു രഹസ്യം കൂടി വെളിപ്പെടുത്തി സുരേഷ്ബാബു സർ. എല്ലാദിവസവും ഒരു പാട്ടെങ്കിലും ഹൃദിസ്ഥമാക്കാതെ, ഒരു കവിതയെങ്കിലും വായിക്കാതെ കിടക്കാറില്ല എന്ന തന്റെ ദൃഢനിശ്ചയം. അതാണ് തന്നെ താനാക്കിയതെന്ന വെളിപ്പെടുത്തൽ. ഒരുപക്ഷെ മലയാളത്തെ സ്നേഹിക്കുന്ന ഏവരും പിന്തുടരേണ്ട ഒരു ദിനചര്യ. മനസ്സൊന്ന് പതറുമ്പോൾ, തളർന്നിരിക്കുമ്പോൾ, ഇരുളിലാണ്ടുപോകുമ്പോൾ പ്രതീക്ഷയുടെ, നന്മയുടെ, സ്നേഹത്തിന്റെ ഒരു നറുവെട്ടം തെളിയാൻ ഒ എൻ വി യുടെ ഒരു കവിതയെങ്കിലും വായിച്ചാൽ മതി എന്ന വലിയ ചെറിയ ഉപദേശവും.

ഒരു വലിയ മഴ കഴിഞ്ഞാൽ കുറച്ചുനേരം കൂടി ചാറ്റൽ മഴ പെയ്യുന്നതു പോലെയുള്ള സുഖമായിരുന്നു ടി എം എസ് അങ്കിളും ലക്ഷ്മിയും ശാന്താന്റിയും ആലപിച്ച ഒ എൻ വി കവിതകൾ കേൾക്കുമ്പോൾ. മാതൃത്വത്തിന്റെ എല്ലാ ഭാവങ്ങളും മനോഹരമായി ആലപിച്ചു ഗായിക കൂടിയായ ലക്ഷ്മി. 'മാനിഷാദ' യിലെ വരികൾ സമാജത്തിലെ ഏറ്റവും മുതിർന്ന അംഗമായ ടി എം എസ് അങ്കിൾ ആലപിച്ചപ്പോഴും 'ഗസലുകൾ' എന്ന സമാഹാരത്തിലെ വരികൾ ശാന്താന്റി ആലപിച്ചപ്പോഴും അത് നവ്യമായ അനുഭവമായി മാറി. ഭാരതീയസംസ്കാരം കവിയുടെ വരികളിൽ തെളിഞ്ഞുകാണുന്നതിനെ പരാമർശിച്ചുകൊണ്ട് സമാജത്തിന്റെ അദ്ധ്യക്ഷൻ നന്ദകുമാർ ഔപചാരികമായ നന്ദി അർപ്പിച്ചതോടെ ഒരു മനോഹരമായ സായാഹ്നത്തിന് തിരശീല വീണു. അന്തിച്ചോപ്പ് വീണ ചക്രവാളത്തിനെ സാക്ഷിയാക്കി നാന്ദി കുറിച്ച 'ഒ എൻ വി സ്മൃതി സന്ധ്യ' എന്ന കാവ്യാർച്ചനയ്ക്ക് ചാന്ദ്രരശ്മികൾ ഭൂമിയെ തഴുകാൻ തുടങ്ങുമ്പോൾ സമാപ്തമായി.

പാട്ടോർമ്മകൾ 2: മനസ്സിൻ മണിനൂപുരങ്ങളെ ഉണർത്തിയ പാട്ട്


ചില പാട്ടുകൾ അങ്ങനെയാണ്, ആദ്യത്തെ കേൾവിയിൽത്തന്നെ അത് നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും, മനസ്സിനെ കീഴടക്കും. അത് എന്തെന്നില്ലാത്ത ആനന്ദം പ്രദാനം ചെയ്യുകയും ചെയ്യും. അതിന് കാരണമെന്തെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം പറയാനും സാധ്യമല്ല. ആ പാട്ടിൽ അലിഞ്ഞിരിക്കുന്ന ഈണമോ, വരികളിലെ കവിത്വമോ അതുമല്ലെങ്കിൽ ആലാപനത്തിൽ നിറഞ്ഞിരിക്കുന്ന ഭാവത്തിന്റെ ദീപ്തിയോ ഒക്കെയായിരിക്കും അതിന് കാരണം. പലർക്കും പല പാട്ടുകളായിരിക്കാം ഇങ്ങനെയുള്ള അനുഭവങ്ങൾ നൽകുന്നത്. ചിലപ്പോൾ ഒന്നിൽ കൂടുതൽ പാട്ടുകൾ കേൾക്കുമ്പോഴും ഇതുപോലെ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരങ്ങൾ നമ്മളിൽ ഓളങ്ങൾ സൃഷ്ടിച്ചേക്കാം. പലരും ഇതുപോലെയുള്ള അനുഭവങ്ങൾ വിവരിച്ചു കേട്ടിട്ടുണ്ട്, എവിടെയൊക്കെയോ വായിച്ചിട്ടുമുണ്ട്. എനിക്കും പറയാനുണ്ട് അത്തരമൊരു അനുഭവവും അതിന് വഴിവെച്ച ഒരു പാട്ടിനെപ്പറ്റിയും. 

നെടുമുടി വേണുവും പൂർണ്ണിമ ജയറാമും പ്രധാന കഥാപാത്രങ്ങളായ 'വെറുതെ ഒരു പിണക്കം' എന്ന സിനിമയ്ക്ക് വേണ്ടി സത്യൻ അന്തിക്കാട് - രവീന്ദ്രൻ - യേശുദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'മനസ്സേ നിന്റെ മണിനൂപുരങ്ങൾ..' എന്ന മനോഹരമായ പ്രണയഗാനത്തെക്കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. 1984 ൽ ഇറങ്ങിയ പാട്ടായിട്ട് കൂടി വളരെ വൈകി അടുത്തകാലത്താണ് ആ ഗാനമെന്നെ തേടിയെത്തിയത്, അതും പ്രിയസുഹൃത്തും ഗായകനുമായ രാജേഷ് വഴി. മൊബൈലിൽ ആ പാട്ട് പറന്നിറങ്ങിയപ്പോഴും എന്റെ കർണ്ണങ്ങളിൽ ഒഴുകിയെത്തുന്നതുവരെ ഞാനൊരിക്കലും കരുതിയിരുന്നില്ല ഇനിയുള്ള എന്റെ നാളുകളെ സംഗീതസാന്ദ്രമാക്കാൻ, ഹൃദയത്തിൻ മധുപാത്രം നിറക്കാൻ മാത്രം വശ്യത അതിനുണ്ടാവുമെന്ന്. നേരത്തെ സൂചിപ്പിച്ചതുപോലെ പ്രഥമ കേൾവിയിൽ തന്നെ ആ ഗാനം എന്റെ മനസ്സിലെ മണിനൂപുരങ്ങളെ ഉണർത്തി. എന്ത് മാന്ത്രികവിദ്യയാലാണ് അതെന്നെ വശീകരിച്ചതെന്ന് പറയാൻ പക്ഷെ എനിക്കറിയില്ല. അന്തിക്കാടിന്റെ ഗ്രാമീണസൗന്ദര്യം ചാലിച്ച കവിത തുളുമ്പുന്ന വരികളാണോ, ആ വരികളുടെ ചാരുത ഒരിറ്റുപോലും നഷ്ടപ്പെടാതെയതിനെ കോരിയെടുത്ത രവീന്ദ്രസംഗീതമാണോ അതോ വരികളിലും ഈണത്തിലും നിറഞ്ഞ ഭാവവും സൗന്ദര്യവും സ്വാംശീകരിച്ചുകൊണ്ട് ഗന്ധർവ്വഗായകന്റെ ഹൃദയത്തിൽ നിന്നൂറിയെത്തിയ ഭാവസാന്ദ്രമായ ആലാപനമധുരിമയാണോ എന്നെ ആകർഷിച്ചത്? അതോ ഇതെല്ലാം ചേർന്നപ്പോഴുണ്ടായ ഇന്ദ്രിയാനുഭൂതിയായിരുന്നോ? അറിയില്ല, ഉത്തരം പറയാൻ കഴിയുന്നില്ല. ഏതായാലും ഒന്നുമാത്രം പറയാം, ആദ്യമായി ഈ പാട്ട് കേട്ട നിമിഷം തൊട്ടിന്നോളം ദിവസത്തിൽ പലതവണ ഞാൻ ഈ പാട്ട് കേൾക്കുകയോ മൂളുകയോ ചെയ്യുന്നുണ്ട്. അപ്പോഴെല്ലാം അനിർവചനീയമായ ഒരാനന്ദം എന്റെ ഹൃദയത്തിൽ, സിരകളിൽ നിറയുന്നുണ്ട്. അത് പകരുന്ന അനുഭൂതിയിൽ സ്വയം മറന്ന് അലിഞ്ഞലിഞ്ഞില്ലാതാവുന്നുണ്ട്. 

ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും നിർത്താതെ പെയ്തുകൊണ്ടിരിക്കുകയാണ്. ഇടയ്ക്കു വീശിയടിക്കുന്ന കാറ്റിൽ എല്ലാം മറന്നാടുകയാണ് വൃക്ഷത്തലപ്പുകളും പുൽക്കൊടികളും. ഇളം തണുപ്പാർന്ന അന്തരീക്ഷത്തിൽ കേൾവിക്കാരുടെ മനസ്സിലെ മണിനൂപുരങ്ങൾ ഉണർത്തിക്കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ശുദ്ധസാവേരി രാഗത്തിൽ ഗാനഗന്ധർവ്വൻ വീണ്ടും എൻ്റെ ചെവികളിൽ അമൃത് ചൊരിയുമ്പോൾ 'എന്തേ ഇത്രനാളും ഈ പാട്ട് കേട്ടില്ല' എന്ന സന്ദേഹത്തിനും ഉത്തരമില്ലായിരുന്നു.

ദൈവത്തിൻ നാട്

 

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആലപിക്കാനായി ഒരു പാട്ട് എഴുതിത്തരണമെന്ന് സുഹൃത്തും സഹപാഠിയും നാട്ടുകാരനുമായ ഗോപിനാഥൻ  ആവശ്യപ്പെട്ടതനുസരിച്ച് എഴുതിയ വരികളാണ്  കൊടുത്തിരിക്കുന്നത്.



ഗോപിയുടെ ഭാര്യ തുളസി ഈ പാട്ടിന്  ഈണം നൽകുകയും അത് ഭർത്താവിനോടൊത്ത് ആലപിക്കുകയും ചെയ്തതിന്റെ വീഡിയോ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക:

https://www.youtube.com/watch?v=on-6YLKmwmA


പച്ചയാം വിരിപ്പിട്ട സഹ്യനെ കാണുവാൻ 

സംസ്കൃതി വിരിയിച്ച പുഴകളെ കാണുവാൻ 

ജീവന്റെ താളം ഇനിയും മുഴങ്ങുവാൻ 

ഉണരേണം മർത്യർ നാം ഇനിയെങ്കിലും 


പുഞ്ചിരി തൂകുന്ന മുണ്ടകൻ പാടവും 

കള കളം പാടുന്ന കാട്ടാറിൻ കുളിരും 

പൊന്നോണത്തുമ്പിയും പൈങ്കിളിയും 

ദൈവത്തിൻ നാടുമൊരു പഴങ്കഥയോ 


അവനിതൻ കണ്ണീര് കണ്ടുതപിക്കാൻ  

ആ മാതൃഹൃദയവുമില്ലയീ ഭൂമിയിൽ 

ജനനിതൻ ചരമഗീതം കുറിക്കുവാൻ  

വിങ്ങും കവിഹൃദയമില്ലയീ ഭൂമിയിൽ

മരങ്ങൾ തളിരണിയുന്നതും കാത്ത്

 




"ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി

ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി 

ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി 

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി "


മരങ്ങൾക്കും മലകൾക്കും കിളികൾക്കും വേണ്ടി കണ്ണീരൊഴുക്കിയ, പാടിയ, പൊരുതിയ സുഗതകുമാരി ടീച്ചർ ഇല്ലാത്ത ആദ്യത്തെ പരിസ്ഥിതി ദിനം (June 5). ടീച്ചറിന് സമം ടീച്ചർ മാത്രം. തന്റെ കാലശേഷം ഓർമ്മയ്ക്കായി ഒരു ആൽമരം നടണമെന്നും അതുവഴി ഇനിയും അനേകം കിളികൾക്കും പ്രാണികൾക്കും ആശ്രയമാകണമെന്നും കൊതിച്ച, പ്രകൃതിയുടെ വേദനയിൽ സ്വയം ദുഃഖിച്ച, സർവ്വചരാചരങ്ങൾക്കും അമ്മയായി തീർന്ന അവരുടെ അഭാവം സൃഷ്ടിച്ച ശൂന്യതയിൽ തരിച്ചിരിക്കുമ്പോഴാണ് മറ്റൊരു പ്രകൃതി സ്‌നേഹി കൂടി വിടവാങ്ങിയത്. ചിപ്കോ പ്രസ്ഥാനത്തിന്റെ ശക്തിയായിരുന്ന സുന്ദർലാൽ ബഹുഗുണ. കുട്ടിക്കാലത്ത് ഏതോ ഒരു പാഠപുസ്തകത്തിൽ മരത്തിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ആദ്ദേഹത്തിന്റെ രൂപം ഇപ്പോഴും കണ്ണിന് മുന്നിൽ തെളിഞ്ഞു നിൽക്കുന്നു. അവരുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് എന്റെ ചെറിയ വൃക്ഷപുരാണം ആരംഭിക്കുന്നു.

മരങ്ങൾ ഇല്ലാതാവുന്നത് എന്നെ സംബന്ധിച്ചിടത്തോളം തീർത്തും സങ്കടകരമാണ്. ഒരു മരം മുറിക്കുമ്പോഴോ വേരറ്റ്‌ നിലംപതിക്കുന്നതോ കാണുമ്പോൾ അനുഭവപ്പെടുന്ന ദുഃഖം വാക്കുകൾക്കപ്പുറമാണ്. അതുകൊണ്ടു തന്നെ മരം ഇല്ലാതാക്കുന്നതിനെ ഞാൻ ഒരിക്കലും അനുകൂലിക്കാറില്ല. പക്ഷെ നിവൃത്തിയില്ലാതെ പലപ്പോഴും നിശബ്ദം അത് കണ്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്, സമ്മതമായി തലയാട്ടേണ്ടി വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച് എത്രമാത്രം വേദനാജനകമാണെന്നോ ആ അവസ്ഥകൾ. അതുകൊണ്ടു തന്നെ കഴിയുന്നിടത്തോളം മരങ്ങൾ പറമ്പിൽ നട്ടു വളർത്തുക എന്നത് എന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. അതിനായി കുറെ ശ്രമിച്ചിട്ടുമുണ്ട്. പക്ഷെ ശതമാനക്കണക്കിൽ നോക്കിയാൽ വിജയം കുറവായിരുന്നു എന്നത് സത്യം. എങ്കിലും പരിശ്രമം ഉപേക്ഷിച്ചിട്ടില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രവാസജീവിതമായതിനാൽ മഴക്കാലത്ത് നാട്ടിൽ വരുമ്പോഴൊക്കെ ഞാൻ ഈ ഉദ്യമത്തിൽ ഏർപ്പെടാറുണ്ട്. മഴ ഒഴിഞ്ഞ വേളയിൽ കൈക്കോട്ടുമെടുത്ത് മാവിൻ ചോട്ടിലും പ്ലാവിൻ ചോട്ടിലുമൊക്കെ മുളച്ചു നിൽക്കുന്ന തൈകളെ ഞാൻ വളപ്പിന്റെ പല ഭാഗത്തായി സ്നേഹത്തോടെ പ്രാർത്ഥനാപൂർവ്വം പറിച്ചു നട്ടിട്ടുണ്ട്. വരി വരിയായി തേക്കിൻ തൈകളും വച്ചു പിടിപ്പിച്ചിരുന്നു. പക്ഷെ കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് അകാലചരമം പ്രാപിക്കാനായിരുന്നു മിക്കതിനും യോഗം. ചിലതൊക്കെ ബാലാരിഷ്ടതകളിൽ പെട്ട് ദിവസങ്ങൾക്കുള്ളിൽ നിത്യനിദ്ര പോകുമ്പോൾ മറ്റു ചിലത് കഷ്ടിച്ചു മഴക്കാലം കഴിച്ചുകൂട്ടും. വേനലിന്റെ കരാളഹസ്തങ്ങളിൽ പെട്ട് അവ ചാമ്പലാകും. ഇതിനെ തരണം ചെയ്യുന്നവയിൽ ചിലതാകട്ടെ മുന്നുംപിന്നും നോക്കാതെ പറമ്പിലെ കാടു വെട്ടിത്തെളിക്കുന്നവരുടെ ആയുധത്തിനിരയാകും. എന്നിട്ടും രക്ഷപ്പെടുന്നവയാകട്ടെ ആരാന്റെ പശുവിന്റെ ഇരയായിത്തീരും. ഇതൊന്നും കൂസാതെ അപൂർവ്വം ചിലത്  പുതുജീവിതം സ്വപ്നം കണ്ട്, മാനത്തമ്പിളിയെ തൊടാനുള്ള ആഗ്രഹവുമായി കുതിക്കുന്നവയുണ്ട്. ആധുനിക സുഖസൗകര്യങ്ങൾക്കായി ഭൂമിക്ക് കുറുകെ മനുഷ്യൻ കെട്ടിയിരിക്കുന്ന വൈദ്യുതി കമ്പിയുടെ സാങ്കേതികത്വത്തിൽ അവയുടെ തലയോ ഉടലൊന്നാകയോ വെട്ടിയെറിയപ്പെടും. 

ഓരോ തവണ നാട്ടിൽ വരുമ്പോഴും പല്ലു തേക്കാനുള്ള ബ്രഷും വായിലിട്ട് ഞാൻ എന്റെ കിടാങ്ങളെ തിരക്കിയിറങ്ങുമ്പോഴായിരിക്കും മേല്പറഞ്ഞ കഥകളൊക്കെ ഞാൻ അറിയാനിടവരുന്നതും നെഞ്ചിനുള്ളിൽ ദുഖത്തിന്റെ വേലിയേറ്റമുണ്ടാകുന്നതും. രക്ഷപ്പെടുന്നവയ്ക്ക് കഴിയുന്നത് പോലെ നനച്ചു കൊടുക്കാൻ വേനൽക്കാലത്ത് അമ്മ ശ്രമിക്കാറുണ്ട്, പക്ഷെ ആ പ്രവൃത്തി അധിക കാലം വേണ്ടി വരാറില്ല എന്നതാണ് യാഥാർഥ്യം. ഈ അപഹാരങ്ങളെയൊക്കെ വിജയകരമായി മറികടന്നു കൊണ്ടിരുന്ന ചിലത് പുതിയ വീട് പണി നടക്കുമ്പോൾ നിഷ്ഠൂരം വേരോടെ പറിച്ചെറിയപ്പെട്ടു. നേരത്തെ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് എന്നോട് തന്നെ പ്രതിഷേധം രേഖപ്പെടുത്താൻ പറ്റിയിരുന്നുവെങ്കിൽ ഒടുവിൽ പറഞ്ഞതിൽ പക്ഷെ നിസ്സംഗമായ മൗനം പുലർത്തേണ്ടി വന്നു. എങ്കിലും ഞാൻ കുറച്ചൊക്കെ സന്തോഷവാനാണ്. തികച്ചും സാധാരണവും അസാധാരണവുമായ പ്രതിബന്ധങ്ങളെ മുഴുവൻ തോൽപ്പിച്ച ഏതാനും തൈകൾ മരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന രൂപപരിണാമത്തിന് ഞാൻ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു എന്നതാണതിന് കാരണം. നാലോ അഞ്ചോ വർഷങ്ങൾക്ക് മുൻപ് ഞാൻ നട്ട ഒരു സപ്പോട്ട തൈ ഈ ഋതുവിൽ കടിഞ്ഞൂൽകുഞ്ഞുങ്ങളുമായി നിൽക്കുന്ന കാഴ്ച ഈയടുത്താണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. അതെനിക്ക് സമ്മാനിച്ച ആനന്ദം അളവറ്റതായിരുന്നു. ഒരു വ്യാഴവട്ടം മുൻപത്തെ പരിസ്ഥിതി ദിനത്തിൽ ബാംഗ്ലൂരിലെ എന്റെ ഓഫീസിൽ നിന്നും വാങ്ങിയ ഒരു കുഞ്ഞുതൈ ഇന്ന് മരമായി വാനോളം വളർന്നിരിക്കുന്നു എന്നതാണ് വേറൊരു സന്തോഷം. അതുപോലെ വൈദ്യുതി കമ്പിയുടെ പേരിൽ പലതവണ അംഗഭംഗത്തിന് വിധേയമായിട്ടുണ്ടെങ്കിലും ഊർജ്ജസ്വലതയോടെ തലയുയർത്തി നിൽക്കുന്ന ഒരു തേക്ക് മരവും എന്റെ സന്തോഷത്തിന് കാരണമായി നിൽക്കുന്നുണ്ട്. ലോക്ക് ഡൌൺ കാലത്ത് നാട്ടിലായതിനാൽ ഏതാനും മാസങ്ങൾക്ക് മുൻപ് നട്ട ഒരു മാവിൻ തൈ അധികം പ്രതീക്ഷ തരാതെ കരിഞ്ഞു പോയതും വെള്ളമൊഴിച്ച് പരിപാലിച്ചുകൊണ്ടിരുന്ന ഒരു പ്ലാവിൻ തൈ പശു ചവച്ചരയ്ക്കുന്നതും ഇതിനിടയിൽ ദുഖത്തോടെ കണ്ട് നിൽക്കേണ്ടി വന്നു. കഴിഞ്ഞ ഒന്നുരണ്ട് വർഷമായി നടുവേദന വല്ലാതെ ശല്യപ്പെടുത്തന്നതിനാൽ പഴയതു പോലെ കൈക്കോട്ടുമായി ഇറങ്ങാൻ പറ്റില്ല എന്നൊരു വിഷമമുണ്ട്. എങ്കിലും  കാത്തിരിക്കുകയാണ് ഇടവപ്പാതിയെ. പച്ചയുടെ ഒരു നാമ്പെങ്കിലും നട്ടു വളർത്താം എന്ന പ്രതീക്ഷയോടെ, അല്പമല്ലാത്ത ആഗ്രഹത്തോടെ. 

ഗന്ധർവ്വൻ

 



മേദിനിയാകെ ഗാനം നിറയ്ക്കുവാൻ  

വാനിൽ നിന്നിറങ്ങിയ ഗന്ധർവാ..ഗന്ധർവാ.. 

സരിഗമപ രിഗമപധ ഗമപധനി മപധനിസ

സനിധപ മഗരി സ സ  


മേദിനിയാകെ ഗാനം നിറയ്ക്കുവാൻ  

വാനിൽ നിന്നിറങ്ങിയ ഗന്ധർവാ..ഗന്ധർവാ.. 

സരിഗമപ രിഗമപധ ഗമപധനി മപധനിസ

സനിധപ മഗരി സ സ - ഭക്തി 


സരിഗമപധ സരിഗമപധനിസ

സനിധപമപ സനിധപമഗരിസ സ

മനതാരിലെന്നും നിർവൃതി നിറയും ഭക്തി സാന്ദ്രം നാദം 

ഹൃദയത്തിൽ നിന്നും കല്മഷം അകലും ഭക്തി തുളുമ്പും മൊഴികൾ 

പമഗമഗ നിനി സരിഗമപധനിസരിരി - ഹാസ്യം.. ഉം


ഹാസ്യസ്വരങ്ങളായി ഒഴുകിയിറങ്ങും നാദപ്രവാഹമേ നന്ദി 

അല്ലലകറ്റുന്നൊരൗഷധമാകും ചിരിപ്പാട്ടുകളേ നന്ദി..

സരിഗപഗരി സരിഗപധപഗരി സരിഗപധ സധപഗരി

ധസരിഗപധസരിഗഗ ഗഗ - സന്തോഷം 


ആഘോഷം തുളുമ്പുമീ സ്വരം സ്വരം സ്വരം സ്വരം 

സിരകളിൽ സന്തോഷം സന്തോഷം സായൂജ്യം 

ആനന്ദദായകസ്വരം 

കർണ്ണങ്ങൾക്കാഘോഷം സന്തോഷം മനതാരിൽ 

സരിഗമപധനിസരിരി രിഗമ രിഗമ - ശൃംഗാരം


കാമം മനസ്സിലുണർത്തും നിൻനാദം ശൃംഗാരം

സരിഗമപധനിസ ഗരിസനിധപധനി

മന്മഥബാണം ഈ നാദം ഉടലാകെ ശൃംഗാരം 

മമമ മനിധപ പപപ...

മഗരി നിനിനി രിഗമ പപപ - പ്രണയം 


പ മപ സപ നിധപ പ പ പ പ

പ്രണയം പൊഴിയും മോഹന നാദം 

നാദം അനുപമനാദം  

പ്രേമസുരഭില നാദം 


ധനിസ പധനി മപധ ഗമപ രിഗമപ

ധനിസനി ഗരിസനിധ പമഗ മപധനിസ

തേങ്ങും മനസ്സിലെ സാന്ത്വനമാകുമീ    

പാട്ടിൽ നിറയും വാത്സല്യം 

രാരീരം പാടിയുറക്കീടുമ്പോൾ സ്വരങ്ങൾ 

പൊഴിക്കും വാത്സല്യം 

സരിഗമപധനിസ ധനിസ പധനിസ

മപധനിസ ഗമപധ നിനി - വിഷാദം 


ഇടറും കണ്ഠം വ്യസനഭാവം 

ആത്മാവിൽ തൊടുന്ന വിഷാദഗാനം ഇനിയും ഇനിയും 

കണ്ണീര് പൊഴിയും ഗാനങ്ങളുതിർക്കും 

കാലങ്ങളൊഴുകുമീ ഗന്ധർവനാദം 


ധിടിധിടി ധാകിധിടി ക്‍ട്ധധിടി ധാകിധിടി

ക്‍ട്ധധിടി ക്‍ട്ധധിടി ക്‍ട്ധധിടി ധാകിധിടി

കതധാങ്ധാങ്ധാങ് ധിടികതധാങ്ധാങ്ധാങ്

ധിടികതധാങ്ധാങ്ധാങ്....


അഴലും നിഴലും അലിയുന്നു 

സിരകളിൽ അമൃതം നിറയുന്നു 

ഇത് സ്വർലോകത്തിൻ സംഗീതം 


ആനന്ദം പകർന്നീടുന്നു മാമലനാട്ടിലെ ഗന്ധർവ്വൻ (2)

മരിസനിപ രിസസ രിസനിപമ സനിനി സനിപമരി രിപപ

മരിസനിപ രിസ രിസനിപമ സനി സനിപമരി രിപ

മരിസനിപ രി രിസനിപമ സ സനിപമരി രി

മരിസനിപ രിസനിപമ സനിപമപ

രിസനിപ സനിഗമരി നിപമരിമ

സനിപമരി നിപമരിസ സരിമപനി

ആനന്ദം പകർന്നീടുന്നു മാമലനാട്ടിലെ ഗന്ധർവ്വൻ (2)

ഗന്ധർവ്വൻ ..ഈ ഗന്ധർവ്വൻ 

ഓർമ്മകൾ-2: ബന്ധങ്ങൾ വിളഞ്ഞ കാലം


ഏതാനും മാസങ്ങൾക്ക് മുൻപ് ഞാൻ എന്റെ പഴയൊരദ്ധ്യാപകനെ കണ്ടു. വർഷങ്ങൾക്ക് മുൻപ് കരുവേടകം യു പി സ്കൂളിൽ ആറിലും ഏഴിലും എന്നെ കണക്ക് പഠിപ്പിച്ച നാരായണൻ മാഷിനെ. യു പി സ്കൂൾ ആയതിനാൽ സ്വാഭാവികമായും ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ വേറെ സ്കൂളിൽ തുടർപഠനത്തിനായി പോയെങ്കിലും എന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഞാൻ മാഷിനെ കാണുന്നുണ്ടായിരുന്നു. അതിനാൽ തന്നെ എന്നെ കണ്ടപ്പോൾ 'ആരാ?' എന്നെ സംശയം ഒരിക്കലും മാഷിൽ നിന്നുണ്ടായില്ല. പണ്ട് ബഹുമാനത്തോടെ ഇത്തിരി പേടിച്ചായിരുന്നു മാഷിന്റെ മുന്നിൽ നിന്നിരുന്നതെങ്കിൽ ഇന്ന് പേടിയില്ലാതെ തമാശ പറഞ്ഞു നില്ക്കാൻ കഴിയുന്നു എന്ന വ്യത്യാസം മാത്രം. ഞാൻ എന്നും മനസ്സിൽ സൂക്ഷിക്കുന്ന ചുരുക്കം ചില അദ്ധ്യാപകരിൽ ഒരാളാണ് നാരായണൻ മാഷ്. ചീത്ത പറയാതെയും വടിയെടുക്കാതെയും കുട്ടികളെ പഠിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രണ്ടു വർഷം മാത്രമേ ഞാൻ ഈ സ്കൂളിൽ പഠിച്ചിട്ടുള്ളൂ. പക്ഷെ എന്റെ സ്കൂൾ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ടു വർഷങ്ങൾ ആയിരുന്നു ഇവ. ഞാൻ അത്രയേറെ ഊർജ്ജസ്വലനും സമർത്ഥനുമാണെന്ന് എനിക്ക് തോന്നിയ രണ്ടുവർഷം. 'അതിനുമാത്രം എന്ത് തേങ്ങയാ താൻ കാട്ടിക്കൂട്ടിയത്?' എന്ന് ചിന്തിക്കുന്നവരുണ്ടാകാം, അവർക്കുള്ള ഉത്തരമാണ് ശേഷം ഭാഗം. എന്റെ ഓർമ്മക്കുറിപ്പിലെ ഒന്നാം ഭാഗത്തിൽ പറഞ്ഞതുപോലെ അഞ്ചാംതരം വരെ ഞാൻ പഠിച്ചത് പനയാൽ ശ്രീ മഹാലിംഗേശ്വര സ്കൂളിൽ ആയിരുന്നു. അതുകഴിഞ്ഞാണ് കരുവേടകം യു പി സ്കൂളിൽ എത്തുന്നത്. എന്തിനായിരുന്നു ഈ മാറ്റം എന്ന ചോദ്യത്തിനുള്ള ഉത്തരം അന്നത്തെ പത്താം വയസ്സുകാരന് മനസ്സിലാവുന്നതായിരുന്നില്ല. ലോറിയിലായിരുന്നു പുതിയ സ്ഥലത്തേക്കുള്ള യാത്ര. അതുവരെ ഞങ്ങളുടെ കളിക്കൂട്ടുകാരായിരുന്നവർ സങ്കടപ്പെട്ട് നിൽക്കുമ്പോൾ ലോറിയുടെ പിന്നിലിരുന്ന് യാത്ര ചെയ്യാനുള്ള അവസരം കിട്ടിയതിലുള്ള സന്തോഷത്തിലായിരുന്നു ഞാൻ. ഒരു മെയ് മാസത്തിലായിരുന്നു ഈ യാത്ര. പുതിയ സ്ഥലത്തെത്തി ദിവസങ്ങൾക്കുള്ളിൽ എന്നെ തൊട്ടടുത്തുള്ള സ്കൂളിൽ ആറാം ക്ലാസ്സിൽ ചേർക്കുകയും ചെയ്തു. ഏട്ടന്മാരിൽ ഒരാൾ എട്ടാം ക്ലാസ്സിലും മറ്റെയാൾ പ്രീ ഡിഗ്രിയും. അഷ്ടമത്തിലുള്ളയാൾ അമ്മാവന്റെ വീട്ടിലും അത്ര മോശം ഡിഗ്രിയല്ലാത്ത പ്രീ ഡിഗ്രിക്കാരൻ അച്ഛച്ഛൻ/അച്ഛമ്മയുടെ കൂടെയുമായിരുന്നു താമസം. ഇളയവനായ ഞാൻ അച്ഛനമ്മമാരുടെ കൂടെയും. ഏതായാലും ഇടവപ്പാതിയുടെ വരവറിയിച്ച് മഴ തകർത്തു പെയ്യാൻ തുടങ്ങിയപ്പോൾ കുന്ന് കയറിയിറങ്ങി ഞാൻ പുതിയ സ്കൂളിൽ പോകാൻ തുടങ്ങി. പുതിയ സ്കൂൾ, തികച്ചും അപരിചിതരായ സഹപാഠികൾ - ഈ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കുറച്ചു ദിവസങ്ങളെടുത്തെങ്കിലും വളരെ വേഗത്തിൽ എനിക്ക് പുതിയ സൗഹൃദങ്ങൾ വളർത്തിയെടുക്കാൻ കഴിഞ്ഞു. ഞാൻ ആദ്യമായി യൂണിഫോം ഇടുന്നതും ആറാം തരത്തിൽ പഠിക്കുമ്പോഴാണ്. നേവി നീല ട്രൗസറും വെള്ള ഷർട്ടും. ബുധനാഴ്ച ഒഴിച്ച് ബാക്കിയുള്ള നാലു ദിവസവും യൂണിഫോം. ഒരുജോഡി യൂണിഫോം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അതെന്നെ വിഷമിപ്പിച്ചിരുന്നില്ല. കൂടുതൽ കുപ്പായം വേണമെന്ന് വാശിപിടിക്കുകയോ കരയുകയോ ഒന്നും ചെയ്തിരുന്നില്ല. സുന്ദരനായതിനാലാണോ അതോ പാവമായതിനാലാണോ എന്നറിയില്ല ആൺകുട്ടികളേക്കാൾ മുൻപേ ഞാൻ സ്വീകാര്യനായത് പെൺകുട്ടികൾക്കായിരുന്നു. അതിനുള്ള ഉദാഹരണമായിരുന്നു ക്ലാസ് ലീഡറിന് വേണ്ടിയുള്ള തിരെഞ്ഞടുപ്പ്. പെൺകുട്ടികൾ മുഴുവനും എന്റെ പേര് പറഞ്ഞപ്പോൾ ആൺകുട്ടികൾ ഒരാൾ പോലും എന്നെ അനുകൂലിച്ചില്ല, പകരം പഴയ സഹപാഠിയെ പിന്തുണച്ചു. എണ്ണത്തിൽ കൂടുതൽ ആൺകുട്ടികളായതിനാൽ ചെറിയ സങ്കടത്തോടെ ഞാൻ രണ്ടാം ലീഡർ സ്ഥാനം സ്വീകരിച്ചു. പിന്നീട് ആൺകുട്ടികൾ എന്നെ കൂടെച്ചേർത്തെങ്കിലും വരത്തനായ എന്നോട് കെറുവ് കാണിച്ചിരുന്ന ചില  ആൺപിള്ളേരോട് അടികൂടേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഉള്ളിലെ ഭീരുത്വം പുറത്തുകാണിക്കാതെയായിരുന്നു അവന്മാരോട് അടികൂടിയിരുന്നത്. സുന്ദരിമാരായ കുറെ പെൺകുട്ടികൾ ക്ലാസ്സിലുണ്ടായിരുന്നു എന്നതാണ് ഈ അസ്വസ്ഥകൾക്കിടയിലും തെളിനീരായി തോന്നിയത് (അവരൊക്കെ ഇപ്പോൾ എവിടെയാണോ ആവോ?? ആ സ്കൂൾ വിട്ടതിൽ പിന്നെ ആൺകുട്ടികളിൽ ചിലരെ പിന്നീട് അപൂർവ്വമായി കണ്ടിരുന്നെങ്കിലും പെൺപിള്ളേരെ കണ്ടിട്ടേയില്ല.!!). ഏതായാലും പഠിക്കാൻ മോശമല്ലാത്തതിനാൽ പെട്ടെന്ന് തന്നെ അദ്ധ്യാപകരുടെ സ്നേഹം സമ്പാദിക്കാനും കഴിഞ്ഞു. ഉച്ചക്കഞ്ഞി വിതരണത്തിൽ സഹകരിച്ചും ഞാൻ എന്റെ സാമർഥ്യം തെളിയിച്ചു. കഞ്ഞി വിളമ്പിക്കൊടുത്താൽ കൂടുതൽ പയറുകറി കിട്ടുമെന്നതായിരുന്നു ഈ സാഹസത്തിന് പിന്നിലുള്ള ചേതോവികാരം. 

കായികമത്സരങ്ങളുടെ കാലമായാൽ അമ്പത് മീറ്റർ ഓട്ടം മുതൽ ആയിരത്തഞ്ഞൂറു മീറ്റർ വരെ ഞാൻ ഓടും. കൂടാതെ എല്ലാത്തരം ചാട്ടങ്ങളും എറിയുലകളും (throws), ഒരു ഇനം പോലും ഒഴിവാക്കില്ല. സമ്മാനങ്ങൾ ഒന്നുപോലും കിട്ടിയിരുന്നില്ല എന്നത് വേറെ കാര്യം. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം ഒക്കെയായാൽ പ്രസംഗിക്കാൻ സ്റ്റേജിൽ കയറും. മലയാളം മാഷായ കൊച്ചുമാഷ് നല്ല പ്രസംഗങ്ങൾ എഴുതിത്തരും. കൈയും കാലും പടാപടാന്ന് ഇടിക്കുമെങ്കിലും അതൊന്നും എന്നെ പിന്തിരിപ്പിക്കാൻ മാത്രം ഉതകുന്നതായിരുന്നില്ല. ഇതൊക്കെ പോരാഞ്ഞിട്ടാണ് പാട്ടിലുള്ള അഭ്യാസം. പാടാനുള്ള കഴിവുണ്ടോ കേൾവിക്കാർ സഹിക്കുമോ എന്നൊന്നും ആലോചിക്കാതെ ഈ രണ്ടുവർഷത്തിനുള്ളിൽ പലതവണ ഞാൻ പാടി തകർത്തിരുന്നു (തകർന്നത് കേൾവിക്കാരുടെ കർണ്ണപുടമായിരുന്നോ എന്നും പറയാനാവില്ല). 'പഞ്ചാഗ്നി' സിനിമയിലെ 'സാഗരങ്ങളെ'യൊക്കെയായിരുന്നു അന്നത്തെ എന്റെ തുറുപ്പുചീട്ട്. സാഹിത്യസമാജത്തിലോ കായികമത്സരങ്ങളിലോ പങ്കെടുക്കുന്നവർക്ക് പരിശീലനത്തിന്റെ പേരും പറഞ്ഞു ക്ലാസ്സിൽ കയറാതിരിക്കാം. പാട്ട് പഠിക്കാൻ അല്ലെങ്കിൽ ഓട്ടവും ചാട്ടവും പരിശീലിക്കാൻ എന്നൊക്കെ പറഞ്ഞു ഞങ്ങൾ സുഹൃത്തുക്കൾ ഈ അവസരം ശരിക്കും മുതലെടുത്തിരുന്നു. മേല്പറഞ്ഞതൊന്നും പോരാഞ്ഞിട്ട് ഞങ്ങൾ മറ്റൊരു സാഹസം കൂടി ചെയ്തു. ഒരുപക്ഷെ ആ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സാഹിത്യസമാജത്തിൽ നാടകം അവതരിപ്പിച്ചു. അതിനുമുൻപ്‌ ഒന്നോ രണ്ടോ തവണ നാടകം കണ്ടത് മാത്രമാണ് അനുഭവം. പിന്നെ ആകാശവാണിയിൽ കേട്ടിരുന്ന നാടകങ്ങളും. എന്നിട്ടും ഒന്നുമറിയാത്ത ഞങ്ങൾ ഏതോ ഒരു നാടകത്തിലെ ഒരു ഭാഗം മാത്രമെടുത്തു കാണാപാഠം പഠിച്ച് തട്ടിൽ കയറി. അനങ്ങാതെ വടി പോലെ നിന്ന് മുഖത്തു ഒരു ഭാവവും ഇല്ലാതെ (ഇന്നും ഈ മുഖത്തു ഒരു ഭാവവും വിരിയാറില്ല, കാണുന്നവർക്ക് 'അയ്യോ കഷ്ടം' എന്ന് തോന്നുന്നതല്ലാതെ. ഈ അടുത്ത കാലത്ത് ഞാൻ അതൊരിക്കൽ കൂടി തെളിയിച്ചു) പഠിച്ച സംഭാഷണങ്ങൾ യാന്ത്രികമായി ഉരുവിട്ട് ഒരു നാടകം. അത് കഴിഞ്ഞപ്പോൾ എല്ലാവരും കൈയ്യടിച്ചിരുന്നു. ഞങ്ങളുടെ പ്രകടനം തീർന്നുകിട്ടിയതിന്റെ  ആശ്വാസത്തിലായിരുന്നു ആ കൈയ്യടിയെന്ന് മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടി വന്നു. സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയപ്പോൾ അതിലും ഞാൻ ഉണ്ടായിരുന്നു. അതിനിടയിലും ജയിന്തൻ മാഷിന്റെ കൈയ്യിലെ ചൂരൽ,  ചുംബനത്താൽ എന്റെ തുടയിൽ അരുണപുഷ്പങ്ങൾ വിരിയിച്ചിരുന്നു, ഒരുവട്ടമല്ല പലവട്ടം. അതിസാമർഥ്യം തെളിയിക്കാൻ ശ്രമിച്ചപ്പോഴൊക്കെ അദ്ധ്യാപകർ ആ മോഹം മുളയിലേ നുള്ളിയിരുന്നു. എന്നിട്ടും സ്കൂളിലെ പ്രധാനാദ്ധ്യാപികയായിരുന്ന സിസ്റ്റർക്ക് എന്തുകൊണ്ടോ ഞാൻ പ്രിയപ്പെട്ട ശിഷ്യനായി മാറി (വർഷങ്ങൾക്ക് ശേഷം ഒരു ബസ്സിൽ വെച്ച് അവിചാരിതമായി എന്നെ കണ്ടപ്പോൾ ആവേശത്തോടെ സംസാരിച്ച സിസ്റ്ററുടെ മുഖത്തുണ്ടായിരുന്ന സന്തോഷം ഞാൻ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു. ഒരുപാടാഗ്രഹിച്ചെങ്കിലും പിന്നീടിന്നുവരെ അവരെ കാണാൻ എനിക്ക് കഴിഞ്ഞിട്ടേയില്ല എന്നത് എന്റെ സ്വകാര്യദുഃഖം). സുന്ദരിമാർ കണ്ണാലെറിഞ്ഞ ശരങ്ങൾ മനസ്സിൽ ഇക്കിളി കൂട്ടാൻ തുടങ്ങിയതും അവരുടെ ചിരിയിൽ വസന്തം വിരിയുന്നത് കണ്ടതും ഇക്കാലയളവിൽ തന്നെയായിരുന്നു.

വോളീബോൾ കളിയുടെ ബാലപാഠം പഠിച്ചതും ഗോലി (ഗോട്ടി) കളിയുടെ അനന്ത സാദ്ധ്യതകൾ തിരിച്ചറിഞ്ഞതും തലപ്പന്തു കളിയുടെ സൗന്ദര്യം നുകർന്നതും ഇക്കാലയളവിൽ തന്നെയായിരുന്നു. വീട്ടിൽ ഒറ്റയ്ക്കായതിനാൽ അവധിദിവസങ്ങളിൽ എനിക്ക് കൂട്ട് ഞങ്ങളുടെ തോട്ടത്തിൽ പണിക്കു വന്നിരുന്ന ഹരിജൻ കോളനിയിലെ എന്നേക്കാൾ മുതിർന്ന കുട്ടികളും പിന്നെ ഞങ്ങളുടെ അയല്പക്കക്കാരായ കുട്ടപ്പായിയും ഷീബയും അവരുടെ ചേച്ചിയും ചേട്ടനും ഒക്കെയായിരുന്നു. കോളനിയിലെ ശങ്കരേട്ടനും ദാമോദരേട്ടനും ബാലേട്ടനും കുഞ്ഞിരാമനും കണ്ണനും നാരായണനും ഒക്കെ കണ്ടത്തിൽ വോളിബാൾ കളിക്കുമ്പോൾ ഞാനും കൂടെ കൂടിയിരുന്നു. കണ്ണനും നാരായണനുമായിരുന്നു കൂടുതലും എനിക്ക് കൂട്ട്. ഞായറാഴ്ചകളിൽ അവർ എന്റെ കൂടെ ഗോലി കളിച്ചു, മണ്ണിൽ കിടന്നു പുളഞ്ഞ് ഞങ്ങൾ കബഡി കളിച്ചു, തലപ്പന്ത് കളിച്ചു. അവധിദിവസങ്ങളിൽ ഞാൻ അവരുടെ കൂടെ തോട്ടത്തിൽ കവുങ്ങിന് വെള്ളം തേകാനും അടക്ക പെറുക്കാനും പോയി. അവരുടെ കോളനികളിൽ ഞാൻ കയറിയിറങ്ങി. കുട്ടപ്പായിയുടെ മമ്മിയുണ്ടാക്കിയ എരുമപ്പാൽ ചേർത്ത ചായ കുടിച്ചു, ഭക്ഷണം കഴിച്ചു. അവരുടെ കൂടെ കണ്ടത്തിൽ കിളക്കാൻ കൂടി. അങ്ങനെ ജാതി മത വ്യത്യാസങ്ങളില്ലാതെ, വലുപ്പ ചെറുപ്പങ്ങളില്ലാതെ എല്ലാവരെയും സമന്മാരായി കണ്ട, കൂടെ ചേർത്ത് നിർത്തിയ മറക്കാൻ പറ്റാത്ത രണ്ടു വർഷങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായി.

അച്ഛച്ഛന്റെ ഏട്ടന്റെ വീട് ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ അടുത്തായിരുന്നു. ഒറ്റയോട്ടത്തിനു ആ വീട്ടിൽ എത്താമായിരുന്നു. ആ വല്ല്യച്ഛനും വല്യമ്മയും അവിടുത്തെ ഇളയച്ഛന്മാരും ഇളയമ്മമാരും വല്ലപ്പോഴും വരാറുണ്ടായിരുന്ന അവിടുത്തെ കുട്ടികളും ഒക്കെ ഈ രണ്ടുവർഷത്തിനുള്ളിൽ എന്റെ ജീവിതത്തിൽ സ്ഥാനം നേടിയവരായിരുന്നു. പിതൃക്കളെ ഊട്ടുന്ന കറുത്ത വാവിന് എന്നും എന്റെ സാന്നിദ്ധ്യം കൂടിയാഗ്രഹിച്ചിരുന്നു ആ വല്യച്ഛൻ. സ്വന്തം പേരക്കിടാങ്ങൾ കൂടെയല്ലാത്തതിനാൽ ആ സ്ഥാനവും സ്നേഹവും എനിക്ക് നല്കാൻ തെല്ലും മടിച്ചിരുന്നില്ല അവർ. അവർക്ക് മുറുക്കാൻ ഇടിച്ചുകൊടുത്തും അടുക്കളയിൽ കയറിയിറങ്ങിയും കഥകളും വർത്തമാനങ്ങളും കേട്ടും ഞാനും ആ വീട്ടിലൊരാളായി മാറി. അമ്മ സ്വന്തം വീട്ടിൽ പോയാൽ എനിക്ക് ഭക്ഷണം ഇവിടുന്നായിരുന്നു. അവിടുത്തെ വലിയ കൊഴുക്കട്ടയും ചായയൊഴിയാത്ത പാത്രവും എന്നിൽ വിസ്മയങ്ങൾ തീർത്തിരുന്നു. ആ വീട്ടിലെ എല്ലാവർക്കും എന്നെ വലിയ കാര്യമായിരുന്നു, രണ്ടുപേർക്കൊഴിച്ച്. അവിടുത്തെ രണ്ടു കൂറ്റൻ അൾസേഷ്യൻ പട്ടികളായിരുന്നു ആ വിമതർ. എന്നെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു അവറ്റകൾക്ക്. ഈ പട്ടികളോടുള്ള എന്റെ ദേഷ്യം ഞാൻ തീർത്തിരുന്നത് കൂടിന്റെ വെളിയിൽ നിന്ന് പരിഹസിച്ചു കൊണ്ടായിരുന്നു. നിങ്ങൾക്കിത് വായിക്കാനുള്ള ഭാഗ്യമുള്ളത് കൊണ്ടായിരിക്കാം എന്നോട് പക വീട്ടാനുള്ള അവസരം അതുങ്ങൾക്ക് കിട്ടിയിട്ടേയില്ല. കരുവേടകം ബസ്റ്റോപ്പിൽ നിന്നും പത്തുമിനിറ്റ് കിഴക്കോട്ട് നടന്നാൽ അച്ഛച്ഛന്റെ അനിയന്റെ വീടുണ്ടായിരുന്നു. ആ വല്യച്ചനെ കണ്ട ഓർമ്മ എനിക്കില്ല. പക്ഷെ അവിടുത്തെ വല്യമ്മയും ഇളയച്ഛനും ഇളയമ്മമാരും ഞാനെന്ന കുട്ടിയെ ഇഷ്ടപ്പെട്ടു. എന്റെ വേറൊരു ഇടത്താവളമായിരുന്നു ഈ വീട്. വല്യമ്മ ഒറ്റയ്ക്കാകുമ്പോൾ എന്നെ കൂട്ട് വിളിക്കാറുണ്ടായിരുന്നു. അതൊക്കെ ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഓർമ്മകളാണ്.

ചുരുക്കിപ്പറഞ്ഞാൽ എന്റെ പത്ത് വയസ്സുവരെയുള്ള ജീവിതത്തിനിടയിൽ കണ്ടിട്ടില്ലാത്ത, എന്നാൽ കാണേണ്ടിയിരുന്ന ഒരുപാട് അടുത്ത ബന്ധുക്കളെ കാണാനും അറിയാനും ഈ രണ്ടുവർഷം കൊണ്ട് എനിക്ക് സാധിച്ചു. ആ ബന്ധം തുടർന്നിങ്ങോട്ട് നിലനിർത്താനും എനിക്ക് സാധിച്ചു. ഒരുപാട് സൗഹൃദങ്ങളും ഞാൻ സമ്പാദിച്ചിരുന്നു കൂട്ടിയിരുന്നു. പക്ഷെ കാലപ്രവാഹത്തിൽപ്പെട്ട് അവയിൽ പലതും മുറിഞ്ഞുപോയി. ഈയടുത്ത കാലത്ത് അവയിൽ ചിലതൊക്കെ വിളക്കിച്ചേർക്കാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടുമൂന്നു വർഷങ്ങൾക്ക് മുൻപ് പഴയ സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തിയപ്പോൾ സദസ്യരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. വളരെ ആവേശത്തോടെ ഭാര്യയെയും മോളെയും കൂട്ടി പോയതായിരുന്നു. പക്ഷെ കണ്ട മുഖങ്ങൾ ഓർത്തെടുക്കാൻ കഴിയാതെ, ഓർമ്മയിലുണ്ടായിരുന്ന മുഖങ്ങൾ കാണാൻ കഴിയാതെ, കുശലം പറയാൻ വന്നവരോട് യാന്ത്രികമായി ചുണ്ടനക്കി അവിടുന്ന് പോരേണ്ടിവന്നു എന്നതാണ് യാഥാർഥ്യം. ബാംഗ്ലൂരിൽ പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കുമ്പോൾ നാട്ടിലെ പല ബന്ധങ്ങളും അതിന്റെ യഥാർത്ഥ ആവേശത്തോടെ  നിലനിർത്താൻ കഴിഞ്ഞിരുന്നില്ല അല്ലെങ്കിൽ അതിന് ശ്രമിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം.


                                                                                                                                    തുടരും ..

സമാഗമം




മൂന്നുപതിറ്റാണ്ടുകൾക്ക് ശേഷം, പിച്ചവെച്ചു നടന്ന പള്ളിക്കൂടത്തിന്റെ മുറ്റത്ത് അന്നത്തെ സഹപാഠികളിൽ ചിലരുമായി ഒത്തുചേർന്ന നിമിഷങ്ങളുടെ ചാരുതയ്ക്കായി കുറിച്ചിട്ട വരികൾ:

സ്ഥലം: എസ് എം എ യു പി സ്കൂൾ, പനയാൽ 

തീയതി: മാർച്ച് 14 ഞായറാഴ്ച 2021 


ആദ്യത്തെ ചവിട്ടുപടിയിൽ വലതുകാലൂന്നിയശേഷം ഞാൻ നിന്നു, എന്നിട്ടു പതുക്കെ തലയുയർത്തി. തൊട്ടുമുന്നിൽ കൈലാസേശ്വരനായ സാക്ഷാൽ ഇന്ദുചൂഢനെപ്പോലെ തലയുയർത്തി നിൽക്കുകയാണ് ശ്രീ മഹാലിംഗേശ്വര എ യു പി സ്കൂൾ, കാലപ്പഴക്കത്തിന്റെ പരിക്കുകളോടെ. പനയാൽ വാഴും ശ്രീ പരമേശ്വരന്റെ കരുണാർദ്രമായ കടാക്ഷം പോലെ ആർദ്രമായ ഓർമ്മകളുമായി, വാത്സല്യത്തിടമ്പായി അതങ്ങനെ നിൽക്കുകയാണ് മുന്നിൽ, എന്നിലേക്ക്‌ മിഴികളും കാതുകളും അർപ്പിച്ച്. നിലവിളിയോടെ ആദ്യമായി ഈ മുറ്റത്തേക്ക് കടന്നു വന്നത്, വളഞ്ഞും പുളഞ്ഞും കിടക്കുന്ന അക്ഷരങ്ങൾ കൈവിരൽ തുമ്പിലേക്ക് ആവാഹിച്ചെടുത്തത്, അറിവിന്റെ ലോകത്തിലേക്കുള്ള ആദ്യത്തെ  കാൽവെപ്പ് നടത്തിയത്, കുട്ടിക്കുറുമ്പുകൾ കാട്ടിയത്, അധ്യാപകരുടെ നല്ല വാക്കുകളും ചൂരൽക്കഷായങ്ങളും ഏറ്റുവാങ്ങിയത്, ഇണങ്ങിയും പിണങ്ങിയും പലരെയും ഹൃദയത്തിൽ ചേർത്ത് നിർത്തിയത്, ഒടുവിൽ വിങ്ങുന്ന ഹൃദയവുമായി എല്ലാം വിട്ട് അറിയാത്ത നാടുകളിലേക്ക് യാത്രയായത്..മനസ്സിലൊരായിരം ഓർമ്മകൾ പെയ്തിറങ്ങുമ്പോഴും ഞാൻ നിർന്നിമേഷനായി അതിനെ തന്നെ നോക്കിനിൽക്കുകയായിരുന്നു. എത്ര കണ്ടാലും മതിവരാത്ത, ഓർമ്മകൾ ഇരമ്പുന്ന കടലിനെയെന്നപോലെ അതെന്നെ മോഹിപ്പിച്ചുകൊണ്ടേയിരുന്നു. എത്രയോവട്ടം മനസ്സുകൊണ്ട് ഞാൻ നമസ്കരിച്ചിട്ടുണ്ട് ഈ സ്കൂളിന്റെ ഓർമ്മകൾക്ക് മുൻപിൽ, പ്രാർഥിച്ചിട്ടുണ്ടാവും അതിന്റെ അനുഗ്രഹവർഷത്തിനായി.

വർഷങ്ങൾക്ക് ശേഷം കാണാൻ എത്തിയ മകനെ അമ്മ സ്വീകരിക്കുന്നത് പോലെ ഇരുകൈയ്യും നീട്ടി അതെന്നെ മാടി വിളിക്കുന്നതായി എനിക്ക് തോന്നി. വല്ലാത്തൊരാനന്ദത്തോടെ ഞാൻ ആ തിരുമുറ്റത്തേക്കു കടന്നുചെന്നു. ഒരു നൂറു കണ്ണുകൾ എന്നെത്തന്നെ നോക്കിനിൽക്കുന്നതായി എനിക്ക് തോന്നി. അവരുടെ കണ്ഠങ്ങളിൽ നിന്നും എന്റെ പേര് ഉച്ചത്തിൽ മുഴങ്ങുന്നതായി എനിക്ക് തോന്നി. പടിഞ്ഞാറൻ കാറ്റ് എന്നെയും തഴുകി കടന്നുപോയി. ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മാറ്റമില്ലാത്ത പലതും അവിടെ ഇപ്പോഴും ബാക്കിയുണ്ടായിരുന്നു. അതിലൂടെ ഞാൻ കണ്ണോടിച്ചു. ഓരോ ക്ലാസ്സ്മുറികളിലൂടെയും എന്റെ നോട്ടം കടന്നുപോയി. അവിടെ ഞാൻ എന്നെ കണ്ടു, എന്റെ കൂട്ടുകാരെ കണ്ടു. അനുഗ്രഹങ്ങൾ ചൊരിഞ്ഞു നിൽക്കുന്ന സ്നേഹമസൃണരായ അദ്ധ്യാപകരെ കണ്ടു. ഈ മണ്ണിലാണ് ഞാൻ കാലുറപ്പിച്ചു നടക്കാൻ തുടങ്ങിയത്. എന്റെ മനസ്സിനെ പാകപ്പെടുത്തിയതും എന്റെ ഭാവി കുറിച്ചിട്ടതും. ഞങ്ങൾ തൊട്ടുകളിയും ഒളിച്ചുകളിയും കളിച്ചിരുന്ന മാവിൻചുവട്ടിൽ ഞാൻ ഇരുന്നു. പണ്ട് ഈ മാവിനോട് ചേർന്ന് ചുറ്റുമതിലുണ്ടായിരുന്നു. ഇന്ന് മതിലില്ല പകരം മാവിന് ചുറ്റും ഒരു തറ കെട്ടിയിട്ടുണ്ട്. അമ്പലമുറ്റത്തെ ധ്വജസ്തംഭത്തെ അനുസ്‌മരിപ്പിച്ചിരുന്ന കൊടിമരം, പഴയ അടയാളങ്ങൾ ഒന്നുപോലും ബാക്കിവെയ്ക്കാതെ വിസ്മൃതിയിലാണ്ടുപോയിരുന്നു. ഞെരുങ്ങി ഞെരുങ്ങി അകത്തു കടന്നിരുന്ന പ്രവേശനമാർഗ്ഗവും ഇന്നില്ല. ഈ നാട്ടിലെ ആദ്യത്തെ തപാൽ ആപ്പീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഒരുഭാഗത്തുണ്ടായിരുന്നു. അതിന്റെ മുന്നിലായി പുതിയൊരു കെട്ടിടം വന്നിട്ടുണ്ട്, ചരിത്രത്തെ മറച്ചുകൊണ്ട്. 

പുതിയ കാഴ്ചകൾ കണ്ണിലും പഴയ കാഴ്ചകൾ മനസ്സിലും കണ്ടുകൊണ്ടു കുറച്ചുനേരം കൂടി ഞാൻ അവിടെ ഇരുന്നു, ശ്രീധരനും ബാലുവും വരുന്നത് വരെ. അവരെക്കണ്ടപ്പോൾ ഞാൻ ആ കാഴ്ചകളിൽ നിന്നും മടങ്ങി. അല്പസമയത്തിനുള്ളിൽ ഓരോരുത്തരായി വന്നു. അതിൽ ചിലരെ ഞാൻ കാണുന്നത് വർഷങ്ങൾക്ക് ശേഷമാണ്. കാലം എല്ലാവരിലും മാറ്റങ്ങൾ വരുത്തിയിരുന്നു. മധ്യവയസ്സിലേക്ക് കടന്നതിന്റെ അടയാളങ്ങൾ അവരിൽ തെളിഞ്ഞുകാണാമായിരുന്നു. അതെന്നിലും ഉണ്ടായിരിക്കുമെന്ന് ഞാൻ ഇത്തിരി പ്രയാസത്തോടെ തിരിച്ചറിഞ്ഞു.  പിന്നെയുണ്ടായിരുന്ന കുറച്ചു നേരത്തേക്ക് ഞങ്ങൾക്ക് പ്രായം പത്തോ പന്ത്രണ്ടോ ആയിരുന്നു. പഴയ കഥകൾ ഓർത്തെടുത്ത് ചിരിച്ചും പുതിയ ജീവിതം പറഞ്ഞും ഞങ്ങളുടെ മാത്രമായ ഏതാനും മണിക്കൂറുകൾ. സ്കൂൾ മൈതാനത്ത് കളിയ്ക്കാൻ വന്ന പുത്തൻ തലമുറയിലെ കുട്ടികൾക്ക് ഞങ്ങളുടെ കളിയും ചിരിയും കണ്ടു തമാശ തോന്നിയിരിക്കാം. രണ്ടുമൂന്ന്  മണിക്കൂറുകൾ നീണ്ട സല്ലാപത്തിനൊടുവിൽ ഉച്ചയോടെ എല്ലാവരും പിരിഞ്ഞു, അടുത്തവർഷം വീണ്ടും കാണണം എന്ന ഉറപ്പോടെ. ഇന്ന് വരാത്തവരെ അന്നെങ്കിലും കാണാൻ പറ്റുമെന്ന ശുഭാപ്തി വിശ്വാസത്തോടെ. ഓർമ്മകൾക്ക് വിടപറഞ്ഞ് ഞങ്ങൾ വീണ്ടും വർത്തമാനജീവിതത്തിന്റെ തിരക്കുകളിലേക്ക് മടങ്ങി. എങ്കിലും മനസ്സിന്റെ ഒരു കോണിൽ എസ് എം എ യു പി സ്കൂളും അവിടുത്തെ ജീവിതവും അണയാതെ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.

പറന്നുപോയ പൂങ്കുയിൽ

  


എം കെ അർജ്ജുനൻ 
ജനനം: മാർച്ച് 1 , 1936  - മരണം: ഏപ്രിൽ 6 , 2020 


നാരായണപ്രിയ നാമമാണെങ്കിലും  

ഗാണ്ഡീവമില്ല, പോരാളിയുമല്ലിവൻ 

മധുരമായി ഈണങ്ങൾ മീട്ടീടുന്ന 

മലയാളക്കൊമ്പിലെ പൂങ്കുയിലോ   


അമ്മതൻ ദുരിതം തുടർന്നീടവേ  

ആശ്രമവാടിയന്ന് അഭയമായി 

അന്തിക്കീശനെ തൊഴുതു പാടി 

സ്വരങ്ങൾ നാഭിയിലുറവയായി 


സംഗീതപ്പെട്ടിയും കണ്ഠവുമായി 

നാടിൻറെ അകങ്ങളെ കീഴടക്കി 

വെള്ളിത്തിരയിലെ നടനങ്ങളോ 

നൽപാട്ടിനാൽ മിഴിവുറ്റതായിടുന്നു 


ഗന്ധർവ്വസംഗീതമൊഴുകുന്നേരം   

ചീറിയെടുത്തേറെ കൂരമ്പുകൾ 

പുഞ്ചിരി മായാതെ തളരാതെയും 

ഈണംകൊണ്ടമ്പിൻ മുനയൊടിച്ചു

ശാരദാനിലാവിൻ ചാരുതയേറും   

സംഗീതപൂക്കളിതൾ വിടർത്തി 

കാറ്റിനാലെങ്ങും ഒഴുകിയെത്തി 

കർണ്ണങ്ങൾക്കമൃതമേകീടുന്നു  


പൗർണ്ണമി ചന്ദ്രികയിറങ്ങി മണ്ണിൽ

സൗഗന്ധികങ്ങൾ വിടർന്നുവത്രെ  

ഹൃദയത്തിൽ മലരമ്പൻ പൂവിരിച്ചു 

പാട്ടിന്റെ പാലാഴി തീർപ്പിവനോ


ഒരുമണിയിൽ നിന്നൊരു കതിരുപോലെ 

ഏഴുസ്വരങ്ങളാലെഴുന്നൂറ് ഗാനം 

പ്രേമമോ കാമമോ ശോകങ്ങളോ 

ഋതുഭാവങ്ങളെല്ലാം വിരിഞ്ഞീടുന്നു 

 

തന്ത്രികൾ പൊട്ടിയ തംബുരുപോൽ   

ഹൃദയത്തിൻ താളം നിലച്ചൊരുനാൾ   

ഈണങ്ങളേറെയും പാടീടാതെ 

പൂങ്കുയിലെങ്ങോ പറന്നേപോയി 


മഴ മാറി മാനം തെളിയുന്നേരം 

കുളിർകാറ്റ് പിന്നെയും വീശും പോലെ 

കാലങ്ങളേറെ കൊഴിഞ്ഞെന്നാലും 

വിലസട്ടെയായീണങ്ങളീയുലകിൽ 



ക്ലാവ് പിടിച്ച ഓർമ്മകൾ

 

ഇന്ന് രണ്ട് കൂട്ടുകാരെ കണ്ടു, ഒരുപാട് വർഷങ്ങൾക്ക് ശേഷം. സ്കൂളിൽ  കൂടെ പഠിച്ച ശ്രീധരനും ബാലുവും. ശ്രീധരനെ കാണാൻ തീരുമാനിച്ചായിരുന്നു റേഷൻ കടയിലേക്ക് ഇറങ്ങിയത്. ഈയടുത്ത നാൾ, ഞാൻ നാട്ടിലുണ്ടെന്നറിഞ്ഞ് എന്റെ ഫോൺ നമ്പർ തപ്പിപ്പിടിച്ച് എന്നെ കാണാൻ കാത്തിരിക്കുന്ന അവനെ നിരാശപ്പെടുത്തുന്നതെങ്ങിനെ? കാണാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ പരസ്പരം കാണുന്നത്. ഞാൻ റേഷൻ വാങ്ങുമ്പോഴേക്കും അവനെത്തി. എനിക്കവനെയും അവനെന്നെയും തിരിച്ചറിയാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കാലം ഞങ്ങളിൽ ഏൽപ്പിച്ച മാറ്റങ്ങൾക്കൊന്നും പണ്ടെങ്ങോ മനസ്സിൽ പോറിയിട്ട രേഖാചിത്രങ്ങളെ മായ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഒന്നാം തരം മുതൽ അഞ്ചാം തരം വരെ ഒരേ ബെഞ്ചിലിരുന്ന് ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവർ. അവന്റെ അമ്മ എനിക്കും എന്റെ അമ്മ അവനും കഞ്ഞി വിളമ്പിയിട്ടുണ്ട്. അവൻ കെട്ടഴിച്ചു വിട്ട നിറമുള്ള ഓർമ്മകളിലൂടെ ഞാൻ പനയാലിലെ ശ്രീ മഹാലിംഗേശ്വര പള്ളിക്കൂടത്തിലെ ക്ലാസ്സ്മുറികളും വരാന്തകളിലും മൈതാനത്തും പലവട്ടം സഞ്ചരിച്ചു, ഒരു പട്ടം പോലെ. അതിനിടയിൽ അപ്രതീക്ഷിതമായാണ് ബാലു വന്നത്. ശ്രീധരനോട് സംസാരിക്കാൻ വന്ന അവൻ എന്നെ കണ്ട് ഞെട്ടി. അഞ്ചാം തരം കഴിഞ്ഞിട്ട് ഞങ്ങൾ പരസ്പരം കണ്ടിരുന്നില്ല. ആറിലും ഏഴിലും ഞാൻ വേറെ സ്കൂളിൽ ആയിരുന്നു. എട്ടാം തരത്തിൽ പഠിക്കാൻ  ഞാനും ശ്രീധരനും ചെന്നെത്തിയത് ഒരേ സ്കൂളിൽ തന്നെയായിരുന്നു, പക്ഷെ ബാലുവിനെ കണ്ടിട്ടേയില്ല. ജനിച്ച നാട്ടിൽ നിന്നും പോയി പലയിടങ്ങളിൽ കറങ്ങി ഒടുവിൽ ജനിച്ച നാട്ടിലേക്ക് തിരിച്ചു വന്നവനാണ് ഞാൻ. അതിനിടയിൽ ബാല്യത്തിൽ ഇഴകൂട്ടിയ ബന്ധങ്ങളെല്ലാം മുറിഞ്ഞിരുന്നു. പലരും മറവിയുടെ ഇരുണ്ട ഗുഹകളിലെവിടെയോ മറഞ്ഞിരുന്നു. 

കുറച്ചുനേരത്തെ സംസാരത്തിനുശേഷം പിരിയാൻ നിന്ന എന്നെയും ശ്രീധരനെയും അതിൽ നിന്നും പിന്തിരിപ്പിച്ചത് ബാലുവിന്റെ അപ്രതീക്ഷിതമായ കടന്നുവരവായിരുന്നു. ഓട്ടോ ഓടിക്കുന്ന അവൻ പെട്ടെന്ന് തന്നെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് തിരിച്ചെത്തി. പിന്നീട് ഏകദേശം ഒന്നരമണിക്കൂർ, അവരഴിച്ചിട്ട ഓർമ്മകളുടെ ഭാണ്ഡക്കെട്ടിൽ നിന്നും പഴയതെല്ലാം തിരിച്ചറിയാൻ ശ്രമിക്കുകയായിരുന്നു ഞാൻ. കൂടെ പഠിച്ചവരെയൊക്കെ എണ്ണിയെണ്ണി അവർ പറയുമ്പോൾ, അവരുടെ വിശേഷങ്ങൾ പറയുമ്പോൾ, അടുക്കിപ്പെറുക്കി വെച്ചിട്ടുള്ള ഓർമ്മപുസ്തകങ്ങൾ മനസ്സിന്റെ ഇരുണ്ട ഗുഹകളിൽ നിന്നും തപ്പിയെടുക്കുകയായിരുന്നു ഞാൻ. ദുരന്തത്തിനിടയായ ചില ജീവിതങ്ങൾ ഒരശനിപാതം പോലെ മനസ്സിൽ തറച്ചു. എന്റെ ഓർമ്മച്ചെപ്പിൽ നിലാവ് പൊഴിച്ചു കൊണ്ട് അവരുണ്ടായിരുന്നു എന്ന് ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു. വർഷങ്ങളായി ബോംബയിൽ ജീവിക്കുന്ന ശ്രീധരൻ അവന്റെ കഥകൾ പറഞ്ഞു. കല്യാണം കഴിക്കാതെ, ജോലിയുമായി ബോംബെയിൽ തന്നെ ജീവിച്ചു തീർക്കുകയാണ് അവൻ. അതിനിടയിൽ വളരെ അപൂർവ്വമായി നാട്ടിലേക്കുള്ള വരവ്. ഓട്ടോറിക്ഷ കൊണ്ട് കുടുംബം പോറ്റുന്ന ബാലു, താൻ നേരിട്ട അവസ്ഥകളൊക്കെ പറഞ്ഞപ്പോൾ നിശബ്ദം കേട്ട് നിൽക്കാനേ കഴിഞ്ഞുള്ളു. എങ്കിലും 'ദരിദ്രയാണ് ഞാൻ' എന്ന് പറഞ്ഞ പെണ്ണിനെ 'സ്നേഹിക്കാനുള്ള മനസ്സ് മാത്രം മതി' എന്ന് പറഞ്ഞ് താലികെട്ടി കൂടെച്ചേർത്ത ആ വലിയ മനസ്സിന്റെ മുൻപിൽ ഞാൻ തല കുനിച്ചു. വീട്ടിൽ പോകാൻ ബാലു നിർബന്ധിച്ചെങ്കിലും കോവിഡ് കാലമായതിനാലും അമ്മയുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചു. ഒരുപാട് സംസാരിച്ചു. ഒരുപാട് കഥകൾ പറഞ്ഞു. അതിൽ സഹപാഠികളും സ്നേഹത്തോടെ ചേർത്ത് പിടിച്ചിരുന്ന അദ്ധ്യാപകരും ഒക്കെയുണ്ടായിരുന്നു. എല്ലാം കൃത്യമായി ഓർത്തു വെക്കുന്ന ശ്രീധരനോടും ബാലുവിനോടും എനിക്ക് അസൂയ തോന്നി. ഇനിയും കാണാമെന്ന് പറഞ്ഞു പിരിയുമ്പോൾ ക്ലാവ് പിടിച്ചിരുന്ന ഓർമ്മകൾക്ക് ഇത്തിരി തിളക്കം കൂടിയിരുന്നു.

പെങ്ങൾ




കവിളിണയിലൂടൊഴുകും കണ്ണുനീർത്തുള്ളിയെ-

ത്തൻകൈവിരൽത്തുമ്പിനാൽ മെല്ലെ തുടച്ച്‌ 

ആർദ്രതതുളുമ്പും കണ്ണാലവൾ മൊഴിഞ്ഞു     

എന്തിനീസ്സങ്കടം, കൂടെപ്പെങ്ങളുണ്ട് മറന്നിടല്ലേ  


നക്ഷത്രം വിരിയുമാ കൺകളിലുറ്റുനോക്കവെ

ഉടലിൽ നിറയും സാന്ത്വനക്കുളിരറിഞ്ഞേനവൻ 

മനസ്സിൻ മണലിലാരോ വരച്ച നോവുകളൊട്ടുമേ   

മാഞ്ഞുപോയന്നേരം ചെറുകാറ്റിലെന്ന പോൽ   


ചെറുപുഞ്ചിരിയിൽ തെളിഞ്ഞൊരാൺമുഖം   

മൊഴിഞ്ഞു മെല്ലെ കരളുറപ്പുള്ള വാക്കിനാലപ്പോൾ

കരയില്ല, തളരില്ലിനിയൊരിക്കലുമീ പെങ്ങളെൻ 

കൂടെയുള്ള കാലം വരേക്കുമെന്നതേ സത്യം സത്യം 


മൂർദ്ധാവിൽ പെങ്ങളേകിയൊരു ചെറു ചുംബനം 

മാതാവിൻ വാത്സല്യം കിനിയും തലോടൽ പോലെ  

ആ സ്നേഹലാളനത്തിൽ മതിമറന്നതിനാലേ രണ്ടു-

കൊച്ചു താരകൾ കൺചിമ്മാൻ മറന്നു വാനിൽ