ഓണം മലയാളിക്ക് സന്തോഷത്തിന്റെ കൂടി അടയാളമാണ്. നാടിനോടും വീടിനോടുമുള്ള അടുപ്പം അറിയാതെ കടന്നുവരുന്ന സമയം. അത്തരം ഓർമ്മകൾ ഉള്ളതുകൊണ്ടാണ് ഓണമെത്തിയാൽ വേണ്ടപ്പെട്ടവരുടെ അടുത്തേക്കെത്താൻ എല്ലാ മലയാളി മനസ്സുകളും വെമ്പൽ കൊള്ളുന്നത്. എന്നാൽ ഈ വർഷത്തെ ഓണം മലയാളികളെ സംബന്ധിച്ചിടത്തോളം സങ്കടത്തിന്റെ നാളുകളായിരുന്നു. ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും ഒരുപാട് ജീവനുകളും ജീവിതങ്ങളും മണ്ണിലമർന്നുപോയ ചൂരൽമലയെക്കുറിച്ചുള്ള സങ്കടകരമായ ഓർമ്മകൾ നിറഞ്ഞ നാളുകൾ. എല്ലാം നഷ്ടപ്പെട്ടുപോയ ആ ജനതയുടെ വിഹ്വലതകൾ നെഞ്ചിലേറ്റി ആശ്വാസത്തിന്റെ മന്ത്രമോതി ഉയിർത്തെഴുന്നേൽപ്പിനുള്ള കരുത്ത് അവർക്ക് എത്രയും പെട്ടെന്ന് കിട്ടുമാറാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് മാത്രമേ കുന്ദലഹള്ളി കേരളസമാജത്തിനും ഈ വർഷത്തെ ഓണാഘോഷത്തെ വരവേൽക്കാൻ കഴിയുകയുള്ളൂ.
ഓരോ ഓണക്കാലവും കടന്നുപോകുന്നത് സത്യവും ധർമ്മവും നന്മയും മാത്രം വിളയാടിയിരുന്ന ഒരു നല്ലകാലത്തിന്റെ ഓർമ്മകൾ ഉണർത്തിക്കൊണ്ടാണ്. ഈ കാലഘട്ടത്തിൽ അത്തരം ഓർമ്മകൾക്ക് ഒരുപാട് പ്രസക്തിയുണ്ടുതാനും. പ്രത്യേകിച്ച് യുദ്ധവും കൈയേറ്റവും അടിച്ചമർത്തലുകളും കൊള്ളയും കൊലയും ഏറിവരുന്ന ഈ നാളുകളിൽ. നിസ്സഹായരായ മനുഷ്യരുടെ നിലവിളികൾ ഭരണകൂടത്തിന്റെ ഭീകരതയിൽ മുങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് ലോകമെങ്ങും നമുക്ക് കാണാനാവുന്നത്. അഴിമതിയിൽ കുളിച്ച ഭരണാധികാരികളും അതിനെ മറക്കാൻ നടത്തുന്ന കസർത്തുകളും വേറെ. സ്വാർത്ഥതാല്പര്യത്തിനായി അല്ലെങ്കിൽ അധികാരം നിലനിർത്താനായി ജനാഭിപ്രായം തീരെ മാനിക്കാതെ, മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ടുള്ള ഒത്തുതീർപ്പുകളികളും നമുക്ക് കാണാം. ഇതിനെല്ലാമിടയിൽ പ്രതീക്ഷയുടെ ഒരുതരി വെട്ടമായി മാവേലി നാടുവാണീടും കാലം നമ്മുടെ മനസ്സിൽ മിന്നുകയാണ്.
ബലി എന്നാൽ ത്യാഗം എന്നർത്ഥം. മൂന്നടി മണ്ണ് ചോദിച്ചെത്തിയ വാമനന്, മൂന്നാമത്തെ അടി വെക്കാൻ സ്ഥലമില്ലാതായപ്പോൾ സ്വന്തം ശിരസ്സ് കാണിച്ചുകൊടുത്ത ആ മഹാമനസ്കതയുടെ, അല്ലെങ്കിൽ അതുപോലുള്ള മഹത്തായ ത്യാഗങ്ങളുടെ പേരിലായിരിക്കും ഇന്ദ്രസേനൻ എന്ന ചക്രവർത്തി മഹാബലി എന്ന് അറിയപ്പെട്ടത്. നമുക്കദ്ദേഹം മാവേലിയായി. മാവേലി വാണ നാടായി കേരളം. അദ്ദേഹത്തിന്റെ ഭരണകാലം നമുക്ക് കള്ളവും ചതിയുമില്ലാത്ത, മാനുഷ്യരെല്ലാരും ഒന്നുപോലെ വാണ കാലമായി മാറി.
കഥയെന്തുമാകട്ടെ അങ്ങനെയൊരു കാലമുണ്ടായിരുന്നു എന്ന ആലോചനപോലും എത്രമാത്രം മാധുര്യമാർന്നതാണ്! അനീതിയും അധർമ്മവും കൊടികുത്തിവാഴുന്ന ഈ കാലത്തിൽ അത്തരം കഥകൾ കൂടിയില്ലെങ്കിൽ നമ്മുടെ ജീവിതം എത്രമാത്രം ദുസ്സഹമായേനെയെന്ന് ഓർത്തിട്ടുണ്ടോ? അതിനാൽ ആ കഥകളിൽ വിശ്വസിച്ച് ആ കാലം സ്വപ്നം കണ്ട് നമുക്ക് ഈ ഓണാഘോഷത്തിൽ ഒത്തുചേരാം, സ്നേഹം പങ്കുവെക്കാം. ആ കഥകൾ കേട്ടുകൊണ്ട് വളരുന്ന പുതുതലമുറയ്‌ക്കെങ്കിലും അങ്ങനെയൊരു സുന്ദരകാലമുണ്ടാകട്ടെയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കാം.
എല്ലാവർക്കും ഓണാശംസകൾ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ