പേജുകള്‍‌

കുംദലഹള്ളി കേരള സമാജം ദശവർഷചരിതം: ഭാഗം-3

 

അദ്ധ്യായം 3: അയനം 


മധുവിധുക്കാലം എന്ന് പറയാവുന്ന ആദ്യ വർഷം കഴിഞ്ഞിട്ടും പ്രവർത്തകസമിതിയുടെ പ്രധാന കാര്യപരിപാടി പുതിയ അംഗങ്ങളെ സമാജത്തിൽ ചേർക്കുക എന്നുള്ളത് തന്നെയായിരുന്നു. കയ്‌പേറിയ പല അനുഭവങ്ങളും നേരിട്ടെങ്കിലും അവരാരും തന്നെ തങ്ങളുടെ ഉദ്യമത്തിൽ നിന്നും പിന്നോട്ട് പോയതേയില്ല. അതിനിടയിൽ മുന്നോട്ടുള്ള പ്രയാണം എങ്ങനെ വേണമെന്ന ചർച്ചകൾ കൂടി തുടങ്ങി. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ഈ കാലങ്ങളിലെല്ലാം കാര്യദർശിയുടെയോ അദ്ധ്യക്ഷന്റെയോ അതുമല്ലെങ്കിൽ ഭരണ / പ്രവർത്തകസമിതിയിലെ മറ്റ് അംഗങ്ങളുടെ വീടുകളിലോ ഒക്കെയാണ് പ്രവർത്തകസമിതി യോഗം കൂടിയിരുന്നത്.

കാറ്റിൽ ഉലയാതെ:-

ബഹുജനം പലവിധം എന്നാണല്ലോ പ്രമാണം അതുകൊണ്ടു തന്നെ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും സ്വാഭാവികമായ കാര്യമാണ്. എന്നാൽ അതെല്ലാം കണക്കിലെടുക്കുകയും ചർച്ചചെയ്തും വേണ്ടിവന്നാൽ തർക്കിച്ചും അവസാനം അഭിപ്രായസമന്വയത്തിൽ എത്തിച്ചേരുന്നിടത്താണ് ഏതൊരു സംഘടനയുടെയും വിജയം. കുംദലഹള്ളി കേരളസമാജത്തിലും മേൽപ്പറഞ്ഞ പോലെ മുതിർന്നവർ തമ്മിലും, യുവാക്കളും മുതിർന്നവരും തമ്മിലുമൊക്കെ അഭിപ്രായവ്യത്യാസങ്ങളും ആശയപരവും ആരോഗ്യകരവുമായ സംവാദങ്ങളും ഉടലെടുത്തു, എന്നിരുന്നാലും അതൊന്നും സമാജത്തിന്റെ വളർച്ചയെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയില്ല എന്നത് നമുക്കെല്ലാം കാണാവുന്നതാണ്. 

ഏകദേശം ഇതേ കാലയളവിൽ തന്നെയാണ് കേരള സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിനൊപ്പം തന്നെ AECS Layout ലെ അയ്യപ്പക്ഷേത്രനിർമ്മാണത്തിലും സജീവമായി പ്രവർത്തിച്ചു വരികയായിരുന്ന ശ്രീ യോഗിദാസിന് ക്ഷേത്രനിർമ്മാണകാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടി വന്നത്. എല്ലാംകൂടി ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടു തോന്നിയ ആ അവസരത്തിൽ സമാജത്തെ മുന്നോട്ടു നയിക്കാൻ കാര്യപ്രാപ്തിയുള്ളവർ ഉയർന്നുവന്നത് അദ്ദേഹത്തിന് ഒരു തീരുമാനമെടുക്കാൻ സഹായകമായി. അങ്ങനെ സമാജം രൂപീകൃതമായി രണ്ടു വർഷം തികയുന്നതിനു മുൻപേ അദ്ദേഹം കാര്യദർശ്ശി സ്ഥാനം രാജിവച്ചു. പകരം ആ സ്ഥാനത്തേക്ക് കടന്നുവന്നത് താരതമ്യേന ചെറുപ്പമായിരുന്ന ശ്രീ ഷിജോ ഫ്രാൻസിസ് ആയിരുന്നു.

പൂക്കുന്നു:-

2013ൽ വി എസ് ആർ കല്യാണമണ്ഡപത്തിൽ വച്ചു 1500 പേർക്ക് മുകളിൽ ആൾക്കാർ പങ്കെടുത്ത ഓണാഘോഷം പങ്കെടുത്തവരുടെ ബാഹുല്യം കൊണ്ടും പരിപാടികളുടെ എണ്ണം കൊണ്ടും മനോഹാരിതകൊണ്ടും പ്രവർത്തകസമിതി അംഗങ്ങൾ പരിപാടിക്ക് പ്രയോക്താക്കളെ (sponsors) കണ്ടെത്തിയതുകൊണ്ടും സമാജം അംഗങ്ങളുടെ അക്ഷീണപ്രയത്നംകൊണ്ടും മുൻവർഷത്തേക്കാൾ ഗംഭീരമായി കൊണ്ടാടുകയുണ്ടായി. എഴുത്തുകാരിയായ ശ്രീമതി അനിത നായർ മുഖ്യാതിഥിയായിരുന്നു.

സമാജത്തിലെ അംഗങ്ങളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയുള്ള 'സ്മരണിക' ആദ്യമായി പുറത്തിറങ്ങിയ വർഷം കൂടിയായിരുന്നു 2013. തങ്ങളുടെ സാഹിത്യതല്പരത മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കാൻ കിട്ടിയ അവസരമായിരുന്നു അംഗങ്ങൾക്കെങ്കിൽ സമാജത്തെ സംബന്ധിച്ചിടത്തോളം ഓണാഘോഷത്തിന്റെ ചെലവുകൾക്കുള്ള പണം കണ്ടെത്താനുള്ള മാർഗ്ഗം കൂടിയായിരുന്നിത് (പ്രളയം കേരളത്തെ മുക്കിയ 2018 ലൊഴിച്ച് എല്ലാവർഷവും സ്മരണിക മുടങ്ങാതെ പുറത്തിറക്കാൻ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. മഹാമാരിക്കാലത്തുപോലും ഓൺലൈനായി സ്മരണിക ഇറക്കാൻ പ്രവർത്തകസമിതി ശ്രദ്ധിക്കാറുണ്ട്). 

പ്രവർത്തകസമിതിയിൽ വന്ന ഒഴിവുകൾ നികത്താൻ യുവജനവേദി അദ്ധ്യക്ഷൻ ശ്രീ നന്ദകുമാറിനെയും പകരം അദ്ധ്യക്ഷനായ ശ്രീ ഇസ്മായിലിനെയും അടുത്തടുത്ത മാസങ്ങളിൽ നാമനിർദ്ദേശം ചെയ്തെടുത്തപ്പോൾ പകരം വന്ന ശ്രീ അനിൽകുമാർ കെ, യുവജനവേദിയുടെ മാസമാസമുള്ള യോഗങ്ങളിൽ  പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നാൾക്കുനാൾ വന്ന കുറവ് പരിഹരിക്കുന്നതിനായി കൂടുതൽ യുവജനങ്ങളെ സമാജത്തിന്റെ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടു കായികമത്സരങ്ങൾ നടത്തണമെന്നും അതില്ലെങ്കിൽ സമാജം അംഗങ്ങൾക്ക് മാത്രമായെങ്കിലും ഒരു കായികമത്സരം വേണമെന്നുമുള്ള നിർദ്ദേശം മുന്നോട്ടു വച്ചു. 

കുറെ നാളത്തെ ആലോചനകൾക്ക് ശേഷം ആദ്യപടിയായി സമാജം അംഗങ്ങൾക്ക് മാത്രമായി ഒരു കായികദിനം നടത്താൻ സഹകാര്യദർശ്ശിയായിരുന്ന സന്തോഷ് പി എസ് ഉത്സാഹപൂർവ്വം മുന്നിട്ടിറങ്ങിയതോടെ 2013 ഡിസംബർ 22നു ആദ്യ കെ കെ എസ് കായികദിനം ആഘോഷിച്ചു. അന്നേ ദിവസം തന്നെ കാര്യമായ ഒരു പ്രതികരണം ലഭിച്ചില്ലെങ്കിലും അവയവദാനത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് ബോധവൽക്കരണം നടത്തുകയും കുറച്ച് അംഗങ്ങൾ അവരുടെ പേര് വിവരങ്ങൾ അതിനായുള്ള പട്ടികയിൽ ചേർക്കുകയും ചെയ്തു.

കൈമാറ്റം:-

സമാജത്തിനു സ്വന്തമായി ഒരു കാര്യാലയം വേണമെന്ന ആഗ്രഹം സഫലീകരിക്കുന്നതിനു മുൻപ് തന്നെ നാമനിർദ്ദേശം ചെയ്തെടുത്ത ആദ്യ പ്രവർത്തകസമിതിയുടെ കാലാവധി 2014ലെ വാർഷിക പൊതുയോഗത്തോടെ അവസാനിച്ചു. പുതിയ പ്രവർത്തകസമിതിയെ തിരഞ്ഞെടുക്കാൻ ആദ്യ സമിതിയിൽ സഹകാര്യദർശ്ശിയായിരുന്ന ശ്രീ യു കെ അത്തിക്കലിനായിരുന്നു തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതല അന്നുതൊട്ടിന്നോളം അദ്ദേഹം ആ ചുമതല കൃത്യമായും ഭംഗിയായും നിർവഹിച്ചു വരുന്നു. സ്ഥാപക അദ്ധ്യക്ഷനും മുൻ ഭരണസമിതിയിൽ ഇടക്കാലത്ത് വന്ന കാര്യദർശ്ശിയും നയിക്കുന്ന പുതിയ സമിതിയിൽ പഴയ സമിതിയിലെ ചില അംഗങ്ങൾ ഒഴിയുകയും അവർക്ക് പകരമായി പുതിയവർ വന്നുചേരുകയും ചെയ്തു. 

പതിവ് പരിപാടിയായ ഓണാഘോഷം തായമ്പകയും പാട്ടുകളും മറ്റു കലാപരിപാടികളുമായി 2014ലും ഗംഭീരമായി നടത്തി. ഇത്തവണയും 1500 ൽ പരം ആൾക്കാർ പങ്കെടുത്തു. 4 കിലോമീറ്റർ അകലെയെങ്കിലും ഓണാഘോഷങ്ങൾ നടത്താൻ നല്ലൊരു വേദി കണ്ടെത്തി എന്നതായിരുന്നു എടുത്തുപറയേണ്ടുന്ന കാര്യം. സമാജം അംഗങ്ങളുടേതു കൂടാതെ പുറമെ നിന്നും പ്രൊഫഷണൽ കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആദ്യത്തെ ഓണാഘോഷവും 2014ലേതായിരുന്നു. മുൻപ് നടന്ന രണ്ടു ആഘോഷങ്ങളെക്കാളും ഗംഭീരമായ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് എല്ലാവരിലും മതിപ്പുളവാക്കാൻ ഈ ആഘോഷത്തിന് കഴിഞ്ഞു. 

2013ൽ നടത്തിയത് പോലെ 2014 ഡിസംബറിലും കായികദിനം വേണമെന്ന് അഭിപ്രായങ്ങൾ ഉയർന്നെങ്കിലും പല കാരണങ്ങൾ കൊണ്ടും അത് നടന്നില്ല. 

വേരൂന്നുന്നു:-         

കുംദലഹള്ളി കേരള സമാജത്തിന്റെ വളർച്ചയ്ക്ക് നിർണ്ണായകസ്ഥാനം വഹിച്ച പല മാറ്റങ്ങൾക്കും കാരണമായ ഭരണസമിതിയായിരുന്നു 2014 ൽ നിലവിൽ വന്നത്. മുൻഗാമികളെ അനുഗമിച്ചുകൊണ്ടു അംഗസംഖ്യ കൂട്ടുന്നതിനൊപ്പം സ്വന്തമായി ഒരു കാര്യാലയവും കലാവിദ്യാലയവും ഉണ്ടാക്കുന്നതിലായിരുന്നു പുതിയ സമിതിയുടെ ശ്രദ്ധ. കെട്ടിടത്തിന്റെ കാര്യം യോഗത്തിൽ സെക്രട്ടറി അവതരിപ്പിച്ചപ്പോൾ തന്നെ പ്രവർത്തകസമിതിയിലെ എല്ലാവരും ഒറ്റക്കെട്ടായി ആ തീരുമാനത്തെ സ്വാഗതം ചെയ്തു. 

നിരന്തരമായ ചർച്ചകൾക്കൊടുവിൽ രൂപരേഖ തയ്യാറാക്കി. പിന്നീട് നടത്തിയ കൊണ്ടുപിടിച്ച അന്വേഷണങ്ങൾക്കൊടുവിൽ BEML Layoutൽ ഒരൊഴിഞ്ഞ സ്ഥലം വാടകയ്ക്ക് തരപ്പെടുത്തിയെടുക്കാൻ അവർക്കു കഴിഞ്ഞു. സെക്രട്ടറിയായ ശ്രീ ഷിജോ ഫ്രാൻസിസിന്റെ ആത്മാർത്ഥമായ ഇടപെടലും അതിനു പുറകിലുണ്ടായിരുന്നു. പല അംഗങ്ങളും ഉദാരമായി കാശായും സാധനസാമഗ്രികളായും സംഭാവന നല്കിയിരുന്നതുകൊണ്ടാണ് പ്രതീക്ഷിച്ച വേഗത്തിൽ തന്നെ കെട്ടിടത്തിന്റെ ജോലി മുഴുമിപ്പിക്കാൻ കഴിഞ്ഞത്. 

രണ്ടാംവട്ടവും ഭരണസമിതിയിൽ അംഗമായ ശ്രീ ജോസ് പുല്ലെൻ ഈ സംരംഭത്തിന് നൽകിയ അകമഴിഞ്ഞ സംഭാവന ഓർമ്മിക്കപ്പെടേണ്ടത് തന്നെയാണ്. അദ്ദേഹമായിരുന്നു കെട്ടിടം നിർമ്മിക്കാനുള്ള ആദ്യസംഭാവന നൽകിയത്, ഒരു ലക്ഷം രൂപ! പ്രവർത്തകസമിതിയിലെ ഓരോ അംഗത്തിന്റെ പക്കൽ നിന്നും പതിനായിരം രൂപ കടമെന്ന രീതിയിലും കൈപ്പറ്റി. കടമായിരുന്നെങ്കിലും പലരും പിന്നീട് അത് തിരിച്ചു വാങ്ങാൻ കൂട്ടാക്കാതെ സമാജത്തിലേക്ക് സംഭാവനയായി നൽകി എന്നത് ഇതിനോട് ചേർത്തുവായിക്കണം. കെട്ടിടനിർമ്മാണത്തിന് വേണ്ട തുക സംഭരിക്കാനായി പുറത്തിറക്കിയ Building Donation Coupon വഴി നല്ലൊരു തുക പിരിക്കാനും പ്രവർത്തകസമിതിക്കു കഴിഞ്ഞു. 

2015 ആഗസ്ത് 25നാണ് സമാജത്തിന് സ്വന്തമായി പണിയാൻ തീരുമാനിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നത്.  1300 ചതുരശ്രയടിയുള്ള കെട്ടിടം പണിതത് Neil Constructionsന്റെ മേൽനോട്ടത്തിലാണ്. അതേവർഷം ഒക്ടോബർ 23ന് രക്ഷാധികാരി ശ്രീ ഡോ: ജെ അലക്സാണ്ടർ, ശ്രീമതി ശ്രീദേവി ഉണ്ണി, ശ്രീമതി ശ്വേതാ വിജയകുമാർ, ശ്രീ ജയറാം തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിൽ 'കലാക്ഷേത്ര' എന്ന് പേരിട്ട കെട്ടിടത്തിന്റെ ഉദ്‌ഘാടനം നടന്നു. നൃത്ത-സംഗീത-വാദ്യകലകളുടെ അദ്ധ്യയനകേന്ദ്രമായി പിന്നീട് വളർന്നു വന്ന 'കലാക്ഷേത്ര'യുടെ പ്രതീകമുദ്രയും (logo) ഔദ്യോഗികമായി ഈ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്യുകയുണ്ടായി. 

അഭിമാനത്തോട് കൂടി 2015ൽ സമാജത്തിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. അദ്ധ്യായനത്തിനും യോഗങ്ങൾക്കും ഭരണനിർവ്വഹണത്തിനുമൊക്കെയുള്ള മുറികൾ അടങ്ങിയതായിരുന്നു പുതിയ കെട്ടിടം. സ്ഥാപക കാര്യദർശ്ശിയുടെ വീടിന്റെ മേൽവിലാസത്തിൽ അറിയപ്പെട്ടിരുന്ന സമാജത്തിന് ഇതോടുകൂടി സ്വന്തമായി ഒരു മേൽവിലാസവും ഉണ്ടായി. പലരുടെയും വീടുകളിൽ ഒത്തുചേർന്ന് സമാജത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നവർക്ക് ഒരുമിച്ചിരിക്കാൻ സമാജത്തിന്റെ പേര് വെച്ച ഒരു കെട്ടിടം കിട്ടിയത് വലിയ ഒരു നേട്ടമായിരുന്നു.

                                                                                                           തുടരും ..............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ