പേജുകള്‍‌

ഔസ്യത്തിൽ കണ്ടത്..


രമേശൻ ബ്ലാത്തൂർ എഴുതിയ 'ഔസ്യത്ത്' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി എഴുതിയ കുറിപ്പ്:

അസ്ഥിക്കുപിടിച്ച സ്നേഹം ഒരു പാർട്ടിയോടും തോന്നാത്തിനാലും കുടുംബത്തിനും മേലെ പാർട്ടിയെ സ്നേഹിച്ച ആളുകളെ പരിചയമില്ലാത്തതിനാലും ഒരു പക്ഷെ മാഷ് ഉദ്ദേശിച്ച അത്രയും തീവ്രമായി ഈ കഥ എന്നിൽ പടർന്നു കയറിയോ എന്നെനിക്കു സംശയമുണ്ട്. എങ്കിലും സ്വന്തം വിശ്വാസത്തിൽ നിന്ന് മാറി മകൻ നടന്നപ്പോൾ, ആ മകനെ വീട്ടിൽ നിന്നും മനസ്സിൽ നിന്നും പുറത്താക്കാൻ അമാന്തം കാണിക്കാത്ത വാസുദേവന്റെ കാർക്കശ്യം എനിക്ക് മനസ്സിലാകും. സ്വന്തം നിലപാടിലും വിശ്വാസത്തിലും താൻ എത്രമാത്രം ഉറച്ചു നിൽക്കുന്നു എന്ന് ഈ സംഭവം തെളിയിക്കുന്നു. അതിന് ഒന്നുകൂടി ഉറപ്പിക്കുന്നുണ്ട് തന്റെ ദൃഷ്ടി പതിക്കുന്നിടത്ത് പോലും 'മകൻ' കടന്നു വരരുതെന്ന വാശിയിൽ അക്ഷരക്കൂട്ടത്തിൽ നിന്ന് പോലും അവനെ പറിച്ചെറിയുന്നത്.  ഏതൊരു അച്ഛനെപ്പോലെ വാസുദേവനും തന്റെ മക്കൾ താൻ വരച്ച വരയിൽ കൂടി നടക്കണം എന്ന് വാശിപിടിക്കുന്നതായി ഇവിടെ കാണാം. ആദർശവനായ വാസുദേവൻ തന്റെ വഴി മാത്രമാണ് ശരി എന്ന് (ദു)ശാഠ്യം പിടിക്കുകയും അതയാളെ മാനസികമായി തളർത്തുകയും ചെയ്യുന്നു. നമ്മുടെ ഭാരതീയ പാരമ്പര്യം നോക്കിയാൽ സ്വാഭാവികമായും അമ്മയും പെൺമക്കളും  അച്ഛന്റെ വഴി പിന്തുടരുകയും ആരെങ്കിലും വഴി മാറി നടക്കുന്നുണ്ടെങ്കിൽ തന്നെ അത് ആണ്മക്കളായിരിക്കും എന്ന രീതിക്ക് ഇവിടെയും മാറ്റമൊന്നും സംഭവിക്കുന്നില്ല. തനിക്കു ശരി എന്ന് തോന്നിയത് താൻ തിരഞ്ഞെടുത്തത് പോലെ മകന് ശരിയെന്നു തോന്നിയത് അവനും തിരഞ്ഞെടുത്തു എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. പക്ഷെ ഏതൊരു അച്ഛനെപ്പോലെ നമ്മുടെ നായകനും മാറിചിന്തിക്കുന്നതേയില്ല. ആദർശധീരനായ വാസുദേവന് തന്റെ ജീവിതത്തിൽ ഉടനീളം അത് കാത്തുസൂക്ഷിക്കാൻ കഴിഞ്ഞെങ്കിലും മകനെ ബോധ്യപ്പെടുത്താൻ മാത്രം കഴിഞ്ഞില്ല എന്നത് കാലത്തിന്റെ ഒരു തമാശയായിരിക്കാം.

ക്യാന്സറിന് തന്റെ ശരീരത്തെ മാത്രമേ കാർന്നു തിന്നാൻ കഴിയൂ എന്നും മനസ്സിനെ തൊടാൻ പോലും കിട്ടില്ല എന്നും വാസുദേവൻ കാണിച്ചുതരുന്നു. വർഷങ്ങളായി പുലർത്തിപ്പോന്ന ആ നിശ്ചയദാർഢ്യം തന്നെയാണ് വാതിൽപാളിയിൽ കൈ ഞെരിഞ്ഞമർന്നിട്ടും നിർവികാരനായിരിക്കാൻ വാസുദേവനെ പഠിപ്പിച്ചത്. ഒരു പക്ഷെ അനുഭവങ്ങളുടെ തീച്ചൂളയാൽ കാലം അദ്ദേഹത്തെ മാറ്റിയെടുത്തതുമാകാം. ആധുനികസുഖസൗകര്യങ്ങളുടെ പിന്നാലെ പായുന്ന പുതിയ കാലത്തിന്റെ പ്രതിനിധിയല്ല മറിച്ച് കാലമെത്ര കഴിഞ്ഞാലും ആദർശധീരതയും അദ്ധ്വാനവും സ്നേഹവും കൈമുതലാക്കിയ, പഴമയെ കാത്തുസൂക്ഷിക്കുന്ന മനുഷ്യൻ മാത്രമാണ് താൻ എന്ന് ടൈപ്പ് രൈറ്ററിനോടുള്ള അടങ്ങാത്ത ആത്മബന്ധത്തിലൂടെ നമ്മുടെ നായകൻ പറഞ്ഞു വെക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ