പേജുകള്‍‌

പുഴ

  


1.

തന്നിലേക്കണഞ്ഞും കവർന്നും എടുത്തോരോ-
വിഴുപ്പും ദുഖങ്ങളുമെല്ലാം മാറോട് ചേർത്ത-
ഗാധമാം മൗനത്തിലാണ്ടും ചിരിച്ചും കരഞ്ഞുമീ-
പ്പുഴയൊഴുകുന്നു ധരണിയിൽ അവിശ്രമം
പിന്നെയൊടുവിലാ ഉടലുമുയിരും നിശ്വാസങ്ങളു-
മായിയണയുന്നു, മഹാസാഗരമതിൽ നിദ്ര പൂകുന്നു

2.

കാടും മേടും കണ്ടുനടക്കുമൊരു
നാടോടിപെൺകൊടി ഞാൻ
എൻ പ്രിയ കാമുകനാം സാഗരത്തെ
പ്രേമപൂർവ്വം പുൽകാൻ പോകുന്നു
ഒരു നാൾ മെല്ലവേ ഞാൻ മേഘമായീടും
പിന്നെ വർഷമായി, പുഴയായി, ആഴിയായി
മാറീടും, ഒരു ചാക്രികകർമ്മം പോലെ
പുനർജ്ജന്മങ്ങളീവിധം തുടരും കാലങ്ങളോളം

3.
കാതമേറെയുണ്ട് താണ്ടുവാനെനിക്ക്
ഞാനതിനാലാവിശ്രമമൊഴുകുന്നു
എൻ ഹൃദയേശ്വരസന്നിധിയണയാനും
ദുഃഖങ്ങളെല്ലാമലിയിച്ചു കളയാനും
പിന്നൊരുനാൾ നീരാവിയായ് കാർമേഘമായ്
ആകാശത്തിൽ ഞാൻ ഒഴുകി നടക്കും
ഒടുവിലൊരു ബിന്ദുവായി, വർഷമായി പെയ്തിറങ്ങും
പുതിയ കാഴ്ചകൾ കണ്ട് കഥകൾ കേട്ട്
പ്രാർത്ഥനകളും ദുഃഖങ്ങളും ഏറ്റുവാങ്ങി
അവിരാമം ഞാനൊഴുകും ഒടുവിലെൻ
താവളമണയുംവരേക്കുമൊരു നാടോടിപെൺകൊടിപോൽ
പുനർജ്ജന്മങ്ങളിലീവിധം കാലാതിവർത്തിയായി ഞാൻ

4.

ഇടതൂർന്ന മാമരങ്ങൾ നിരയായി കുടപിടിക്കും
വെള്ളിമണൽ ചിരിനിറയും പുളിനങ്ങളിൽ  
ചിരിതൂകി ഒളിതൂകി കഥകൾ കേട്ടങ്ങനെ
താളത്തിലൊഴുകുന്നു പുഴ സ്വച്ഛമായ്

ഉണരൂ കിടാങ്ങളെ..


കിഴക്കന്മലകളിൽ വെയിൽ ചൊരിഞ്ഞ്
കതിരവൻ ധരണിയെമെല്ലെയുണർത്തി 
കുളിരാർന്ന സ്വപ്‌നങ്ങൾ കണ്ടുറങ്ങും 
കിടാങ്ങളെ മിഴി തുറക്കാൻ നേരമായി  

പല്ലുതേയ്ക്കണം കുളിച്ചീടേണം പിന്നെ
പലഹാരമൊരിത്തിരി വാരിക്കഴിക്കണം
പുസ്തകങ്ങൾ മാറോട് ചേർത്തു പിടിക്കണം  
പള്ളിക്കൂടം തന്നിൽ വേഗമണയണം 

ഈശ്വരനെയൊന്നു മനസ്സിൽ നിരൂപിച്ച്
ഈശ്വരതുല്യരാം ഗുരുക്കളെ വണങ്ങണം
ഇഷ്ടമോടെയോരോ പാഠങ്ങൾ കേൾക്കണം
ഇഷ്ടതോഴരോടൊന്നിച്ച് മത്സരിച്ചീടണം

ഉച്ചയ്ക്ക് സൂര്യനുച്ചിയിൽ നിൽക്കവേ 
ഉച്ചക്കഞ്ഞി സ്നേഹേണ പങ്കിടേണം
ഊഞ്ഞാലിലാടണം ഉച്ചത്തിൽ കൂവണം
ഊർജ്ജ്വസ്വലരായി ക്ളാസ്സിലേക്കോടണം

സായാഹ്നം മെല്ലെയണയുന്ന നേരത്ത്  
സാവധാനം വീട്ടിലേക്കെത്തീടേണം 
സന്ധ്യയാകും വരെ സൗഹൃദം പൂക്കണം
സന്ധ്യാനാമം മുടങ്ങാതെ ചൊല്ലീടേണം 

പാരീതിലിരുട്ടു പരക്കുന്നതിൻ മുന്നേ
പാഠങ്ങളൊക്കെ പഠിച്ചെടുത്തിടേണം
പശി മാറ്റുവാനായി അത്താഴമുണ്ണണം
പായ വിരിക്കേണം ഗാഢമുറങ്ങണം

അച്ഛനേംമമ്മയേം ആദരിച്ചീടേണം
അക്ഷരങ്ങൾ പോലെ ജ്വലിച്ചീടേണം
അൻപോടെ വളരണം വാനോളമുയരണം
അവനിയിലാകെ വെളിച്ചമായീടേണം

പ്രണയം

  
1 .
പൊൻനിലാവ് പൊഴിയുമീ വേളയിൽ
ചന്ദനഗന്ധം ഉയരുന്നുവോ? സഖീ
നമുക്കീ നിലാമഴയിൽ കുളിച്ചിടാം
ഹൃദയങ്ങൾ ഒന്നായി ചേർത്തിടാം
ഇനി സുഖദുഃഖങ്ങളില്ലെനിക്കെന്റേതെന്നും
നിനക്ക് നിന്റേതെന്നുമെല്ലാം നമുക്കൊന്നു -
മാത്രം, കൈ കോർത്ത് നമുക്കീ മണ്ണിൽ
നടക്കാമീപ്പുഴയിൽ രമിക്കാം തുടിക്കാം
കുളിരാർന്ന രാത്രികളിൽ ഒറ്റപുതപ്പിൻ
കീഴിലഭയം തേടാം ഒന്നായി തീർന്നിടാം
ഒന്നാകിലും രണ്ടെന്ന ഭാവം നിഴലിക്കുമീ
മാനവർക്കിടയിൽ നിന്നൊരുമിച്ചു കാണാമീ-
ഭൂമിയും ആകാശവും വർഷവും വസന്തവും
നമ്മൾ കാലാവശേഷരാകും വരേയ്ക്കും

2 .
ജലോപരിതലത്തിൽ വിരിയു
മോളങ്ങളിലിളകും അംബുജ
മെൻ മൗനമോ നിൻ ഹൃദയമോ?
ആകാശവീഥികളിൽ ഒഴുകും
കാറ്റിലുലയും മേഘങ്ങളെൻ
സ്വപ്നമോ നിൻ സ്നേഹദൂതോ?
പകലോൻ പൊഴിക്കും കിരണങ്ങ
ളിൽ തെളിയും പാലൊളിയെൻ
പ്രത്യാശയോ നിൻ പുഞ്ചിരിയോ?
അവനിയെപ്പൊതിയും പവന-
നിൽ നിറയും സുഗന്ധമെൻ
ചുംബനമോ നിൻ നിശ്വാസമോ?

3 .
പിണക്കങ്ങൾ തളിരുന്നിടമല്ലോ
ഇണക്കങ്ങളാം പൂ വിരിയുന്നത്
ആ പൂക്കളിൽ നിന്ന് പിറക്കുമല്ലോ
സ്നേഹം പരത്തുമോരുണ്ണികൾ കായ്കൾ

4 .
പച്ച പുതച്ചൊരു പ്രണയിനിയുടെ
കാതിൽ കളിവാക്കുകളോതി മെല്ലെ
വെൺമേഘഹംസങ്ങൾ ചിറകുവീശി
പാറിക്കളിക്കുന്നിതാ നീലവാനിൽ

5 .
പാതിമെയ്യ് പകുത്തു തരാം, ഞാനെന്റെ
പാതി മനവും നിനക്കായി നൽകീടാം
ഒരൊറ്റ ഉടലും മനവുമായി നമുക്കീ
ഭൂമിയിലർദ്ധനാരീശ്വരരായി വാഴാം






അനിയത്തി



മുറ്റത്തെ തൊടിയിലെ പിച്ചകവല്ലിയിൽ 

ഹിമബിന്ദു ചുംബിച്ച പൂവിതാ നിൽപ്പൂ 

പുഞ്ചിരി തൂകിയും നറുമണം പരത്തിയും

വിലസുന്നിവളെൻ കുഞ്ഞുപെങ്ങളല്ലയോ 


പടിവാതിൽക്കലെൻമുഖം കാണുമ്പോഴാ- 

ക്കൺകളിൽ നിറയുന്നു സ്നേഹക്കടൽ

ഏട്ടനെക്കണ്ടോരനിയത്തിക്കുട്ടിയായി 

ചായുന്നുവോ പാണി കവർന്നീടുവാൻ   


പിച്ചകപ്പൂവേയെൻ അനിയത്തിക്കുട്ടിയെ- 

ന്നുച്ചരിച്ചീടുന്നു മാനസം ആർദ്രമായി 

കൈകളാൽ കോരിയെടുത്തിട്ടു മെല്ലവേ 

ചേർത്തീടും ചുണ്ടുകൾ മൂർദ്ധാവിലായി 


മൃദലമാം കവിളിൽ തലോടിയൊരിത്തിരി- 

ക്കുശലങ്ങൾ സ്നേഹേണ പങ്കുവെക്കും 

നേരം കഴിയുമ്പോൾ പിരിയുന്നു ദുഃഖേന  

കാത്തിരിപ്പൂ മറ്റൊരു പുലർകാലത്തിനായി