പേജുകള്‍‌

തിരിച്ചറിവ് ഉണ്ടാകുമോ ഇനിയെങ്കിലും???



                                        ഹരിത മൃദു കഞ്ചുകം തെല്ലൊന്നു നീക്കി നീ-
                                        യരുളിയ മുലപ്പാൽ കുടിച്ചു തെഴുതവർക്കൊരു
                                        ദാഹമുണ്ടായി , ഒടുക്കത്തെ ദാഹം
                                        നിൻ തിരുഹൃദയ രക്തം കുടിക്കാൻ

                                                                                      ഒ എൻ വി - ഭൂമിക്കൊരു ചരമഗീതം
                                                                         
                                                                             ******

ഏതാനും ദിവസങ്ങൾക്ക് മുൻപ് വിധിയുടെ മലവെള്ളപ്പാച്ചലിൽ ഒറ്റപ്പെട്ടുപോയ ചില ജീവിതങ്ങൾ കണ്ടപ്പോൾ, എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിൽക്കുന്ന കാഴ്ചകൾ കാണാനിടയായപ്പോൾ അറിയാതെ മനസ്സിൽ ഉടലെടുത്ത ചില ചോദ്യങ്ങൾ 'രവി' എന്ന സാങ്കൽപ്പിക കഥാപാത്രത്തിന്റെ വിചാരങ്ങളായി ഇവിടെ അവതരിപ്പിക്കുകയാണ്. നിമിഷനേരം കൊണ്ട് സർവ്വതും തകർത്ത് മലവെള്ളം ഒഴുകിപോയപ്പോൾ, തങ്ങളുടേതല്ലാത്ത തെറ്റിനാൽ അതിൽ പെട്ട് പ്രാണനൊടുക്കേണ്ടി വന്ന വിധിയുടെ ബലിമൃഗങ്ങളുടെ ഓർമ്മകൾക്ക് മുൻപിൽ ഒരു തുള്ളി കണ്ണീർ പ്രണാമം. ഒപ്പം ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന, ജീവിച്ചിരിക്കുന്ന അവരുടെ ബാക്കിപത്രങ്ങൾക്ക് എല്ലാം താങ്ങാനുള്ള കരുത്ത് ജഗദീശ്വരൻ കൊടുക്കട്ടെ എന്ന പ്രാർത്ഥനയും..

                                                                             ******

എല്ലാം വാരിവലിച്ചിട്ട് കാണാതായ തന്റെ പ്രിയപ്പെട്ട കളിപ്പാട്ടം തിരയുന്ന കൊച്ചുകുട്ടിയുടെ അക്ഷമയോടെ ആ മണ്ണുമാന്തിയന്ത്രവും എന്തോ തിരയുകയാണ്. ഒരിടത്തും ഇരിപ്പുറക്കാത്ത ഒരു ഭ്രാന്തനെപ്പോലെ തന്റെ വലിയ ശക്തമായ കൈയ്യുപയോഗിച്ച് മുന്നിലും പിന്നിലും വശങ്ങളിലും കുഴിതോണ്ടി ദ്രുതഗതിയിൽ എന്തോചികയുകയാണ്. അന്വേഷിച്ചത്  കാണാത്തപ്പോൾ കുറച്ചു മുന്നോട്ടു നീങ്ങി വീണ്ടും വീണ്ടും ആവേശത്തോടെ അത് തിരയുകയാണ്, വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടുപോയി എന്ന തിരിച്ചറിവിൽ, എത്രയും പെട്ടെന്ന് അത് കണ്ടെത്തണം എന്ന അദമ്യമായ ആഗ്രഹത്താൽ. 'അവിടെ നോക്ക്','ദാ ഇവിടെ കുഴിക്ക്', 'അല്ലല്ല അവിടെയല്ല..ഇവിടെ..' എന്നൊക്കെ പലരും മുന്നിലും പിന്നിലും നിന്ന് ഡ്രൈവർക്ക് നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടിരിക്കുന്നു. സ്ത്രീകളടക്കം കുറേപേർ കൈയിൽ കിട്ടിയ വടിയും കൈക്കോട്ടും തൂമ്പയുമായും അവിടവിടെയായി കുഴിച്ചു നോക്കുന്നു. നിർദ്ദേശങ്ങൾ കൊടുക്കാനും പാലിക്കാനും ആൾക്കാർ മത്സരിക്കുകയാണ്. പലരുടേയും  കണ്ണുകൾ നിറഞ്ഞിരിക്കുന്നു, ചിലർക്ക് തളർച്ച കാരണം എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല. വേറെ ചിലർ കുറെ ദൂരം നിന്ന് എന്തൊക്കെയോ സംസാരിച്ചും ചിരിച്ചും കൊണ്ട് ഈ കാഴ്ചകൾകാണുന്നു. പോലീസും സർക്കാർ ഉദ്ദ്യോഗസ്ഥരും ഫയർഫോഴ്‌സും അങ്ങിനെ എല്ലാവരും അവരവരാൽ കഴിയുന്നത് ചെയ്തു കൊണ്ടിരിക്കുന്നു.

എന്നാൽ ഈ ബഹളങ്ങളൊക്കെ നടക്കുമ്പോഴും ഒരാൾ മാത്രം...ഒരാൾ മാത്രം കുറച്ചു മാറി അകലേക്ക് മിഴികൾ നട്ട് നിസ്സംഗനായി ഇരിക്കുകയാണ്, ആരോടും ഒന്നും മിണ്ടാതെ, ഒന്ന് ഉറക്കെ കരയുക പോലും ചെയ്യാതെ. അതവനായിരുന്നു രവി. ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയ, വിധിയുടെ വിളയാട്ടത്തിൽ ഒന്നും ചെയ്യാനാവാതെ പകച്ചുപോയ ഒരു പാവം ചെറുപ്പക്കാരൻ. ഇന്നലെ രാത്രി വരെ അയാൾ ഒരു പക്ഷെ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യരിൽ ഒരാളായിരിക്കണം..വാത്സല്യനിധികളായ മാതാപിതാക്കളും പ്രേമിക്കാൻ മാത്രമറിയാവുന്ന ഭാര്യയും നിഷ്കളങ്കരായ പിഞ്ചോമനകളും നിറഞ്ഞ ഒരു കുടുംബത്തിന്റെ ഉടമയായിരുന്നു. ഭാവി കരുപിടിപ്പിക്കാനായി അറബിക്കടലിനക്കരെ അവിശ്രമം ജോലി ചെയ്യുമ്പോഴും അവന്റെ മനസ്സ് ഇവിടെ ഇവരുടെ കൂടെയായിരുന്നു, ഈ പിറന്ന മണ്ണിലായിരുന്നു.

ഇന്നലെ രാത്രി പോലും ഇവരോടെല്ലാം സംസാരിച്ചതാണ്. അച്ഛനോടും അമ്മയോടും സുഖാന്വേഷണങ്ങൾ നടത്തി, അടുത്തില്ലാത്തതിന്റെ സ്നേഹമസൃണമായ പരിഭവം പറച്ചിൽ ഭാര്യയുടെ നാവിൽ നിന്ന് കേട്ടു. കുട്ടികളുടെ  കൊഞ്ചലുകളും ചിണങ്ങലുകളും പാദസരകിലുക്കങ്ങളായി അവന്റെ കാതിൽ ഉതിർന്നു വീണു. എല്ലാം പതിവുപോലെ. മകനെ കാണാൻ പറ്റാത്തതിന്റെ വിഷമം ഇന്നലെയും അവന്റെ അമ്മ പറഞ്ഞതാണ്. ഒരു ചിരിയിൽ എല്ലാ പരിഭവത്തിനും മറുപടി നൽകുമ്പോൾ അവനറിഞ്ഞിരുന്നില്ല വിധി തനിക്കായി ഒരുക്കികൊണ്ടിരിക്കുന്ന അടുത്ത രംഗം ഇത്രയും ഭയാനകമായിരിക്കുമെന്ന്..തന്നെ തകർക്കാൻ പോന്നതാണെന്ന്..അമ്മയുടെ വാത്സല്യം നിറഞ്ഞ പരിഭവം, ഭാര്യയുടെ പ്രണയം നിറഞ്ഞ പരിഭവം, കുട്ടികളുടെ കൊഞ്ചൽ ഒക്കെ അവന്റെ കാതുകളിൽ മുഴങ്ങുകയാണ് ഇപ്പോഴും, ഒരു സ്വപ്നത്തിലെന്നപോലെ.

ഏതാനും മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ രവി കണ്ടു തന്റെ പ്രിയപ്പെട്ടവരുടെ നിശ്ചലമായ ശരീരങ്ങൾ. കണ്ണ് നിറയെ കാണാൻ പോലും കഴിഞ്ഞിട്ടില്ലാത്ത തന്റെ ഓമനകളുടെ, തന്നെ വളർത്തി വലുതാക്കിയ അച്ഛനമ്മമാരുടെ, കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ലാത്ത പ്രേയസിയുടെ ജീവസ്സും ഓജസ്സും നഷ്ടപ്പെട്ട ശരീരങ്ങൾ..വെറും മൃതശരീരങ്ങൾ. ആ കാഴ്ച കാണാൻ കണ്ണീരിന് പോലും കഴിഞ്ഞിട്ടുണ്ടാവില്ല, അതായിരിക്കണം കരയാൻ പോലുമാവാതെ നിർവികാരനായി രവി നിന്നത്...

രവി ആലോചിക്കുകയായിരുന്നു -
നാം കാണാറുള്ളതാണ് ഓരോ മഴക്കാലത്തും മലകൾ പിണങ്ങുമ്പോൾ സർക്കാർ സംവിധാനം ഉണരുന്നതും, കൈയും മെയ്യും മറന്നു രംഗത്തിറങ്ങി ശവശരീരങ്ങൾ മണ്ണിൽ നിന്ന് തോണ്ടിയെടുക്കുന്നതും സഹായഹസ്തങ്ങൾ അവർക്കു നേരെ നീളുന്നതും..എല്ലാം നഷ്ടപ്പെട്ടുപോയവന് ലക്ഷങ്ങൾ വാരിവിതറും. ശേഷം എന്ത്? എനിക്കും കിട്ടിയേക്കും ലക്ഷങ്ങൾ..തന്റെ പ്രിയപ്പെട്ടവരുടെ ജീവന്റെ വിലയായി. ദുരന്തം വരുമ്പോൾ മാത്രം ഉണരുന്ന സർക്കാർ എന്തേ അതിനു മുൻപ് ഉണരുന്നില്ല? ഓരോ മഴക്കാലത്തും കേരളത്തിലെ മലകൾ പിളരുമ്പോൾ എന്തുകൊണ്ടാണ് പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കാത്തത്? സഹ്യന്റെ മാറു പിളർന്നു ചോര കുടിച്ച്‌ പാറയും മണ്ണും ഊറ്റിയെടുക്കുമ്പോൾ ആർക്കും അറിയാത്തതാണോ നാളെ ഇതിന് ഒരു തിരിച്ചടിയുണ്ടായേക്കാമെന്ന്? അതോ തങ്ങൾക്ക് ഇത്  ബാധകമല്ലാത്തതിനാലാണോ? അധികൃതമായും അനധികൃതമായും പാറകൾ പൊട്ടിക്കാനും മലകൾ തുരക്കാനും അനുമതി കൊടുത്ത് സഹ്യനെ ഇല്ലാതാക്കുമ്പോഴും എന്തേ നമ്മൾ ആരും ഉണരുന്നില്ല? ഇത് നമ്മളെ ബോധ്യപ്പെടുത്താൻ ശ്രമിച്ച ഗാഡ്‌ഗിലിനെ എല്ലാവരും ചേർന്ന് രണ്ട് വോട്ടിന് വേണ്ടി രാഷ്ട്രീയം പറഞ്ഞ് ഓടിച്ചപ്പോഴും പകരം വന്ന കസ്തൂരിരംഗൻ റിപ്പോർട്ടിൽ വെള്ളം ചേർത്ത് കൊണ്ടേയിരിക്കുമ്പോഴും എന്തേ മലയാളിക്ക് തിരിച്ചറിവുണ്ടാകുന്നില്ല? പശ്ചിമഘട്ടമില്ലെങ്കിൽ മലയാളിക്ക് ജീവിക്കാൻ കഴിയില്ല എന്നാണ് നാം മനസ്സിലാക്കുന്നത്?

വേനലൊന്നു കനത്താൽ  44 നദികളുള്ള കേരളത്തിൽ കുടിവെള്ളം കിട്ടാക്കനിയാകുന്നു..നദികൾ കുളങ്ങളായും ഒടുവിൽ വെറും കുഴികളായുംപരിണമിച്ചുകൊണ്ടിരിക്കുന്നു. മഴയൊന്നു കനത്താലോ? സർവ്വസംഹാരിയായി ഭൂമിയുടെ മാറ് പിളർന്ന്  ജീവന്റെ കണികകളെ ഇല്ലാതാക്കിക്കൊണ്ട് മലകളും മഴയും തിരിച്ചടിക്കുന്നു. പാറകൾക്ക് വേണ്ടി സഹ്യന്റെ മാറിലേക്ക് കരിമരുന്നു നിറച്ചു ഹൃദയം നുറുക്കുമ്പോൾ, നാളെ ഇവ പിണങ്ങിയേക്കാമെന്നും അങ്ങിനെ വന്നാൽ അത് തടയാൻ മനുഷ്യന് സാധിക്കില്ലായെന്നും ഒരിക്കലെങ്കിലും നാം ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ.. മരങ്ങൾ മുഴുവൻ മുറിച്ചു വിറ്റും, മലകളായ മലകൾ മുഴുവൻ തുരന്നും തീർത്തതിനും ശേഷം നദികൾ വറ്റിവരണ്ടാൽ കുറ്റം മഴ പെയ്യാത്തതിനാണ്. മഴയൊന്നു അറിഞ്ഞു പെയ്താൽ, അതിനും പഴി കേൾക്കേണ്ടത് മഴ മാത്രമാണ്. സർക്കാർ സംവിധാനങ്ങളെ നോക്കുകുത്തിയാക്കികൊണ്ടു ജനപ്രതിനിധികൾ പോലും വികസനത്തിന്റെ പേര് പറഞ്ഞു ദുരന്തത്തിന് വിത്ത് പാകുമ്പോൾ തടുക്കാൻ ആവുന്നില്ല ആർക്കും..ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും. എത്രയോ മാസങ്ങളായി, തടയണ കെട്ടി, മല തുരന്ന് ഒരു ജനപ്രതിനിധി നടത്തുന്ന നഗ്നമായ നിയമലംഘനം നിർത്താൻ പോലും ശ്രമിക്കുന്നില്ല ഒരാളും. പകരും അതിനു കൂട്ട് നിന്ന് പ്രകൃതി സംരക്ഷണത്തെപ്പറ്റി വാതോരാതെ അലറുകയാണ് നമ്മുടെ ഭരണകർത്താക്കൾ. അന്വേഷണമെന്ന പ്രഹസനം തുടർന്ന് കൊണ്ടേയിരിക്കുന്നു. അന്വേഷണം കഴിയാതെ നടപടിയെടുക്കാൻ ആവില്ലല്ലോ, പ്രത്യേകിച്ച് വേണ്ടപ്പെട്ടവർക്കെതിരെയാവുമ്പോൾ. പാടം നികത്തിയ ഒരു മന്ത്രിപുംഗവനെ രക്ഷിക്കാൻ എന്തൊക്കെ പൊറാട്ട് നാടകങ്ങളാണ് അരങ്ങേറിയത്? എന്നും സത്യത്തിന്റെ കൂടെയാണെന്ന് അവകാശപ്പെടുന്ന അല്ലെങ്കിൽ നാം പ്രതീക്ഷിക്കുന്ന മാധ്യമമുതലാളിമാരും ഇതിനൊക്കെ കൂട്ടുനിൽക്കുകയും ഇതിന്റെ ഭാഗഭാക്കാവുകയും ചെയ്യുന്നുണ്ടെന്നത് മറ്റൊരു വിരോധാഭാസം.

ഇത്രയും ദുരന്തങ്ങൾ ഈ മഴക്കാലത്ത് ഉണ്ടായിട്ടുപോലും ഇഷ്ടം പോലെ നമ്മുടെ നെൽകൃഷിപ്പാടങ്ങളെ മുഴുവൻ മണ്ണിട്ട് മൂടാനുള്ള അനുമതി നിയമസഭ പാസ്സാക്കിയെടുത്തു. തങ്ങളെ കുറ്റം പറയാതിരിക്കാൻ വേണ്ടി ബിൽ കീറിയെറിഞ്ഞ് ഇറങ്ങിപ്പോക്ക് എന്നൊരു പൊറാട്ടു നാടകവും  നടത്തി പ്രതിപക്ഷം ജനത്തിന്റെ കണ്ണിൽ പൊടിയിട്ടു. വികസനത്തിന് വേണ്ടിയാണത്രെ ഈ ഭേദഗതി. സാധാരണക്കാരായ ജനങ്ങളെ പറ്റിക്കാൻ ഇതിലും നല്ലൊരു പദമില്ലല്ലോ. 10 ലക്ഷം ഹെക്ടർ പാടമുണ്ടായിരുന്ന കേരളത്തിൽ ഇന്നവശേഷിക്കുന്നതു വെറും രണ്ട് ലക്ഷത്തോളം ഹെക്ടർ മാത്രമാണത്രെ!!! വികസനത്തിന്റെ പേര് പറഞ്ഞു ശേഷിക്കുന്ന പാടങ്ങളും കുളങ്ങളും തോടുകളും കൂടി മണ്ണിട്ട് നികത്താനുള്ള അവസാനത്തെ ആണിയും നമ്മുടെ സർക്കാർ തന്നെ അടിച്ചിരിക്കുന്നു. ആർക്കു വേണ്ടിയാണു ഈ വികസനം, എന്തിനു വേണ്ടിയാണിത്? മലകൾ മുഴുവൻ ഇടിച്ചു നിരത്തിയാൽ, പാടങ്ങളെല്ലാം മണ്ണിട്ടുമൂടിയാൽ എക്സ്പ്രസ്സ് ഹൈവേയും അതിവേഗ റെയിൽ പാതയും വിമാനത്താവളങ്ങളും  വരുമായിരിക്കും, പക്ഷെ അപ്പോഴേക്കും 44 നദികളുടെയും  ചരമഗീതം തയ്യാറായിട്ടുണ്ടാകും..സഹ്യനില്ലാത്ത കേരളത്തിലേക്ക് മഴമേഘങ്ങൾ വരാൻ മടിച്ചു അന്യനാട്ടിലേക്കു ചേക്കേറിയിട്ടുണ്ടാകും. കുടിക്കാൻ ഒരിത്തിരി വെള്ളത്തിനായി നമുക്ക് ഉത്തരേന്ത്യയിൽ നിന്നോ വിദേശരാജ്യങ്ങളിൽ നിന്നോ (അവിടുത്തെ ഭൂമിയിൽ വെള്ളമുണ്ടെങ്കിൽ) വരുന്ന കുപ്പി വെള്ളത്തെ ആശ്രയിക്കേണ്ടിവരും. ഒരു നെൽച്ചെടി നടാൻ പാടമന്വേഷിച്ചു നടക്കുന്ന നമ്മുടെ മുന്നിലേക്ക് വിഷം നിറച്ച അരി വച്ചുതരും തമിഴനും തെലുങ്കനും എല്ലാം. അപ്പോൾ വികസനത്തിന്റെ പേര് പറഞ്ഞ് അഭിമാനം പുളകിതരാകാം നമ്മുടെ ഭരണകർത്താക്കൾക്ക്..എന്നെപ്പോലെ എല്ലാം നഷ്ടപ്പെട്ടവർക്ക് സർക്കാർ സഹായം പ്രഖ്യാപിച്ച്, രണ്ടുതുള്ളി മുതലക്കണ്ണീർ വീഴ്ത്തി പത്രത്തിലെ നാല് കോളം വാർത്തയിൽ ഇടം പിടിക്കാം...ഇതിൽ കൂടുതൽ എന്തുവേണം ദൈവത്തിന്റെ സ്വന്തം നാട്ടിലെ മക്കൾക്ക്..?

ദുരന്തം വിതച്ച ഭൂമിയിൽ, എല്ലാം കീഴ്മേൽ മറിഞ്ഞ മണ്ണിൽ വീടിന്റെയും വീട്ടുകാരുടെയും ഓർമ്മകളുമായി രവി നിന്നു. ആളും ആരവങ്ങളുമില്ലാതെ ഒറ്റയ്ക്ക്; ഒരു കൈയ്യിൽ ഒരിത്തിരി പൂക്കളും മറുകൈയിൽ സർക്കാരിന്റെ ചെക്കുമായി..... തെങ്ങുകളും മാവും പ്ലാവും മറ്റു മരങ്ങളും നിറഞ്ഞിരുന്ന പറമ്പിൽ ഇപ്പോൾ ബാക്കി നിൽക്കുന്നത് യന്ത്രം അവശേഷിപ്പിച്ചുപോയ കുറെ കുഴികളും കൊച്ചു കൊച്ചു മൺകൂനകളും മലമുകളിൽ നിന്ന് ഒലിച്ചു വന്ന ചളിയും പാറക്കല്ലുകളും മാത്രം. മഴ ഇപ്പോഴും തകർത്തുപെയ്യുകയാണ്. അതിനിടയിലും ദൂരെ എവിടെയോ ഒരു മലയടിവാരത്ത്, വല്ലാത്തൊരാവേശത്തോടെ മണ്ണ് കോരി മാറ്റി ശവങ്ങൾ അന്വേഷിക്കുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ മുരൾച്ച വ്യക്തമായി കേൾക്കാമായിരുന്നു.

                                                                             ******

ഇതൊരു രവിയുടെ മാത്രം അനുഭവമല്ല. മഴക്കാലമായാൽ, ജീവിതവും സ്വപ്നങ്ങളും ഒരു മഴവെള്ളപ്പാച്ചലിൽ ഒലിച്ചുപോകുന്ന അനേകം ആൾക്കാരുടെ കഥയാവാം ഇത്. ഒരു പാട് സ്വപ്‌നങ്ങൾ നെയ്ത് കൂട്ടി ഒരു നല്ല ഭാവി മുന്നിൽ കണ്ട് കഴിഞ്ഞു കൂടുന്ന ഒരു പാട് പേരുടെ കഥ. ഒന്നുറങ്ങിയാൽ പിന്നെ ഉണരാത്ത യാത്രയിലേക്ക്, കുത്തിയൊലിച്ചുവരുന്ന  മഴവെള്ളത്തോടൊപ്പം അലിഞ്ഞുചേർന്നവരുടെ കഥ; അവരുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടെ കഥ.




അറബികളുടെ നാട്ടിൽ - അഞ്ചാം ഭാഗം


ദുബായിലെ കാഴ്ചകൾ കണ്ടു തീർന്നിട്ടില്ല പക്ഷേ, തൽക്കാലത്തേക്ക് ഈ യാത്ര അവസാനിപ്പിക്കാറായിരുന്നു. തിരിച്ചു പോകുന്നതിനു മുൻപ് എല്ലാവരും ചേർന്നുള്ള ഒത്തുകൂടൽ അതും പുതുമയാർന്ന രീതിയിൽ. കൂടാതെ, സ്നേഹത്തോടെ നാട്ടിൽ കാത്തിരിക്കുന്നവർക്ക് സമ്മാനിക്കാനായി ഞങ്ങളുടെ സ്നേഹം നിറച്ച കൊച്ചു കൊച്ചു സമ്മാനങ്ങൾ തേടിയുള്ള അന്വേഷണം...       

9 . എട്ടാം ദിനം: കടലിലെ കുളിയും സ്നേഹസംഗമവും...

നാളെ രാവിലെ എഴുന്നേറ്റു കടലിൽ കുളിക്കാൻ പോകാമെന്നു ഇന്നലെ തന്നെ എല്ലാവരും  വാക്കാൽ സമ്മതിച്ചിരുന്നുവൈകിയാണ് കിടന്നതെങ്കിലും കടലിൽ കുളിക്കാനുള്ള  ആവേശത്താൽ 5 :30 ക്കു എഴുന്നേറ്റുബാക്കിയുള്ളവരൊക്കെ എഴുന്നേറ്റു തയ്യാറായി വന്നത് അല്പം കൂടികഴിഞ്ഞാണ്.മണിയോടെ എല്ലാവരും കൂടി കടലിൽ കുളിക്കാനായി  വീട്ടിൽ നിന്ന് പുറപ്പെട്ടു. മച്ചുനിയന്മാരും ഏട്ടന്മാരുമൊക്കെ  സ്‌നാനകർമ്മത്തിൽ പങ്കുകൊള്ളാൻ എത്തിച്ചേർന്നു. ഷാർജയിൽ തന്നെയാണ്  ബീച്ച്കടൽ കയറി വന്ന സ്ഥല-മാണ്അതിനാൽ തന്നെ തിരകളോ വലിയ ആഴമോ ഒന്നുമില്ലസമയം 7 മണി 
കഴിഞ്ഞിരുന്നെങ്കിലും നല്ല തണുപ്പായിരുന്നു വെള്ളത്തിന്അതിനാൽ ഞാനുൾപ്പെടെ പലരും വെള്ളത്തിലിറങ്ങാൻ മടിച്ചപ്പോൾ അമ്മാവൻ ആവേശത്തോടെ കടലിൽ ചാടി നീന്താൻ  തുടങ്ങിഅതുകണ്ടപ്പോൾ ഓരോരുത്തരായി പതുക്കെ വെള്ളത്തിലിറങ്ങികുറച്ചു കഴിഞ്ഞു വെയിൽ വന്നപ്പോൾ തണുപ്പ് മാറുകയും കുളി നല്ലൊരു അനുഭവമായി മാറുകയും ചെയ്തുനമ്മുടെ നാട്ടിലെ കടലിൽ കാണുന്നതിനേക്കാൾ ഉപ്പ് കൂടുതലാണിവിടങ്ങളിൽഅതിനാൽ  തന്നെ അനായാസമായി എത്രനേരം വേണമെങ്കിലും താഴാതെ വെള്ളത്തിൽ മലർന്നു  കിടക്കാൻ കഴിയുംഞങ്ങളുടെ ആവേശം കണ്ടു കുട്ടികളും പേടി കൂടാതെ കടലിൽ ഇറങ്ങി കളിക്കുകയും കുളിക്കുകയും ചെയ്തു, എന്നാൽ സ്ത്രീകൾ വെള്ളത്തിലിറങ്ങാതെ കരയിൽ തന്നെ നിന്നതേയുള്ളൂ. അവർ കുട്ടികളോടൊപ്പം മണലിൽ വീട് കെട്ടി കളിച്ചു. അപകടകാരികളായ സ്രാവിനെ കാണാൻ സാധ്യതയുള്ളതിനാൽകടലിൽ ഒരു  പരിധിക്കപ്പുറം പോകാനുള്ള അനുവാദമില്ലഅനുവദനീയമായ ദൂരം വേലി കെട്ടി തിരിച്ച് വച്ചിട്ടുണ്ട് അധികാരികൾഅങ്ങിനെ കുളിയും കളിയുമായി ഒരു പ്രഭാതം മുഴുവൻ  ഞങ്ങൾ അവിടെ ചിലവഴിച്ചു. 

ഇന്ന് ഉച്ചക്ക് ശേഷം ബാർബിക്‌ (barbique) പാർട്ടി നടത്താൻ തീരുമാനിച്ചിരുന്നതിനാൽ അതിനു വേണ്ട ഒരുക്കങ്ങളിൽ സഹായിക്കാനായി, കുളി കഴിഞ്ഞയുടനെ ഞാൻ മണിയേട്ടന്റെ കൂടെ അവരുടെ വീട്ടിലേക്ക് പോയി.അവിടെ നിന്ന് വൈകുന്നേരത്തെ പരിപാടിക്ക് വേണ്ട  സാധനങ്ങൾ വാങ്ങാൻ ഷാർജ മാർക്കറ്റിൽ പോയിഹോ..അവിടുത്തെ മീൻഇറച്ചി മാർക്കറ്റ്  കണ്ട് എന്റെ കണ്ണ് തള്ളിപ്പോയിനമ്മുടെ വീടിനുപോലും ഇത്രയും വൃത്തിയുണ്ടാവില്ല (ഉണ്ടാ-വില്ല എന്നല്ലഇല്ല എന്നതാണ് സത്യം). വലിയൊരു ഹാളിനകത്തു ഒരു പാട് കടകൾഫുഡ് കോർട്ട് പോലെഓരോ വിഭാഗവും വേറെ വേറെയാണ് ഒരുക്കിയിരിക്കുന്നത്കോഴിയിറച്ചി  വാങ്ങിയതിനുശേഷം മീൻ വാങ്ങാനായി വേറൊരു ഭാഗത്തേക്ക് നീങ്ങിഎവിടെ നിന്ന് മീൻ വാങ്ങിയാലും കാശു കൊടുക്കേണ്ടത് ഒരേ സ്ഥലത്താണ്മീൻ മുറിക്കാനും വൃത്തിയാക്കാനുമായി മാത്രം വേറൊരു വലിയ മുറിഅതിനകത്തു വിശ്രമമില്ലാതെ ആൾക്കാർ ജോലി ചെയ്യുകയാണ്ജീവിതപ്രാരാബ്ധങ്ങൾ കാരണം നാട് വിട്ടു വന്നവരായിരിക്കും  മിക്കവാറും.അതിൽ പഠിപ്പുള്ളവനും ഇല്ലാത്തവനും ഉണ്ടാകുംവേറൊരു ജോലിയും കിട്ടാത്ത-പ്പോൾ ജീവിക്കാനും ജീവിപ്പിക്കാനുമായി ഇത്തരം ജോലികൾ ചെയ്യുന്നവരും അക്കൂട്ടത്തിലു-ണ്ടാകാം കഷ്ടപ്പാടുകൾ ഒക്കെ  സഹിച്ചാണ് ഇവർ നാട്ടിലേക്കു കാശയക്കുന്നതെന്നു  അവിടെയുള്ളവർ അറിയുന്നുണ്ടാവില്ലടോക്കൺ എടുത്തതിന് ശേഷം മീൻ മുറിക്കാനായി  ഏൽപ്പിച്ച് ഞങ്ങൾ  പഴം-പച്ചക്കറി വാങ്ങാനായി വേറൊരു ഭാഗത്തേക്ക് നീങ്ങി. നാട്ടിൽ കിട്ടുന്ന എല്ലാത്തരം പച്ചക്കറികളും പഴങ്ങളും അതിനേക്കാൾ വൃത്തിയിലും ഗുണമേന്മയിലും ഒരു പക്ഷെ ഇവിടെ കിട്ടും. എല്ലാം വാങ്ങിയതിനുശേഷം ഞങ്ങൾ  വീട്ടിലേക്കു മടങ്ങി
അല്പസമയത്തിനുശേഷം ബാക്കി കുറേ സാധനങ്ങൾ കൂടി വാങ്ങാനായി ലുലുമാളിലേക്ക്  പോയിവിശാലമായ ഷോറൂം ആണ് ലുലുഅവിടെ കിട്ടാത്ത സാധനങ്ങൾ ഉണ്ടോ എന്ന്  സംശയമാണ്.ഏതെടുക്കണം ഏതു വാങ്ങാതിരിക്കണം എന്ന് നമുക്ക് തന്നെ സംശയമാകും. ഒരു ട്രോളിയുമായി മൊത്തം ഒന്ന് കറങ്ങി ആവശ്യമായ സാധനങ്ങൾ വാങ്ങി.എല്ലാം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും നേരം ഉച്ച കഴിഞ്ഞിരുന്നു.

മണി കഴിഞ്ഞതോടെ പല വാഹനങ്ങളിലായി നാഷണൽ പാർക്കിലേക്ക് പുറപ്പെട്ടുഷാർജ എയർപോർട്ടിനോട് ചേർന്നാണ്  സ്ഥലം പാർക്കിൽ നിന്നാൽ വിമാനങ്ങൾ വരുന്നതും പോകുന്നതുമൊക്കെ വളരെ അടുത്തു നിന്ന് ദർശിക്കാംഞങ്ങൾ എത്തുമ്പോഴേക്കും സാമാന്യം നല്ല ജനതിരക്കായിരുന്നുഇവിടെ ജീവിക്കുന്നവർ അവധി ദിവസങ്ങളിൽ ഭക്ഷണസാധനങ്ങളുമായി  പാർക്കിലോ ഇതുപോലുള്ള മറ്റു പാർക്കുകളിലോ ഒത്തു ചേരും പോലുംചിലർ ആഹാരം പാകം ചെയ്തു കൊണ്ട് വരും മറ്റു ചിലർ ഇവിടെ വന്നു പാകം ചെയ്തു കഴിക്കുംഏതായാലും സാധനങ്ങളൊക്കെ എടുത്തു ഞങ്ങൾ അകത്തു കയറുമ്പോഴേക്കും ഏട്ടൻ  നല്ലൊരു സ്ഥലം കണ്ടു വച്ചിരുന്നു.പായ വിരിച്ച്‌ എല്ലാവരും അവിടെയിരുന്നു, സാധനങ്ങൾ ഒരിടത്തു അടുക്കിവച്ചുബാക്കിയുള്ളവർ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു.ഞാനും ഉണ്ണിയും അടുപ്പ് ഒരുക്കി തീ കത്തിക്കാൻ ശ്രമം ആരംഭിച്ചു. ബാർബിക്യു അടുപ്പും 
അത് കത്തിക്കാൻ ആവശ്യമായ കൽക്കരിയും തീ പിടിപ്പിക്കാനുള്ള മണ്ണെണ്ണയും ഞങ്ങൾ കൊണ്ട് വന്നിരുന്നുകുറച്ചു നേരത്തെ അശ്രാന്ത പരിശ്രമത്തിനു ശേഷം അടുപ്പിൽ തീ പിടിച്ചു. ആദ്യമേ തന്നെ ചോളം ചുട്ടെടുക്കാൻ തുടങ്ങി.കുറച്ചു കരിഞ്ഞു പോയെങ്കിലും ഞങ്ങളുടെ  ശ്രമം പരാജയപ്പെട്ടില്ല (വിടില്ല ഞങ്ങൾ..)ചുട്ടെടുത്ത ചോളം എല്ലാവർക്കുമായി വീതിച്ചു നൽകി, ഞങ്ങളും കഴിച്ചു. കുട്ടികൾ എല്ലാവരും കളിക്കാൻ തുടങ്ങിയിരുന്നുസ്ത്രീകൾ വട്ടം കൂടി വർത്തമാനം പറയുകയും അതിനിടയിൽ കുട്ടികളെ ശ്രദ്ധിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിനിടയിൽ ക്യാമറക്കണ്ണുകൾ പലഭാഗത്തു നിന്നായി പലവട്ടം മിഴി തുറന്നുതമാശ പറയുകകൌണ്ടർ ഇടുക അതിനു മറു കൌണ്ടർ ഇടുക എന്നിവ വളരെ  നന്നായി ഇതിന്റെയിടയിൽ നടക്കുന്നുണ്ടായിരുന്നു.ചോളം ചുട്ടെടുക്കൽ  വിജയകരമായതി-നുശേഷം കോഴിയും മീനും ചുട്ടെടുക്കുന്ന ജോലിയിലേക്ക് പ്രവേശിച്ചു. അതിനുവേണ്ട മസാല (മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും എല്ലാം ചേരുംപടി ചേർത്ത മസാല) വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവന്നിരുന്നു. ചുട്ടെടുത്ത വിഭവങ്ങൾ  കുബ്ബൂസ് കൂട്ടി കഴിച്ചു (ദുബായ് പോകാൻ തീരുമാനിച്ചപ്പോഴാ ഞാൻ ഉറപ്പിച്ചിരുന്നു ഒരിക്കലെങ്കിലും കുബ്ബൂസ് കഴിക്കണമെന്ന്, അതേതായാലും സാധിച്ചു)അതിന്റെ കൂടെ ലുലുവിൽ നിന്ന് വാങ്ങിയ ലഘുഭക്ഷണങ്ങളും  കഴിച്ചു


എല്ലാം തിന്നു കഴിഞ്ഞ് ഏമ്പക്കവും വിട്ടു ഇരിക്കുമ്പോഴാണ് കുട്ടികൾ ഓടിക്കളിക്കുന്നത്  ശ്രദ്ധിച്ചത്ഒന്ന് ഓടി നോക്കിയാലോ എന്ന് എല്ലാവർക്കും തോന്നുകയും ആവേശത്തോടെ  തൊട്ടു മുന്നിലുണ്ടായിരുന്ന കുന്നിലേക്കു ഓടിക്കയറുകയും ചെയ്തു.മൂന്നാലുവട്ടം ഓടിയപ്പോ-ഴേക്കും എല്ലാവരും കിതയ്ക്കാൻ തുടങ്ങി (പരിപ്പിളകി എന്നതാണ് ശരിയായ പ്രയോഗം)എങ്കിലും ബാല്യകാലത്തിലേക്ക് ഒരു നിമിഷം മടങ്ങിപ്പോയതിന്റെ  ആഹ്ളാദം എല്ലാവരുടെയും മുഖത്തും തെളിഞ്ഞു കാണാമായിരുന്നു (കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം, മഴവെള്ളം പോലെ ഒരു കുട്ടിക്കാലം..)പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ കളിപ്പാട്ടം തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു ഞങ്ങൾ മുതിർന്നവർക്ക്ഊർജ്ജം തീർന്ന-തോടെ ഞങ്ങൾ ഓട്ടം മതിയാക്കി അടുത്ത പരിപാടിയിലേക്ക് കടന്നുരണ്ടു ഗ്രൂപ്പായി  തിരിഞ്ഞു ഡബ്സ്മാഷ് (സിനിമാപ്പേര് അഭിനയിച്ചുകാണിക്കുന്ന കളി) കളിയ്ക്കാൻ തുടങ്ങി.വാശിയേറിയ മത്സരമായിരുന്നുആംഗ്യഭാഷയും മുഖാഭിനയവും ശരീരഭാഗങ്ങൾ ഉപയോഗി-ച്ചുള്ള കോപ്രായങ്ങളും ഒക്കെയുണ്ടായിരുന്നു. പരസ്പരം കളിയാക്കിയും കൂക്കിവിളിച്ചും അത് ഏറെ നേരം നീണ്ടു പോയി.മറ്റുള്ളവർ ശ്രദ്ധിക്കുമെന്നോ അവർ എന്തെങ്കിലും കരുതുമെന്നോ  ഞങ്ങളാരും ആലോചിച്ചതേയില്ലഅത് കഴിഞ്ഞപ്പോൾ വേറെ തിരക്കുകൾ കാരണം ചിലർ  പിരിഞ്ഞുപോയിഅത് കഴിഞ്ഞു അന്താക്ഷരി കളിച്ചു.കുട്ടികൾക്ക് നിർബന്ധമായിരുന്നു  അന്താക്ഷരി കളിക്കണം എന്നത്എല്ലാവരും പാട്ടൊക്കെ പാടി (ഞാനൊരു പാട്ടു പാടാം.....).  എല്ലാം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ ശരിക്കും തളർന്നുപോയി

സമയം 9 കഴിഞ്ഞിരുന്നുകൊണ്ടുവന്നതിൽ ബാക്കിയുള്ള സാധനങ്ങൾ എല്ലാം പെറുക്കിയെടുത്തു ഞങ്ങൾ പാർക്കിനു വെളിയിലിറങ്ങി,ശേഷം അവരവരുടെ വാഹനങ്ങളിൽ വീടുകളിലേക്ക്  തിരിച്ചുപോയിവീട്ടിൽ തിരിച്ചെത്തി കുളിച്ചു കഴിഞ്ഞപ്പോൾ ഉഷാറായി. 11 മണിയോടെ ചീട്ടുകളിക്കാനായി ഇരുന്നു. :30 വരെ കളി നീണ്ടു ഇന്നും കാശു പോയിതൊട്ടടുത്ത് താമസിക്കുന്നവരൊക്കെ പോയതിനുശേഷം മാത്രമാണ് കിടക്കയെ  അഭയം പ്രാപിച്ചത്എല്ലാവരുടെയും ഒപ്പം സന്തോഷത്തോടെ ഒരു നല്ല പകൽ സമ്മാനിച്ചതിന് ഈശ്വരനോട് നന്ദി പറഞ്ഞ് ഞാൻ നിദ്രയെ പുൽകി

10 . ഒൻപതാം ദിനം: സ്നേഹസമ്മാനത്തിനായ് ....

കുറച്ചുദിവസങ്ങൾക്ക് ശേഷം കൃത്യമായി പറഞ്ഞാൽ 8 ദിവസങ്ങൾക്കു ശേഷം  ഇന്ന് ഇത്തിരി നേരം കൂടുതൽ ഉറങ്ങിമണിയോടെയാണ് എഴുന്നേറ്റത്ഇന്നത്തെ ദിവസം  ഷോപ്പിംഗിന്  മാത്രമായി നേരത്തെ മാറ്റിവച്ചതാണ്9:30 ക്കു പോകാനാണ് തീരുമാനിച്ചിരുന്നത്,  പക്ഷെ ഇറങ്ങുമ്പോൾ 10 :30 ആയി.മൂത്ത ഏട്ടൻ കാറുമായി വന്ന് ഞങ്ങളെയും കൂട്ടി നേരെ  ലുലുമാളിലേക്കാണ് പോയത്.ചോക്ലേറ്റ്സ് , ഈത്തപ്പഴംഉണങ്ങിയ പഴങ്ങൾ (dry fruits) അങ്ങിനെതിന്നാനുള്ള സാധനങ്ങൾ മാത്രമാണ് ഇവിടെ നിന്നും വാങ്ങിയത്ഏകദേശം ഒരു  മണിക്കൂറോളം സമയമെടുത്തു ഇവിടുത്തെ ഷോപ്പിംഗ് തീരാനായികാശു കൊടുക്കാൻ  ഏട്ടത്തിയമ്മ സമ്മതിച്ചില്ല (ഹൊഎന്തൊരാശ്വാസം..!!). അത് കഴിഞ്ഞു പോയത് ഡേ ടു ഡേ  എന്ന കടയിലേക്കാണ്ഇവിടെ ഓരോ സാധനങ്ങൾക്കും 1 മുതൽ 10 ദിർഹം വരെയാണ് വിലഇവിടെ കിട്ടാത്ത സാധനങ്ങൾ ഉണ്ടാവില്ലകൂടുതലും ചൈനയിൽ നിന്നുള്ള സാധനങ്ങളാണ്,കൂടാതെ തായ്വാൻതായ്ലൻഡ്മലേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള സാധനങ്ങളുമുണ്ട്.  നാട്ടിലെ സുഹൃത്തുക്കൾക്കും അവരുടെ കുട്ടികൾക്കും കൊടുക്കാനുള്ള സാധനങ്ങൾ ഇവിടെ നിന്നും വാങ്ങിഒക്കെയും കാണാൻ നല്ല ഭംഗിയുള്ള സാധനങ്ങളാണ്അതു കാരണം കണ്ണിൽ കണ്ടതൊക്കെ വാങ്ങിഅങ്ങിനെ വാങ്ങിക്കൂട്ടി നേരം പോയതറിഞ്ഞില്ലഉച്ചയ്ക്ക് ദുബായിൽ എവിടെയെങ്കിലും വച്ച് കാണാമെന്നും ഒരുമിച്ചു ആഹാരം കഴിക്കാം എന്നും ബിനിലിനോട് വാക്ക് പറഞ്ഞിരുന്നുപക്ഷെ ഷോപ്പിംഗ് നീണ്ടുപോയതും ഏട്ടൻ അപ്ര-തീക്ഷിതമായി ഓഫീസിൽ ജോലിത്തിരക്കിൽ പെട്ടതും കാരണം  പരിപാടി ഉപേക്ഷിച്ചു,  പകരം  ഷോപ്പിംഗിനു ശേഷം ബിരിയാണി വാങ്ങി വീട്ടിൽ കൊണ്ടുപോയി കഴിച്ചുഷോപ്പിംഗിനു പോകുമ്പോൾ കുട്ടികളെ കൂടെ കൂട്ടുന്നത് ബുദ്ധിയല്ല എന്ന് തോന്നിയതിനാൽ അവരെ മണിയേട്ടന്റെ വീട്ടിലാക്കിയിട്ടാണ് ഞങ്ങൾ  മഹത്തായ കലാപരിപാടിക്ക് പോയത് എന്ന് കൂടി  സന്ദർഭത്തിൽ പറഞ്ഞു കൊള്ളട്ടെ

വൈകുന്നേരം വരെ പ്രത്യേകിച്ച് ഒന്നുംചെയ്യാനില്ലായിരുന്നു, ടീവി കണ്ടും വാചകമടിച്ചും  സമയം തള്ളി നീക്കിവൈകുന്നേരം മച്ചുനിയന്മാരായ അനുവും ഉണ്ണിയും വന്നു.നാളെ  ഞങ്ങൾ ബാംഗ്ലൂരിലേക്ക് മടങ്ങുകയാണ് എന്നതിനാൽ യാത്രമംഗളങ്ങൾ നേരാനായി വന്നതാണവർ.അവർ പോയതിനുശേഷം,സന്ധ്യയോടെ എല്ലാവരും കൂടി വീണ്ടും പുറത്തിറങ്ങി.   കുറച്ചു ഷോപ്പിംഗ് കൂടി ബാക്കിയുണ്ട്ഞങ്ങൾ മാളിൽ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും മൂത്ത ഏട്ടനും അമ്മാവനും വന്നുഎല്ലാവരും മോൾക്ക് കുപ്പായം വാങ്ങിതന്നു. 8 :30 യോടെ വീട്ടിൽ തിരിച്ചെത്തിരാത്രി ഭക്ഷണം മണിയേട്ടന്റെ വീട്ടിൽ നിന്നാണ്നേരം  കളയാതെ അങ്ങോട്ടേക്ക് പോയിബന്ധുക്കളായ ഒരുപാടുപേർ അവിടെ എത്തിച്ചേർന്നിട്ടുണ്ടാ-യിരുന്നു.അപ്പവും പത്തിരിയും പായസവും അടക്കം വിഭവസമൃദ്ധമായ ഭക്ഷണംരാത്രി തിരിച്ചു വീട്ടിൽ എത്തി എല്ലാം പെട്ടിയിൽ എടുത്തുവെക്കാൻ തുടങ്ങിഷോപ്പിംഗ് കഴിഞ്ഞ-തോടെ ഞങ്ങളുടെ കൈയ്യിലുള്ള പെട്ടി മതിയാകില്ല എന്നുറപ്പായതിനാൽ ഏട്ടന്റെ ഒരു പെട്ടി കൂടി എടുക്കേണ്ടി വന്നുഎല്ലാം കഴിഞ്ഞ് കിടക്കുമ്പോൾ 1 മണിയായിനേരെത്തെ എഴുന്നേൽക്കേണ്ടതിനാൽ ഉറങ്ങാൻ അധികം സമയമുണ്ടായിരുന്നില്ലദുബായിലെ ആദ്യത്തെ രാത്രി  പോലെ തന്നെ അവസാനത്തെ രാത്രിയും ഒരുപാടു നേരം ഉറങ്ങാൻ കഴിഞ്ഞില്ല

11 .സ്വദേശത്തേക്ക് .....

അങ്ങിനെ സംഭവബഹുലമായ ആദ്യത്തെ ദുബായ് യാത്ര സന്തോഷകരമായ ഒരു  അനുഭവമാക്കി തീർത്ത് ഞങ്ങൾ (ഞാനും സൗമ്യയും മോളും)  ഇന്ന് നാട്ടിലേക്കു  തിരിക്കുകയാണ്ഒരു പാട് വർഷത്തെ ആഗ്രഹമായിരുന്നു ദുബായ് സന്ദർശിക്കുക എന്നത് ആഗ്രഹം നല്ല രീതിയിൽ തന്നെ സാധിച്ചത്തിന്റെ സന്തോഷത്തോടെയാണ് തന്നെയാണ്  മടക്കംഅതിലുപരി എത്രയോ വർഷങ്ങൾക്ക് ശേഷമാണു ഞങ്ങൾ സഹോദരങ്ങൾ  മൂവരും ഒരുമിച്ചു കുറച്ചു ദിവസങ്ങൾ ചെലവിടുന്നത് അനുഭവവും മനസ്സിനെ ആഹ്ളാദഭ-രിതമാക്കിയിരുന്നു. മണിയേട്ടൻ കൊണ്ടുവന്ന ദോശ കഴിച്ചുഅമ്മാവനും എത്തിയിരുന്നു.  ഏട്ടന്മാർക്ക് തിരക്കായതിനാൽ മച്ചു രാഹുൽ ആണ് വിമാനത്താവളത്തിലേക്ക് അകമ്പടി സേവിച്ചത്. :30 ക്കു എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിമൂത്ത ഏട്ടൻ വഴിക്കു കാത്തു  നിൽക്കുന്നുണ്ടായിരുന്നുരണ്ടു കൊച്ചുവാർത്തമാനത്തിന് ശേഷം നേരെ എയർപോർട്ടിലേക്ക്റോഡിൽ വാഹനങ്ങൾ തീരെ കുറവായിരുന്നതിനാൽ ഒരു മണിക്കൂറിനകം എയർപോർട്ടിൽ എത്തി, പ്രതീക്ഷിച്ചതിലും നേരത്തെ. സാവധാനം അവിടുത്തെ നടപടി ക്രമങ്ങളൊക്കെ പൂർത്തിയാക്കി 9 :30 യോടെ വിമാനം പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങി. ഇങ്ങോട്ടു വരുമ്പോഴുണ്ടായിരുന്ന ഉന്മേഷം ഏതായാലും തിരികെപോകുമ്പോൾ തോന്നിയില്ല. 11 മണിക്കാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്അര മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്  

എമിറേറ്റ്സുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ വിമാനമായ ഇൻഡിഗോയിലാണ് മടക്കം. ടീവി ഇല്ലാത്തതു മോൾക്ക് വിഷമമായിഞങ്ങൾക്കുംമൂന്നര മണിക്കൂർ എന്ത്  ചെയ്യുമെന്നാലോചിച്ചുഇതിൽ ഭക്ഷണവും സൗജന്യമല്ലദുബായിലെ എടിഎമ്മിൽനിന്ന് എടുത്ത കാശു ബാക്കിയുണ്ടായിരുന്നതിനാൽ അത് കൊടുത്തു ഭക്ഷണം വാങ്ങിദുബായിലു-ണ്ടായിരുന്ന കഴിഞ്ഞ ദിവസങ്ങളത്രയും കൃത്യമായി ഉറങ്ങാത്തത്തിന്റെ കുറവ്  വിമാനത്തിൽ വച്ച് തീർത്തുമൂന്നുമണിക്കൂറോളം സുഖനിദ്ര. അതിനാൽ തന്നെ യാത്രയിൽ  മുഷിച്ചിൽ അനുഭവപ്പെട്ടില്ല.നാലരയോടെ ബാംഗളൂരിൽ വിമാനമിറങ്ങിഔപചാരികമായ  നടപടിക്രമങ്ങൾ പെട്ടെന്ന് തന്നെ തീർന്നു. 6 മണിയോടെ വീട്ടിലെത്തിതണുത്ത വെള്ളത്തിൽഒന്ന് കുളിച്ചിറങ്ങിയപ്പോൾ മനസ്സിനും ശരീരത്തിനും ഊർജ്ജസ്വലത തിരിച്ചു  കിട്ടി. രാത്രിയിലേക്കുള്ള ഭക്ഷണം പുറത്തു നിന്ന് വാങ്ങിനാട്ടിലേക്കും ദുബായിലേക്കും  ഫോൺ ചെയ്ത് ബാംഗ്ലൂരിൽ  എത്തിയ കാര്യം അറിയിച്ചുനേരത്തെ ഭക്ഷണം കഴിച്ചു

അങ്ങിനെകുറേക്കാലത്തെ ആഗ്രഹം പൂവണിഞ്ഞ സന്തോഷത്തിൽ ഉറങ്ങാൻ കിടന്നു. എങ്കിലും 10  ദിവസങ്ങൾ കണ്ണടച്ച് തുറക്കും മുൻപേ കഴിഞ്ഞുപോയല്ലോ എന്നൊരു കുഞ്ഞുസങ്കടവും  മനസ്സിലുണ്ടായിരുന്നു. ബന്ധുക്കൾ മിക്കവരും അവരവരുടെ വീടുകളിലേക്ക് അഥിതികളായി ക്ഷണിച്ചിരുന്നു, പക്ഷെ സമയക്കുറവു കാരണം ചിലരുടെയെങ്കിലും ക്ഷണം സ്നേഹപൂർവ്വം നിരസിക്കേണ്ടിയും വന്നിരുന്നു. അതിൽ അവർക്കൊക്കെ പരിഭവം തോന്നിയിരിക്കാം. അടുത്ത വരവിലാകാം എന്ന് ആശ്വസിപ്പിക്കാനല്ലാതെ വേറെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, കഴിയുമായിരുന്നില്ല. ഇങ്ങിനെയൊക്കെ ആണെങ്കിലും ദുബായിയിൽ നിന്ന് ലഭിച്ച ഊഷ്മളമായ സ്വീകരണങ്ങളും സ്നേഹവും എന്നും മനസ്സിൽ തങ്ങി നില്ക്കാൻ പാകത്തിലുള്ളതായിരുന്നുഎത്രയൊക്കെ  തിരക്കുണ്ടായിരുന്നെങ്കിലും ഞങ്ങളെ അതിഥികളായി തന്നെ കരുതി പ്രത്യേക പരിചരണം  എല്ലാവരും കാട്ടിയിരുന്നുലഭിച്ച സ്നേഹത്തിനു മനസ്സ്  കൊണ്ട് നന്ദി പറഞ്ഞു സുന്ദര  നിമിഷങ്ങളെ അയവിറക്കിക്കൊണ്ടിരിക്കവേ എപ്പോഴോ ഗാഢനിദ്രയിലേക്ക് വഴുതി വീണു





                                                                                                                          ശുഭം.....