പേജുകള്‍‌

കടപ്പാട്

 


ടി എൻ വാസുദേവൻ: കോഴിക്കോട് സർവ്വകലാശാലയിലെ ഫിസിക്സ് വിഭാഗം അദ്ധ്യാപകനായിരുന്നു. 1946 ൽ തൃശൂരിലെ മുളങ്കുന്നത്തുകാവ് എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ഓഗസ്റ്റ് 2 തിങ്കളാഴ്ച, 2021 ൽ ഇഹലോകവാസം വെടിഞ്ഞു. ജീവിച്ചിരിക്കുമ്പോൾ തനിക്കു കിട്ടിയ തൈകൾ നട്ട് വീടിനടുത്ത് ഒരു കാട്  അദ്ദേഹം സൃഷ്ടിക്കുകയുണ്ടായി. അകാലത്തിൽ  വിടപറഞ്ഞ ഇളയമകനും ഒടുവിൽ വാസുദേവൻ സാറും അന്ത്യവിശ്രമം കൊള്ളുന്നത് ഈ  മരങ്ങൾക്കിടയിലാണ്. ആ വാർത്തയുടെ അടിസ്ഥാനത്തിൽ കുറിച്ചിട്ട വരികൾ.


ഒറ്റയ്ക്ക് കുഴിയെടുത്ത്  

കൈ കൊണ്ട് മണ്ണ് കോരി 

ഓരോ ചെടിയും അയാൾ നട്ടു 

അവ അയാൾക്ക്‌ സമ്മാനമായി കിട്ടിയതായിരുന്നു 

അല്ല, അവയൊക്കെ സമ്മാനമായി ചോദിച്ചു വാങ്ങിയതായിരുന്നു 

അമൂല്യമായ സമ്മാനങ്ങൾ!!!

നിധി കാക്കുന്ന ഭൂതത്തെ പോലെ അയാൾ അവയെ സംരക്ഷിച്ചു 

അവയെ നട്ടു നനച്ചു വളർത്തി 

നെഞ്ചിലെ ചൂട് കൊടുത്ത് വളർത്തിയ 

മകനെ അയാൾ അവയെ ഏൽപ്പിച്ചു 

വെയിലും മഴയെ കൊള്ളാതെ കാത്തുകൊള്ളാൻ 

പാട്ടുമൂളി ഉറക്കാൻ 

ചാമരം വീശി കൂട്ടിരിക്കാൻ 

കാലം പിന്നെയും കടന്നുപോയി 

അയാളുടെ കൈയ്യാൽ പുതുമുളകൾ വീണ്ടും നാമ്പെടുത്തു 

തളിരിലകൾ മാനത്തേക്ക് മിഴിതുറന്നു 

ഒടുവിൽ ഒരുദിനം ആയാളും വന്നു  

ആ തണലേറ്റ് മണ്ണിൽ കിടക്കാൻ 

ഒറ്റയ്ക്കായ മകനെ കെട്ടിപ്പിടിച്ചുറങ്ങാൻ 

ചങ്കു പിടയുന്ന വേദനയോടെ അവ ചാമരം വീശി

തങ്ങളുടെ കൈകൾ വിടർത്തി ഉറങ്ങാതെ കാത്തിരിപ്പൂ  

മഴയത്ത് നനയാതെ വെയിലത്ത് വാടാതെ സംരക്ഷിക്കാൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ