പേജുകള്‍‌

ഒറ്റുകിളി


വയൽക്കിളി സമരനായകൻ പാർട്ടിയിൽ ചേർന്ന് കെ റെയിലിനെ പിന്തുണച്ച്  സംസാരിച്ചത് കേട്ട് അന്നത്തെ സമരത്തിലുണ്ടായിരുന്ന പ്രായമുള്ള സ്ത്രീ നടത്തിയ പ്രതികരണമാണിതിന് ആധാരം.


ഒറ്റുകാരനായി നീ തീരുമെന്നോർത്തില്ല 
 

ഒത്തൊരുമിച്ച് നാം പോരാടിയ വേളയില്‍. 

ഓര്‍മ്മയില്‍ തെളിയുന്ന പോരാട്ട വീര്യ- 

മിന്നൊരു നാട്യമായി മാറുന്നുവോ സഖേ? 


പൊൻകതിർ വിരിയുന്ന കേദാരഭൂമിയെ  

വികസനകാഹളം പിളർക്കുവാൻ എത്തവേ, 

ഐക്യമത്യം മഹാബലമെന്നോതി നാം  

ചെറുപടയായി പൊരുതിയ നാളുകൾ. 


കല്ലേപിളർക്കുന്ന ആജ്ഞയെ കേൾക്കാതെ,  

മോഹനവാഗ്ദാനക്കുഴികളിൽ വീഴാതെ, 

നാളത്തെ തലമുറയ്ക്കായി നൽകീടുവാൻ  

ഈ തുണ്ട് ഭൂമിയെ കാക്കണമെന്നാശിച്ച്  


ആർത്തുവിളിച്ചു കരഞ്ഞൊരാ വാക്കുകൾ 

അധികാരകേന്ദ്രങ്ങൾ തള്ളിയ വേളയിൽ, 

നൊന്തുപിടഞ്ഞരെൻ മാനസം കേഴ്കിലും 

പോരാട്ടവീര്യം കുറഞ്ഞില്ല തെല്ലുമേ. 


യന്ത്രത്തിൻ ഭീമക്കരങ്ങളാൽ ഇന്നിതാ 

പാടത്തിൻ നെഞ്ചകം കീറീമുറിക്കവേ,

അംബരം തോരാതെ പെയ്തു വീണിട്ടും 

വേനൽഭയത്താൽ കിണറും കിതക്കുന്നു. 


അക്കരെത്തേവര് ആറാട്ടിനെത്തുമ്പോൾ 

കാളിമയാർന്നൊരാ ആലത്തെ കാണുന്നു.

ഉറവുകൾ വറ്റി വരണ്ടൊരാ ചോലകൾ

കണ്മുന്നിൽ വീണു പിടഞ്ഞു മരിക്കുന്നു. 


എങ്കിലും തളരാതിരുന്നരെൻ മാനസം 

ഇന്നിതാ ജഡമായി മാറിയെന്നറിക നീ. 

പണ്ടത്തെ പോരാട്ടം പാടേ മറന്നു നീ 

വികസന മാതൃക നെഞ്ചോടു പുൽകവേ,


ഓർക്കാപ്പുറത്തൊരു താഡനമേറ്റപോൽ 

മസ്തകം താനെ തകർന്നു പോയേനെടോ!  

ഒറ്റുകാരൻ കൂടെയുണ്ടെന്നതറിയാതെ 

ഒരുമയോടെ ഞങ്ങൾ പോരാടിയോ വൃഥാ? 


ഒറ്റുകാരൻ കൂടെയുണ്ടെന്നതറിയാതെ 

ഒരുമയോടെ ഞങ്ങൾ പോരാടിയോ വൃഥാ? 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ