പേജുകള്‍‌

വാർദ്ധക്യം

 


ഇരുട്ടിന്റെ കമ്പളം മലയെ പൊതിയുമ്പോൾ, 

കമ്പിളിയിൽ പൊതിഞ്ഞൊരു രൂപം 

കരിമലയിൽ നിന്നൊരു ചെറുപാറ-

ക്കഷ്ണം നിരങ്ങി നിരങ്ങി വരുന്നത് പോലെ 

മന്ദമെങ്കിലും ഇത്തിരി ധൃതിയോടെ 

കിതപ്പോടെ അണയുന്നു അങ്ങാടിയിൽ.

ജീവിതഭാരക്കിതപ്പല്ലതെന്നറിയുക,

വർദ്ധക്യത്തിലെ അതിഥിയാണത്രെ. 

ആകുലവ്യാകുലതകളില്ലാത്തൊരീ മുഖം 

യൗവനം പടിയിറങ്ങിയതിൻ ബാക്കിപത്രം. 

പിന്നോട്ടുനടക്കാറില്ല ചിന്തകൾ 

തലയിലേറ്റി നടക്കാറുമില്ല. 

പരിഭവമില്ല പരാതിയുമിത്തിരി 

അനുഭവിച്ചീടുവാൻ മടിയേതുമില്ല. 

കൂട്ടിരിപ്പിനാരുമില്ലാത്തൊരാൾ

ഒറ്റപുതപ്പിൽ കൂടണഞ്ഞീടുന്നു. 

യൗവനത്തിളപ്പിൽ കാണാത്ത വഴികൾ 

വർദ്ധക്യക്കിതപ്പിനാൽ കണ്ടുതീർത്തീടുന്നു.