ആശയേകുന്നതിനാലാണോ,
ആശയറ്റവളെന്നതിനാലാണോ,
ആശയെന്ന പേരുചൊല്ലി വിളിപ്പൂ
ആശിക്കാനരുതാത്ത,യീ ഞങ്ങളെ?
അധികാരക്കസേരകൾ മേനിപറയും,
ആശമാരെന്റെതെന്നെ,ന്റേതെന്ന്.
അദ്ധ്വാനത്തിൻ കണക്കെടുപ്പിൽ,
ആശയ്ക്ക് മിച്ചം നിരാശമാത്രം!
ആശയേകുവതെന്തിനുവൃഥാ,
ആശിപ്പാൻ മാത്രമെന്നറിഞ്ഞിട്ടും?
അരുതരുതേയീയധരവ്യായാമം
അധഃസ്ഥിതരാമേതുസഹജീവിയോടും!
അബലകളല്ല, അരാഷ്ട്രീയരല്ല,
അശരണരെങ്കിലും അടിമയല്ല;
ആഞ്ഞടിക്കും പരിഹാസക്കാറ്റിലും
അണയാത്ത തീജ്വാലയീയാശമാർ!
അകലെയാണാശ്വാസതീര,മെങ്കിലും
അവിശ്രമം തുഴയുന്നീ ജീവിതാഴിയിൽ.
ആഴിയിലേറും ചുഴികളും തിരകളും
ആടിയുലഞ്ഞതിൽ മുങ്ങിപ്പോകാം.
ആർദ്രമാനസറൊരു കൈ നീട്ടുമോ
ആഴിയിൽ നിന്നൂഴിയിലാക്കീടുവാൻ?
ആരുമേ വന്നീടില,യെങ്കിലും ഞങ്ങൾ-
ആർജ്ജവമോടെ പൊരുതി ജയിപ്പൂ!