പേജുകള്‍‌

പകയുടെ പഴയ കഥ

 



വടക്കൻ പാട്ട് ഞാൻ എന്റെ വാക്കുകളിൽ വളരെ ചരുക്കി എഴുതിയത്. 


വർഷം ചറ പറ പെയ്യും കാലം 

കണ്ടത്തിൽ ഞാറു നടുന്ന കാലം 

ചളിയിൽ ചവുട്ടി പണിയുന്നോർക്കായി 

ഒരു കഥ ചൊല്ലീടാം കൂട്ടരേ ഞാൻ 


ഒരു പെണ്ണിനോടുള്ള ആശ മൂത്ത്

മച്ചൂനനെ കൊന്ന പഴയ കഥ 

അമ്മാവനെ കൊന്ന ചേകവന്റെ 

തലയരിഞ്ഞടങ്ങിയ നാട്ടുകഥ 


അങ്ങോരു നാട് കടത്തനാട് 

അങ്കചേകോരേറെ വാഴും നാട് 

ആ നാട്ടിൽ തിലകമായി വാണിരുന്ന 

പുത്തൂരം വീടേറെ പെരുമയേറും 


ആ വീട്ടിൻ നാഥനായി വാണിരുന്ന  

കണ്ണപ്പൻ ചേകോരോ വീരനത്രെ 

പ്രായം നരകേറി വന്നെന്നാലും 

അങ്കത്തിൽ തോൽവിയറിഞ്ഞതില്ല 


കണ്ണപ്പൻ അങ്കം കുറിച്ചെന്നാലോ

വാളുമായി തട്ടിലൊന്നേറിയാലോ 

അങ്കക്കലിയിൽ അരിഞ്ഞിടുന്നു

എതിർചേകോന്മാരുടെ തലകളത്രെ 


വർഷം പലകുറി മാറിവന്നു

കുഞ്ഞിക്കാലോരോന്നായി പിച്ചവെച്ചു 

കണ്ണപ്പചേകോർക്കും പത്നിക്കുമായി 

ഇടവിട്ട് പിറന്നു മൂന്നുണ്ണികളും


ഒന്നാമൻ ആരോമൽ സൂര്യനെപ്പോൽ

തേജോമയനായി വളർന്നു വന്നു 

അടവുകൾ പതിനെട്ടും സ്വന്തമാക്കി 

വീരനാം ചേകോനായി പേരെടുത്തു 


കുന്നത്തെ കൊന്നപോൽ ഏഴഴകായി 

പെൺതരി ആർച്ച വിളങ്ങിനിന്നു 

പെണ്ണാണെന്നാകിലും വാളെടുത്തു 

പൂങ്കൈയ്യിൽ ചുരികതഴമ്പു വന്നു 


അവളെ വർണ്ണിപ്പതിനാവതില്ല 

അവളെ മോഹിക്കാത്ത ആണുമില്ല

പൂന്തിങ്കൾ മാനത്തുദിച്ചപോലെ

നീലാംബുജങ്ങൾ വിടർന്ന പോലെ 


ഇരുവർക്കും പ്രിയമേറും തമ്പിയായി 

ഉണ്ണിക്കണ്ണനെന്ന തൃപ്പുത്രനും 

സോദരി പുത്രനാം ചന്തുവാട്ടെ 

മൂവർക്കും മച്ചുനനായി വാണു


മലവേടനെയ്തൊരാ അമ്പുകൊണ്ട് 

സ്യാലൻ പരലോകം പൂകിയന്ന്

പെറ്റമ്മയും പോയനാഥനായ 

ഉണ്ണിയെ കണ്ണപ്പൻ ദത്തെടുത്തു 


അടവുകളൊക്കെ പഠിച്ചെടുത്തു 

എല്ലാം തികഞ്ഞൊരു ചേകോനായി 

പൊടിമീശ പ്രായത്തിലാശകേറി 

ആർച്ചയെ സ്വപ്നത്തിൽ കണ്ടുറങ്ങി 


താരുണ്യം വിഴിയുമാ ലാവണ്യത്തെ 

സ്വന്തമാക്കീടും കനവ് കണ്ടു   

ആങ്ങളയും പിന്നെ ആർച്ചപ്പെണ്ണും

ചീന്തിയെറിഞ്ഞെല്ലാ മോഹങ്ങളും 

 

മോഹിച്ച പെണ്ണിൻ തിരസ്കാരവും 

ആരോമൽ തോഴന്റെ വാക് ശരവും

ആലയിൽ കത്തുന്ന കനലുപോലെ 

കനവിനെ കൊടുംപകയാക്കി മാറ്റി 


അന്നൊരു നാളൊരു തർക്കം വന്നു 

അരചന്മാർക്കിടയിലെ മൂപ്പനാര്

തർക്കത്തിനന്ത്യം കുറിച്ചീടുവാൻ 

ചേകോന്മാരങ്കം കുറിക്കണോത്രെ 


ആരോമൽ ചേകോന്റെ കേമം കേട്ട് 

അരചരിലൊരുവൻ ഓടിയെത്തി 

പൊൻകിഴിയേറെ നിരത്തി വെച്ചു

ആരോമൽ അങ്കക്കുറിയെടുത്തു 


രണ്ടാമൻ അരചനോ തേടിച്ചെന്നു  

കോലത്തുനാട്ടിലെ അരിങ്ങോടരെ 

പതിനെട്ടു കളരിക്ക് ഗുരുക്കളല്ലോ 

മദഗജം തോറ്റിടും വീരനല്ലോ  


അങ്കക്കാരിരുവരും നോമ്പെടുത്തു 

കളരിദൈവങ്ങൾ തുണച്ചീടണേ  

ആർച്ചയ്ക്കുമച്ഛനും ആധിയായി 

നിദ്രാവിഹീനരായി തീർന്നുവല്ലോ 


അങ്കത്തിനായി തുണ പോയീടുവാൻ 

മച്ചുനന് തന്നെ വന്നു യോഗം 

ഉള്ളിലെ പകയങ്ങാളിക്കത്തി

മുളയാണിയോളം വളർന്നു വന്നു 


നാൽപത്തിയൊന്ന് ദിനങ്ങൾ പോയി 

അങ്കപ്പുറപ്പാടിൻ നേരമായി 

ചതിയുടെ കാര്യമറിഞ്ഞീടാതെ 

ചിരിയോടെ ആരോമൽ യാത്രയായി 


മദയാന തമ്മിലിടഞ്ഞപോലെ 

ശ്രീരാമ രാവണ പോര് പോലെ 

ഇരു ചേകോന്മാരുമന്നേറ്റുമുട്ടി  

കാഴ്ചക്കാർ ആർപ്പുവിളിമുഴക്കി  


മുളയാണി രണ്ടായി മുറിഞ്ഞുവീണു

മാറ്റച്ചുരികയോ നല്കാനില്ല 

കൊല്ലന്റെ ചതിയെന്നോതി ചന്തു 

തന്നുടെ ചതിയെ മൂടിവെച്ചു


കൊല്ലുവാനോങ്ങിയ വാളുമായി 

അരിങ്ങോടർ ചാടി മറിഞ്ഞനേരം 

ആരോമൽ തന്റെ മുറിവാളിനാൽ 

ആ വീരനെ പരലോകം പൂക്കി


മടിയിൽ വീണുറങ്ങുന്ന ചേകവനെ 

ചന്തു പകയോടെയൊന്നു നോക്കി 

കുത്തുവിളക്കെടുത്താഞ്ഞു കുത്തി 

ആരോമൽ മണ്ണിൽ മരിച്ചു വീണു 


വർഷം പതിനെട്ടു തോർന്നുവല്ലോ 

ആർചേടെ കണ്ണീർ തോർന്നതില്ല 

ആരോമലാങ്ങള കനവിൽ വന്ന്

ചതിയുടെ കഥകൾ പാടുമത്രേ 


പകയുടെ മറുപക തീർത്തിടാനായി 

മരുമകൻ ആരോമൽ പോകുന്നിതാ 

അച്ഛന്റെ പൊന്നുണ്ണി കണ്ണപ്പനും 

തുണയായി അങ്കം കുറിച്ചീടുവാൻ     


കോലത്തുനാട്ടിലെ കോട്ടവാതിൽ 

പുത്തൂരമിളംമുറ കീഴടക്കി 

ചതിയനാം ചന്തൂനെ പോരിൽ വെന്ന്

തലയരിഞ്ഞാർച്ചെടെ കാൽക്കൽ വെച്ചു 


പുത്തൂരം വീടിന്റെ മാനം കാത്തു

ഒരു പകയിവിടെ എരിഞ്ഞൊടുങ്ങി 

തുടി കൊട്ടി പാണനാർ പാടീടുന്നു 

ആരോമൽ ചേകോന്റെ വീരഗാഥ 


ഇക്കഥ കേട്ടില്ലേ പെണ്ണുങ്ങളേ

ചതിയിലാരെയും വീഴ്ത്തരുതേ 

ആരോമൽ ചേകോന്റെ കഥകൾ കേട്ട് 

കണ്ണുനീർ തൂവുന്നോ കൂട്ടുകാരേ


കരിമുകിൽ മാനത്ത് കൂടീടുന്നു 

പണിയേറെ ചെയ്തീടാൻ ബാക്കിയുണ്ടേ 

പെരുമഴ മണ്ണിലിറങ്ങും മുൻപേ 

ചളിയിലീ ഞാറെല്ലാം താണീടട്ടെ


പെരുമഴ മണ്ണിലിറങ്ങും മുൻപേ 

ചളിയിലീ ഞാറെല്ലാം താണീടട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ