പേജുകള്‍‌

ഹൈദരാബാദ് യാത്ര - കണ്ടതും ബാക്കിയായതും

 

നാലുദിവസത്തെ അവധി ഒരുമിച്ച് വന്നപ്പോൾ ഹൈദരാബാദ് പോകാമെന്ന് സുഹൃത്തുക്കളായ അജയും ശാരിയും പറഞ്ഞപ്പോൾ ഏറെയൊന്നും ആലോചിച്ചില്ല (അല്ലെങ്കിലും രണ്ടോ മൂന്നോ ദിവസം ഒരുമിച്ചവധി കിട്ടിയാൽ എവെങ്കിടെയെങ്കിലും പോയില്ലെങ്കിൽ ശാരിക്ക് കിടക്കപ്പൊറുതി ഉണ്ടാവില്ല). മൂന്നാമനായ സന്ദീപിനെ പറഞ്ഞ് സമ്മതിപ്പിക്കേണ്ട ജോലി പതിവുപോലെ മേല്പറഞ്ഞവരും സന്ദീപിന്റെ നല്ലപാതിയായ രമ്യയും എന്നെ ഏൽപ്പിച്ചു. എന്റെ ഭാര്യയായ സൗമ്യ ഇത്തരം കാര്യങ്ങൾക്ക് എപ്പോ തയ്യാറായി എന്ന് ചോദിച്ചാൽ മതി. ഏതായാലും അധികം ബുദ്ധിമുട്ടാതെ കാര്യങ്ങൾ ശട ശടേന്ന് നീങ്ങി. പോകാനും വരാനുമുള്ള തീവണ്ടി ടിക്കറ്റ്, രാമോജി കാണാനുള്ള ടിക്കറ്റ് എന്നിവയൊക്കെ പെട്ടെന്നുതന്നെ ശരിയാക്കി. മാനത്തേക്ക് തല ഉയർത്തിനിൽക്കുന്ന ചാർമിനാറിന്റെ ആകാരഭംഗി മുൻപേ മനസ്സിൽ കയറിപ്പറ്റിയതാണ്. കൂടാതെ സിനിമാ ചിത്രീകരണങ്ങളുടെ കൂടാരമായ രാമോജി സ്റ്റുഡിയോയും. വന്ദേഭാരത് വരുന്നതിനു മുൻപ് തീവണ്ടികളിൽ കേമനായിരുന്ന രാജധാനിയിലായിരുന്നു ഞങ്ങളുടെ (എന്നുവെച്ചാൽ മുതിർന്ന ആറുപേരും സന്താനങ്ങളായ പ്രാർഥന, തീർത്ഥ, വൈശു എന്ന വൈശാഖ്, കീത്തു എന്ന കീർത്തന എന്നിവരും) യാത്ര. പോകുന്നതിന് മുൻപ് തന്നെ നഗരക്കാഴ്ചകൾക്കായി ഒരു ടെമ്പോ ട്രാവലർ ഏർപ്പാടാക്കി വെച്ചിരുന്നു. അഞ്ചോ ആറോ സ്റ്റേഷനുകൾ മാത്രമേ ബാംഗ്ലൂരിനും സെക്കന്ദരാബാദിനും ഇടയിൽ രാജധാനിക്കുണ്ടായിരുന്നുള്ളൂ. ഉണക്കചപ്പാത്തിയും ചോറുമടങ്ങിയ, കൊള്ളില്ലെങ്കിലും ആവശ്യത്തിലേറെയുള്ള ഭക്ഷണവും കഴിച്ചായിരുന്നു യാത്ര. രാവിലെ ഏഴുമണിയോടെ വണ്ടിയിറങ്ങി. നേരത്തേ ഏർപ്പാട് ചെയ്തിരുന്ന വാഹനത്തിൽ കയറി നേരെ ഹോട്ടലിലേക്ക്. 'അഗോഡ'യിൽ ഹോട്ടലിന്റെ ഫോട്ടോ നോക്കി തിരഞ്ഞെടുത്തത് അബദ്ധമായെന്ന് ആദ്യകാഴ്ചയിൽ തന്നെ ബോധ്യമായി. തണുപ്പൻ സ്വീകരണം പുത്തരിയിലെ കല്ലുകടിയായി. നേരത്തെ വന്നതിന് അധികം കാശുവേണമെന്ന് പറഞ്ഞപ്പോൾ ഒരു മുറി മാത്രം നേരത്തേയെടുത്തു. കുളിയും തേവാരവും ഭോജനവും കഴിഞ്ഞ് നഗരക്കാഴ്ചകളിലേക്ക് ഊളിയിട്ടു. പഴയ ഹൈദരാബാദിന്റെ ഭാഗത്താണ് ഞങ്ങളുടെ താമസം. ഇന്ന് കാണേണ്ട കാഴ്ചകളും അതിലാണ്. വീതി കുറഞ്ഞ തിരക്കേറിയ റോഡിലൂടെ ഞെങ്ങിയും ഞെരങ്ങിയും മുന്നോട്ട്. സമയം അധികമൊന്നും ആയില്ല. വാഹനത്തിലെ ശീതീകരണിയെ  തോൽപ്പിച്ചു കൊണ്ട് സൂര്യൻ കത്തിജ്വലിക്കുകയാണ്. വാഹനങ്ങൾ ഓടിക്കുന്നതിൽ ബാംഗ്ലൂരിലുള്ളവരെ തോൽപ്പിക്കും ഹൈദരാബാദികൾ. ട്രാഫിക് നിയമം അതിന്റെ വഴിക്കും ഞങ്ങൾ ഞങ്ങളുടെ വഴിക്കും എന്നണതാണ് രീതി. കാൽനടക്കാർ റോഡ് മുറിച്ചു നടക്കുന്നത് കണ്ടാൽ വാഹനങ്ങൾക്ക് വേഗത കൂടും. അത്രയ്ക്കുണ്ട് സഹകരണം. വൃത്തികെട്ട അഴുക്കു നിറഞ്ഞ ഒരു ഭാഗത്തേക്കാണ് ഞങ്ങൾ എത്തിയത്. ഞങ്ങളുടെ മുഖഭാവം കണ്ടിട്ടോ അതോ സ്വയം ജാള്യത തോന്നിയിട്ടോ ഡ്രൈവർ പറഞ്ഞു, 'ഈ സ്ഥലം മാത്രമേ ഇങ്ങനെ വൃത്തികേടുള്ളൂ, ബാക്കിയൊന്നും കുഴപ്പമില്ല'. മറുപടി മനസ്സിൽ മാത്രം പറഞ്ഞു ഞങ്ങൾ ഇറങ്ങി. സഞ്ചാരികളെ വട്ടമിട്ടുപറക്കുന്ന കച്ചവടക്കാരെ കടന്ന് ഞങ്ങൾ ചെന്നെത്തിയത് ചാർമിനാർ എന്ന ലോകപ്രശസ്തമായ നിർമ്മിതിക്ക് മുന്നിൽ. ദുർഗന്ധപൂരിതവും വൃത്തികേടും നിറഞ്ഞ സ്ഥലത്ത് ചേറിലെ താമരപോലെ അതങ്ങനെ ആകാശത്തേക്ക് നീണ്ടുനിവർന്നു നിൽക്കുകയാണ്. മുഗൾ വാസ്തുകലയുടെ മറ്റൊരു മകുടോദാഹരണമാണ് ഇതെന്നതിൽ തർക്കമില്ല. സഞ്ചാരികളുടെ നീണ്ട നിര. ചുറ്റും നടന്ന് അടിമുടി ആസ്വദിച്ചു. ഫോട്ടോ എടുത്തു. എവിടെയായാലും ഭക്തി വിട്ടു കളിക്കാത്ത സന്ദീപ് ചാർമിനാറിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഭാഗ്യലക്ഷ്മി ദേവിയുടെ കോവിലിൽ ചെന്ന് പ്രാർത്ഥിച്ചു. ഈ കോവിൽ കാരണമായിരിക്കും ഹൈദരാബാദിന്റെ പേര് 'ഭാഗ്യനഗർ' എന്നാക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. ചൂടും തിരക്കും വൃത്തിഹീനമായ ചുറ്റുപാടും കാരണം എത്രയും പെട്ടെന്ന് രക്ഷപ്പെട്ടാൽ മതിയെന്ന അവസ്ഥയിലായിരുന്നു എല്ലാവരും. അതിനിടയിൽ ഒരു വിരുതൻ പത്ത് രൂപക്ക് ഫോട്ടോ എടുത്തു തരാം എന്ന് പറഞ്ഞ് സമീപിച്ചു. അതൊന്നു പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. എല്ലാവരെയും കുറച്ചു ദൂരെ നിർത്തി ചാർമിനാർ മുഴുവനായി കാണുന്ന രീതിയിൽ നമ്മുടെ ഫോണിൽ ഫോട്ടോ എടുക്കുന്ന ഏർപ്പാട്. ഒരു ക്ലിക്കിന് പത്ത് രൂപ! എങ്ങനെയൊക്കെയാണ് ആൾക്കാർ കാശുണ്ടാക്കുന്നതെന്ന് ഓർത്തപ്പോൾ 'നമുക്കെന്താടാ വിജയാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്' എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചുപോയി.

അടുത്ത യാത്ര ചോമഹൽ എന്നറിയപ്പെടുന്ന കൊട്ടാരത്തിലേക്കായിരുന്നു. ഇക്കുറിയും ഞെങ്ങിയും ഞെരങ്ങിയും തന്നെയായിരുന്നു യാത്ര. കൈയ്യിലുള്ള വെള്ളക്കുപ്പികൾ ഒഴിയാൻ തുടങ്ങിയിരിക്കുന്നു. ഹൈദരാബാദിന്റെ ഭരണകർത്താക്കളായിരുന്ന നിസാം രാജാക്കന്മാരുടെ കൊട്ടാരമാണ് ചോമഹൽ. വിശാലമായ കൊട്ടാരവളപ്പിൽ നാലു വലിയ മന്ദിരങ്ങളുണ്ട്. സന്ദർശകർ ഇവിടെയും ധാരാളമായി ഉണ്ടായിരുന്നെങ്കിലും സ്ഥലബാഹുല്യം ആ തിരക്കിനെ മറച്ചുപിടിച്ചു. ടിക്കറ്റ് എടുത്ത് അകത്തു കടന്നു. നീണ്ട വരാന്തകളും പുൽത്തകിടികളും കണ്ട് ഗാംഭീര്യമാർന്ന രാജദർബാറിലേക്ക് കയറി. വിദേശരാജ്യങ്ങളിലെ കൂറ്റൻ അലങ്കാരദീപങ്ങൾ അതിന്റെ മേൽക്കൂരയിൽ നിന്നും ഞാന്നു കിടക്കുന്നുണ്ടായിരുന്നു. ഇന്ത്യ സ്വാതന്ത്രമാവുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പത്തിന്റെ ഉടമസ്ഥയിരുന്നത്രെ അന്നത്തെ നിസാം. രാജാവിന്റെ പട്ടാഭിഷേകം ഈ ദർബാറിൽ വച്ചായിരുന്നത്രെ നടന്നിരുന്നത്. രാജാവിന്റെ ഇരിപ്പിടത്തിന്റെ അടുത്തേക്ക് സന്ദർശകർക്ക് പ്രവേശനം ഇല്ലായിരുന്നു. അകത്തെ മുറിയിലെ ചുമരിൽ അവസാനത്തെ മൂന്നുനാലു നൈസാം രാജാക്കന്മാരുടെ ചിത്രങ്ങൾ വരച്ചുവെച്ചിട്ടുണ്ടായിരുന്നു. കൂടാതെ അവരെക്കുറിച്ചുള്ള വിവരണങ്ങളും കുറിച്ചുവെച്ചിട്ടുണ്ടായിരുന്നു. ആഡംബരമോഹികളായിരുന്നു ഈ രാജാക്കന്മാരെങ്കിലും ഹൈദരാബാദിന്റെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ ശക്തമായ സംഭാവനകൾ നൽകിയ ഭരണകർത്താക്കൾ കൂടിയായിരുന്നു അവരൊക്കെയും. നടന്നു കാണാൻ ഒരുപാടുണ്ടായിരുന്നു. ഊൺ മേശയും പാത്രങ്ങളും ഗംഭീരവും മനോഹരവുമായിരുന്നു. അതിനേക്കാളൊക്കെ ഗംഭീരമായിരുന്നു ആയുധങ്ങളുടെ നീണ്ട നിര. ഒരുപക്ഷെ വേറെയൊരു മ്യൂസിയത്തിലും ഇത്രയ്ക്കും വിപുലമായ ആയുധശേഖരം നമുക്ക് കാണാൻ കഴിയില്ല. പല തരത്തിലും വലിപ്പത്തിലുമുള്ള വാളുകൾ, കുന്തങ്ങൾ, കത്തികൾ, തോക്കുകൾ, അമ്പും വില്ലും ഉൾപ്പെടെ ഇതുവരെ കാണാത്ത രീതിയിലുള്ള, പേരറിയാത്ത ഒരുപാട് മികവാർന്ന ആയുധങ്ങൾ ചുമരിലും തറയിലുമായി പ്രദർശിപ്പിച്ചിരുന്നു. അവയൊക്കെ വളരെ മനോഹരമായി പൂക്കളുടെയും മറ്റുമൊക്കെ രൂപത്തിൽ അടുക്കിവെച്ചിട്ടുണ്ടായിരുന്നു. ഏറെ കൗതുകകരമായ കാഴ്ചയായിരുന്നു ഇതെന്ന് നിസ്സംശയം പറയാം. പിന്നീട്  ഞങ്ങൾ പോയത് പഴയകാല കാറുകൾ കാണാനായിരുന്നു. പോയകാലഗരിമ വെളിപ്പെടുത്തുന്ന കാറുകളുടെ പ്രദർശനവും വിസ്മയിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ കാറുകളുടെ ഇടയിലെ രാജാക്കന്മാരും ചക്രവർത്തികളുമായിരുന്നു ചില്ലുകൂടുകളിൽ വിശ്രമിച്ചിരുന്നത്. ഫോട്ടോ എടുക്കാൻ നോക്കിയെങ്കിലും പ്രകാശത്തിന്റെ അപര്യാപ്തതയും കണ്ണാടിക്കൂട്ടിലെ പ്രതിഫലനവുമൊക്കെ കാരണം എടുത്ത ഫോട്ടോകൾക്ക് വ്യക്തതയുണ്ടായിരുന്നില്ല. കൊട്ടാരവളപ്പിലെ നീണ്ട നടത്തം എല്ലാവരേയും ക്ഷീണിപ്പിച്ചു. കൂട്ടം ചേർന്നും അല്ലാതെയും കുറച്ചു ഫോട്ടോ പരിപാടി അതിനിടയിൽ നടന്നു. രാജകുടുംബങ്ങൾ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പ്രദർശനവും വേറൊരു കെട്ടിടത്തിൽ ഉണ്ടായിരുന്നു. അതൊക്കെ കണ്ടുനടക്കുമ്പോൾ സമയം പോകുന്നതറിഞ്ഞിരുന്നില്ല. നേരത്തെ പറഞ്ഞതുപോലെ നൈസാം രാജാക്കന്മാരുടെ ആഡംബരപ്രിയവും സാമ്പത്തികഭദ്രതയുമൊക്കെ എടുത്തുകാണിക്കുന്നതായിരുന്നു കൊട്ടാരത്തിലെ പ്രദർശനവസ്തുക്കളെല്ലാം. വെയിലേറ്റു വാടിയിരുന്നെങ്കിലും കുട്ടികൾ ഉത്സാഹഭരിതരായിരുന്നു. ആ വാട്ടത്തോടെ ഞങ്ങൾ കൊട്ടാരത്തിനോട് വിടപറഞ്ഞു. 

ഈ നാട്ടിലെ പ്രശസ്തമായ മ്യൂസിയത്തിലേക്കാണ് അടുത്ത യാത്ര. കൊട്ടാരവളപ്പിൽ നിന്നും അധികം ദൂരമൊന്നുമുണ്ടായിരുന്നില്ല. സന്ദർശകരുടെ ബാഹുല്യം വളരെ പ്രകടമായിരുന്നു. സന്ദീപ് വാങ്ങിക്കൊണ്ടുവന്ന ഓരോ ഐസ്ക്രീം കഴിച്ചുകഴിഞ്ഞപ്പോൾ എല്ലാവരും ഉത്സാഹഭരിതരായി. മൊബൈൽ ഫോൺ പോലും ടിക്കറ്റ് ഇല്ലാതെ അകത്തേക്ക് കയറ്റാൻ പറ്റില്ല, അതാണ് നിയമം. ദേഹപരിശോധന ഉള്ളതുകാരണം സ്ത്രീകളേയും കുട്ടികളേയും ഒരുമിച്ചും പുരുഷന്മാരെ വേറൊരു വഴിയിലൂടെയുമാണ് അകത്തേക്ക് കയറ്റുന്നത്. കൊട്ടാരവളപ്പിലെ നടത്തത്തിന്റെ ക്ഷീണം ഇപ്പോഴാണ് അറിയാൻ തുടങ്ങിയത്. പലതരത്തിലുള്ള വസ്തുക്കളുടെ പ്രദർശനമായിരുന്നു ഇവിടെ ഒരുക്കിയിരുന്നത്. അതിൽ പഴയ ആയുധങ്ങളും പാത്രങ്ങളും കളിപ്പാട്ടങ്ങളും വീട്ടുപകരണങ്ങളും നാണയങ്ങളും പാവകളും എന്നിങ്ങനെ പറഞ്ഞാലും തീരാത്തത്രയും തരത്തിലുള്ള വസ്തുക്കളായിരുന്നു കാണാനുണ്ടായിരുന്നത്. അതും മൂന്നു കെട്ടിടങ്ങളിലായി. വളരെ വിശാലമായ ഒരു മ്യൂസിയമായിരുന്നുവത്. പല നാടുകളിലെ, പല കാലഘട്ടത്തിലെ പല തരത്തിലുള്ള വസ്തുക്കൾ അവിടെ ഭംഗിയായി ഒരുക്കിവെച്ചിരുന്നു. വലിയ സ്ഥലമായതിനാൽ പുറത്തുള്ള തിരക്ക് അകത്ത് അനുഭവപ്പെട്ടില്ല. സൂക്ഷ്മമായി കണ്ടുതീർക്കണമെങ്കിൽ മണിക്കൂറുകൾ വേണ്ടിവരും. എങ്കിലും ഒരോട്ടപ്രദക്ഷിണമായാണ് ഞങ്ങൾ കണ്ടത്. കുട്ടികൾ മടുത്തിരുന്നു, പിന്നെ വിശപ്പും തളർച്ചയും. അതിനാൽ തന്നെ മുഴുവനും കാണാൻ നിൽക്കാതെ ഇറങ്ങേണ്ടിവന്നു. ഹൈദരാബാദി ശൈലിയിലുള്ള ഭക്ഷണം കിട്ടുന്ന ഹോട്ടലിൽ പോകാമെന്നായിരുന്നു ഡ്രൈവറോട് പറഞ്ഞത്. 'ഇന്ദു' അങ്ങനെയൊരു ഹോട്ടലായിരുന്നു. ബിരിയാണിയും ചപ്പാത്തിയുമൊക്കെയായി ഓരോരുത്തർക്ക് വേണ്ട ഭക്ഷണം കഴിച്ചു. എല്ലാത്തിനും ഉപ്പും എരിവും ഒരുപാട് കൂടുതൽ (ഹൈദരാബാദിലെ പല ഹോട്ടലുകളിൽ നിന്നായി കഴിച്ച ഭക്ഷണങ്ങൾക്കെല്ലാം ഈ പറഞ്ഞ ഉപ്പും മുളകും കൂടുതലായിരുന്നു എന്ന് പിന്നീട് മനസ്സിലായി). ഭക്ഷണശേഷം ബിർള മന്ദിരം കാണാൻ പോയി. വെണ്ണക്കല്ലിൽ പണിതുയർത്തിയ ബാലാജി മന്ദിരം. പൂജയൊക്കെയുള്ള അമ്പലമാണെങ്കിൽക്കൂടി ഒരു വിനോദകേന്ദ്രം സന്ദർശിക്കുന്ന വികാരമേ സഞ്ചാരികൾക്കുള്ളൂ. അങ്ങനെയായിരുന്നു അവിടുത്തെ അന്തരീക്ഷം. ഒരു കുന്നിൻ മുകളിലാണത് സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും നോക്കിയാൽ പുതിയ നിയമസഭാമന്ദിരവും അതിന്റെ വളപ്പും കാണാം. അതിന്റെ മുന്നിലായി റോഡിൻറെ മറുഭാഗത്ത് ഹുസൈൻ സാഗർ തടാകം. ഹൈദരാബാദ് നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിൽ നിസ്തൂലമായ സ്ഥാനമുണ്ട് ഈ തടാകത്തിന്. അതിന്റെ മധ്യത്തിലായി ശ്രീബുദ്ധന്റെ ദീർഘകായ പ്രതിമ. അതിനെ വലംവെച്ചു നീങ്ങുന്ന ചെറുതും വലുതുമായ ബോട്ടുകൾ. കുറച്ചകലെയായി ഡോ. അംബേദ്കറുടെ വെങ്കലപ്രതിമ. തടാകം സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് വിരൽ ചൂണ്ടി നിൽക്കുന്ന ഭീമാകാരമായ ആ ശില്പത്തിന്റെ ചാതുര്യം അവർണ്ണനീയം തന്നെ. അരുണകിരണങ്ങളാൽ വെങ്കലത്തിന്റെ തിളക്കം ആ ശില്പത്തിന് അഴകിന്റെ മറ്റൊരു ആട സമ്മാനിച്ചു. ശില്പിയുടെ കരവിരുതിനെ പുകഴ്ത്താതിരിക്കാൻ കഴിഞ്ഞില്ല. മറ്റൊരുഭാഗത്ത് തടാകക്കരയിൽ തെലുങ്കാന പ്രക്ഷോഭത്തിൽ പലപ്പോഴായി കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി നിർമ്മിച്ച വലിയ മൺചെരാതിന്റെ മാതൃക. കെടാവിളക്ക് പോലെ അത് തെലുങ്കരുടെ ഹൃദയത്തിൽ ജ്വലിച്ചു നിൽക്കുകയാണ്. അതിനുതാഴെ ഉദ്യാനത്തിന്റെ അകത്തേക്കും പുറത്തേക്കും ഒഴുകിനീങ്ങുന്ന ജനസാഗരം. ഞങ്ങളെ തഴുകി കടന്നുപോകുന്ന കുളിർതെന്നൽ. കുറച്ചുനേരം ആ കാഴ്ച കണ്ടുനിന്നു. ബിർള മന്ദിരത്തിൽ നിന്നും നടക്കാവുന്ന ദൂരത്തിൽ വേറൊരു മ്യൂസിയവും പ്ലാനറ്റോറിയവും ഉണ്ട്. പക്ഷെ അവിടുത്തെ പ്രദർശനത്തിന്റെ സമയം ഇനിയും വൈകുമെന്നതിനാൽ എല്ലാവരും ഹുസൈൻ സാഗറിലേക്ക് നീങ്ങി. ഞങ്ങൾക്ക് ഇറങ്ങാനായി  വണ്ടി ഒതുക്കാൻ പോലും ഡ്രൈവർ ഏറെ ബുദ്ധിമുട്ടി, അത്രയ്ക്ക് തിരക്ക് നിറഞ്ഞതായിരുന്നു അവിടം. ടിക്കറ്റ് എടുത്ത് അകത്തു കടന്നയുടൻ നേരെ ബോട്ട് സഫാരി ലക്ഷ്യമാക്കി നീങ്ങി. പലതരത്തിലുള്ള ബോട്ട് യാത്രയുണ്ട്. ചെറിയ കുട്ടികൾ ഉള്ളതിനാൽ സ്പീഡ് ബോട്ട് വേണ്ട എന്ന് തീരുമാനിച്ചു. ബുദ്ധനെ സ്ഥാപിച്ചിട്ടുള്ള പ്രതലത്തിൽ ഇറങ്ങാനും ഫോട്ടോ എടുക്കാനും കഴിയുന്ന ബോട്ട് യാത്രയാണ് തിരഞ്ഞെടുത്തത്. തിരക്കുണ്ടായിരുന്നു എങ്കിലും വലിയ ബോട്ട് ആയതിനാൽ അധികം കാത്തുനിൽക്കേണ്ടി വന്നില്ല. തൊട്ടപ്പുറത്ത് ഡാൻസ് ബോട്ടിലെ ജീവനക്കാർ ആൾക്കാരെ വിളിച്ചു കയറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അധികം വൈകാതെ യാത്ര തുടങ്ങി. വലിയ ബോട്ട് ആയതിനാൽ പതുക്കെയാണ് യാത്ര. കുട്ടികൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല എന്നവരുടെ ശരീരഭാഷയിൽ നിന്നും മനസ്സിലായി. കുറച്ചകലെയുള്ള ബുദ്ധപ്രതിമയുടെ സമീപത്തായി ഇറങ്ങി. ഫോട്ടോ എടുക്കാനായി തിക്കുംതിരക്കും കൂട്ടുന്ന സഞ്ചാരികളുടെ ബഹളം. ആ ബഹളത്തിൽ ഞങ്ങളും മുഴുകി. നിന്നും ഇരുന്നും ചെരിഞ്ഞും ചാഞ്ഞും കുറേ ഫോട്ടോയെടുത്തു. നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു. പതിനഞ്ചു മിനിറ്റിനുള്ളിൽ ബോട്ട് മടങ്ങി. കരയിലെത്തിയപ്പോൾ സാഹസിക റെയ്ഡുകളിൽ കയറാൻ കുട്ടികൾ വാശിപിടിച്ചപ്പോൾ അവരെ അതിനനുവദിച്ചു. താല്പര്യമില്ലാത്തതിനാൽ ഞങ്ങൾ മുതിർന്നവർ മാറിനിന്നു അല്ലാതെ പേടികൊണ്ടല്ല. ലേസർ പ്രദർശനം കാണാൻ പോയെങ്കിലും ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ അടുത്ത പ്രദർശനമുള്ളൂ എന്നറിഞ്ഞപ്പോൾ കൂടുതൽ നിരാശരായത് കുട്ടികളായിരുന്നു. ആൾക്കാർ കൂട്ടമായി മടങ്ങുകയാണ്. നടക്കാൻ തന്നെ സ്ഥലമില്ലാത്തിടത്ത് വാഹനങ്ങൾ കൂടിയായപ്പോൾ ആകെ കുഴങ്ങി. തിരക്ക് നിയന്ത്രിക്കാൻ പോലീസ് കുറേ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഏറെനേരം കാത്തുനിന്നിട്ടും ഞങ്ങളുടെ വാഹനം കാണാതായപ്പോൾ റോഡ് മുറിച്ചു കടന്നു അപ്പുറം നില്ക്കാൻ തീരുമാനിച്ചു. റോഡ് മുറിച്ചു കടക്കുക എന്നത് ഇവിടെയൊരു ഭഗീരഥപ്രയത്നമാണ്. ആരും വാഹനങ്ങൾ നിർത്തി തരില്ല. കഷ്ടപ്പെട്ട്  അപ്പുറം കടന്നപ്പോൾ അതാ വാഹനം മറുഭാഗത്തെത്തിയിരിക്കുന്നു! വീണ്ടും തിരിച്ചു കടക്കേണ്ടിവന്നു. അന്തരീക്ഷത്തിൽ കാഹളം നിറയുന്നു, കാതുകൾക്ക് അസഹനീയതയുടെ നിമിഷങ്ങൾ! പടിഞ്ഞാറൻ ചക്രവാളത്തിൽ വെള്ളിവെളിച്ചത്തിന്റെ വരകൾ സന്ധ്യയുടെ ചോരയിൽ മുങ്ങാൻ തുടങ്ങിയിരുന്നു. ഇരുളും കാർമേഘവും ഒരുമിച്ചുകൂടി ആകാശത്തെ കൂടുതൽ കറുപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ സമയം ത്രിവർണ്ണശോഭ വാരിവിതറി പുതിയ നിയമസഭാമന്ദിരം ഇരുട്ടിനെ കീറിമുറിച്ച് ഞങ്ങളുടെ നയനങ്ങളെ വിസ്മയിപ്പിച്ചു. ഇന്ന് സ്വാതന്ത്ര്യത്തിന്റെ എഴുപത്തേഴാം വാർഷികമാണ്, അതിന്റെ ഒരോർമ്മപ്പെടുത്തലായിരുന്നു ആ വർണ്ണവിസ്മയം. ആ വർണ്ണാഭയെ തൊട്ടുരുമ്മിക്കൊണ്ട് ഞങ്ങളുടെ വാഹനം പതുക്കെ മുന്നോട്ട് നീങ്ങി. തൊട്ടപ്പുറത്താണ് പ്രസിദ്ധമായ എൻ ടി ആർ പൂന്തോട്ടം. അവിടെയാണ് സിനിമയിലും പിന്നീട് ആന്ധ്രരാഷ്ട്രീയത്തിലും മുടിചൂടാമന്നനായിരുന്ന എൻ ടി ആർ അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹം നിത്യതയിലമർന്ന സ്ഥലം ഡ്രൈവർ കൃത്യമായി ചൂണ്ടിക്കാണിച്ചുതന്നു. കുറച്ചുകൂടി മുന്നോട്ടു നീങ്ങി തിരക്ക് കുറഞ്ഞ ഒരിടത്ത് ഞങ്ങൾ ഇറങ്ങി. ഉദ്യാനം വെറുതേയൊന്ന് ചുറ്റിക്കാണാം എന്ന് വിചാരിച്ചു. ടിക്കറ്റ് എടുത്ത് അകത്ത് കയറിയപ്പോഴേക്കും നിയമസഭാമന്ദിരം പൂർണ്ണമായും ത്രിവർണ്ണത്തിൽ മുങ്ങിക്കുളിച്ചിരുന്നു. ആ കാഴ്ച്ചയിൽ മുങ്ങി ഏതാനും നിമിഷം. ചില ഫോട്ടോകൾ കൂടി. ഇരുട്ടിന് കട്ടി കൂടിവന്നു. അപ്രതീക്ഷിതമായാണ് മഴത്തുള്ളികൾ ഭൂമിയെ ചുംബിക്കാനിറങ്ങിയത്. മൃദുചുംബനമെന്ന്‌ കരുതി അവഗണിച്ചെങ്കിലും ശക്തി കൂടിയപ്പോൾ ഞങ്ങൾക്ക് അവിടെനിന്നും ഇറങ്ങി വാഹനം ലക്ഷ്യമാക്കി നടക്കേണ്ടിവന്നു. കുടകളുണ്ടായിരുന്നു, അതിനാൽ അധികം നനയേണ്ടി വന്നില്ല. നേരത്തെ കണ്ട അംബേദ്ക്കറുടെ കൂറ്റൻ വെങ്കലപ്രതിമയ്ക്ക് മുന്നിലൂടെ ഞങ്ങൾ കടന്നുപോയി. പോകുമ്പോൾ ഞാൻ ആ ശില്പത്തെ ആപാദചൂഡം നോക്കി. അംബേദ്‌ക്കറുമായി അത്രയ്ക്ക് സാമ്യമുണ്ടായിരുന്നു അതിന്. ശില്പിക്ക് പ്രണാമം ഒരിക്കൽക്കൂടി. തിരക്കേറിയതും എന്നാൽ ചിലയിടത്തെങ്കിലും ഇടുങ്ങിയതുമായ റോഡുകളിലൂടെ സഞ്ചരിച്ച് ഹോട്ടലിൽ എത്തുമ്പോഴും മഴ നിലച്ചിരുന്നില്ല. പറഞ്ഞുവെച്ചിരുന്ന ബാക്കി മുറികളുടെ താക്കോൽ വാങ്ങി. ഓരോ കുടുംബം ഓരോ മുറികളിലായി ചേക്കേറി. കുളിച്ച് വേഷം മാറിയപ്പോഴേക്കും എല്ലാവർക്കും ഉന്മേഷം തിരിച്ചുകിട്ടിയിരുന്നു. മഴ നിലച്ചിരുന്നു എങ്കിലും അത് ബാക്കിവെച്ച നേർത്ത തണുപ്പിന്റെ ശീലുകൾ അന്തരീക്ഷത്തിലുണ്ടായിരുന്നു. തൊട്ടടുത്ത തന്നെയുള്ള 'ഗ്രാൻഡ്' ഹോട്ടലിൽ കഴിക്കാൻ പോയി. റൊട്ടിയും ബിരിയാണിയും ചൂട് ചായയും കഴിച്ചു. കാശ് കൊടുക്കുന്ന നേരത്ത് ഇത്ര രൂപ ടിപ്പ് വേണം എന്ന് ചോദിക്കുന്ന ജോലിക്കാരേയും കണ്ടു. ഏതായാലും അവർ പറഞ്ഞത്രയും കൊടുത്തില്ല. കാശ് കൊടുക്കാനായി അജയും സന്ദീപും മത്സരിക്കുന്നത് കണ്ടപ്പോൾ ഞാൻ ഈ നാട്ടുകാരനല്ല എന്ന മട്ടിൽ മാറിനിന്നു. നാട്ടിൽ നിന്നും  പുറപ്പെടുന്നതിന് മുൻപുതന്നെ ഒരു ജോഡി ചെരുപ്പ് കൂടി എടുത്തുവെക്കാൻ അജയ് പറഞ്ഞെങ്കിലും 'ഞാൻ ഷൂ ഇട്ടു നടന്നോളാം' എന്ന മറുപടിയിൽ അജയിനെ നിശ്ശബ്ദനാക്കിയിരുന്നു ശാരി. ആദ്യദിവസത്തെ നടത്തം കഴിഞ്ഞപ്പോൾ തന്നെ ശാരി തന്റെ വാദം നാലായി മടക്കി ഓടയിലിട്ടു. നേരത്തെ പെയ്ത മഴയിൽ അതെങ്ങാണ്ടോ ഒഴുകിപോകുകയും ചെയ്തു. 'ഭാര്യയെ ഏറെ സ്നേഹിക്കുന്നവർ ചെരുപ്പ് വാങ്ങിക്കൊടുക്കാതിരിക്കില്ല' എന്ന ആപ്തവാക്യത്തിൽ വിശ്വസിച്ചിരുന്ന അജയ് ആവട്ടെ, ചെരുപ്പ് വേണമെന്ന ശാരിയുടെ ഇപ്പോഴത്തെ ആവശ്യത്തെ ഒരു ചെറുപുഞ്ചിരിയാൽ അംഗീകരിക്കുകയും ചെയ്തു (മനസ്സമാധാനമാണല്ലോ കാശിനേക്കാളും വലുത്!). ഞങ്ങൾ ചെരുപ്പ് കട ലക്ഷ്യമാക്കി ഒഴിഞ്ഞുകിടന്ന റോഡിലൂടെ ആശ്വാസത്തോടെ നടന്നു. കണ്ണാടിക്കൂട്ടിൽ അടുക്കിവെച്ചിരിക്കുന്ന പളപളാ മിന്നുന്നതും അല്ലാത്തതുമായ പാദരക്ഷകൾ കണ്ടപ്പോൾ രമ്യക്കും സന്ദീപിനുമൊക്കെ ചാഞ്ചല്യമുണ്ടായി. എല്ലാം കഴിഞ്ഞ് മുറിയിൽ എത്തുമ്പോഴേക്കും നേരം ഒരുപാടായിരുന്നു. അടുത്ത ദിവസം നേരത്തെ എഴുന്നേൽക്കാനുള്ളതിനാൽ പെട്ടെന്ന് തന്നെ ഉറങ്ങാൻ കിടന്നു. നിദ്രാദേവി വൈകാതെ അനുഗ്രഹിക്കുകയും ചെയ്തു.

8 മണിക്ക് തന്നെ റാമോജിയിലേക്കുള്ള ബസ് വന്നു. സിനിമാ ചിത്രീകരണത്തിന് പേര് കേട്ട, ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡിയോ ആണ് രാമോജി ഫിലിം സ്റ്റുഡിയോ. സിനിമകളെപ്പറ്റി അറിയാൻ തുടങ്ങിയപ്പോൾ, ഇതൊക്കെ റാമോജിയിൽ നിന്നും ചിത്രീകരിച്ചതാണെന്ന് കേട്ടപ്പോൾ മുതൽ ഒരുപക്ഷെ മനസ്സിലൊരു ആഗ്രഹമായി കുടിയേറിയതാണ് അവിടുത്തേക്കുള്ള ഒരു യാത്ര. ഒരേ സമയം പല സിനിമകൾ ചിത്രീകരിക്കാൻ വേണ്ട സൗകര്യമുള്ള സ്റ്റുഡിയോ ആണത്രേയിത്. സിനിമക്ക് വേണ്ട എന്തും അവിടെ നിന്നും ചെയ്യാം എന്നാണ് കേട്ടിട്ടുള്ളത്. 'ബാഹുബലി' സിനിമ കൂടി കണ്ടപ്പോൾ അവിടം സന്ദർശിക്കണമെന്ന ആഗ്രഹത്തിന്റെ തീവ്രത കൂടി. ഒരു മണിക്കൂറിലധികം ദൂരമുണ്ട് അങ്ങോട്ടേക്ക്. പ്രവേശനകവാടത്തിനരികിൽ ബസ്സിറങ്ങി. ഇനിയിവിടെ നിന്നും ടിക്കറ്റ് കൈപ്പറ്റണം. പിന്നത്തെ യാത്ര വേറെ ബസ്സിലായിരിക്കുമത്രേ. കഷ്ടിച്ച് അരമണിക്കൂറോളം അവിടെ ചിലവഴിച്ചിട്ടുണ്ടാകും. ശീതീകരിച്ച ബസ്സിലായിരുന്നു തുടർന്നുള്ള യാത്ര. സഹായി (ഗൈഡ്) ഉണ്ടായിരുന്നു. അദ്ദേഹം ഓരോരുത്തരുടേയും പേര് വിളിച്ച് എല്ലാവരും ബസ്സിൽ  കയറിയിട്ടുണ്ടെന്ന് ഉറപ്പിച്ചു. തുടർന്ന് സ്റ്റുഡിയോയുടെ ചരിത്രം ചുരുക്കിപ്പറഞ്ഞു, പിന്നെ ഇന്ന് കാണാൻ പോകുന്ന കാഴ്ചകളും. 1666 ഏക്കറോളം വിശാലമായ സ്ഥലത്താണത്രെ ഈ സംരഭം സ്ഥിതിചെയ്യുന്നത്. ഏതാണ്ട് 15 മിനിറ്റിന്റെ യാത്രയ്ക്ക് ശേഷം സ്റ്റുഡിയോയുടെ കേന്ദ്രഭാഗത്തെത്തി. ഇവിടെ ഉദ്‌ഘാടനച്ചടങ്ങുകൾ ഉണ്ടെന്നും അതുകണ്ടയുടനെ തിരിച്ചുവരണമെന്നും പറഞ്ഞു. എല്ലാവരും അത് കാണാൻ പോയി. നൃത്തങ്ങളോടെയുള്ള ചെറിയ ചടങ്ങ്. അര മണിക്കൂറിനുള്ളിൽ എല്ലാവരും തിരിച്ചെത്തി. ഇനി സ്റ്റുഡിയോയുടെ അകത്തുള്ള ബസ് യാത്രയാണ്. ഓരോ വഴിയെത്തുമ്പോഴും അവിടെ നിന്നും ചിത്രീകരിച്ച സിനിമകളും പാട്ടും ഗൈഡ് പറഞ്ഞു കൊണ്ടിരുന്നു. കൂടാതെ ആ സ്ഥലത്തിന്റെ പ്രത്യേകതയും. ഇന്ത്യയുടെ ഒരു ചെറിയ പതിപ്പാണ് ഇവിടെ ഉണ്ടാക്കിവെച്ചിരിക്കുന്നത്. താജ്മഹൽ പോലുള്ള ചരിത്രസ്മാരകങ്ങളുടെ മാതൃകകളും കണ്ടു. യൂറോപ്പ്യൻ തെരുവുകളും വിമാനത്താവളങ്ങളും ആശുപത്രിയും സ്കൂളും അങ്ങനെ എല്ലാം ഉണ്ടായിരുന്നു. ഒരു കെട്ടിടത്തിന്റെ നാലു ഭാഗത്തും നാലു തരം കാഴ്ചകളായിരിക്കും. ചിലയിടങ്ങളിൽ ഇറങ്ങി നടന്ന് കാഴ്ച കണ്ടു. 'അവതാർ' പോലുള്ള സിനിമകൾ എങ്ങനെയാണ് സൃഷ്ടിക്കുന്നതെന്ന്  ലളിതമായി കാണിച്ചുതന്നു. ഗ്രാഫിക്സ്-ന്റെ അനന്തസാദ്ധ്യതകൾ അവിടെ കണ്ടു. മഹിഷ്മതി കൊട്ടാരം കണ്ടു. ബല്ലാലദേവന്റെ കൂറ്റൻ പ്രതിമയും ആനയും ഉൾപ്പടെ ബാഹുബലി സിനിമയിൽ ഉപയോഗിച്ച മിക്ക വസ്തുക്കളും അവിടെ അതേപടി നിലനിർത്തിയിരുന്നു. രാവിലെ ടിക്കറ്റിന്റെ കൂടെ കിട്ടിയ കൂപ്പൺ ഉപയോഗിച്ച് ജ്യൂസും കളിപ്പാട്ടങ്ങളും വാങ്ങി. വീണ്ടും കാഴ്ചകളുടെ ലോകത്തിലേക്ക് യാത്ര തുടർന്നു. ചിത്രശലഭങ്ങളും പക്ഷികളും നിറഞ്ഞ ഉദ്യാനം ഏറെ ആകർഷണീയമായിരുന്നു. അധികം നടക്കാത്തതിനാലും ശീതികരിച്ച ബസ് ആയതിനാലും ക്ഷീണം അറിഞ്ഞില്ല. അപ്പോഴേക്കും നേരം ഉച്ചയായി. ഉച്ചഭക്ഷണം കുശാലായിരുന്നു. അതുൾപ്പെടെയുള്ള ടിക്കറ്റാണ് എടുത്തിരുന്നത്. സാമാന്യം നല്ലൊരു മഴ അതിനിടയിൽ പെയ്തൊഴിഞ്ഞു. ബസ് യാത്ര കഴിഞ്ഞു. ഇനിയുള്ളത് നടന്നു കാണാനുള്ളതാണ്. സിനിമ ചിത്രീകരണം, ശബ്ദചിത്രീകരണം ഒക്കെ കാണിച്ചു തന്നു. സപ്താത്ഭുതങ്ങളിലൂടെ ഒരു ട്രെയിൻ യാത്രയും. നൃത്തവും സ്റ്റണ്ട് ഷോയും ഒക്കെ കഴിഞ്ഞപ്പോഴേക്കും 5 മണിയായി. ഒരു ചായ കുടിച്ച് ക്ഷീണം മാറ്റി. കുട്ടികൾ കുറച്ചുനേരം വിനോദങ്ങളിലേർപ്പെട്ടു. ആറരയ്ക്ക് മടങ്ങി. പ്രവേശനകവാടത്തിനരികിൽ ബസ് കാത്തിരിക്കുന്നതിനിടയിൽ വീണ്ടുമൊരു മഴ. മരത്തിന്റെ അടിയിൽ കയറി നിന്ന് നനയാതെ കഴിച്ചുകൂട്ടി. തിരക്കുപിടിച്ച റോഡിലൂടെ യാത്ര ചെയ്ത് തിരിച്ചെത്തുമ്പോഴേക്കും രാത്രിയായി. 'ഗ്രാൻഡി'ൽ നിന്നും തന്നെയായിരുന്നു ഭക്ഷണം. നാളെ വൈകുന്നേരം ഈ നഗരത്തിനോട് വിട പറയും, അതിനാൽ എല്ലാം പെട്ടിയിൽ എടുത്തു വെച്ചതിനുശേഷമാണ് ഉറങ്ങാൻ കിടന്നത്. ഒരു സിനിമ കണ്ട പ്രതീതിയായിരുന്നു ഇന്നത്തെ കാഴ്ചകൾ അവസാനിക്കുമ്പോൾ. കലാഹൃദയമുള്ള അതിലുപരി നല്ലൊരു കച്ചവടതന്ത്രമറിയാവുന്ന രാമോജി എന്ന വലിയ മനുഷ്യൻ കണ്ട സ്വപ്നങ്ങളുടെ സാക്ഷാൽക്കാരമായിരുന്നു വിശാലമായ ആ സ്റ്റുഡിയോ. ഒരു തിരക്കഥയും അഭിനേതാക്കളുമുണ്ടെങ്കിൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഇവിടെ നിന്നും ചെയ്യാവുന്നതാണെന്ന് മനസ്സിലായി. ഒരുപാട് മനുഷ്യരുടെ സ്ഥിരമായ പ്രയത്നത്തിലാണ് ഇത്രയും മനോഹരമായി ഇവിടുത്തെ കാര്യങ്ങൾ നടന്നുപോകുന്നത്. പക്ഷേ എന്നാലും, സർക്കാരിന്റെ കൈവശമുണ്ടായിരുന്ന വനഭൂമി അതും ആയിരത്തിലധികം ഏക്കർ എങ്ങനെ ഒരു സ്റ്റുഡിയോ പണിയാൻ റാമോജിക്ക് കിട്ടി എന്നത് എന്നെ കുഴക്കിയ സംശയം തന്നെയായിരുന്നു.

ഇന്നാണ് മൂന്നാംദിവസം. ആദ്യദിവസം കൂടെവന്നിരുന്ന വണ്ടിക്കാരനോട് ഇന്നും വരാൻ പറഞ്ഞിരുന്നു. ഹൈദരാബാദിലെ സുഹൃത്തായ രഘുവിനെ വിളിച്ച് പോകാനുദ്ദേശിക്കുന്ന സ്ഥലങ്ങളും അതിനായി വാഹനത്തിനു വേണ്ടിവരുന്ന കാശും ഒക്കെ പറഞ്ഞുറപ്പിക്കാൻ ഏൽപ്പിച്ചിരുന്നു. മുറികളെല്ലാം ഒഴിവാക്കി പെട്ടികളും ബാഗുമൊക്കെയെടുത്താണ് ഞങ്ങൾ ഇറങ്ങിയത്. പോകുന്ന വഴിക്കുള്ള ഭക്ഷണശാലയിൽ നിർത്താൻ ഡ്രൈവറിനോട് പറഞ്ഞിരുന്നു. അങ്ങനെ കാമത്ത് ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി. നല്ല കന്നഡ ശൈലിയിലുള്ള ഭക്ഷണം, ആസ്വദിച്ചു കഴിച്ചു. അതിനു തൊട്ടടുത്താണ് ആദ്യദിവസം ഉച്ചഭക്ഷണം കഴിച്ച 'ഹോട്ടൽ ഇന്ദു'. ഇനി യാത്ര നേരെ ഗോൽകൊണ്ട കോട്ടയിലേക്ക്. ആരും കേട്ടിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത അനേകം സംഭവപരമ്പരകൾക്ക് സാക്ഷ്യം വഹിച്ച ചരിത്രത്തിലേക്കുള്ള വാതിലായി മാറിയ ഗോൽകൊണ്ട കോട്ട. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഹിന്ദു രാജാവിൽ നിന്നും തുടങ്ങി മുഗൾ വംശത്തിലേക്ക് നീണ്ട അധിനിവേശത്തിന്റെ, കച്ചവടത്തിന്റെ അറിയാക്കഥകൾ ഉറങ്ങുന്ന സ്ഥലം. തിരക്ക് പിടിച്ച വീതി കുറഞ്ഞ റോഡ്. അതിനാൽ ഞങ്ങളെ ഇറക്കിയതിനു ശേഷം ഡ്രൈവർ വാഹനം നിർത്തിയിടാനായി വേറെ സ്ഥലം അന്വേഷിച്ചുപോയി. പത്തു മണിക്ക് തന്നെ എത്തിയിരുന്നെങ്കിലും വെയിലിന് ചൂട് തുടങ്ങിയിരുന്നു. കുന്നിൻ മുകളിലാണ് ഈ കോട്ട. നിരവധി നിർമ്മിതികൾ അതിനകത്തുണ്ട്. സഹായിയെ എടുക്കാത്തതിനാൽ അതിന്റെ വിശദാംശങ്ങൾ അറിയാൻ കഴിഞ്ഞില്ല. പതുക്കെ നടക്കാൻ തുടങ്ങി. മലയിലായതിനാൽ ഓരോ ഘട്ടം കഴിയുമ്പോഴും കയറ്റമാണ്. ആളുകൾ എത്തിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇതിനുമുൻപ് ഒരുപാട് കോട്ടകൾ കണ്ടിരുന്നതിനാൽ വിസ്മയം തോന്നിയിരുന്നില്ല. എന്നാലും കണ്ടിരിക്കാവുന്ന സ്ഥലം തന്നെയാണ് ഇതെന്ന് തോന്നി. നടന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്കും ഇളയ മകൾ നടക്കാൻ വയ്യ എന്ന് പറഞ്ഞ് ബഹളം വെക്കാൻ തുടങ്ങി. കുറച്ചുനേരം ചുമലിലെടുത്ത് നടന്നു. കുത്തനെയുള്ള കയറ്റമായതിനാൽ മോളെ എടുത്തു നടക്കേണ്ടിവരും എന്നതിനാൽ ഞാൻ പിന്തിരിഞ്ഞു. നടക്കാൻ മടിയായ സൗമ്യ, രമ്യ, വൈശു എന്നിവർ എന്റെ കൂടെ ചേർന്നു. സന്ദീപ്, അജയ്, ശാരി പ്രാർഥന, തീർത്ഥ എന്നിവർ മുകളിലേക്ക് കയറിപ്പോയി. ഞങ്ങൾ തിരിച്ചുവന്ന് താഴെ ഇരുന്നു. അവിടെ പ്രവേശനകവാടത്തിന്റെ നടുക്ക് നിന്ന് കൈകൊട്ടി സഹായികൾ എന്തോ വിവരിക്കുന്നത് കണ്ടു. ആദ്യമൊന്നും മനസ്സിലായില്ല. അതെന്തന്നറിയാൻ പരീക്ഷിച്ചപ്പോഴാണ് മനസ്സിലായത് മധ്യത്തിൽ നിന്ന് കൈകൊട്ടിയാൽ മുകളിൽ അതിന്റെ പ്രതിധ്വനി കേൾക്കാം എന്നത്. ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ഇരുന്നിട്ടുണ്ടാവും. നേരത്തെ പോയവർ വിയർത്തു കുളിച്ചു തിരിച്ചുവന്നു. കുറച്ചു ഫോട്ടോസ് എടുത്തു. പുറത്തിറങ്ങി. അടുത്തുള്ള കടയിൽ നിന്നും തണുത്ത പാനീയം കഴിച്ചു. റോഡിലെ തിരക്ക് കൂടിയിരുന്നു. വണ്ടിയുമായി വരാൻ ഡ്രൈവർ കുറച്ചു ബുദ്ധിമുട്ടി. ഇളംവെയിലിൽ തന്നെ എല്ലാവരും ക്ഷീണിതരായി. വളയ്ക്കും മറ്റും പ്രസിദ്ധമായ ബംഗ്ലാ മാർക്കറ്റിലേക്കാണ് അടുത്ത യാത്ര. ഒന്നാം ദിവസം പോയ ചാർമിനാർ പരിസരമാണ് ഈ സ്ഥലം. നീണ്ട അവധിദിനങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നതിനാൽ സാമാന്യത്തിൽ കവിഞ്ഞ തിരക്കുണ്ടായിരുന്നു റോഡിൽ. വളരെ വീതി കുറഞ്ഞ വീഥിയിലൂടെ ഏറെനേരമെടുത്തു ഞങ്ങൾ വീണ്ടും ചാർമിനാറിന്റെ മുന്നിലെത്താൻ. ഉച്ചക്കുശേഷം പോകണം എന്ന് കരുതിയ സ്ഥലത്തേക്കുള്ള യാത്ര അസാധ്യമെന്ന് മനസ്സിലായി. ചാർമിനാർ കാണാനും നല്ല തിരക്ക്. വളകളും മാലകളും മറ്റും വിൽക്കാൻ വച്ചിരുന്ന തെരുവിലേക്കിറങ്ങി. പല കടകൾ കയറിയിറങ്ങി എന്തൊക്കെയോ കുറച്ചു വാങ്ങി. സൂര്യതാപം അസഹനീയമായി. എല്ലാവരും തളർന്നു. ഒരു കടയിൽ കയറി വീണ്ടും തണുത്ത വെള്ളവും പാനീയങ്ങളും വാങ്ങിക്കുടിച്ചു. കുറച്ചുനേരം ചുറ്റിക്കറങ്ങിയതിനുശേഷം വാഹനത്തിന്റെ അടുത്തേക്ക് പോയി. അടുത്ത പരിപാടി നടക്കില്ല എന്ന് തിരിച്ചറിഞ്ഞാൽ ഉച്ചഭക്ഷണം ഗംഭീരമാക്കാം എന്ന് കരുതി. ഹൈദരാബാദിൽ വന്നാൽ പോകാൻ മറക്കരുത് എന്ന് പറഞ്ഞുകേട്ട 'പാരഡൈസ്' ഹോട്ടലിലേക്ക് പോയി. നടക്കാൻ പോലും സ്ഥലമില്ലാത്ത റോഡിലൂടെ വളരെ കഷ്ടപ്പെട്ടാണ് ഡ്രൈവർ വണ്ടിയോടിച്ചത്. റോഡിലൂടെ വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ഒരാൾ പോലും പാലിക്കുന്നുണ്ടായിരുന്നില്ല. 'പാരഡൈസി'ന്റെ മുന്നിലെത്തുമ്പോഴേക്കും റോഡിന്റെ സ്വഭാവം മാറി. കുറച്ചുകൂടി നല്ല വീതിയുള്ള വൃത്തിയുള്ള റോഡ്. ഹോട്ടലിൽ തിരക്ക് അധികമുണ്ടായിരുന്നില്ല. എല്ലാവർക്കും ഒരുമിച്ചിരിക്കാൻ പറ്റി. ഹൈദരാബാദ് ബിരിയാണിയും മറ്റുമായി എന്തൊക്കെയോ കഴിച്ചു. എരിവിനെ പേടിച്ച് ഞാൻ ബിരിയാണി കഴിച്ചില്ല. ഡ്രൈവർക്ക് അയാൾ ആവശ്യപ്പെട്ടതുപോലെ ഒരു ബിരിയാണി പൊതിഞ്ഞു വാങ്ങി. സമയം നീങ്ങിപ്പോകുന്നു. ഇനിയേതായാലും റെയിൽവേ സ്റ്റേഷനിലേക്ക് പോകാം എന്ന് തീരുമാനിച്ച് എല്ലാവരും വാഹനത്തിൽ കയറി. കറാച്ചി ബിസ്‌ക്കറ്റിന്റെ കട കണ്ടാൽ നിർത്തണമെന്ന് ഡ്രൈവറെ ചട്ടം കെട്ടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ചില വഴികൾ താണ്ടി പിന്നെ കാണാത്ത വഴികളിലൂടേയും അയാൾ വണ്ടിയോടിച്ചു. പറഞ്ഞതുപോലെ കറാച്ചിക്കടയുടെ മുന്നിൽ വണ്ടിനിർത്തി. കുട്ടികൾ ഉത്സാഹത്തോടെ കടയിലേക്ക്. ഏതുവാങ്ങണമെന്നറിയാതെ കുഴങ്ങിയ ഞങ്ങൾക്ക് കടക്കാരൻ എല്ലാം വിശദമായി പറഞ്ഞുതന്നു. ഒടുവിൽ വീട്ടിലേക്കും ഓഫീസിലേക്കും തീവണ്ടിയിൽ നിന്ന് കഴിക്കാനും ഒക്കെയായി എല്ലാവരും പലതരം ബിസ്‌ക്കറ്റുകൾ വാങ്ങി. ഇനി നേരെ തീവണ്ടിയാപ്പീസിലേക്ക്. മൂന്നു മണി കഴിഞ്ഞിരുന്നു. തീവണ്ടി വരുന്ന പ്ലാറ്റുഫോം നോക്കി മനസ്സിലാക്കി അങ്ങോട്ടുപോയി. വാഹനത്തിന്റെ കാശു കൊടുക്കാൻ സന്ദീപ് മത്സരിച്ചിരുന്നതിനാൽ ഞാനും അജയും അതിന് മിനക്കെട്ടില്ല. ഇന്നേതായാലും ഡ്രൈവർക്ക് കുശലാണ്. പറഞ്ഞതിന്റെ പകുതി ദൂരം മാത്രമേ പോയുള്ളൂ, കാശാണെങ്കിൽ മുഴുവനും കിട്ടുകയും ചെയ്തു. ഇവിടെ നിന്നും കാണാം എന്ന് സുഹൃത്ത് രഘുവരൻ പറഞ്ഞിരുന്നെങ്കിലും അപ്രതീക്ഷിതമായി ഓഫീസ് ജോലിയിൽ പെട്ടതിനാൽ വരാൻ കഴിയില്ല എന്നവൻ നിസ്സഹായതയോടെയും എന്നാൽ ഏറെ ദുഃഖത്തോടെയും അറിയിച്ചു. സാരമില്ല, പിന്നീടൊരിക്കലാവാം എന്ന് ഞാനും സമാധാനിപ്പിച്ചു. സ്റ്റേഷനിൽ പണി നടക്കുന്നതിനാൽ ഇത്തിരി സർക്കസ് കാണിക്കേണ്ടിവന്നു ശരിയായ പ്ലാറ്റുഫോമിലെത്താൻ. ഇത്തിരി വൈകി എന്നാൽ അധികം വൈകാതെ രാജധാനി എക്സ്പ്രസ്സ് വന്നു. പെട്ടികളും കുട്ടികളുമായി ഞങ്ങൾ എല്ലാവരും യന്ത്രപാമ്പിന്റെ അകത്തേക്ക്. ഇരിപ്പിടം കണ്ടുപിടിച്ച് പെട്ടികൾ ഒതുക്കിവെച്ച് കുട്ടികളെ അടക്കിയിരുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് ഞങ്ങൾ മുതിർന്നവർ ആശ്വാസനിശ്വാസത്തോടെ ചാഞ്ഞിരുന്നു. കണ്ടകാഴ്ചകൾ അവലോകനം ചെയ്ത് രണ്ടുദിവസത്തെ അനുഭവം പറഞ്ഞും നേരത്തെ വാങ്ങിയ ബിസ്‌ക്കറ്റിന്റെ രുചി നോക്കിയും ചായ കുടിച്ചും ഇടയ്ക്കിടെ ഇരിപ്പിടങ്ങൾ മാറിയും രാത്രി കിട്ടിയ ഒണക്ക ചപ്പാത്തിയോട് യുദ്ധം ചെയ്തും ഒടുവിൽ താന്താങ്ങളുടെ ശയ്യാതലത്തിൽ നീണ്ടുനിവർന്നു കിടന്നും ഞങ്ങൾ പത്തു സരോവരനിവാസികൾ വീണ്ടും ബാംഗ്ളൂരിന്റെ, ഹഗദുരിന്റെ ശരണ്യ സരോവറിന്റെ നാലുചുവരുകൾക്കിടയിലെ ഞങ്ങളുടെ ലോകത്തേക്ക് അടുത്ത ദിവസം രാവിലെ മടങ്ങിയെത്തി.

തലക്ക് മുകളിൽ കത്തിജ്വലിക്കുന്ന സൂര്യൻ, വീശിയടിക്കുന്ന ചൂടുകാറ്റ്, വിയർത്തൊലിച്ച ശരീരം, തളർന്ന മിഴികളും കുഞ്ഞുമുഖങ്ങളും, പിന്നെ ഒഴിഞ്ഞ കുറേ വെള്ളക്കുപ്പികളും, എവിടെയോ ഒരിത്തിരി കുളിരായി രാമോജി സ്റ്റുഡിയോയും. ഏറെയാഗ്രഹിച്ച ഹൈദരാബാദ് യാത്ര കഴിഞ്ഞപ്പോൾ പക്ഷെ ബാക്കിയായത് ഇത്രമാത്രം. കാലങ്ങളോളം മനസ്സിലിട്ടു താലോലിക്കാൻ നല്ലൊരു കാഴ്ച പ്രദാനം ചെയ്തില്ലെങ്കിലും എന്നും മനസ്സിന്റെ ചുമരിൽ ചില്ലിട്ടു വെക്കാൻ കൂടപ്പിറപ്പുകളെപ്പോലെ ആവോളം സ്നേഹം പങ്കിട്ട ഏതാനും ഹൃദയങ്ങളും ഒരുമിച്ചുള്ള ഹൃദ്യമായ നിമിഷങ്ങളും ഏറെയുണ്ടായിരുന്നു. കാഴ്ചകൾ മറന്നാലും മറക്കാത്ത അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച യാത്ര! അങ്ങനെയുള്ളതാവട്ടെ ഇനിയുള്ള യാത്രകളും എന്നല്ലാതെ മറ്റെന്താണ് ആഗ്രഹിക്കേണ്ടത്!