പേജുകള്‍‌

കാത്തിരിപ്പ്

 


കൈപ്പത്തി നെറ്റിമേൽ ചേർത്തുവെച്ച്

നെടുവീർപ്പോടെയവൻ മാനം നോക്കി  

ഒരു കരിമുകിലെങ്ങാൻ കാണ്മതുണ്ടോ 

ഒരു തുള്ളി മഴയെങ്ങാൻ പെയ്തീടുമോ 


ഇടവത്തിൻ പാതി കടന്നുവല്ലോ  

മിഥുനപ്പകലോ വിയർത്തു നിൽപ്പൂ 

വിണ്ടല് കീറിയ പാടങ്ങളും 

കരിയുന്ന കർഷക മോഹങ്ങളും  


കത്തിജ്വലിക്കുന്ന പകലോനൊപ്പം 

നിറയും മിഴികൾക്കിടയിലൂടെ 

തോരാത്ത മഴയെ കാത്തിരിക്കെ 

പണ്ടത്തെ കാലം കിനാവ് കണ്ടു 


തിരിമുറിയാത്ത മഴയെ കണ്ടു 

മഴയത്തു ചിരിതൂകും ഞാറു കണ്ടു 

ഉഴുതു മറിക്കുന്ന കലപ്പകളും

കണ്ടത്തിൽ പണിയുന്ന പെണ്ണുങ്ങളും 


അവരുടെ പാട്ടുകൾ കരളിൽ കൊണ്ടു

അവരുടെ ചിരിയിൽ കുളിരു കണ്ടു 

കുളിരും കൊണ്ടന്നൊരു കാറ്റു പാഞ്ഞു 

ഈണത്തിൽ താളത്തിൽ ആറൊഴുകി 


കർക്കിടകം കള്ളൻ, പഞ്ഞമായി 

രാമന്റെ സത്കഥ കേട്ടുവെങ്ങും  

തെയ്യങ്ങളോരോന്നായി നൃത്തമാടി 

കതിരുകൾ ഒന്നൊന്നായി വെളിയിൽ വന്നു  


പൂക്കളിൽ വർണ്ണങ്ങൾ തേൻ തുളുമ്പി  

കാണം വിറ്റും എങ്ങും ഓണമാടി

ചിങ്ങക്കുളിരിലോ മനം നിറഞ്ഞു 

കതിരുകൾ പൊൻനിറമായി മാറി 


താളത്തിൽ കതിര് മുറിച്ചെടുത്തു 

ചിരിതൂകി നെൽമണിയുതിർന്നുവീണു 

ഉരലിന്റെ നൊമ്പരം താളമായി  

പുത്തരിച്ചോറായി വയർ നിറഞ്ഞു 


പേടിക്കും നാദമായി തുലാവം വന്നു 

കുളിരുന്നു വൃശ്ചികം മകരം വരെ 

മീനത്തിൻ ഒളിയായി കൊന്നപൂത്തു 

മേനി വിയർത്തീടും മേടച്ചൂടും 


അന്നത്തെ കാലം കൊഴിഞ്ഞുപോയി 

നേരം നോക്കാതെ ഋതുക്കൾ വന്നു 

വർഷത്തിൽ കതിരോൻ കത്തിനിന്നു

ഗ്രീഷ്മത്തിൽ വർഷം പെയ്തിറങ്ങി 


പൊയ്‌പ്പോയ കാലത്തെ സ്വപ്നം കണ്ട്  

ഒരു ചിരി മെല്ലെ വിരിഞ്ഞുവെന്നോ 

മഴപ്പെയ്ത്താൽ പാടം നിറഞ്ഞിടാനായി 

ആശയോടെയവൻ കാത്തിരിപ്പൂ 


മഴപ്പെയ്ത്താൽ പാടം നിറഞ്ഞിടാനായി 

ആശയോടെയിന്നും കാത്തിരിപ്പൂ 

ആശയോടെയിന്നും കാത്തിരിപ്പൂ 

ആശയോടെയിന്നും കാത്തിരിപ്പൂ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ