പേജുകള്‍‌

കാവൽ

 

ഒട്ടു മേനി നടിച്ചിരുന്നു ഞാൻ 

എന്റെ നാട്ടിലെ കാവലിനെയോർത്ത്.

വേലത്തരങ്ങൾ കൈയ്യോടെ പൊക്കാൻ 

കാരണവന്മാർ പടച്ചോരു കാവൽ. 

അയൽനാട്ടിൽ കാണാത്ത കാവൽ 

അഴിമതിമുക്തമൊരു നാടത്രെ സ്വപ്നം. 

വിശ്വവിഖ്യാത മൂക്കുപോലെ

വിശ്വത്തിനു മാതൃകയായ കാവൽ. 

വർഷം പലകുറി പെയ്തിറങ്ങി 

കാവൽവേല തുടർന്നു ബഹുകേമം. 

അഴിമതിരഹിതമെൻ നാട്ടകം 

പുളകിതമായെന്നന്തരംഗം.  

ഒരുനാൾ ഒരുവൻ വലയിൽ വീണു 

അയ്യോ ചതിച്ചു! സ്വന്തക്കാരൻ!

കാവൽക്കാരൻ ധിക്കാരി,യേറി   

ശൂരത്വമെന്നുപദേശം ചുറ്റിലും.

പറിച്ചു ഞങ്ങളാ പല്ലും നഖവും 

വിശ്വമാതൃകയിനിമേൽ പഴങ്കഥ. 

ഉയരുന്നു പുകിലുകൾ ചുറ്റിലും 

മൗനം യുക്തമെന്നോതുന്നു കസേര.  

കരുത്തന്മാർ ഭരിക്കുന്നീ നാട്ടിൽ

കാവലാൾ വെറുമൊരു പാഴ്‌ച്ചെലവ്.