"ഹോ! എന്തൊരു നശിച്ച മഴ, മനുഷ്യന് പുറത്തിറങ്ങാൻ കൂടി വയ്യാതായി"
തന്റെ വൈകുന്നേരത്തെ സൗഹൃദരസം മുറിഞ്ഞതിന്റെ ദേഷ്യം അച്ഛന്.
"ഛീ! ഈ വൃത്തികെട്ട തേരട്ടകളും അച്ചിലും കാണുമ്പോള്‍ എനിക്ക് അടുക്കളയിലേക്ക് കയറാനേ തോന്നുന്നില്ല."
വലിഞ്ഞുകയറി വന്ന ഒരു തേരട്ടയെ കടലാസ്സിൽ കോരിയെടുത്ത് പുറത്തേക്കു വലിച്ചെറിഞ്ഞ അമ്മയുടെ മുഖത്ത് മാത്രമല്ല വാക്കിലും വെറുപ്പ്.
വൈകുന്നേരത്തെ ക്രിക്കറ്റും മറ്റുപരിപാടികളും മുടങ്ങിയതിൽ ചേട്ടനും നിരാശ. ഇൻസ്റ്റയിൽ ഇടാൻ പുതിയ റീലുകളൊന്നും കിട്ടില്ല എന്ന സങ്കടം വേറെ.
കനത്ത മഴ കാരണം ജില്ലയില്‍ കളക്ടർ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച വാര്‍ത്ത കേട്ടതും ചേച്ചി വീണ്ടും പുതപ്പിൽ നുഴഞ്ഞു കയറി. ഇനി ഉച്ചയ്ക്ക് മുൻപ് പ്രതീക്ഷിക്കേണ്ട.
എല്ലാം കണ്ടും കേട്ടും ഒന്നും മിണ്ടാതെ ഉണ്ണിക്കുട്ടന്‍ ഇറയത്തെ പടിയിലിരുന്ന് മുറ്റത്ത് നിറഞ്ഞ വെള്ളത്തില്‍ തന്റെ കടലാസ് തോണി മെല്ലെ ഇറക്കി.
മഴയുടെ താളത്തിൽ മഴവെളളത്തിന്റെ ഓളത്തിലത് ചാഞ്ചാടിയാടി പോകുന്നത് അവനിലൊരു കുഞ്ഞിളംചിരി വരച്ചു. കുളിർതെന്നൽ അവനെ അടിമുടി കുളിരണിയിപ്പിച്ച് കടന്നുപോയി. മഴത്തുള്ളികൾ തന്റെ തോണിക്ക് ചുറ്റും നൃത്തം വെക്കുന്നത് ഉണ്ണിക്കുട്ടൻ കൗതുകത്തോടെ നോക്കിനിന്നു.
"എത്ര ആർത്തലച്ചുപെയ്താലും, പാടവും പറമ്പും നിറഞ്ഞുകവിഞ്ഞാലും മഴയല്ലേ, മഴത്തുള്ളിയുടെ ചെറുകുളിരല്ലേ, അതിനെ വെറുക്കാൻ ഈ ഉണ്ണിക്കുട്ടനാവില്ല" അവൻ സ്വയം പറഞ്ഞു.
തന്റെ കൈയ്യിലുണ്ടായിരുന്ന ഒരു കടലാസ്സ് തോണി കൂടി അവൻ മെല്ലെ വെള്ളത്തിലേക്കിറക്കി, ചുണ്ടിലൂറിയ ചിരിയുമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ