പേജുകള്‍‌

ഇരകൾ

 

പരിസ്ഥിതിയെ തച്ചുടച്ച്, ആയിരങ്ങളെ തെരുവിലിറക്കി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കെ റയിലിനെതിരെയുള്ള പ്രതിഷേധം. 




ഒന്ന്:


കുടിയൊഴിയണമത്രേ ഞങ്ങൾ! 

ഇത്തിരിയുള്ളൊരീ മണ്ണിൽ നിന്നും 

വികസനവണ്ടി വരുന്നത്രെ! 

ഭാവി ശോഭനമാക്കീടാൻ 


അപ്പോൾ ഞങ്ങളുടെ ഭാവി?

പിഴയ്ക്കുക വേറെങ്ങാനും മാറി 

പണം വാരിക്കോരിത്തരുന്നില്ലേ? 

പൊറുതി മറ്റൊരിടത്താകാം. 


പിച്ചവെച്ചു നടന്നൊരീ മണ്ണും, 

പിച്ചകമണമൂറും സ്വപ്നങ്ങളും 

പിച്ചിചീന്തിയെറിയരുതേ 

പെരുവഴിയിലേക്ക് നട തള്ളരുതെ


ചോരനീരാക്കി കെട്ടിയ ഗേഹം 

ചേതനയേറെ നൽകിയ ഭവനം 

ശവമഞ്ചമായി മാറേണം

വികസനവണ്ടി കുതിച്ചീടാൻ


പല ലക്ഷങ്ങൾ വിലയിട്ടത്രേ, 

തകരുന്നോരോ ഗേഹങ്ങൾക്കും. 

ആ ലക്ഷങ്ങൾ ചേർന്നാൽ കിട്ടും 

സചിവന് വെറുമൊരു ശൗചാലയം! 


അരുതരുത്  വാ തുറന്നേക്കരുത്

വികസനവിരോധിപ്പട്ടം ചാർത്തും. 

അലമുറയിട്ടു കരഞ്ഞെന്നാലെല്ലാം

നടനമാണെന്നാർത്തു ചിരിക്കും. 


ഇരയാണെന്നൊരു നാമം കിട്ടി 

നല്ല പൗരപ്രമുഖർ അല്ലത്രേ! 

മുഖം കാണിക്കുവാൻ വയ്യത്രെ, 

വെറും ഇരകളായിപ്പോയല്ലോ. 


രണ്ട്:


പൂവുകൾ നീരുകൾ പൈങ്കിളികൾ  

മാനം മുട്ടും തരുക്കളുമേറെ 

ചെങ്കുത്തായ മലകള്‍ പലതിൽ  

കാര്‍മുകില്‍ പോലെ പാറക്കൂട്ടം  


പശ്ചിമഘട്ടം നയന മനോഹരം 

പച്ചില ചാർത്തിൽ നിറയും ഭൂമി 

പുല്ലിനും പുഴുവിനും മർത്യനുമെല്ലാം

പോറ്റമ്മയായി നിൽക്കും ഭൂമി 


വികസനം ചീറിവരുന്നേരം 

കൊത്തിക്കീറാൻ നൽകേണം 

ഇരയെന്നൊരു സ്ഥാനവുമില്ല 

പരിഹാസത്തിൻ കുറവില്ല 


മാന്തിയെടുക്കും കുന്നുകളൊക്കെ

വെട്ടി നിരത്തും വൃക്ഷലതാദികൾ   

ആറുകൾ എല്ലാം കുഴിപോൽ മൂടും 

കല്ലിൻ ചീളുകൾ പൊട്ടിച്ചിതറും  


കുറ്റികൾ താഴും വേദനയെല്ലാം 

മിണ്ടാതിനിയും സഹിച്ചീടാം 

പെരുവഴി മുന്നിൽ കാണും പാവം 

ഇരയുടെ വേദന പൊള്ളുന്നു 


നാളെയ്ക്കുള്ള കുതിപ്പിന്നിടയിൽ   

പലതും മർത്യാ മറക്കുന്നു 

ഒരു ചെറുചലനം അതിവർഷം

ഇനിയുമിതുവഴി വന്നേക്കാം


വികസനമുദ്രകൾ ഉയർത്തിക്കാട്ടി 

അതിനേയും അതിജീവിക്കൂ 

ഞാനില്ലെങ്കിൽ നീയില്ലെന്ന 

പൊരുളറിയുവതെന്നിനി നീ