പേജുകള്‍‌

ചക്രവ്യൂഹം

പൂക്കോട് വെറ്റിനറി കോളേജിൽ റാഗിംഗിന് ഇരയായി കൊലചെയ്യപ്പെട്ട (മരണപ്പെട്ട) സിദ്ധാർത്ഥിന്റെ ഓർമ്മയ്ക്കായി എഴുതിയ വരികൾ. അവന്റെ കൊലപാതകികളെ രക്ഷപ്പെടുത്താൻ അധികാരികൾ കൂട്ടുനിൽക്കുന്നതിൽ ഒരു സാധാരണക്കാരനുള്ള രോഷവും നിസ്സഹായതയും.


അമ്മതൻ ഗര്‍ഭപാത്രത്തില്‍ കിടന്നീടവേ 

ചക്രവ്യൂഹക്കഥകൾ ഒന്നുമേ കേട്ടതില്ല.

അച്ഛന്റെ മാറിലിരുന്നാകാശം കാൺകവേ 

കുഞ്ഞുതാരകൾ ഇറങ്ങിയെൻ കണ്‍കളില്‍.

 

വില്ലെടുത്തില്ല കുലയ്ക്കുവാൻ പഠിച്ചില്ല, 

വ്യൂഹങ്ങൾ ഭേദിക്കാൻ ഒട്ടുമേയറിയില്ല.

പിച്ച വെച്ചു നടന്നു സ്വപ്നങ്ങളും,

പിചകമൊട്ടായി വളർന്നതോ ആശകൾ.


അധികാരഗർവ്വിനാൽ ഉന്മത്ത,രൊരുനാൾ, 

ചക്രവ്യൂഹം ചമച്ചു വിചാരണയ്ക്കായി. 

പരിഹാസശരങ്ങളാൽ കീറിമുറിച്ചവർ  

താഡനമേകി, കുരുക്കി കാലപാശവും.


പോരാടിയില്ല കൈയ്യിൽ രഥചക്രമേന്തി ഞാൻ, 

പോർവിളിക്കാൻ താതൻ ഗാണ്ഡീവിയുമല്ല. 

സ്വപ്‌നങ്ങൾ മൃത്യുബിംബത്താലുടയുന്നു! 

പിചകമൊട്ടൊക്കെ ചവുട്ടി മെതിക്കുന്നു!  


പുതുചക്രവ്യൂഹം ചമക്കുന്നു കാവലാൾ   

കൗരവസേനക്ക് ദിഗ്വിജയം നൽകുവാൻ!  

കുരുക്ഷേത്രഭൂവിൽ താതൻ തളരുമ്പോൾ,

കൃഷ്ണനെത്തീടുമോ വ്യൂഹം തകർക്കുവാൻ?

കോൺഗ്രസ് ഇനിയും വാഴട്ടെ!


കോൺഗ്രെസ്സെന്നാൽ ഭാരതമണ്ണിൽ 
കേവലമൊരു വെറും പാർട്ടിയല്ല 
ജനകോടികൾ നമ്മെ ഒന്നായിക്കാണും
സംസ്‌കൃതിയാണല്ലോ  

കടന്നു വന്നവർ കീഴടക്കി 
ഭാരതമക്കളെ പലകാലം 
മൂവർണ്ണക്കൊടി കൈയ്യിലേന്തി 
പൊരുതി വീരർ നിർഭയരായി 

ഗാന്ധി നയിച്ചൊരു പാതയിലൂടെ  
അഹിംസയിലൂന്നും സമരത്താൽ
സ്വതന്ത്ര സുന്ദര ഇന്ത്യ പിറന്നു 
വാനിലുയർന്നു അഭിമാനം 

ജനാധിപത്യ പുലരി വിരിഞ്ഞു 
അടിമച്ചങ്ങല പൊട്ടിച്ചു  
ഒരേയൊരിന്ത്യ ഒരൊറ്റജനത 
അതല്ലോ മാറാ നിലപാട് 

ശാന്തിയിലൂന്നും നിലപാടുകളും 
നെഹ്‌റു തെളിക്കും പാതകളും 
ഇരുളിൽ മുങ്ങിയ ഇന്ത്യാരാജ്യം 
പുതുപുലരിയിലേക്ക് കുതിച്ചല്ലോ
 
തകർന്നടിഞ്ഞൊരാ ഭാരതനാട് 
പടിപടിയായി വളർന്നല്ലോ 
മതേതരത്തിൻ മന്ത്രവുമായി 
മൂവർണ്ണക്കൊടി പാറട്ടെ

ഫാസിസ പ്രീണന ഭരണത്താൽ
മതേതരത്വം തകരുമ്പോൾ 
സമത്വസുന്ദര നാളേക്കായി 
കോൺഗ്രസ് ഇനിയും വാഴട്ടെ 

വെറും കവി

 

വിലയില്ലെനിക്കെന്നറിയാം, എങ്കിലും 

വിലയിടാൻ നിങ്ങൾ നിന്നീടൊല്ലേ.

കാശിനായി ആർത്തി പെരുത്തതില്ല, 

പിച്ചക്കാശിനാൽ മാനം കളഞ്ഞിടൊല്ലേ.


നാലുപേർ കാൺകേ പ്രകടനമില്ല, 

നാട്യരസപ്രാധാന്യങ്ങൾ തീരെയില്ല.

പാദസേവയിൽ വശഗതനല്ല,

പദസേവനമാണെന്നുമഭിമതം.  


കാണും മർത്യവേദനകൾ ദുരിതങ്ങൾ, 

കേഴും നാക്കുവരണ്ട പുഴകൾക്കായും.

കെട്ടുകാഴ്ചയിലല്ലാഭിനിവേശം, മനം- 

കെടും കാഴ്ച്ചയിൽ വിങ്ങും ഹൃദയം.  


നീറും മനസ്സിലെ കണ്ണീർ മഷിയാൽ,

ചീന്തിയ കടലാസ്സുകഷണങ്ങളിലക്ഷര-

ക്കൂട്ടങ്ങൾ വികൃതമായി കുറിച്ചിടും  

വെറുമൊരു കവി, പാമരൻ ഞാൻ!