പേജുകള്‍‌

ആഹ്‌ളാദം

 


തുടികൊട്ടി പെയ്യണല്ലോ മാനം !

തുടികൊട്ടി പാടണെന്റെ ഹൃദയം .

വാദ്യഘോഷങ്ങളുണ്ടേ വിണ്ണിൽ !

താളമേളങ്ങളുണ്ടെൻ നെഞ്ചിൽ .

കൊള്ളിയാൻ മിന്നണല്ലോ വാനിൽ !

പൂത്തിരി കത്തണെന്റെ കണ്ണിൽ .

തലയാട്ടിയാടണല്ലോ നൽച്ചെടികൾ !

ആനന്ദനൃത്തമിന്നെൻ ഉടലിൽ .

കുളിർവീശി പായണല്ലോ തെന്നൽ !

കോരിത്തരിക്കണിന്നെൻ ചിത്തം .

തിത്തനം തെയ്യനം താരോ..

തിത്തനം തെയ്യനം താരോ..


വിജയഗാഥ

ബാംഗ്ലൂർ കേരളസമാജം 2023 ഫെബ്രുവരി 5 ന് നടത്തിയ തിരുവാതിരക്കളി മത്സരത്തിൽ കുന്ദലഹള്ളിയിലെ കലാകാരികൾ ഒന്നാം സമ്മാനം നേടിയപ്പോൾ, അവരെ അനുമോദിച്ചുകൊണ്ടും ആ സന്തോഷത്തിൽ പങ്കുചേർന്നുകൊണ്ടും കുറിച്ച വരികൾ.


ചൂടിയല്ലോ വിജയകിരീടം ഒരുവേള കൂടി

കുന്ദലഹള്ളി മേവും തരുണീമണികൾ.  

അംബരചുംബിയായി അഭിമാനപർവം, 

പരന്നിതാ ഖ്യാതി ഉദ്യാനനഗരിയാകെ.


ഒരു ചന്ദ്രമാസത്തിലേറെ നീണ്ടുനിന്ന   

അദ്ധ്വാനം പരിപൂർണ്ണം, ചിരി വിടർന്നു. 

നിസ്വാർത്ഥകർമ്മത്തിൽ മുഴുകിടുന്ന    

ഈ സമാജമൗലിയിലൊരു തൂവല്‍ കൂടി. 


ദേവദേവൻ തിരുനാളിനെ വാഴ്ത്തിടാനായി 

ദേവി ആടിയത്രേ പണ്ട്‌ സഖിമാരുമായി!  

അകത്തളത്തിലമ്മമാർ കൈകൊട്ടിയാടി  

തിരുവാതിര മാഹാത്മ്യം അതേറ്റം പുണ്യം.


പൊരുതി പെൺകിടാങ്ങൾ വാശിയോടെ 

ജയം അതെന്ന ലക്ഷ്യം ഒന്നുമാത്രമായി. 

അകന്നു തടസ്സങ്ങൾ, എതിരാളി പോലും, 

മൃദുപാണികൾ ഏറ്റുവാങ്ങി വിജയപത്രം.  


പുതുകാലം വരും പെൺകിടാങ്ങളും, 

ജയപരാജയങ്ങൾ മാറിയേക്കാം; 

എങ്കിലും നേരുന്നു ആശംസമന്ത്രമായി 

തളരാതെ പൊരുതാൻ മറക്കരുതേ.