പേജുകള്‍‌

ചക്രവ്യൂഹം

 

അമ്മതൻ ഗര്‍ഭപാത്രത്തില്‍ കിടന്നീടവേ 

ചക്രവ്യൂഹക്കഥകൾ ഒന്നുമേ കേട്ടില്ല.  

അച്ഛന്റെ മാറിലിരുന്നാകാശം കാൺകവേ 

കുഞ്ഞുതാരകൾ ഇറങ്ങിയെൻ കണ്‍കളില്‍.

 

വില്ലെടുത്തില്ല കുലയ്ക്കുവാൻ പഠിച്ചില്ല, 

വ്യൂഹങ്ങൾ ഭേദിക്കാൻ ഒട്ടുമേയറിയില്ല.

പിച്ച വെച്ചു നടന്നു സ്വപ്നങ്ങളും,

പിചകമൊട്ടായി വളർന്നതോ ആശകൾ.


അധികാരഗർവ്വിനാൽ ഉന്മത്തരായവർ  

ചക്രവ്യൂഹം ചമച്ചു വിചാരണയ്ക്കായി. 

പരിഹാസശരങ്ങളാൽ കീറിമുറിച്ചവർ  

താഡനമേകി, കുരുക്കി കാലപാശവും.


പോരാടിയില്ല കൈയ്യിൽ രഥചക്രമേന്തി ഞാൻ, 

പോർവിളിക്കാൻ താതൻ ഗാണ്ഡീവിയുമല്ല. 

സ്വപ്‌നങ്ങൾ മൃത്യുബിംബത്താലുടയുന്നു! 

പിചകമൊട്ടൊക്കെ ചവുട്ടി മെതിക്കുന്നു!  


പുതുചക്രവ്യൂഹം ചമക്കുന്നു കാവലാൾ   

കൗരവസേനക്ക് ദിഗ്വിജയം നൽകുവാൻ!  

കുരുക്ഷേത്രഭൂവിൽ താതൻ തളരുമ്പോൾ,

കൃഷ്ണനെത്തീടുമോ വ്യൂഹം തകർക്കുവാൻ?