പേജുകള്‍‌

ആശയറ്റവർ

 

ആശയേകുന്നതിനാലാണോ, 

ആശയറ്റവളെന്നതിനാലാണോ, 

ആശയെന്ന പേരുചൊല്ലി വിളിപ്പൂ 

ആശിക്കാനരുതാത്ത,യീ ഞങ്ങളെ?


അധികാരക്കസേരകൾ മേനിപറയും, 

ആശമാരെന്റെതെന്നെ,ന്റേതെന്ന്. 

അദ്ധ്വാനത്തിൻ കണക്കെടുപ്പിൽ, 

ആശയ്ക്ക് മിച്ചം നിരാശമാത്രം!


ആശയേകുവതെന്തിനുവൃഥാ,

ആശിപ്പാൻ മാത്രമെന്നറിഞ്ഞിട്ടും?

അരുതരുതേയീയധരവ്യായാമം

അധഃസ്ഥിതരാമേതുസഹജീവിയോടും!


അബലകളല്ല, അരാഷ്ട്രീയരല്ല,

അശരണരെങ്കിലും അടിമയല്ല;

ആഞ്ഞടിക്കും പരിഹാസക്കാറ്റിലും

അണയാത്ത തീജ്വാലയീയാശമാർ!

 

അകലെയാണാശ്വാസതീര,മെങ്കിലും

അവിശ്രമം തുഴയുന്നീ ജീവിതാഴിയിൽ.

ആഴിയിലേറും ചുഴികളും തിരകളും  

ആടിയുലഞ്ഞതിൽ മുങ്ങിപ്പോകാം.  


ആർദ്രമാനസറൊരു കൈ നീട്ടുമോ

ആഴിയിൽ നിന്നൂഴിയിലാക്കീടുവാൻ?

ആരുമേ വന്നീടില,യെങ്കിലും ഞങ്ങൾ- 

ആർജ്ജവമോടെ പൊരുതി ജയിപ്പൂ!