പേജുകള്‍‌

രണ്ടാം ജന്മദിനം


                പതിവ് പോലെ വൈകിയാണ് ഇന്നലെയും കിടന്നത്, എന്നിട്ടും ഉറക്കം വന്നില്ല.തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു.ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഓർത്ത് ഞാൻ വല്ലാത്ത ഒരു ആവേശത്തിലായിരുന്നു.ഇന്ന് എന്റെ ജന്മദിനമാണ്, കേക്ക് മുറിക്കലും സദ്യയൊക്കെയായി ആഘോഷമായിരിക്കും. അച്ഛന്റെയും അമ്മയുടെയും ഫോണുകൾക്ക് ഇന്ന് വിശ്രമം ഉണ്ടാകില്ല,അച്ഛൻ പുതിയ ഉടുപ്പ് എനിക്ക് വേണ്ടി വാങ്ങിയിട്ടുണ്ടാകും.ഇങ്ങനെയൊക്കെ ആലോചിച്ചു ഞാൻ ഒരു വിധം വെളുപ്പിക്കുകയായിരുന്നു. പതുക്കെ കണ്ണ് തുറന്ന് കിടക്കയിൽ തപ്പി നോക്കി.അമ്മ ഇല്ല.അടുക്കളയിൽ സദ്യയുടെ തിരക്കിലായിരിക്കും, വിളിക്കണ്ട.അച്ഛൻ ഇന്ന് ഓഫീസിൽ പോകുമോ എന്തോ? അഥവാ പോയാലും നേരത്തെ വരുമായിരിക്കും.ആരൊക്കെയായിരിക്കും വൈകുന്നേരം വരുന്നത്? എന്തായാലും നല്ല രസമായിരിക്കും.കുറച്ചു നേരം കൂടി കിടക്കാം,നല്ല സുഖമുണ്ട് ഇങ്ങനെ ചുരുണ്ട് കിടക്കാൻ. 
               എത്ര നേരം അങ്ങനെ കിടന്നുവെന്നു അറിയില്ല. അച്ഛൻ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടാണ് ആലോചന നിർത്തിയത്. നാട്ടിൽ നിന്ന് വിളിച്ചതായിരിക്കും.എന്താ പറയുന്നത്, ഞാൻ ചെവി കൂർപ്പിച്ചു, "ഇല്ല, ഉറങ്ങുന്നുണ്ട്. ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങുകയാ.വൈകുന്നേരം പരിപാടി ഒന്നും ഇല്ല. ആരെയും വിളിച്ചില്ല, കേക്കും വാങ്ങിയില്ല. ആദ്യത്തെ പിറന്നാളല്ലല്ലോ അത് കൊണ്ട് ആഘോഷം ഒന്നും ഇല്ല.......". പിന്നെയും എന്തോ പറയുന്നുണ്ടായിരുന്നു, പക്ഷെ ഞാൻ ഒന്നും കേട്ടില്ല.സങ്കടം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞെങ്കിലും ഞാൻ കരഞ്ഞില്ല കാരണം ഇത് എന്റെ ആദ്യത്തെ ജന്മദിനമല്ലല്ലോ, രണ്ടാമത്തെതല്ലേ സാരമില്ല. ഞാൻ തലയണയിൽ മുഖമമർത്തി കിടന്നു.

പെയ്തൊഴിയാതെ



2013 ജന 13 -നു കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്സ് & സയന്‍സ് കോളേജില്‍ വച്ച് നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന്റെ സ്മരണക്കായി..


         വര്‍ഷങ്ങള്‍ക്കു ശേഷം ആ മണ്ണില്‍ വീണ്ടും കാലു കുത്തിയപ്പോള്‍ ശരീരമാകെ കോരിത്തരിക്കുന്നത് പോലെ തോന്നി. ഓരോ ചുവടും വച്ച് പതുക്കെ മുന്നോട്ടു നടക്കുമ്പോള്‍ ഓര്‍മ്മകളുടെ വേലിയേറ്റം മനസ്സിനെ ദുഖാര്‍ത്തമാക്കി . പുതു തലമുറയിലെ കുട്ടികള്‍ ഞങ്ങളെ സ്വീകരിക്കാന്‍ ആവേശത്തോടെ നില്‍ക്കുന്നുണ്ടായിരുന്നു. തങ്ങളുടെ  മുന്‍ഗാമികളെ  കാണുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിറഞ്ഞ ആദരവു കലര്‍ന്ന തിളക്കം ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. എത്രയോ വട്ടം ഞാന്‍ ചവുട്ടി മെതിച്ചു കടന്നു പോയ പുല്‍ക്കൊടികളും മണല്‍ത്തരികളും എന്നെ സ്വാഗതം ചെയ്യുന്നതായി എനിക്ക് തോന്നി, അവയൊക്കെ എന്റെ വരവ് പ്രതീക്ഷിച്ചിരുന്നുവോ?..

        മോളുടെ വിരലും പിടിച്ചു വരാന്തയിലൂടെ നടക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് അപ്പുറത്തുള്ള  വിദ്യാര്‍ഥിയായി ഞാന്‍ മാറുകയായിരുന്നു. ക്ലാസ്സ്‌ മുറികള്‍ എന്നെ മാടിവിളിക്കുന്നുണ്ടായിരുന്നു .വിറയാര്‍ന്ന കൈകളോടെ ഞാന്‍ അവിടം സ്പര്‍ശിച്ചു. അദൃശ്യതയില്‍ നിന്ന് ആരൊക്കെയോ എന്റെ പേര് വിളിക്കുന്നത്‌ പോലെ, എന്നെ തലോടുന്നത് പോലെ. അനേകം മുഖങ്ങളുടെ കൂടെ എന്റെ മുഖവും ശബ്ദവും ഗന്ധവും ഒക്കെ ഒരു ചിത്രത്തിലെന്നവണ്ണം അവിടെ തെളിഞ്ഞു. എന്റെ കണ്ണുകള്‍ നിറഞ്ഞു,ഡെസ്കില്‍ തലചായ്ച്ചു ഞാന്‍ ഇരുന്നു.

         എത്രയോ വട്ടം കണ്ടതാണെങ്കിലും, ആദ്യമായി കാണുന്ന ഒരു കുഞ്ഞിന്റെ കൌതുകത്തോടെ  ആ കലാലയം മുഴുവന്‍ വീണ്ടും ചുറ്റി നടന്നു. പഴയ വിദ്യാര്‍ഥിയായി ഞാന്‍ മാറുകയായിരുന്നു. ഓരോന്നും ഭാര്യക്ക്‌ വിവരിച്ചു കൊടുക്കുമ്പോള്‍ ഞാന്‍ വല്ലാതെ ആവേശഭരിതനായി.
കലാലയ അങ്കണത്തിലെ കാറ്റാടി മരങ്ങള്‍ സന്തോഷത്തോടെ തലയാട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ് പിരിഞ്ഞുപോയ ഒരു സുഹൃത്തിനെ വീണ്ടും കണ്ട സന്തോഷത്താലെന്നവണ്ണം ഒരു ഇളംകാറ്റു വീശി വന്നു എന്നെ ഗാഡമായി ആലിംഗനം ചെയ്തു. ആ നിര്‍വൃതിയില്‍ മുഴുകി ഒരു നിമിഷം എല്ലാം മറന്നു.പരിചിത മുഖങ്ങള്‍ അന്വേഷിച്ചു നടന്നെങ്കിലും അധികം കണ്ടെത്താന്‍ കഴിയാത്തത് ആ അവസ്ഥയിലും എന്നെ ദു:ഖാര്‍ത്തനാക്കി.

           തൃപ്തി വന്നില്ല പക്ഷേ മടക്കയാത്രക്ക്‌ സമയമായി, കാറില്‍ കയറും മുന്‍പ് ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി. 'ഇനി എന്ന്?' എന്ന  ചോദ്യം അദൃശ്യതയില്‍ മുഴങ്ങുന്നത് പോലെ തോന്നി.അതിനുത്തരം പറയാന്‍ കഴിയാതെ ദുഃഖം പെയ്തൊഴിയാത്ത  മനസ്സുമായി ഞാന്‍ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.