പേജുകള്‍‌

കൊറോണക്കാലത്തെ കവിതകൾ


 

കൊറോണ എന്ന മഹാമാരി മനുഷ്യകുലത്തിനാകെ നാശം വിതച്ചു മുന്നോട് പോകെ, അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ നാല്  വ്യത്യസ്ത കവിതകളായി അവതരിപ്പിക്കുന്നു.

1.

"ആര് ഞാൻ ആകണം എന്നുണ്ണി ചോദിച്ചു ..." എന്ന കവിതയുടെ താളത്തിനനുസരിച്ച് എഴുതിയത്.

എന്ത് ഞാൻ ചെയ്യേണ്ടു എന്നുണ്ണി ചോദിച്ചു
ചെയ്യുവാനുണ്ടേറെ ഒരു നല്ല പൗരനായി
കൈ രണ്ടും സോപ്പിനാൽ കഴുകീടുക
നിമിഷങ്ങൾ ഇരുപതാവും വരേയ്ക്കും
തൂവാല കൊണ്ടു  മുഖം മറച്ചീടാതെ
തുമ്മാരുതേ നീ ചുമയ്ക്കരുതേ 
തുനിഞ്ഞടല്ലേ പുറത്തേക്കിറങ്ങീടുവാൻ
അവശ്യകാര്യമൊന്നുമില്ലയെങ്കിൽ
മുഖം മറച്ചീടുവാൻ മടി തോന്നുമെങ്കിലും 
മടിച്ചുകൂടാ അകലം പാലിക്കുവാൻ
വീട്ടിലേക്കെന്നും തിരിച്ചെത്തും നേരത്ത്
കൈ കഴുകീടുവാൻ ഓർമ്മ വേണം
കാണുന്നതെല്ലാം വാങ്ങാതെ നോക്കണം
വേണ്ടുന്നതൊക്കെയും കരുതീടേണം
ആരോരുമില്ലാതെ പൊരിയും വയറിന്
പറയാതെ നൽകണം അന്നവും സ്നേഹവും
പെരുവഴിയിലുഴറുന്ന മാനവജീവനെ
കൈപിടിച്ചീടണം മാർഗ്ഗം തെളിക്കണം
വ്യാധിയിൽ പിടയുന്ന പാവമാം രോഗിയെ
നെഞ്ചോട് ചേർക്കണം ധൈര്യം കൊടുക്കണം
സർക്കാരിൻ മാർഗ്ഗനിർദ്ദേശങ്ങളെപ്പോഴും
പാലിക്കാൻ നീയെന്നും ശ്രദ്ധിക്കേണം
ബന്ധങ്ങൾ ഏറെയുണ്ടെങ്കിലുമെപ്പോഴും
അകലാതെ അകലത്ത് നിർത്തീടണം
സ്വാതന്ത്ര്യം വെടിയേണം വീട്ടിൽ കഴിയണം
ഒരു നല്ല നാളിനായ് ലോകത്തിനായി
ത്യാഗം സഹിച്ചീടാൻ വയ്യെങ്കിൽ എന്നുണ്ണി
ഭൂമിയിൽ പുതുദീപം തെളിയുകില്ല 
ഇത്തിരിക്കുഞ്ഞന്റെ വീറിന്റെ മുന്നിൽ
നാം വീണേക്കാം എങ്കിലും തോറ്റുകൂടാ
തളരാതെ നിൽക്കണം പേടിയെ വെടിയണം
കരുതലിൽ നാളുകൾ നീക്കീടേണം
പാഠം പഠിക്കുവാനേറെയുണ്ടെന്നത്
അറിയേണം നാമെല്ലാം ഇനിയെങ്കിലും
കാടുകൾ മേടുകൾ അരുവികളത്രയും
മർത്യന്ന് മാത്രമായി ഉള്ളതല്ല
അവനിയെ കൊല്ലാതെ ജീവിക്കാൻ കഴിയണം
അവനിയെ അമ്മയായി സ്നേഹിക്കേണം
എന്ത് ഞാൻ ചെയ്യേണ്ടു എന്നുണ്ണി ചോദിച്ചു
സ്നേഹിക്ക ഓരോ പ്രാണനേയും
എന്ത് ഞാൻ ചെയ്യേണ്ടു എന്നുണ്ണി ചോദിച്ചു
പാലിക്കൂ എപ്പോഴും പൗരധർമ്മം

2.
മഹാമാരിയിൽ പെട്ടുഴറും മനുഷ്യാ
മറക്കാതെ പാലിച്ചീടുക ഈ സൂത്രവാക്യം
കൈ കഴുകീടുക മുഖം മറച്ചീടുക
വീട്ടിൽ കഴിഞ്ഞീടുക ഒരിത്തിരി നാൾ
ബന്ധങ്ങൾ ഏറെയുണ്ടെന്നാകിലും
അകലാതെ അകലം പാലിക്കേണം
ഭയമല്ല വേണ്ടത് കരുതൽ മാത്രം
തളരാതെ പതറാതെ സൂക്ഷിക്കുക
ഒരു നല്ല പൗരനായി മനുഷ്യനായി
പുതുയുഗത്തിനായി പോരാടുക
ഇത്തിരിക്കുഞ്ഞന്റെ വീറിന്റെ മുന്നിൽ
വീണേക്കാം എങ്കിലും തോൽക്കരുത്

3.
അതിജീവനത്തിന്റെ നാളുകളോരോന്നും
അതിസൂക്ഷ്മമിനിയും നാം താണ്ടിടേണം
അധികഠിനമീ ജീവിതമെന്നിരിക്കിലും
അലസത പാടില്ലെന്നറിഞ്ഞു കൊൾക
ദൂരമേറെയുണ്ടെന്നതോർമ്മ വേണം
ഒരുമയോടെ ചേർന്നുനടന്നു കൊൾക
വീഴുന്നോർക്കെല്ലാം താങ്ങായി മാറുക
കരുതലിൻ പാഠങ്ങൾ ഓർത്തു കൊൾക
പ്രതിരോധത്തിന്റെ സൂത്രവാക്യങ്ങൾ
ഒരു നല്ല നാളേക്കായി പാലിക്കുക
വിളറാതെ തളരാതെ മുന്നോട്ടു പോവുക
ഇരുളും മെല്ലെ വെളിച്ചമായി മാറീടും
എല്ലാരും തുല്യരെന്ന പ്രപഞ്ചതത്വം
ഓർക്കുക ഒരു നല്ല ലോകത്തിനായി

(ഈ കവിതയെ വിപുലപ്പെടുത്തിയാണ് പിന്നീട് 'അതിജീവനഗീതം' രചിച്ചത്)

4.
മുരുകൻ കാട്ടാക്കടയുടെ 'നീ അടുത്തുണ്ടായിരുന്ന കാലം..' എന്ന വരിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയത്..

നാം അകത്തുണ്ടായിരുന്ന കാലം
നാം പുറത്തേക്കിറങ്ങാത്ത കാലം
നാം അരികെയുണ്ടായിരുന്ന കാലം
നാം തമ്മിൽ തമ്മിൽ പുണർന്ന കാലം
നാം ഏറെ കഥകൾ പറഞ്ഞ കാലം
നാം ഏറെ ചിരിച്ചുരസിച്ച കാലം
ബന്ധങ്ങൾ അകലെയെന്നറിഞ്ഞ കാലം
ആ അകലം പതുക്കെ കുറച്ച കാലം
നാടിനെ കൊതിയോടെ ഓർത്ത കാലം
വീട്ടാർക്കായി കണ്ണീർ പൊഴിച്ച കാലം 
കിളികൾ തൻ ആരവം കേട്ടുണർന്നു
തെളിയും നീലാകാശം നോക്കി നിന്നു
വിജനമാം തെരുവിൻ നിശബ്ദതയും
കാറ്റിൻ സുഗന്ധവും നാമറിഞ്ഞു
സ്വാതന്ത്ര്യമില്ലാത്ത സ്വതന്ത്രരായി
പാരതന്ത്ര്യത്തിൻ സുഖം അറിഞ്ഞു
മാളികമേട്ടിലും പീടികതിണ്ണേലും
ബന്ധനം ബന്ധനമാണെന്നറിഞ്ഞു
നാടിന് മുഴുവൻ അതിർത്തി പൊങ്ങി
ജനം കൂട്ടിൽ കിടന്നു വലഞ്ഞുവല്ലോ
പണമല്ല വലുതെന്നറിഞ്ഞു ലോകം
ദേശവലിപ്പവും പാഴായിപ്പോയി
പണ്ഡിത പാമര കുബേര കുചേലന്മാർ
ജീവനെ മുറുകെ പിടിച്ചിരുന്നു
ലോകം മുഴുവൻ പരക്കം പാഞ്ഞു
മേനി നടിച്ചവർ തിരിച്ചറിഞ്ഞു
ആയുധസംഭരണമല്ല മുഖ്യം 
ആരോഗ്യപാലനമാണവശ്യം
കണ്ണിലെ ആർത്തിയോ മാഞ്ഞുപോയി
ഭയം ഒന്നുമാത്രം നിറഞ്ഞു നിന്നു
മാനവനാണെന്ന് ഊറ്റം കൊണ്ടവർ 
വെറും മാനവനാണെന്ന് ബോധ്യമായി
നയനങ്ങൾക്ക് അപ്രാപ്യമായ വിദ്വാൻ
പല നയനങ്ങളേയും അടച്ചുവെച്ചു
ലോകം മുഴുവൻ തപസ്സിരുന്നു
അരൂപിയാം അരിയെ പിടിച്ചുകെട്ടാൻ
ഈ കാലമത്രയും അകത്തിരുന്നു, നാം
ഒരുപാടു സ്വപ്‌നങ്ങൾ പങ്കുവെച്ചു
പാട്ടുകൾ പാടി കഥകൾ പറഞ്ഞും
ജീവിതം സുന്ദരമാക്കി മാറ്റി
ഭയം വേണ്ടതില്ലന്നറിഞ്ഞു നമ്മൾ
കരുതലിൽ കാലം കഴിച്ചു കൂട്ടി
പ്രതിരോധത്തിൻ ഉപായമാണീ ലോക്ക്-
ഡൌൺ കാലമെന്നറിഞ്ഞു നമ്മൾ
സ്വാതന്ത്ര്യമില്ലാതെ ഭാരതത്തിൽ
സ്വസ്ഥതയോടെ കഴിഞ്ഞു നമ്മൾ
നാം തമ്മിൽ ഏറെ അടുത്ത കാലം
നാം തമ്മിൽ ഏറെ അറിഞ്ഞ കാലം
അത് മഹാമാരിക്കാലമെന്നറിഞ്ഞു കൊൾക
അത് ലോക്ക്ഡൗൺ കാലമെന്നോർത്തു കൊൾക

അതിജീവനഗീതം


കൊറോണ എന്ന മഹാമാരിയുടെ തേരോട്ടത്തിൽ പതറിപ്പോയ മനുഷ്യമനസ്സുകൾക്ക് ഊർജ്ജം പകരാനും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകം പുലരുന്നതിനായുള്ള പ്രാർത്ഥനയും.



കുന്ദലഹള്ളി കേരള സമാജത്തിലെ അംഗങ്ങളായ ചില സുഹൃത്തുക്കൾ ഈ വരികൾക്ക് ഈണമിട്ട് പാടി യൂട്യൂബിൽ വീഡിയോ ആയി ഇറക്കിയിട്ടുണ്ട്. താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ചാൽ അത് കാണാവുന്നതാണ്.

https://youtu.be/OkoZ7T1ELYo

ഈ വീഡിയോ 'കുന്ദലഹള്ളി കേരള സമാജം' എന്ന യൂട്യൂബ് ചാനലിലും ലഭ്യമാണ്; ലിങ്ക് താഴെ കൊടുക്കുന്നു.

https://www.youtube.com/watch?v=33Rl-eF4QCI&t=4s



അതിജീവനത്തിന്റെ നാളുകളോരോന്നും
അതിസൂക്ഷ്മമിനിയും നാം താണ്ടിടേണം
അധികഠിനമീ ജീവിതമെന്നിരിക്കിലും
അലസത പാടില്ലെന്നറിഞ്ഞുകൊൾക

അണുരൂപമായി അടയിരിക്കുമരിയെ
അടിയോടെ പിഴുതെറിഞ്ഞീടേണം നാം
ദൂരമേറെയുണ്ടെന്നതോർമ്മ വേണം
ഒരുമയോടെ ചേർന്നുനടന്നുകൊൾക

വീഴുന്നോർക്കെല്ലാം താങ്ങായി മാറുക
കരുതലിൻ പാഠങ്ങൾ ഓർത്തുകൊൾക
പ്രതിരോധത്തിന്റെ സൂത്രവാക്യങ്ങൾ
ഒരു നല്ല നാളേക്കായി പാലിക്കുക

വിളറാതെ തളരാതെ മുന്നോട്ടു പോവുക
ഇരുളും മെല്ലെ വെളിച്ചമായി മാറീടും
അണിനിരക്കാം നമുക്കീ മഹായുദ്ധത്തിൽ
പതറാതെ വീഴാതെ കൈകോർത്തിടാം

ദേശത്തിൻ അതിരുകൾ പൊങ്ങീടട്ടെ
സ്നേഹത്തിൻ അതിരുകൾ മാഞ്ഞീടട്ടെ
ദേഹങ്ങൾ അകലത്തായി നിന്നീടട്ടെ
ഹൃദയങ്ങൾ അകലാതെ നോക്കീടുക

ലോകം മുഴുവൻ സുഖം പകരാൻ
ഇത് നമ്മൾ മറക്കാതെ ചെയ്യേണ്ട ത്യാഗം
അചഞ്ചലമായി നാം പൊരുതീടെണം
അണയാത്ത ജ്വാലയായി പടർന്നീടേണം

വസുധൈവ കുടുംബകമെന്നാപ്തവാക്യം
മറക്കാതെ നമ്മൾ പരിപാലിക്കേണം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
അതാവട്ടെ നമ്മുടെ ഏക ലക്‌ഷ്യം

ഭീതിതൻ കാർമേഘം മാഞ്ഞുപോയി
ചിരിയുടെ സൂര്യൻ ഉദിച്ചിടട്ടെ
ലോകം മുഴുവൻ സുഖം പകരാനായി
സ്നേഹത്തിൻ ദീപങ്ങൾ തെളിഞ്ഞിടട്ടെ 

പൗരധർമ്മം


കൊറോണ എന്ന മഹാമാരി മനുഷ്യകുലത്തിനാകെ നാശം വിതച്ചു മുന്നോട്ട്  പോകെ, അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ കവിതയായി  അവതരിപ്പിക്കുന്നു.


എന്ത് ഞാൻ ചെയ്യേണ്ടു എന്നുണ്ണി ചോദിച്ചു
ചെയ്യുവാനുണ്ടേറെ ഒരു നല്ല പൗരനായി
കൈ രണ്ടും സോപ്പിനാൽ കഴുകീടുക
നിമിഷങ്ങൾ ഇരുപതാവും വരേയ്ക്കും
തൂവാല കൊണ്ടു  മുഖം മറച്ചീടാതെ
തുമ്മാരുതേ നീ ചുമയ്ക്കരുതേ
തുനിഞ്ഞടല്ലേ പുറത്തേക്കിറങ്ങീടുവാൻ
അവശ്യകാര്യമൊന്നുമില്ലയെങ്കിൽ
മുഖം മറച്ചീടുവാൻ മടി തോന്നുമെങ്കിലും
മടിച്ചുകൂടാ അകലം പാലിക്കുവാൻ
വീട്ടിലേക്കെന്നും തിരിച്ചെത്തും നേരത്ത്
കൈ കഴുകീടുവാൻ ഓർമ്മ വേണം
കാണുന്നതെല്ലാം വാങ്ങാതെ നോക്കണം
വേണ്ടുന്നതൊക്കെയും കരുതീടേണം
ആരോരുമില്ലാതെ പൊരിയും വയറിന്
പറയാതെ നൽകണം അന്നവും സ്നേഹവും
പെരുവഴിയിലുഴറുന്ന മാനവജീവനെ
കൈപിടിച്ചീടണം മാർഗ്ഗം തെളിക്കണം
വ്യാധിയിൽ പിടയുന്ന പാവമാം രോഗിയെ
നെഞ്ചോട് ചേർക്കണം ധൈര്യം കൊടുക്കണം
സർക്കാരിൻ മാർഗ്ഗനിർദ്ദേശങ്ങളെപ്പോഴും
പാലിക്കാൻ നീയെന്നും ശ്രദ്ധിക്കേണം
ബന്ധങ്ങൾ ഏറെയുണ്ടെങ്കിലുമെപ്പോഴും
അകലാതെ അകലത്ത് നിർത്തീടണം
സ്വാതന്ത്ര്യം വെടിയേണം വീട്ടിൽ കഴിയണം
ഒരു നല്ല നാളിനായ് ലോകത്തിനായി
ത്യാഗം സഹിച്ചീടാൻ വയ്യെങ്കിൽ എന്നുണ്ണി
ഭൂമിയിൽ പുതുദീപം തെളിയുകില്ല
ഇത്തിരിക്കുഞ്ഞന്റെ വീറിന്റെ മുന്നിൽ
നാം വീണേക്കാം എങ്കിലും തോറ്റുകൂടാ
തളരാതെ നിൽക്കണം പേടിയെ വെടിയണം
കരുതലിൽ നാളുകൾ നീക്കീടേണം
പാഠം പഠിക്കുവാനേറെയുണ്ടെന്നത്
അറിയേണം നാമെല്ലാം ഇനിയെങ്കിലും
കാടുകൾ മേടുകൾ അരുവികളത്രയും
മർത്യന്ന് മാത്രമായി ഉള്ളതല്ല
അവനിയെ കൊല്ലാതെ ജീവിക്കാൻ കഴിയണം
അവനിയെ അമ്മയായി സ്നേഹിക്കേണം
എന്ത് ഞാൻ ചെയ്യേണ്ടു എന്നുണ്ണി ചോദിച്ചു
സ്നേഹിക്ക ഓരോ പ്രാണനേയും
എന്ത് ഞാൻ ചെയ്യേണ്ടു എന്നുണ്ണി ചോദിച്ചു
പാലിക്കൂ എപ്പോഴും പൗരധർമ്മം

ബന്ധനം



"ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ"

കുറേ ദിവസങ്ങൾക്ക് ശേഷം ഞാൻ ബാൽക്കണിയിലേക്കുള്ള വാതിൽ മെല്ലെ തുറന്നു. കൂട്ടിൽ നിന്നും പുറത്തു കടക്കാൻ വെമ്പിനിന്നിരുന്ന മൃഗത്തെ പോലെ, ഞങ്ങളുടെ ഉച്ച്വാസനിശ്വാസങ്ങളാൽ
വീർപ്പുമുട്ടിയിരുന്ന വായു പടിവാതിൽക്കൽ നിന്നിരുന്ന എന്നെ തള്ളിമാറ്റിക്കൊണ്ട് പുറത്തേക്കു കുതിച്ചു, സ്വാതന്ത്ര്യത്തിനായി. അതേസമയം പുറത്തു നിന്നും തണുത്ത വായു ആവേശത്തോടെ  അകത്തേക്ക് കയറി ചുമരുകളെ കുളിരണിയിപ്പിച്ചു. ബാൽക്കണിയിലെ കമ്പിയിൽ പിടിച്ചു കൊണ്ട് ഞാൻ പുറത്തേക്ക് നോക്കി. സർവ്വം ശാന്തം. മുൻപ്, ബഹളങ്ങൾ ഒഴിഞ്ഞ നേരമില്ലായിരുന്നു. നേരം പുലർന്നാൽ പാതിരാത്രിയാവുന്നതു വരെ കലപിലകൂട്ടിയിരുന്ന കുട്ടികളുടെ കളിചിരികളില്ല. വേലക്കാരികളെ ജോലിയേൽപ്പിച്ച് കസേരയിൽ അമർന്നിരുന്ന് കൂലങ്കഷമായി ചർച്ചകൾ നടത്തിയിരുന്ന കൊച്ചമ്മമാരെയും കാണാനില്ല. ചെറുമക്കൾക്ക് കൂട്ടിരിക്കാൻ വന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും പുറത്തില്ല. മുൻപൊക്കെ കാക്കക്കൂട്ടിൽ കല്ലെറിഞ്ഞതുപോലുള്ള ബഹളം കേൾക്കുമ്പോൾ ഇതുപോലൊരു ശാന്തമായ അന്തരീക്ഷത്തിനു മനസ്സ് കൊതിച്ചിട്ടുണ്ട് പലവട്ടം. പക്ഷെ ഇപ്പോൾ? വല്ലപ്പോഴും മാത്രമേ ആൾക്കാർ നടന്നുപോകുന്നത് കാണുന്നുള്ളൂ. അതും അകത്തിരുന്നാണ് വീക്ഷിക്കാറ്. ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയിൽ നിന്നിറങ്ങുന്ന ഡോക്ടർമാരെയും  നഴ്സുമാരെയും ഓർമ്മിപ്പിക്കുന്ന, പലനിറങ്ങളിലുള്ള തുണികളാൽ മുഖം മറച്ചുപിടിച്ചവരെ മാത്രമേ താഴെ കാണാറുള്ളു. നടക്കുമ്പോൾ എതിർവശത്തുനിന്നും ആരെങ്കിലും വരുന്നത് കണ്ടാൽ അവരുടെ മുഖങ്ങളിൽ തെളിയുന്നത് സ്നേഹത്തിന്റെ കണികകൾ നിറഞ്ഞ  ചിരിയല്ല, മറിച്ച് എന്തോ ഒരു ഭയം കലർന്ന സംശയത്തോടെയുള്ള നോട്ടങ്ങൾ. എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി നടത്തുന്ന തികച്ചും യാന്ത്രികമായ കുശലാന്വേഷണങ്ങൾ. ദൂരെ നിന്ന്  കാണുമ്പോൾ തന്നെ വഴിയുടെ രണ്ടറ്റത്തേക്ക് അവരറിയാതെ നീങ്ങുന്നു. കാര്യങ്ങൾ ചോദിക്കുമ്പോഴും പറയുമ്പോഴും എങ്ങനെയെങ്കിലും ഇതവസാനിപ്പിച്ച് അവിടെ നിന്നും രക്ഷപ്പെട്ടാൽ മതിയെന്ന മുഖഭാവം. ഞാൻ അറിയാതെ എന്നിൽ നിന്നുമൊരു ദീർഘനിശ്വാസം ഉതിർന്നു.

താഴെ സർവ്വസ്വതന്ത്രനായി ഒരു കീരി നടന്നുപോകുന്നു. അതിനറിയുമായിരിക്കും ഇനി കുറച്ചുകാലത്തേക്ക് മനുഷ്യരെന്നും പുറത്തിറങ്ങില്ല എന്ന്. നടക്കുന്നതിനിടയിൽ അതെന്നെ നോക്കി കളിയാക്കി ചിരിച്ചത് പോലെയെനിക്ക് തോന്നി. ഞാൻ ഒന്നും മിണ്ടാതെ മാനത്തേക്ക് നോക്കി. നല്ല തെളിഞ്ഞ മാനം. കുറച്ചുയരത്തിലായി ശാന്തമായി പറക്കുന്ന ഏതാനും പക്ഷികൾ. എത്ര കാലമായിട്ടുണ്ടാകും ഇങ്ങനെ നീലാകാശം നോക്കി നിന്നിട്ട്? മാസങ്ങൾ അതോ വർഷങ്ങളോ? ഉത്തരമറിയാതെ ഞാൻ കുഴങ്ങി. ഏതോ പൂവിന്റെ സുഗന്ധവുമായി കിഴക്കോട്ട് പായുകയായിരുന്നു കാറ്റ് എന്റെ നിസ്സഹായാവസ്ഥ കണ്ട് ഒരുനിമിഷം നോക്കിനിന്നോ? ആ മണം വളരെ പരിചിതമായി എനിക്ക് തോന്നിയെങ്കിലും ആ പൂവിന്റെ പേരുകണ്ടുപിടിക്കുന്നതിൽ ഞാൻ ഒരിക്കൽക്കൂടി പരാജയപ്പെട്ടു. അകലെ എവിടെയോ നിന്നും ഒഴുകിയെത്തുന്ന ഒരു പാട്ട്. ഇപ്പോൾ തന്റെ പ്രവാഹത്തെ തടുക്കാൻ വേറെ ശബ്ദ വീചികൾ ഒന്നും ഇല്ല എന്ന് പാട്ടിനുമറിയാം. അപ്പുറത്തെ പറമ്പിലെ  തെങ്ങോലയിൽ സന്തോഷപൂർവ്വം ഊഞ്ഞാലാടുന്ന തത്ത. മതിലിനോട് ചേർന്ന് തലയാട്ടി ചിരിക്കുന്ന ഏതൊക്കെയോ പൂക്കൾ. ഇത്രയും ഭംഗിയുള്ള പൂക്കൾ ഇതിനു മുൻപും ഇവിടെയുണ്ടായിരുന്നോ? അറിയില്ല. ആ സുന്ദരമായ കാഴ്ച്ചയിൽ ഇത്തിരി നേരം എന്റെ മനസ്സ് ഉടക്കി. പൂവിന്റെ തലയാട്ടൽ എന്നെ ആശ്വസിപ്പിക്കാൻ പറയുന്ന വാക്കുകളായി എനിക്ക് തോന്നി. അലസതയോടെ അവിടെയും ഇവിടെയും മണപ്പിച്ചു നടക്കുകയാണ്  തെരുവ് പട്ടികൾ, സർവ്വസ്വതന്ത്രർ. ചൂളം വിളിയോടെ എന്നെ നോക്കി കടന്നുപോയ ഏതോ ഒരു കിളി. അവരൊക്കെ സ്വതന്ത്രരാണ്. ഇഷ്ടമുള്ളിടത്ത് പോകാനും വരാനും കഴിയുന്നവർ. മനുഷ്യരുടെ ശല്യമില്ലാത്ത ഈ കാലം ആസ്വദിക്കുകയാണ് അവയൊക്കെ. ഇത്രയും കാലം എല്ലാം അടക്കിഭരിച്ചിരുന്ന മനുഷ്യൻ, ഉള്ളവനെന്നും ഇല്ലാത്തവനെന്നും ഭേദമില്ലാതെ ഇന്ന് നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന ഈ കാഴ്ച ഒരുപക്ഷെ അവയെയൊക്കെ സന്തോഷിപ്പിക്കുന്നുണ്ടാവും. വെറും മൃഗങ്ങൾ എന്ന് മനുഷ്യകുലം പുച്ഛിച്ചിരുന്ന ജീവിവർഗ്ഗമാകട്ടെ സർവതന്ത്ര സ്വതന്ത്രരും. ഒരു നിമിഷം പോലും സമയമില്ലാതിരുന്നവർക്കൊക്കെ ഇപ്പോൾ ഇഷ്ടം പോലെ സമയം പക്ഷെ ചെയ്യാൻ ഒന്നുമില്ലാതെ, വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. ബന്ധനത്തിന്റെ വേദന എന്തെന്ന് ഇപ്പോൾ ഞാൻ ഉൾപ്പെടെയുള്ള മനുഷ്യർ മനസ്സിലാക്കിയിട്ടുണ്ടാകും.

ഞാൻ അസ്വസ്ഥതയോടെ മുഖംതിരിച്ചു. കുട്ടികളുടെ കലപിലകൾക്കായി എന്റെ മനസ്സ് കൊതിച്ചു. ഈ നിശബ്ദതയിൽ, ശാന്തതയിൽ നിറഞ്ഞിരിക്കുന്നത്  ഭയമാണെന്ന ചിന്ത എന്നെയും ഭയപ്പെടുത്തി. അധികനേരം ആ നിശബ്ദത എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ പതുക്കെ മുറിയിൽ കയറി വാതിലടച്ചു. നേരത്തെ മുറിയിലേക്ക് ഓടിക്കയറിയ വായു അതുകണ്ടു ഞെട്ടിയിട്ടുണ്ടാകും, പിന്നെ പതുക്കെ തേങ്ങിക്കാണും. അസ്വസ്ഥമായ മനസ്സോടെ ഞാൻ കൈകൾ കഴുകാനായി കുളിമുറിയിലേക്ക് നീങ്ങി.