പേജുകള്‍‌

നിറമറിയാത്ത കളി

 

യുദ്ധം; പോർവിളിക്കാ,രവരുടെ മാനം കാക്കാൻ 

കളിക്കിറങ്ങാത്തോർ വീണിടും മൃഗയാവിനോദം.   

പോർവിളിക്കാർ ഇറങ്ങില്ല രണാങ്കണത്തിൽ, 

പോരടിക്കുന്നോർ മുഴക്കില്ല കൊലവിളിയൊട്ടുമേ. 


വർഷിച്ചീടുന്നു ആയുധം പെരുമഴ പോലവേ 

സ്വപ്‌നങ്ങൾ കരിഞ്ഞിടും നിലച്ചിടും താളങ്ങൾ. 

ഒളിച്ചുകളിക്കേണ്ട ബാല്യത്തിൽ ഉണ്ണികൾ, 

ഒളിക്കുവാനാകാതെ കുഴങ്ങുന്നു, ഒടുങ്ങുന്നു. 


കണ്ടിരിക്കും ചിലർ കൈയ്യടിക്കും വിസിലൂതീടും

ആവേശച്ചൂടേറ്റാനായി വീരരെന്നു സ്തുതിച്ചീടും. 

ആര് വീണാലെ,ന്താരുവാണാ,ലെന്തിവർക്ക്, 

ആയുധക്കച്ചവടത്താൽ കീശ വീർത്തിടേണം. 


ഒരുകൈ സഹായം നീട്ടുവാനൊരുങ്ങുന്നൂ ചിലർ 

വീണോർക്കായി കരയുന്നു ഹൃദയമുരുകിയുരുകി. 

മരണതാളം കണ്ടാനന്ദിക്കും പോർവിളിക്കാർ, 

കാൺകയില്ലാ കൈകൾ, രോദനം കേൾക്കയില്ല. 


ഒരു കണ്ണുനീർത്തുള്ളി പൊഴിച്ചീടുന്നു ചിലരാ-

ദുരിതമിന്നൊരു വില്പനയ്ക്കായി മാറുമെങ്കിൽ. 

പേരില്ലയീ ദുരിതപ്പെയ്ത്തിനെന്നറിയാ,മെങ്കിലും

ചില പേരുകൾ മാത്രമാണവർക്കു നോട്ടമെന്നും. 


യുദ്ധത്തിൻ നിറമെന്തെന്നു തിരയവേ, പൊടിയും  

കണ്ണീരിനാൽ മറയുന്നിതായെൻ കാഴ്ചകൾ! 

സ്വപ്‌നങ്ങൾ ചിതറിത്തെറിക്കുന്ന കളികളിൽ, 

ചോപ്പോ കറുപ്പോ ബഹുനിറമോ യുദ്ധത്തിന്?


ജയപരാജയം തൂക്കി നോക്കുമ്പോളറിഞ്ഞിടാം,   

ഇരുപക്ഷവും തോറ്റതീ പാവം കളിക്കാത്തോർ.

അവരുടെ മുന്നിൽ വിരിയും നിറമെന്ത,തല്ലോ  

യുദ്ധങ്ങൾ തൻ നിറമേതുകാലവുമീ ഭൂമിയിൽ?