പേജുകള്‍‌

സാമ്പത്തികത്തിൽ കുടുങ്ങിയ 2023


 

സാമ്പത്തിക പരാധീനതകൾക്കിടയിലും നിറയുന്ന ധൂർത്ത് - ഒരു പക്ഷേ കടന്നുപോകുന്ന വർഷത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. സാമ്പത്തികപ്രശ്നങ്ങളാൽ ശമ്പളം കൊടുക്കാൻ പോലും വകയില്ലാതെ ക്ഷേമപെൻഷനുകളും കർഷകർക്കുള്ള കുടിശ്ശികയും മുടങ്ങുകയും ആത്മഹത്യകൾ അരങ്ങേറുകയും ചെയ്യുമ്പോൾ തന്നെയാണ് കേരളീയവും നവകേരളയാത്രയും ക്ലിഫ് ഹൗസ്സിലെ തൊഴുത്ത് നിർമ്മാണവും മന്ത്രിമാരുടെ ആഡംബരവും യുവജനക്ഷേമകമ്മീഷന്റെ ശമ്പളവർധനയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ നാട്ടിൽ അരങ്ങേറിയത്. പക്ഷേ ഇതുമാത്രമല്ല പറഞ്ഞാലും തീരാത്ത വിവാദങ്ങളും പോരാട്ടങ്ങളും അക്രമങ്ങളും ആത്മഹത്യകളും നൊമ്പരങ്ങളും എന്നുവേണ്ട ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിൽ കാണുന്ന സകലമാനസംഭവങ്ങളും അരങ്ങേറിയ ഒരു വർഷം തന്നെയാണ് കേരളത്തെ സംബന്ധിച്ച് പോയവർഷം. ഏതായാലും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നമ്മുടെ സംസ്ഥാനത്ത് സംഭവിച്ച പ്രധാന സംഭവങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം. വിശദമായി പറയാനുള്ള സ്ഥലപരിമിതിയും സമയക്കുറവും ഇവിടെയുണ്ടെന്നതുകൂടി കണക്കിലെടുക്കണം.

ഭരണഘടനയെ വിമർശിച്ചതിന് മന്ത്രിസ്ഥാനം നഷ്‌ടമായ സജി ചെറിയാൻ വീണ്ടും മന്ത്രിക്കസേരയിൽ അമർന്നിരിക്കുന്നതിന് ഈ വർഷം ആദ്യം നാം സാക്ഷിയായി. ഭരണഘടനയെ സംരക്ഷിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്തവർ തന്നെയാണ് അതിനെ വിമർശിക്കുന്നതും പിന്നീട് ഒരു നാണവുമില്ലാതെ അതേ ഭരണഘടന നൽകുന്ന അധികാരസുഖം നുണയാനായി എത്തുന്നതും. ഭക്ഷ്യദുരന്തം ഒരിക്കൽ കൂടി കേരളത്തിൽ എത്തി. ഉറക്കമുണർന്ന ഭക്ഷ്യവകുപ്പ് ത്വരിതഗതിയിൽ ഗുണനിലവാര പരിശോധനയെന്ന പ്രഹസനവുമായി ഇറങ്ങി, അതും വാർത്തയുടെ ചൂട് ആറുന്നതുവരെ മാത്രം. ദിനംതോറും ലഹരിയുടെ അടിമകളായിത്തീരുന്ന നമ്മുടെ ബാല-കൗമാരങ്ങൾ ഏറെ ആശങ്കയുണർത്തുന്ന ഒരു വാർത്ത തന്നെയാണ്. ഇതിന്റെ പിന്നിൽ ഭരണകക്ഷിയുടെ യുവജനസംഘടനകളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെയുണ്ടെന്നത് അതിലും വലിയ ഞെട്ടലായിരുന്നു. പകൽ മുഴുവൻ ലഹരിക്കെതിരെ ഘോരഘോരം വാദിക്കുക, ഇരുട്ടിന്റെ മറവിൽ അതിന്റെ വില്പനക്കാരാകുക. ഒരുപക്ഷെ ഈ അധികാരബന്ധങ്ങൾ തന്നെയാണ് ലഹരിക്കെതിരെ ശക്തമായ   നടപടിയെടുക്കാൻ സാധിക്കാതെ പോകുന്നതിനും കാരണം എന്ന് പറയേണ്ടിയിരിക്കുന്നു. കോളേജ് ലാബുകളിൽ ആയുധനിർമ്മാണം, പോലീസുകാരുടെ ഗുണ്ടാബന്ധം തുടങ്ങിയ വാർത്തകളും ഇതിനോട് ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു.

ഒരുകാലത്ത് സ്വകാര്യ സർവ്വകലാശാലകൾക്കെതിരെ വീറോടെ സമരരംഗത്തിറങ്ങിയ സിപിഎം തങ്ങളുടെ നിലപാടിൽ നിന്നും മലക്കം മറിയുന്നതും നാം കണ്ടു. അവരുടെ യുവജന-വിദ്യാർത്ഥി സംഘടനകളാവട്ടെ ഇങ്ങനെയൊരു കാര്യം അറിഞ്ഞതായി ഭാവിച്ചതേയില്ല. സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയെന്ന് ഇടതുപക്ഷം മേനിപറഞ്ഞിരുന്ന കെ റെയിലിനെതിരെ പ്രത്യക്ഷസമരത്തിനിറങ്ങിയ ശാസ്ത്ര സാഹിത്യ പരിഷത്ത് ആദ്യമായി യുഡിഫ് നേതാക്കളെ കൂടെ കൂട്ടിയതും നാം കണ്ടു. കെ റയിലിനെ ഒരുപോലെ എതിർക്കുന്നവരുടെ യോജിച്ച പ്രതിഷേധമായതുമാറി. ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും വർദ്ധന വരുത്തിക്കൊണ്ടാണ് സംസ്ഥാന സർക്കാർ പുതിയ ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ, ക്ഷേമപെൻഷനുകൾ നൽകാനെന്ന പേരിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് രണ്ടു രൂപയുടെ അധിക സെസ്സും ഏർപ്പെടുത്തി. നഷ്ടത്തിന്റെ പേരും പറഞ്ഞ് വെള്ളക്കരവും വൈദ്യുതിക്കാശും പലവട്ടം വർദ്ധിപ്പിച്ചു. രണ്ടാം കർമ്മപദ്ധതി എങ്ങുമെത്തിയില്ലെങ്കിലും മൂന്നാം കർമ്മപദ്ധതിയെന്ന പേരിൽ വീണ്ടും പുതിയ കാര്യങ്ങൾ അവതരിപ്പിക്കാൻ സർക്കാരിന് ഒരു  മടിയുമുണ്ടായില്ല! വീണ്ടും ഒരു ആദിവാസിയുവാവിന്റെ മരണം കൂടി സംസ്ഥാനത്ത്. ആത്മഹത്യയെന്ന് പോലീസും കൊലപാതകമെന്ന് വീട്ടുകാരും. ഇത്തരം കേസുകളുടെ ഭാവി എന്തായിരിക്കുമെന്ന് നമുക്കൂഹിക്കാൻ പറ്റുന്നതേയുള്ളൂ. കഴിഞ്ഞ വർഷം ഏറെ കോളിളക്കം സൃഷ്ടിച്ച ലൈഫ് മിഷൻ കേസിന്റെ പേരിൽ എം ശിവശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തു. തുടർന്ന് യൂണിടെക് എം ഡി സന്തോഷ് ഈപ്പനും അറസ്റ്റിലായി. പല ഉന്നതർക്കും പങ്കുണ്ടെന്നു പറയപ്പെടുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വരെ ഇ ഡി ചോദ്യം ചെയ്തു. ഉന്നതപദവിയിലിരിക്കുന്ന പലരും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അയച്ച അശ്ലീലസന്ദേശങ്ങൾ കണ്ടു ജനം മൂക്കത്ത് വിരൽ വെച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന പല ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും അതിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ പോലും അദ്ദേഹമോ വീട്ടുകാരോ തയ്യാറായില്ല എന്ന വിചിത്ര നിലപാടും നാം കാണുകയുണ്ടായി. മുൻ സ്‌പീക്കർക്കും മന്ത്രിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കാൻ പോലും കഴിയാതെ, കൂടുതൽ വെളിപ്പെടുത്തലുകൾ ഭയന്ന് അവരൊക്കെ പിൻവാങ്ങുന്നതും നാം കണ്ടു. പ്രതിപക്ഷത്തെ പ്രത്യേകിച്ച് കോൺഗ്രസിനെ വേട്ടയാടാൻ എന്നും ഉത്സാഹിച്ചിരുന്ന കേന്ദ്രസർക്കാരാവട്ടെ ഇത്ര വലിയ അഴിമതിയാരോപണങ്ങൾ കേട്ടിട്ടും അതിനെതിരെ ഒരു അന്വേഷണം നടത്താൻ തയ്യാറാകാത്തതും ഇരുപക്ഷങ്ങൾ തമ്മിലുള്ള അന്തർധാരയുടെ ഫലമായിട്ടാണോയെന്ന് ജനത്തിന് സംശയം തോന്നുകയുണ്ടായി. 

കറുത്ത നിറത്തിനെ ഇത്രയധികം അസഹിഷ്ണുതയോടെ കണ്ട ഒരു മുഖ്യമന്ത്രി വേറെയുണ്ടാവുമെന്ന് തോന്നുന്നില്ല. കരിങ്കൊടിയും കറുത്ത മാസ്കും കറുത്ത കുപ്പായവും എന്തിന് കുടപോലും കൈയിലെടുക്കാൻ ജനങ്ങൾക്ക് കഴിയാതെ വന്നു. മരണാന്തരസൂചകമായി കറുത്ത കൊടി പോലും കെട്ടാൻ കഴിയാത്ത സ്ഥിതിയായി. കറുപ്പിനെ മറികടക്കാൻ റോഡ് യാത്ര ഉപേക്ഷിച്ചു മുഖ്യൻ ആകാശപാതയിലൂടെയായി സഞ്ചാരം. ജമായത്ത് നേതാക്കളുമായി ആർ എസ് എസ് നേതാക്കൾ ചർച്ച നടത്തിയ കാര്യം പുറത്തു വന്നത് അടുത്ത വിവാദത്തിന് തിരികൊളുത്തി. അതിനും പിണറായി കുറ്റം പറഞ്ഞത് കോൺഗ്രസിനെ!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചിലവഴിച്ചെന്ന പരാതിയിലെ വാദങ്ങളെല്ലാം കേട്ടുകഴിഞ്ഞ് ഒരുവർഷത്തിന് ശേഷം ലോകായുക്ത വിധി പറഞ്ഞു, കേസ് മൂന്നംഗ ബെഞ്ചിന് കൈമാറിക്കൊണ്ട്. മാസങ്ങൾക്ക് ശേഷം വന്ന ലോകായുക്തയുടെ തീരുമാനമാകട്ടെ സർക്കാരിന് അനുകൂലമായും. ഇതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. കേന്ദ്രസർക്കാർ ബിബിസി ഓഫീസുകളിൽ പരിശോധന നടത്തിയപ്പോൾ മാധ്യമസ്വാതന്ത്ര്യത്തിനെതിരെ വാദിച്ചവർ കേരളത്തിലെ മാധ്യമപ്രവർത്തകരെ ഭരണപക്ഷം അക്രമിച്ചപ്പോഴും അസഭ്യം പറഞ്ഞപ്പോഴുമൊക്കെ ഉരുണ്ടുകളിക്കുന്നതും കണ്ടു. മറുനാടനെതിരെ സർക്കാരും ഭരണപക്ഷവും നടത്തിയ മാധ്യമവേട്ട പലപ്പോഴും കോടതികളിൽപ്പോലും വിമർശിക്കപ്പെട്ടു. കെ എസ് ആർ ടി സി ജീവനക്കാർ ശമ്പളത്തിന് വേണ്ടി കോടതികളിൽ കയറിയിറങ്ങുന്നതും സർക്കാരിനെ പലതവണ കോടതികൾ മുൾമുനയിൽ നിർത്തുന്നതും നാം കണ്ട മറ്റൊരു കാഴ്ചയാണ്. ഓരോ മാസത്തെ ശമ്പളവും ഗഡുക്കളായി കൊടുക്കാമെന്ന് ഗത്യന്തരമില്ലാതെ സർക്കാർ പറഞ്ഞെങ്കിലും അതിനും വഴിയില്ലാത്ത  അവസ്ഥയിലാണിപ്പോൾ. ആ സ്ഥാപനത്തെ നന്നാക്കാൻ ഇറങ്ങിയവരൊക്കെ യൂണിയൻകാരുടേയും അവർക്ക് ഒത്താശ പാടുന്ന സർക്കാരിന്റേയും മാർക്കടമുഷ്ടി കാരണം ദൗത്യം പാതിവഴിയിലിട്ടു പോയി. സർക്കാർ കെടുകാര്യസ്ഥയുടെ ഏറ്റവും വലിയ തെളിവായി മാറി ഈ സ്ഥാപനം. കൊച്ചിയിലെ മാലിന്യത്തിൽ പടർന്ന തീ പറത്തിവിട്ട വിഷപ്പുക ഒരുപാടു ജീവിതങ്ങളെ ദുരിതത്തിലാക്കി. ഒരുപാട് ദിവസങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് അതിനെ നിയന്ത്രവിധേയമാക്കാൻ കഴിഞ്ഞത്. സർക്കാർ കൊട്ടിഘോഷിച്ച മാലിന്യനിർമ്മാജ്ജനത്തിന്റെ മറ്റൊരു ദുരന്തപൂർണ്ണമായ മുഖമായിരുന്നു ഇവിടെ കാണാൻ കഴിഞ്ഞത്. ആരുടെയൊക്കെയോ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി നിയമം മറന്നപ്പോൾ  പുകഞ്ഞുപോയത് നിസ്സഹായരായ ജനങ്ങളായിരുന്നു. വഴിവിട്ട കരാർ എത്തിനിന്നതും മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ മുന്നിലായിരുന്നു. പ്രഖ്യാപിക്കപ്പെട്ട അന്വേഷണങ്ങൾ എല്ലാം പ്രഹസനമായി. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും മേല്പറഞ്ഞ കമ്പനിക്ക് വഴിവിട്ട രീതിയിൽ കരാർ ലഭിച്ച കഥകളും ഇതിനിടയിൽ പുറത്തുവന്നു.

പോയവർഷം ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു പ്രസ്താവനയായിരുന്നു തലശ്ശേരി അതിരൂപതയിലെ ആർച്ച്  ബിഷപ്പിന്റേതായി പുറത്തുവന്ന, 'റബ്ബറിന് മുന്നൂറു രൂപയാക്കിയാൽ സംസ്ഥാനത്ത് ബിജെപിയെ പിന്തുണക്കും' എന്നത്. ബിജെപിക്ക് പ്രതീക്ഷയും മോഹവും നൽകി; ഏറെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവെച്ചു ഈ പ്രസ്താവന. പക്ഷേ മണിപ്പൂരിലെ വർഗ്ഗീയകലാപത്തിൽ  കേന്ദ്രസർക്കാരിന്റെ നിലപാടുകളും റബ്ബറിന്റെ വിലകൂടാൻ സാധ്യതയില്ല എന്ന തിരിച്ചറിവുകളും ഈ നിലപാടിൽ നിന്ന് പിന്നോക്കം പോകാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാകും. ഏതായാലും ബിഷപ്പിന്റെ ഈ പ്രസ്താവന റബ്ബറിന്റെ സബ്സിഡി പുനഃസ്ഥാപിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ചുവെന്ന വാർത്ത സാംസ്കാരികകേരളത്തിന് അപമാനമായി. നാളിതുവരെയായിട്ടും 'സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന്' ആവർത്തിക്കുന്ന സർക്കാരിൽ നിന്നും ഇരയ്ക്ക് നീതി ലഭിച്ചില്ല എന്നത് 'ഒറ്റപ്പെട്ട' ഈ കേസിലെ വൈരുദ്ധ്യം. സംവരണപ്രശ്നത്തിൽ അയോഗ്യനാക്കപ്പെട്ട ദേവികുളം എം എൽ എ യും മതത്തെ ഉപയോഗപ്പെടുത്തി എന്നതിന് തൃപ്പൂണിത്തറ എം എൽ എയും കോടതികളിൽ പോരാട്ടം തുടരുന്നു. നിയമസഭയിലെ പ്രതിപക്ഷസമരങ്ങളും സത്യാഗ്രഹങ്ങളും ഏറെ വിവാദമായി. പ്രതിപക്ഷത്തിനെതിരെ പല അക്രമകഥകളും ഭരണപക്ഷം കൊണ്ടുവന്നെങ്കിലും എല്ലാം കള്ളമെന്നു തെളിഞ്ഞു. വേഗതയ്ക്ക് കൊതിക്കുന്ന മലയാളികൾക്ക് കേന്ദ്രത്തിന്റെ സമ്മാനമായി ലഭിച്ചത് ഒന്നല്ല, രണ്ട് വന്ദേഭാരത് തീവണ്ടി. എതിർത്തവർ പോലും അതിൽ ടിക്കറ്റ് എടുക്കാൻ പരക്കംപായുന്നതും നിത്യകാഴ്ച. സംസ്ഥാനത്തെ റോഡുകളെ അപകടരഹിതമാക്കാൻ കൊണ്ടുവന്ന എ ഐ ക്യാമറയും അഴിമതി ആരോപണത്തിൽ നിന്ന് മുക്തമായില്ല. ടെൻഡർ പോലും വിളിക്കാതെ വന്ന കരാറിനെ ചൊല്ലി പ്രതിപക്ഷം പല ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും അതൊന്നും അന്വേഷിക്കാൻ പോലും സർക്കാർ തയ്യാറായില്ല. ആരുടെ താല്പര്യം സംരക്ഷിക്കാനെന്ന് ജനം. പതിറ്റാണ്ടുകൾ കഴിഞ്ഞ ലാവലിൻ കേസ് ഈ നൂറ്റാണ്ടിലും കഴിയാനുള്ള സാധ്യതയില്ല എന്ന സന്ദേശവുമായി വീണ്ടും പലതവണ സുപ്രീം കോടതിയിൽ വാദം കേൾക്കൽ നീട്ടിവെച്ചു. ഒത്തുകളിയെന്ന കോൺഗ്രസ് ആരോപണം തെറ്റെന്ന് പറയാനാവില്ല. കൊടകര കുഴൽപ്പണക്കേസും മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമെല്ലാം ഇഴയുന്നത് കാണുമ്പോൾ പ്രത്യേകിച്ച്. വന്യമൃഗശല്യം ഓരോവർഷം കഴിയുമ്പോഴും ഏറിവരുന്നതാണ് കാണുന്നത്. അരിക്കൊമ്പനും ചക്കകൊമ്പനുമെല്ലാം കടുവയും പുലിയുമെല്ലാം  മാധ്യമങ്ങളിൽ ഏറെ ദിവസങ്ങളിൽ ചർച്ചയായി. സ്വാഭാവികവനം കുറയുന്നതാണ് ഇതിനു കാരണമെന്ന് പക്ഷേ നാം ഓർക്കുന്നില്ല. സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തി പരപ്പനങ്ങാടിയിലെ ബോട്ട് അപകടത്തിൽ പൊലിഞ്ഞുപോയത് ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം 22  ജീവനുകൾ. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കും പിടിപ്പുകേടിനും വഴിവിട്ട നീക്കങ്ങൾക്കുമെല്ലാം മറ്റൊരു ഉദാഹരണം. ബോട്ട് പരിശോധന എന്ന പ്രഹസനം വീണ്ടും കണ്ടു. ഏറെ ദുരൂഹത ഉയർത്തി സെക്രട്ടറിയേറ്റിൽ വീണ്ടും അഗ്നിബാധ. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട അഴിമതി പരിശോധിക്കാൻ കേന്ദ്രസംഘം വരാനിരിക്കെ നടന്ന സംഭവത്തിൽ തുടർനടപടിയില്ല. എസ് എഫ് ഐ നേതാവ് സർവ്വകലാശാല തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തി പിടിക്കപ്പെട്ടു, മറ്റൊരു നേതാവിനെ പരീക്ഷ എഴുതാതെ വിജയിപ്പിച്ചു, വേറെയൊരാൾ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുമായി പിടിയിലായി. ആ കേസുകൾക്ക് എന്ത് സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. തീവണ്ടിയിൽ തീപിടുത്തം, അക്രമം തുടങ്ങിയ സംഭവം ഒന്നിലധികം തവണ കേരളത്തിൽ അരങ്ങേറി. കേന്ദ്ര-സംസ്ഥാന സംഘങ്ങൾ അന്വേഷിച്ചെങ്കിലും പലതും ഇരുട്ടിൽ തന്നെ. സംസ്ഥാനത്തിന് ഒരു ഗുണവുമില്ലെന്ന പേരുകേട്ട ലോകകേരളസഭയുടെ പണപ്പിരിവും വിവാദമായി. കാശു കൂടുതൽ കൊടുത്താൽ മുഖ്യമന്ത്രിയുടെ അടുത്തിരിക്കാമെന്ന വാഗ്ദാനമടക്കം കാശുണ്ടാക്കാൻ നിരവധി വഴികൾ. ഒരു പ്രയോജനവുമില്ലാതെ അമേരിക്കയിലടക്കം ഈ നാടകം നടന്നു. പട്ടിശല്യത്തിൽ കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധം അലയടിച്ചു. പട്ടിയുടെ കടിയേറ്റ് മരണം വരെ സംഭവിച്ചു. തെരുവുപട്ടികളെ സംരക്ഷിക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം നടപ്പിലാകാൻ ഏതായാലും  സാധ്യതയില്ല. കാലവർഷം ചതിച്ചെങ്കിലും മുൻ സിപിഎം അനുഭാവിയും ദേശാഭിമാനി ജീവനക്കാരനുമായ ശക്തിധരന്റെ ഒന്നിനുപുറകെ ഒന്നായി ആരോപണമഴയിൽ പിണറായി വിജയനും മറ്റു നേതാക്കന്മാരും ഏറെ നനഞ്ഞു. കൈതോലപ്പായയും കൊല്ലാനുള്ള ഗൂഢാലോചനയുമടക്കം ഒരുപാട് വെളിപ്പെടുത്തലുകൾ നടത്തി. എല്ലാ ആരോപണങ്ങളെപ്പോലെ ഇതും പാർട്ടി ഭംഗിയായി നിഷേധിച്ചു. എ ഐ, കെ ഫോൺ, ഡിജിറ്റൽ സർവ്വേ അങ്ങനെ സർക്കാരിന്റെ എല്ലാ പദ്ധതിയിലും അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷം കരുത്തുകാട്ടി. ചിലതിൽ അവരുടെ നിലപാടിനെ കോടതി പ്രശംസിക്കുക കൂടി ചെയ്യുകയുണ്ടായി.

പിവി അൻവർ എന്ന ഭരണപക്ഷ എം എൽ എയുടെ സ്വാധീനത്തിനു മുന്നിൽ നിയമം പലപ്പോഴായി വഴിമാറുന്നതും നാം കാണുകയുണ്ടായി. മിച്ചഭൂമി തിരിച്ചുപിടിക്കാൻ കോടതികൾ പുറപ്പെടുവിച്ച വിധികൾ പാലിക്കാൻ പോലും സർക്കാരോ ഉദ്യോഗസ്ഥരോ ശ്രമിച്ചില്ല. അതിനെതിരെ വളരെ രൂക്ഷമായി കോടതിക്ക് പലപ്പോഴും പ്രതികരിക്കേണ്ടിവന്നു. മാസങ്ങൾ പലത് കഴിഞ്ഞിട്ടും അധികമുള്ള ഭൂമി പിടിച്ചെടുക്കാതിരിക്കാനുള്ള മെല്ലെപ്പോക്ക് നയവുമായാണ് സർക്കാർ നീങ്ങുന്നതെന്ന് വ്യക്തം. കെ റയിലിനുവേണ്ടി ഒരു തുണ്ടു ഭൂമി മാത്രം ഉള്ളവരുടെ അടുക്കളയിൽകേറി കല്ലിട്ടവർ തന്നെയാണ് ഇതും ചെയ്യുന്നതെന്നോർക്കണം. 

കേരളമൊന്നാകെ കരഞ്ഞൊരു ദിനം -  മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തെ അങ്ങനെ വിശേഷിപ്പിക്കാനേ കഴിയൂ. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടം അറിയാമായിരുന്നെങ്കിലും (അതിനെപ്പറ്റിയും ഒരുപാട് വിവാദങ്ങൾ ഉണ്ടായി എന്നത് മറ്റൊരു കാര്യം) ചരമം പ്രാപിച്ചപ്പോൾ രാഷ്ട്രീയ എതിരാളികൾ പോലും ദുഖിതരായി. ചിലരൊക്കെ അദ്ദേഹത്തോട് ചെയ്ത തെറ്റിന് മാപ്പു പറഞ്ഞു. ഒരു രാഷ്ട്രീയനേതാവിനും കിട്ടാത്തത്ര ജനപിന്തുണയോടെ അദ്ദേഹം തന്റെ അവസാനയാത്ര നടത്തി. മരണശേഷവും അദ്ദേഹത്തിന്റെ സഹായം ലഭിച്ച സാധാരണക്കാർ ഉൾപ്പെടെയുള്ളവർ ആ കല്ലറ സന്ദർശിക്കുന്നതും വണങ്ങുന്നതും നാം കണ്ടു. ആ മരണം സൃഷ്ടിച്ച ഉപതിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് ജയിച്ചു കയറി. മൂട്ടിൽ മരം മുറിക്കേസിൽ കുരുക്ക് മുറുകുന്നു. അന്വേഷണത്തിൽ മെല്ലെപ്പോക്കുണ്ടായെങ്കിലും ഒടുവിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ ഓണക്കിറ്റ് വെട്ടിക്കുറച്ചു. സപ്പ്ളൈകോവിലും സാധനങ്ങൾ കിട്ടാത്ത അവസ്ഥയിൽ. വിലവർദ്ധന കാരണം ജനം നട്ടം തിരിഞ്ഞു. കാര്യമായ ഒരിടപെടൽ പോലും നടത്താതെ സർക്കാർ നോക്കിനിന്നു. മന്ത്രിയുടെ മണ്ഡലത്തിലെ സപ്പ്ളൈകോവിൽ പോലും വില കുറഞ്ഞ 13 സാധനങ്ങൾ കിട്ടാതെയായി. വിവാദങ്ങൾക്കു ശമനമില്ലാതെ ദിവസങ്ങൾ കഴിയുന്നതിനിടയിലാണ് ഗണപതി മിത്താണെന്ന പ്രസ്താവനയുമായി സ്പീക്കർ എ എൻ ഷംസീർ രംഗത്തെത്തുന്നത്. ബിജെപിയും മറ്റു ഹൈന്ദവസംഘടനകളും വിഷയം ഏറ്റെടുത്തപ്പോൾ ഷംസീറിനെ അനുകൂലിച്ചു പ്രസ്താവന നടത്തിയ ഗോവിന്ദൻ മാഷ് നടത്തിയത് അതിലും പുലിവാലായിരുന്നു. ഗണപതി മിത്താണെന്നും മറ്റു മതങ്ങളിൽ ഉള്ളത് വിശ്വാസവുമാണെന്ന ഒന്നാംതരം 'മതേതര' പ്രസ്താവനയിൽ കുരുങ്ങിയ പാർട്ടി സെക്രട്ടറി അതിൽ നിന്നൂരാൻ കുറച്ചു പണിപ്പെടുന്നതും കേരളം കണ്ട കാഴ്ചയാണ്. ഇതിനെതിരെ എൻ എസ് എസ്, എസ് എൻ ഡി പി തുടങ്ങിയവർ നൽകിയ പരാതികൾ കോടതിയുടെ മുന്നിലിപ്പോഴുമുണ്ട്. ഈ നാടകങ്ങൾക്കിടയിലും 50 % വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറി എന്നതും പറയാതിരിക്കാനാവില്ല. മോദി സമൂഹത്തെ അപമാനിച്ചു എന്ന കാരണത്തിന് ലോകസഭാംഗത്വം നഷ്‌ടമായ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിലെ പോരാട്ടത്തിലൂടെ അത് തിരിച്ചെടുക്കാനായത് കേരളത്തിലെ കോൺഗ്രസ്സിനാകെ ഉണർവേകിയ സംഭവമാണ്. കരിമണൽ കർത്താ എന്നറിയപ്പെടുന്ന വ്യവസായിയുടെ കമ്പനിയിലെ സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട ആദായവകുപ്പിന്റെ ഒത്തുതീർപ്പ് ഉത്തരവിൽ സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കൾ കൈക്കൂലി വാങ്ങിയെന്ന വാർത്തയുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. മുഖ്യമന്ത്രിയുടെയും മകളുടെയും പേരുകളോടൊപ്പം ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങി മറ്റു പ്രമുഖരുടെ പേരുകൾ കൂടി വെളിച്ചത് വന്നത് ഇരുപക്ഷത്തേയും വെട്ടിലാക്കി. പാർട്ടിക്ക് വേണ്ടി വാങ്ങിയെന്നു യുഡിഫ് നേതാക്കൾ സമ്മതിച്ചപ്പോൾ കൃത്യമായ തെളിവോടെ പേരുണ്ടായിട്ടും മുഖ്യമന്ത്രി അത് നിഷേധിച്ചു. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഒറ്റയാൾ പോരാട്ടത്തിനിറങ്ങിയത് മാത്യു കുഴൽനാടൻ മാത്രമായിരുന്നു. മുഖ്യമന്ത്രിയുടെ മകൾ കർത്തയുടെ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയെന്ന് രേഖകൾ ഉദ്ദരിച്ച് അദ്ദേഹം വെല്ലുവിളിച്ചു. അതിന് പ്രതികാരമെന്നോണം അദ്ദേഹത്തിനെതിരെ സർക്കാർ പലതരത്തിലുള്ള അന്വേഷണപരമ്പരകൾ നടത്തിയെങ്കിലും വിജയിക്കാനായില്ല. പലവിധ ക്യാപ്സ്യൂകളുമായി പാർട്ടി തന്നെ മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിക്കാൻ   ഇറങ്ങിയെങ്കിലും ജനം അതെത്ര മാത്രം വിശ്വസിച്ചു എന്നതിൽ സംശയമുണ്ട്. വർഷം കടന്നുപോകുമ്പോഴും തന്റെ നിലപാടിൽ നിന്നും ഒരിഞ്ച് പിന്നോട്ട് മാറാൻ മൂവാറ്റുപുഴ എം എൽ എ തയ്യാറായിട്ടില്ല. ഈ വെളിപ്പെടുത്തലുകൾക്കെതിരെ അന്വേഷണം വേണമെന്ന പരാതി ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

കരാറിലെ നിയമപ്രശ്നം ഉന്നയിച്ച് യുഡിഫ് സർക്കാരിന്റെ കാലത്തുണ്ടാക്കിയ വൈദ്യതി കരാറുകൾ സർക്കാർ റദ്ദാക്കി. എന്നാൽ അനുദിനം വളരുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കാൻ അതേ കമ്പനികളുമായി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ സർക്കാർ നിർബന്ധിതരായി എന്നതാണ് പരിഹാസ്യം. ഭാരം വീണ്ടും ജനങ്ങളുടെ തോളിൽ. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായ കരുവന്നൂർ സഹകരണബാങ്ക് കൊള്ള അന്വേഷിക്കാൻ ഇ ഡി എത്തിയതും ഈ വർഷമായിരുന്നു. സിപിഎം ന്റെ മുൻ മന്ത്രിയേയും പാർട്ടി നേതാക്കളെയും ചോദ്യം ചെയ്ത ഇ ഡി ഇതിലുള്ള അന്വേഷണം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനപോലീസ് അന്വേഷിച്ചപ്പോൾ പ്രതിപട്ടികയിൽ ഇല്ലാതിരുന്ന പലരും ഇ ഡി യുടെ വലയിൽ കുടുങ്ങിയത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. സിപിഎം എന്ന പാർട്ടിക്ക് ഈ തട്ടിപ്പിൽ വ്യക്തമായ പങ്കുണ്ടെന്ന തെളിവുകളും ഇ ഡി പുറത്തു വിട്ടു. കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് കേന്ദ്രസംഘം ഇപ്പോൾ. അതിനു പിന്നാലെ പല സഹകരണബാങ്കുകളിലെ തട്ടിപ്പും പുറത്തു വരികയുണ്ടായി. വയനാട്ടിലെ തട്ടിപ്പിൽ കോൺഗ്രസ് നേതാവ് കുടുങ്ങിയതും കണ്ടല ബാങ്കിലെ തട്ടിപ്പിന് സിപിഐ നേതാവ് അറസ്റ്റിലായതും ഇതിനു പിന്നാലെയാണ്. രാഷ്ട്രീയപാർട്ടികളുടെ സമ്പൂർണ്ണ നിയന്ത്രണങ്ങളുള്ള സഹകരണബാങ്കുകളിൽ തട്ടിപ്പുകൾ നിർബാധം നടക്കുന്നുവെന്ന് കേരളം കണ്ട വർഷം കൂടിയായിരുന്നു കടന്നുപോയത്. ഈ അന്വേഷണത്തിന്റെ അലയൊലി വരുന്ന വർഷത്തിലും ഉണ്ടാകുമെന്നത് തീർച്ചയാണ്. വ്യാജ ഐ ഡി കാർഡുകളുമായി ബാങ്കുകളുടെ ഭരണം പിടിക്കാൻ ശ്രമിക്കുന്ന  രാഷ്ട്രീയപാർട്ടികൾ ജനാധിപത്യത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്നതും മലയാളി കേട്ടു. 

രാജ്യത്തിനാകെ അഭിമാനമായി ചന്ദ്രനിൽ പറന്നിറങ്ങിയ ചന്ദ്രയാൻ-3 ന് പിന്നിലുണ്ടായിരുന്ന മലയാളിസാന്നിദ്ധ്യം ഓരോ മലയാളിയെയും കോരിത്തരിപ്പിച്ചു. യുഡിഫ് ഭരണത്തെ അധികാരത്തിൽ നിന്നുമാറ്റിനിർത്തിയ സോളാർ അഴിമതിയിൽ പ്രതിചേർക്കപ്പെട്ട എല്ലാ രാഷ്ട്രീയക്കാരെയും കുറ്റവിമുക്തമാക്കിക്കൊണ്ട് സിബിഐ കോടതി നടത്തിയ വിധിപ്രസ്താവം തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസമുണ്ടെന്ന ഉമ്മൻചാണ്ടിയുടെ നിലപാടിനെ അക്ഷരാർത്ഥത്തിൽ സാധൂകരിക്കുന്നതായി. മരിക്കുന്നതിന് മുൻപ് തന്റെ നിരപരാധിത്വം ജനങ്ങളുടെ മുന്നിൽ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. ഈ ആരോപണത്തിന് പിന്നിൽ ഗണേഷ്‌കുമാർ ഉൾപ്പെടെയുള്ളവരാണെന്ന സിബിഐ യുടെ കണ്ടെത്തലുകൾ ഗണേഷിന് ഏറെ ക്ഷീണമായി. ലഭിക്കുമെന്ന് കരുതിയിരുന്ന മന്ത്രിസ്ഥാനത്തിനും ഇളക്കം തട്ടിയേക്കാമെന്ന അവസ്ഥയ്ക്ക് വരെ കാര്യങ്ങളെത്തി. എങ്കിലും പുതുവർഷാരംഭത്തിന് മുൻപേ, വീതംവെപ്പിൽ ലഭിക്കേണ്ട മന്ത്രിസ്ഥാനം അദ്ദേഹത്തെ തേടിയെത്തുകതന്നെ ചെയ്തു. കോഴിക്കോട് നിവാസികളെ ഭീതിയിലാഴ്ത്തി വീണ്ടും നിപയെത്തി. 2 ജീവനുകൾ തട്ടിയെടുത്തെങ്കിലും ആരോഗ്യവകുപ്പിന്റെ നിതാന്തജാഗ്രത കാരണം കൂടുതൽ ആളുകളിലേക്കോ പ്രദേശങ്ങളിലേക്കോ പടരാതെ ഈ മഹാമാരിയെ അമർച്ച ചെയ്യാൻ നമുക്ക് കഴിഞ്ഞു. ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്രസർക്കാർ നിരോധിച്ച പി എഫ് ഐ യുടെ നേതാക്കളെയും പ്രവർത്തകരെയും സംസ്ഥാനസർക്കാർ പോലുമറിയാതെ എൻ ഐ എ അറസ്റ്റ് ചെയ്തു. കൃത്യമായ പരിശോധന നടത്താൻ പോലും സംസ്ഥാനസർക്കാരും പോലീസും മടിക്കുന്നുവെന്ന വാർത്തകൾ വരുന്നതിനിടയിലാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്. വോട്ട് ബാങ്കിനെ ഭയന്ന് പലതും കണ്ടില്ലന്നു നടിക്കുന്ന സംസ്ഥാനസർക്കാരിന്റെ അലംഭാവത്തിന് കിട്ടിയ മറ്റൊരു തിരിച്ചടി.

ഇസ്രായേൽ - ഹമാസ് യുദ്ധത്തിൽ ഭീകരരേക്കാൾ സാധാരണക്കാർ  കൊല്ലപ്പെടാൻ തുടങ്ങിയപ്പോൾ അതിനെതിരെ വൈകാരികമായി പ്രതിഷേധിക്കാൻ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ മത്സരിക്കുന്നതും നാം കണ്ടു. ബിജെപി ഇസ്രയേലിനെ പിന്തുണച്ചപ്പോൾ ഹമാസിനെ സ്വാതന്ത്ര്യവാദികളാക്കി കോൺഗ്രസ്സും സിപിഎമ്മും. മുസ്‌ലിം വോട്ടുകൾ മുന്നിൽ കണ്ട് അവർ മത്സരിച്ച് യോഗങ്ങളും പ്രസ്താവനകളും ഇറക്കി. ഈ കളിയിൽ സിപിഎം ഒരു ചുവട് മുന്നിൽ നിൽക്കുകയും ചെയ്തു. ലോകത്ത് നടക്കുന്ന മറ്റു യുദ്ധങ്ങളോ മനുഷ്യാവകാശധ്വസനങ്ങളോ ഇവർക്കാർക്കും ഒരു പ്രശ്നമേയല്ലായിരുന്നു. മുസ്ലിം ലീഗിനെ അല്ലെങ്കിൽ അല്ലെങ്കിൽ ഒരു വിഭാഗത്തെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാനുള്ള സിപിഎമ്മിന്റെ നയത്തിന്റെ ഭാഗം തന്നെയായിരുന്നു ഈ പ്രതിഷേധവും. എന്നാൽ കോൺഗ്രസ്സാവട്ടെ കാൽക്കീഴിലെ മണ്ണ് ചോർന്നു പോകാതെ തടയാൻ ശ്രമിക്കുന്ന ബദ്ധപ്പാടിലായിരുന്നു.

ആറായിരം കോടിയുടെ ഭൂമിക്കച്ചവടമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്ന് പറയുകയും എഴുതുകയും ചെയ്ത സിപിഎമ്മും ഇടതുപക്ഷവും വിഴിഞ്ഞത്ത് ക്രയിനുമായി എത്തിയ ആദ്യത്തെ കപ്പലിന് നൽകിയ വാട്ടർ സലൂട്ട് സ്വീകരണം അക്ഷരാർത്ഥത്തിൽ പരിഹാസ്യമായി. ഇവരുടെ മുൻനിലപാട് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ചടങ്ങു ബഹിഷ്കരിച്ചിരുന്നു. കണ്ണൂരിൽ പരീക്ഷണപറക്കൽ നടത്തി വിമാനത്താവളം ഉദ്‌ഘാടനം ചെയ്തതിന് ഉമ്മൻചാണ്ടിയെ കളിയാക്കിയ പിണറായി വിജയനടക്കം തെല്ല് ജാള്യതയുമില്ലാതെ ഈ കപ്പലിനെ വരവേറ്റു. ഒരിക്കൽ തങ്ങൾ എതിർത്ത പദ്ധതിയാണ് ഇന്ന് തങ്ങളുടെ നേട്ടമായി പറയുന്നതെന്ന് ചിന്തിക്കാൻ ഇടതുപക്ഷം മിനക്കെട്ടില്ല! കളമശേരിയിൽ നടന്ന യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ ബോംബ് പൊട്ടി ആളുകൾ കൊല്ലപ്പെട്ടതും നിരവധിപേർക്ക് പരിക്കേറ്റതും വല്ലാത്തൊരു ഭയത്തോടെയും പരിഭ്രാന്തിയോടെയുമാണ് കേരളം കേട്ടത്. സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി ആ സമൂഹത്തോടുള്ള എതിർപ്പു കാരണമാണ് ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്തതെന്ന് ഏറ്റുപറഞ്ഞു. നാളുകൾ കഴിയുന്തോറും മരണനിരക്ക് കൂടി. അന്വേഷണം തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇതിനു പിന്നിൽ വേറെ വല്ല ഗൂഢാലോചനയുണ്ടോ എന്ന് കണ്ടുപിടിക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. 

വർഷം കഴിയാൻപോകുന്തോറും കേരളരാഷ്ട്രീയം കലങ്ങി മറിയുന്നതാണ് നാം കാണുന്നത്. 'നവകേരളസദസ്സ്' എന്ന പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നാട് കാണാനിറങ്ങുന്ന ചടങ്ങ് ഏറെ വിമർശനങ്ങൾക്ക് വിധേയമായി. മന്ത്രിമാർക്കുള്ള യാത്രയ്ക്കായി കോടികൾ വിലയുള്ള ശീതീകരിച്ച ബസ്സും അകമ്പടിയായി നൂറോളം കാറുകളും പോലീസുകാവലുമൊക്കെയായി രാജഭരണകാലത്തെ രാജാവിന്റെ നാടുകാണാൻ എഴുന്നെള്ളുന്നതിനെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഈ യാത്ര നടക്കുന്നത്. മന്ത്രിമാർ കാണുന്നത് പൗരപ്രമുഖരെ മാത്രം, അത്താഴപട്ടിണിക്കാരായ ജനങ്ങൾക്ക് അതിനവകാശമില്ല. പരാതി വാങ്ങുന്നത് ഉദ്യോഗസ്ഥർ. ധൂർത്തിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്സുകാരിൽ നിന്നുമുള്ള സംരക്ഷണത്തിനായി പാർട്ടിക്കാരുടെ 'രക്ഷാപ്രവർത്തന'മുണ്ട്. സർക്കാർ ജീവനക്കാരേയും കുട്ടികളേയും നിർബന്ധിച്ച് പങ്കെടുപ്പിച്ചും സ്കൂൾ മതിലുകൾ ഇടിച്ചുപൊളിച്ചും മുന്നേറിക്കൊണ്ടിരുന്ന യാത്ര കൊല്ലത്തെത്തിയപ്പോഴേക്കും കളി മാറി. രക്ഷപ്രവർത്തകരെ പ്രതിഷേധിക്കാർ തിരിച്ചടിക്കുന്ന കാഴ്ചയാണിപ്പോൾ. നിർബന്ധിതപിരിവിനും പൊളിക്കലിനും കുട്ടികളെ കെട്ടിയിറക്കുന്നതിനുമൊക്കെ കോടതി കടിഞ്ഞാണിടേണ്ട അവസ്ഥയുമുണ്ടായി. ഏതായാലും കൊല്ലാവസാനം നല്ലൊരു കലാശപ്പോരിനാണ് കേരളം സാക്ഷ്യം വഹിക്കേണ്ടിവരിക എന്നുറപ്പാണ്. അതിനിടയിൽ തന്നെയാണ് സർക്കാരിനോട് നേരിട്ട് ഏറ്റുമുട്ടാൻ ഗവർണ്ണർ ഇറങ്ങിത്തിരിച്ചത്. മുഖ്യമന്ത്രിയും ഗവർണറും സ്ഥാനത്തിന് യോജിക്കാത്ത പ്രസ്താവനകളുമായി കളം നിറഞ്ഞിരിക്കുന്ന അവസ്ഥ. സർവ്വകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെ എസ് എഫ് ഐ പ്രത്യക്ഷസമരത്തിനിറങ്ങി. സർക്കാർ അവിടെ നടത്തുന്ന  മാർകിസ്റ്റുവൽക്കരണം അവർക്ക് പ്രശ്നമേയല്ലായിരുന്നു. അവരെ വെല്ലുവിളിച്ച് ഗവർണ്ണർ നടത്തിയ യാത്ര ഇതുവരെ കാണാത്ത തരത്തിലുള്ളതുമായിരുന്നു. തുടക്കത്തിൽ സർക്കാരിന്റെ താളത്തിന് തുള്ളിയിരുന്ന ഗവർണ്ണർ ചുവടു മാറ്റി ചാൻസിലർ എന്ന രീതിയിൽ തന്റെ അജണ്ട നടപ്പിലാക്കാൻ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കണ്ണൂർ വി സി യുടെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കാനും ഗവർണ്ണറുടെ നിലപാട് കാരണമായിരുന്നു.

എങ്കിലും പോയ വർഷം ഏറ്റവും ചർച്ച ചെയ്തത് ഒരുപക്ഷെ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയും സർക്കാരിന്റെ ധൂർത്തുമായിരിക്കും. ഹൈക്കോടതിയിൽപ്പോലും ചീഫ് സെക്രട്ടറിക്ക് ധനസ്ഥതിയെക്കുറിച്ച് തുറന്നുപറയേണ്ടി വന്നു. നിർമ്മാണകരാറുകാർക്കും സാമൂഹ്യപെൻഷൻ വാങ്ങുന്നവർക്കും നെൽക്കർഷകർക്കും ലൈഫ് മിഷനിൽ വീട് നിർമ്മിക്കുന്നവർക്കും കെ എസ് ആർ ടി സി ക്കും സപ്പ്ളൈക്കോവിനും അങ്ങനെ സമസ്ത മേഖലകളിലും കൊടുക്കാനുള്ള കാശ് കൊടുക്കാൻ കഴിയാതെ കുഴങ്ങുകയാണ് സർക്കാർ. വായ്പഗാരന്റി പോലും കൊടുക്കാൻ കഴിയില്ല എന്ന് കോടതിയിൽ പറയേണ്ടിവന്നു. കർഷക ആത്മഹത്യകൾ പെരുകുന്നു. വിധവകളും രോഗികളും ആരോരുമില്ലാത്തവരുമൊക്കെ സർക്കാർ സഹായത്തിനായി കാത്തുനിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. എങ്കിലും ധൂർത്തിനൊട്ടും ഒരു കുറവുമില്ല. കോടികൾ മുടക്കി ആഘോഷിച്ച കേരളീയവും ഇപ്പോൾ നടക്കുന്ന നവകേരളയാത്രയും പശുത്തൊഴുത്ത് നിർമ്മാണവും പുതിയ സർക്കാർ വാഹനങ്ങളും തുടങ്ങി കെ വി തോമസിന്റെ ഡൽഹിയിലെ നിയമനം വരെ അനാവശ്യമായ ചിലവുകളാണ് എങ്ങും നടക്കുന്നത്. പിൻവാതിൽ നിയമനങ്ങളും നിർബാധം തുടരുന്നുണ്ട്. തങ്ങളാണ് ദേശീയപാത നിർമ്മിക്കുന്നതെന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞുനടന്ന ഇടതുസർക്കാർ സ്ഥലമേറ്റെടുപ്പിനു നൽകിയ പണം പോലും തിരികെവെണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടതും ഇക്കാലത്താണ്. വളരെ ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കിട്ടാനുള്ള കുടിശിക പിരിച്ചെടുക്കാനോ ചിലവുകൾ കുറയ്ക്കാനോ വരുമാനത്തിന് പുതിയ മാർഗ്ഗങ്ങൾ ആവിഷ്കരിക്കാനോ സർക്കാരിന് കഴിയുന്നില്ല. വിദഗ്ദാഭിപ്രായങ്ങൾ ചെന്നുവീഴുന്നത് ബധിരകർണ്ണങ്ങളിലാണ്. ഇത്രമാത്രം പ്രശ്‍നങ്ങളും അഴിമതി ആരോപണങ്ങളുമൊക്കെയുണ്ടായിട്ടും കൃത്യമായി ചോദ്യം ചെയ്യാനാകാതെ സംഘടനാപ്രശ്‌നത്തിലും ഉൾപ്പാർട്ടി പ്രശ്നങ്ങളാലും നട്ടം തിരിയുകയാണ് പ്രതിപക്ഷം, പ്രത്യേകിച്ച് കോൺഗ്രസ്. ഇടത് സർക്കാർ തികഞ്ഞ പരാജയമാണെങ്കിൽ പ്രതിപക്ഷവും അതുതന്നെ. നിയമസഭയിൽ പലപ്പോഴും സർക്കാരിനെ വിറപ്പിക്കുന്ന പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ഹൈക്കമാൻഡ് പ്രതിനിധിയുമൊക്കെ ഒരു മനസ്സോടെ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. ഒളിഞ്ഞും തെളിഞ്ഞും കളിക്കുന്ന ഗ്രൂപ്പിസമാണിതിന് കാരണം. പലതവണ മാറ്റിവെച്ച യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ ഐ ഡി കാർഡുകൾ ഉപയോഗിച്ചെന്ന ആരോപണവും തിരിഞ്ഞുകുത്തുകയാണ്. അതിനിടയിലാണ് ഏകീകൃത സിവിൽ കോഡിന്റെയും ഇസ്രായേൽ-ഹമാസ് പ്രശ്നത്തിന്റെയും പേരിൽ ന്യൂനപക്ഷങ്ങളിക്കിടയിൽ കടന്നുചെല്ലാൻ സിപിഎം ശ്രമം നടത്തുന്നതും. എങ്കിലും നവകേരളസദസ്സിനൊടുവിൽ നടന്ന സംഭവങ്ങളും തദ്ദേശ ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങളും ഒരുണർവ്വ് കോൺഗ്രസിന് നൽകിയിട്ടുണ്ട്. ബിജെപിയിൽ ആകെ ഒരോളം സൃഷ്ടിക്കാൻ കഴിഞ്ഞത് സുരേഷ് ഗോപിക്ക് മാത്രമാണ്. അതിനിടയിൽ പീഡനശ്രമത്തിൽ ഒതുക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കാനേ അതുപകരിച്ചുള്ളൂ. സിപിഎമ്മിലും കാര്യങ്ങൾ അത്ര പന്തിയല്ല. ആലപ്പുഴയടക്കമുള്ള പല സ്ഥലങ്ങളിൽ വിഭാഗീയത ശക്തമായി നിൽക്കുന്നുണ്ട്. വ്യക്തിപൂജയെ എന്നുമെതിർത്തിരുന്ന പാർട്ടി ഇന്ന് ഒരു വ്യക്തിയെ ദൈവമായി കരുതുന്ന തരത്തിലേക്ക് മാറുന്നതും നാം കണ്ടു. പരസ്പരം കൊണ്ടും കൊടുത്തും കേരളരാഷ്ട്രീയം കൂടുതൽ മലീമസമാകുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

മലയാളികളെ ഏറെ ചിരിപ്പിച്ച എന്നാൽ ഇടയ്ക്ക് കണ്ണ് നനയിപ്പിച്ച രണ്ടു അഭിനയപ്രതിഭകൾ ഇന്നസെന്റും മാമുക്കോയയും ഭൂമിയിലെ അഭിനയം നിർത്തിയത് പോയവർഷത്തെ ദുഖങ്ങളായിരുന്നു. ആ ശൂന്യത സൃഷ്ടിച്ച വിടവുകൾ മലയാളസിനിമയിൽ നികത്താൻ ആരുമുണ്ടാവില്ല എന്നത് തീർച്ചയാണ്. കൂടാതെ പല പ്രമുഖരും നമ്മെ വിട്ടു പിരിയുകയുണ്ടായി. സംവിധായകരായ സിദ്ദിഖ്, കെ ജി ജോർജ്ജ്, നടന്മാരായ ജോണി, ഹരീഷ് പേങ്ങൻ, പൂജപ്പുര രവി, കലാഭവൻ ഹനീഫ്, വിനോദ്, കവിയും ഗാനരചയിതാവുമായ ബി ആർ പ്രസാദ്, നടി സിബി സുരേഷ്, സാമൂഹ്യപരിഷ്കർത്താവ് ചിത്രൻ നമ്പൂതിരിപ്പാട്, ആർട്ടിസ്റ്റ് നമ്പൂതിരി, രാഷ്ട്രീയരംഗത്തെ അതികായകരായ, വക്കം പുരുഷോത്തമൻ, പി മുകുന്ദൻ, കാനം രാജേന്ദ്രൻ, കെ പി വിശ്വനാഥൻ, ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ് എം എസ് സ്വാമിനാഥൻ, ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്ന്റെ പി വി ഗംഗാധരൻ, ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി ഫാത്തിമ ബീവി, എഴുത്തുകാരി പി വത്സല, നടിയും ഗായികയുമായ സുബ്ബലക്ഷ്മി, ചിന്തകൻ പ്രൊ. കുഞ്ഞാമൻ എന്നിങ്ങനെ ഒരുപാട് പ്രഗത്ഭർ  വിടപറഞ്ഞ വർഷം കൂടിയാണ് കടന്നു പോകുന്നത്.

പറയുകയാണെങ്കിൽ ഇനിയുമുടൊരുപാട് വിശേഷങ്ങൾ. നിയമസഭ പാസ്സാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാത്ത ഗവർണ്ണറുടെ സമീപനം, തുടർന്നുണ്ടായ കോടതി നടപടികൾ, ബില്ലുകൾ രാഷ്ട്രപതിക്കയച്ച സാമർഥ്യം എന്നിവയൊക്കെ ചർച്ചാവിഷയങ്ങളായിരുന്നു. ഭരണപക്ഷത്തെ എം എൽ എ മാർക്കെതിരെ കെ ബി ഗണേഷ്‌കുമാർ നിയമസഭയ്ക്കകത്തും പുറത്തും വിമർശനങ്ങൾ  ഉന്നയിക്കുന്നതും അതിനെതിരെ മുന്നണിയിൽ അപ്രീതി ഉരുണ്ടുകൂടുന്നതും കണ്ടു. മുന്നൊരുക്കങ്ങൾ വേണ്ടവിധം ചെയ്യാതെ ശബരിമലയിൽ ഭക്തരെ കഷ്ടപ്പെടുത്തിയതും ചർച്ചയായി. മുൻ മുഖ്യമന്ത്രിയും ജീവിച്ചിരിക്കുന്ന സിപിഎം സ്ഥാപക നേതാവുംകൂടിയായ വി എസ് അച്യുതാനന്ദൻ തന്റെ നൂറാം പിറന്നാളാഘോഷിച്ചതും പോയവർഷമാണ്. ചികിൽസിക്കാനെത്തിയ രോഗി ഡോക്ടറിനെ കുത്തിക്കൊന്നതും സ്ത്രീധനക്കൊലപാതകങ്ങളും ആൾക്കൂട്ടക്കൊലയും ഗുണ്ടാവിളയാട്ടവും അക്രമവും കൊലപാതകങ്ങളും തുടങ്ങി മനുഷ്യമനസ്സാക്ഷി മരവിച്ചുപോകുന്ന ഒരുപാട് സംഭവങ്ങൾക്ക് സംസ്ഥാനം സാക്ഷിയാകേണ്ടിവന്നു. കൊച്ചിയിൽ നടന്ന 25000  കോടിയുടെ മയക്കുമരുന്ന് വേട്ട ഒരുപക്ഷെ രാജ്യത്തുതന്നെ ഏറ്റവും വലിയ ഇത്തരത്തിലുള്ള കേസായിരിക്കും. പാർട്ടിക്കാർ ഉൾപ്പെട്ട അക്രമങ്ങളിലും തട്ടിപ്പുകളിലും കേസ് എടുക്കാതെയും മെല്ലെപ്പോക്ക് കാണിച്ചും പോലീസ് പരമാവധി പാർട്ടി വിധേയത്വം കാണിക്കുന്നതും നാം കണ്ടു. സോളാർ കേസിൽ സി ദിവാകരന്റെ വെളിപ്പെടുത്തലുകൾ, കെ സുധാകരന്റെ നാക്കുപിഴകൾ, ഹവാല പണം തേടിയുള്ള കേന്ദ്ര ഏജൻസികളുടെ വരവ്, പ്രണയക്കൊലപാതകങ്ങൾ, മദ്യം ഒഴുക്കാനുള്ള സർക്കാരിന്റെ പുതിയ മദ്യനയം, പീഡിപ്പിച്ച് കൊന്നകേസിൽ പോലും കുറ്റവാളികൾ രക്ഷപ്പെടുന്ന കാഴ്ചകൾ, നഗ്നമായ നിയമലംഘനം നടത്തി നിർമ്മിക്കുന്ന പാർട്ടി ആപ്പീസുകൾ, കോളേജ് ക്യാമ്പസുകളിൽ തിരിച്ചുവരുന്ന കെ എസ് യു, വ്യവസായ സൗഹൃദമെന്ന അവകാശപ്പെടുമ്പോൾപ്പോലും പണം മുടക്കി നട്ടം തിരിയേണ്ടിവരുന്ന പ്രവാസികളുടെ കഥകൾ, കുസാറ്റിലെ സംഗീത നിശയിലെ തിക്കിലും തിരക്കിലും പെട്ട് സംഭവിച്ച മരണങ്ങൾ അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് സംഭവബഹുലമായ വർഷമാണ് കടന്നുപോകുന്നത്. പോയവർഷങ്ങളും ഇത് പോലെയൊക്കെയായിരുന്നു. അതിനാൽ വരും വർഷങ്ങളും അങ്ങനെയാവാനേ തരമുള്ളൂ. എങ്കിലും നമുക്ക് പ്രത്യാശിക്കാം കഷ്ടനഷ്ടങ്ങൾ ഇല്ലാത്ത ഒരു ദിനങ്ങൾ കടന്നുവരാൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ