പേജുകള്‍‌

കുംദലഹള്ളി കേരള സമാജം ദശവർഷചരിതം: സംഗ്രഹം

 

പടർന്ന് പന്തലിക്കട്ടെ:-

കഴിഞ്ഞ ഒരു ദശകമായി കുംദലഹള്ളിയിലും പരിസരപ്രദേശങ്ങളിലും വിവിധ പ്രവർത്തനങ്ങൾ കൊണ്ട് നിറസാന്നിധ്യമായി തുടരുന്ന കേരള സമാജത്തിൽ ഓരോ വർഷവും സംഭവിച്ച പ്രധാനസംഭവങ്ങൾ മാത്രമേ വിശദമായി മുകളിൽ പ്രസ്താവിച്ചിട്ടുള്ളൂ. അവ കൂടാതെ വർഷാവർഷം നടക്കുന്ന ഓണാഘോഷം (അതോടൊപ്പം നടക്കുന്ന കലാപരിപാടികൾ, സ്മരണിക പ്രകാശനം തുടങ്ങിയവയും) കേരള-കർണ്ണാടകപ്പിറവി ആഘോഷങ്ങൾ, സ്വാതന്ത്ര്യദിനാഘോഷം, വിദ്യാരംഭം, അന്താരാഷ്ട്ര യോഗാദിനം, പ്രശ്നോത്തരി മത്സരം, കവിതാരചന മത്സരം സുരഭിയുടെ നേതൃത്വത്തിൽ നടക്കുന്ന വനിതാ ദിനാഘോഷം, ശിശുദിനാഘോഷം എന്നിങ്ങനെ ഒരുപാട് ഒത്തുചേരലുകൾ കൊണ്ടും ആഘോഷങ്ങളാലും സമ്പുഷ്ടമാണ് കുംദലഹള്ളി കേരള സമാജം. കൂടാതെ കന്നഡ മണ്ണിൽ കന്നഡ നാടിനെ സ്നേഹിച്ചു വളരുമ്പോഴും ആ വായു ആവോളം ശ്വസിക്കുമ്പോഴും മലയാള ഭാഷയെ പ്രണയിക്കുന്ന, ആ സംസ്കാരത്തെ ചേർത്തുപിടിക്കുന്ന, കേരളീയ കലകളെ മാറോട് പുൽകുന്ന എഴുന്നൂറോളം കുടുംബങ്ങളാലും സമൃദ്ധമാണ് ചെറുതല്ലാത്ത ഈ സമാജം.

സമാജത്തിന്റെ പ്രവർത്തനങ്ങളെ പ്രതിപാദിക്കുന്ന കൂട്ടത്തിൽ വളരെ ചുരുക്കം പേരുകൾ മാത്രമേ ഈ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളൂവെങ്കിലും അതിന്റെ വളർച്ചയ്ക്കായി സ്വകുടുംബബന്ധങ്ങളിൽ ഉലച്ചിൽ വരുന്നത്രയും വരെ ഊർജ്ജവും സമയവും ചെലവഴിച്ച ധാരാളമാളുകൾ ഇനിയുമുണ്ട്. അക്കൂട്ടത്തിൽ സമാജത്തിന്റെ ആദ്യവർഷങ്ങളിൽ അംഗങ്ങളെ ചേർക്കാനും വളർത്താനുമായി വീടുവീടാന്തരം കയറിയിറങ്ങി, അക്ഷീണം പ്രവർത്തിച്ച ആദ്യ പ്രവർത്തകസമിതിയിലെ ഓരോ അംഗവും സ്മരണികയിൽ പരസ്യങ്ങൾ തേടിപ്പിടിച്ചവരും ഓരോ പരിപാടിയുടെയും മുന്നിലും പിന്നിലും ഓടിനടന്നവരും സംഭാവന നൽകിയവരും വീഴ്ചകളിൽ താങ്ങായി നിന്നവരും കലാക്ഷേത്രയുടെ ദൈനംദിനകാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചവരും ആവശ്യഘട്ടങ്ങളിൽ ഓടിയെത്തുന്നവരും മാത്രമല്ല സമാജത്തിന്റെ ഉന്നമനത്തിനായി പരിശ്രമിക്കുന്ന, ആഗ്രഹിക്കുന്ന ഈ സമൂഹത്തിലെ എല്ലാ വ്യക്തികളുമുണ്ട്. അവരുടെയോരോരുത്തരുടേയും പരിശ്രമത്തിന്റെ, വിയർപ്പിന്റെ ഫലം കൂടിയാണ് ഇന്ന് നാം കാണുന്ന കുംദലഹള്ളി കേരളസമാജം. 

ഈ പത്തുവർഷത്തിനുള്ളിൽ സമാജത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളുമായി സഹകരിച്ച ചിലരെങ്കിലും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ചിലർ പല കാരണങ്ങളാൽ വഴി പിരിഞ്ഞു സഞ്ചരിച്ചു. ഋതുഭേദങ്ങൾക്കനുസൃതമായി കൊഴിയുന്ന ഇലകൾക്കും, പൂവുകൾക്കും കായ്കൾക്കും പകരമായി പുതുനാമ്പുകൾക്ക് ജീവനേകി, പാറിയലയുന്ന കിളികൾക്ക് കൂടൊരുക്കാൻ ചില്ലയേകി, അശരണരായ വഴിയാത്രക്കാർക്ക് തണലേകി ഇന്നും മാനത്തേക്ക് കുതിക്കുകയാണ് പൂർവ്വാധികം ശക്തിയോടെ പൂത്തു തളിർക്കുകയാണ് ഏത് പ്രളയത്തിലും മഹാമാരിയിലും കടപുഴകി വീഴാതെ കുംദലഹള്ളി കേരള സമാജം എന്ന നന്മമരം. 

സമാജത്തിന്റെ സ്ഥാപകർ സ്വപ്നം കണ്ട ജാതി-മത-ഭേദ-രാഷ്ട്രീയ വൈജാത്യങ്ങൾ ഇല്ലാതെ ഒരുമയോടെ വാഴുന്ന, സന്തോഷത്തിലും സന്താപത്തിലും ഒരുമിച്ചു നിൽക്കുന്ന സ്വാർത്ഥ താല്പര്യങ്ങൾ ഇല്ലാത്ത ഒരു ജനതയായി, കൂട്ടായ്മയായി ഒരുപാടു കാലം മുന്നോട്ടു പോകാൻ സമൂഹമാകെ വളർന്നു പന്തലിക്കാൻ, കാരുണ്യത്തിന്റെ ദീപം തെളിയിക്കാൻ ഇതിലെ അംഗങ്ങൾക്ക് കഴിയും എന്ന് നമുക്ക് വിശ്വസിക്കാം. ജാതിമത ചിന്തകളില്ലാതെ കക്ഷി രാഷ്ട്രീയ താല്പര്യങ്ങൾക്ക് വഴങ്ങാതെ സമൂഹത്തിലെ നാനാതുറകളിൽപെട്ട ജനങ്ങൾക്ക് സാന്ത്വനമായി തണലായി മാറുന്ന പ്രവർത്തനങ്ങളുമായി മുന്നേറാൻ ഇന്നത്തെയും നാളെത്തേയും ഭരണസമിതിക്ക് കഴിയട്ടെ എന്ന് ആശംസിക്കാം.

                                                                                                                                              ശുഭം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ