പേജുകള്‍‌

എന്റെ കവിതകൾ - 3





***സ്വാദ്***
1. ഉപ്പിനെക്കാളേറെ സ്വാദു-
ണ്ടെന്നമ്മ ഉപ്പിലിട്ടത്..

***കിരാതവൃത്തം***
2.
വില്ലാളിവീരൻ പാർഥനന്നൊരുനാൾ പുലർകാലേ
പുറപ്പെട്ടേകനായി ദേവദേവനെ ഭജിക്കുവാൻ
ഹിമാലയശൈലാഗ്രെ കൊടുംകാനനമധ്യേ
ഘോരതപസ്സിലാണ്ടു പഞ്ചാക്ഷരമന്ത്രവുമായി
കാടിളക്കിവന്ന വരാഹത്തിൻ ദേഹേ വർഷിച്ചു
അസ്ത്രങ്ങളൊന്ന് കിരീടിയും പിന്നൊന്ന് കിരാതനും
യമപുരിക്കയച്ചതാരെന്നറിയാൻ വർഷമായി പെയ്തി-
റങ്ങി വാക്കുകളുമതിൻപിന്നെ കൂർത്ത ബാണങ്ങളും
ഗാണ്ഡീവി തൊടുക്കും ശരങ്ങളോരോന്നും പുഷ്പാ-
ർച്ചനയായി മാറിയല്ലോ കിരാതമൗലിയിലന്നേരം
പ്രജ്ഞയുദിച്ചോരാ പാർഥൻ വെടിഞ്ഞൂ ഗാണ്ഡീവം
പ്രണമിച്ചു ലോകൈകനാഥനെ ഭക്തിപരവശനായി
മുൽപ്പാടേകിയവൻ കൃപാകടാക്ഷം ചെറുഹാസവും
പിന്നെ വിശേഷമേറും ദിവ്യാസ്ത്രവുമനുഗ്രഹാൽ
നൽകിയതിൻ ശേഷമുമാസമേതം മന്ദം ഗമിച്ചു
നന്ദിമേലേറി കൈലാസമേരുവിലേക്കെന്നയീക്കഥ
അത്താഴശേഷമിത്തിരിയുലാത്തവേ എൻ ചിത്തേ
തെളിഞ്ഞെന്നമ്മയുരുവിട്ട പഞ്ചാക്ഷരി കേൾക്കവേ
കൈലാസനാഥ ദേവദേവാ..അറിവായി പൊരുളായി
അക്ഷരക്കൂട്ടമായെൻ നാവിലെപ്പോഴും വിളങ്ങേണേ

***ഒരുമ***
3 .
പല വയറ്റിലാണ് പിറവിയെങ്കിലും
ഒന്നാണ് നമ്മൾ പലതരത്തിലും

***ജീവിതം***
4 .
ജനനത്തിൽ നിന്നും മരണത്തിലേക്കുള്ള
യാത്രയത്രേ ജീവിതമെന്നാരോ പറഞ്ഞു

***എട്ടുകാലി***
5 .
കാലുള്ളവരെ ഇരയാക്കി
വലയിൽ കുടുക്കിയവൻ

***മൗനം***
6 .
മൗനം ഭഞ്ജിച്ചാൽ ജനനം,
മൗനത്തിലമർന്നാൽ മരണം

***തലയിണ***
7 .
തലയിണകൾ രഹസ്യം കാക്കും
പാവം മിണ്ടാപൂച്ചകൾ മാത്രം
അവയൊന്ന് വാ തുറന്നാൽ
ഉടയുന്ന ബന്ധങ്ങളെത്രയെന്ന്
ഈശ്വരനുപോലും അറിയില്ലത്രേ

8 .
സുഖനിദ്രപ്രദായിനിയിവളെങ്കിലും
നിദ്രാവിഹീനവുമാക്കീടുമൊരുവേള

***അവസ്ഥ***
9 .
കുളിരുകോരുമീ പുലര്കാലവേളയിൽ
എന്തുചെയ്യേണ്ടു എന്നറിയാതെ
അന്തംവിട്ട് കുന്തിച്ചിരിക്കുന്നു
ഞാനീ നാൽചുവരുകൾക്കുള്ളിൽ
നിദ്രാവിഹീനനായി

***മാതൃഭാഷ***
10 .
പെറ്റമ്മയോളം വലുതല്ല പോറ്റമ്മയെന്നപോൽ
മാതൃഭാഷയോളം വരില്ല മറ്റൊരു ഭാഷയു-
മെന്ന നിത്യസത്യം ഓർക്കുക മർത്യാ, നീ
സ്നേഹിക്കുക എന്നുമീ മലയാളഭാഷയെ

***പ്രണയം***
11 .
മിഴിമുനയിൽ വിടരും നിൻ
മൊഴികളിലലിഞ്ഞ നേരം
മഴ മൊഴിഞ്ഞ മൊഴികൾ
ഞാൻ കേൾക്കാതെ പോയി

***ഞാൻ***
12.
അഹംബോധം വേണമെപ്പോഴും മനുജ-
നെന്നാൽ അഹംകാരമായത് മാറീടൊല്ല
അകമേ മതിപ്പൊന്നും തോന്നിയില്ലെങ്കിൽ
ആരുമല്ലായീയുലകത്തിൽ നാമൊരു തൃണം

***വെളിച്ചം***
13.
പൊൻനിലാവിൻ പ്രഭ ചൊരിയും
നിൻ മുഖപത്മം മെല്ലെ കാൺകവേ
ഇരുളടഞ്ഞൊരെൻ മനസ്സിൽ വീണ്ടും
പ്രതീക്ഷതൻ മിന്നാമിന്നി ചിറകടിച്ചു

***അഗ്നി***
14.
അഗ്നി..വാക്കുകളാൽ പൊഴിയട്ടെ
ശരമാരി കണക്കെയീ ധരണിയിൽ
തകരട്ടെ കോട്ടകൊത്തളങ്ങൾ, പുലരട്ടെ-
യൊരു നവലോകം ആത്മശുദ്ധിയാൽ

***ദുര***
15.
പുഴ മരിച്ചാലും
മഴ മരിച്ചാലും
മനുഷ്യന്റെ ദുര
മരിക്കുകില്ല...

***കേശം***
16.
കേശഭാരം കൊണ്ടുഴലും കേശവേട്ടനും
കേശം നാസ്തിയെന്നു വിലപിക്കുമടിയനും
കേശാദിപാദം തൊഴാനായി ക്ലേശിച്ചിടുന്നേൻ
കേശവാ കൃപാനിധേ ആശയിതൊന്ന് മാറ്റണെ

17.
കേശമില്ലാത്തവനശ്രയമായോ-
രുമീശയങ്ങ് വടിച്ചാലയ്യോ ശിവശിവ
പിന്നവനെന്തുണ്ടോരാശ്രയം തൻ
വദനത്തിലൊരു ചന്തമേറും ചിരിതൂകുവാൻ








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ