പേജുകള്‍‌

സൈഗാൾ ഇനിയും പാടട്ടെ..


"പാടുക സൈഗാൾ പാടൂ..
പാടുക സൈഗാൾ പാടൂ..
നിൻ രാജകുമാരിയെ പാടിപ്പാടിയുറക്കൂ..
പാടിപ്പാടിയുറക്കൂ.........."

മലയാളത്തിലെ ഗസൽ ഗായകൻ ഉമ്പായി പാടുകയാണ്, പ്രണയവും വിരഹവും കലർന്ന സ്വതസിദ്ധമായ തന്റെ ശബ്ദത്തിൽ. 
രാവിലെ എഴുന്നേറ്റപ്പോൾ എന്തുകൊണ്ടോ മനസ്സിൽ അലയടിച്ചിരുന്നത് ഉമ്പായിയുടെ വേദന കലർന്ന നാദമായിരുന്നു. അതിനാൽ തന്നെ 3 മണിക്കൂറോളം തുടർച്ചയായി ആ നാദധാരയിൽ ലയിച്ചിരുന്നു. 

"വീണ്ടും പാടാം സഖീ, നിനക്കായി..
വിരഹഗാനം ഞാൻ ഒരു വിഷാദഗാനം ഞാൻ.........."

കേരളസൈഗാൾ നിർത്താതെ പാടുകയാണ്, പ്രണയിനിക്കായി..പ്രണയിക്കുന്നവർക്കായി..പ്രണയവിരഹം അറിഞ്ഞവർക്കായി..

പങ്കജ് ഉദാസിന്റെ ആരാധകർ ഒരുപാടുണ്ടെങ്കിലും മലയാളികളുടെ മനസ്സിൽ ഗസൽ നിറച്ചതും, അതൊരു ശീലമായി കേട്ടിരിക്കാൻ അവരെ പ്രേരിപ്പിച്ചതും ഉമ്പായി ആണെന്നത് തർക്കമറ്റ കാര്യമാണ്. മലയാളത്തിൽ ഗസൽ പാടാം എന്നും നമ്മെ പഠിപ്പിച്ചത് ആദ്ദേഹം തന്നെയാണ്.
ദൂരദർശനിലാണെന്നു തോന്നുന്നു ഉമ്പായിയെ ആദ്യമായി കേട്ടതും കണ്ടതും.ഗസലിനോട് താല്പര്യം കുറവായിരുന്നതിനാൽ ചാനൽ മാറ്റി പോയിട്ടുണ്ട് അക്കാലത്ത്. പിന്നീടെപ്പോഴോ ആ വിഷാദസ്വരത്തിനോട്  പതുക്കെ പതുക്കെ ഒരു ആകർഷണം തോന്നാൻ തുടങ്ങി, ഒടുവിൽ ചെറുതല്ലാത്ത രീതിയിൽ ആ ശബ്ദത്തെ ഇഷ്ടപ്പെടുവാനും തുടങ്ങി. 
അരികിൽ വച്ചിരിക്കുന്ന ഹാർമോണിയത്തിലൂടെ വിരലുകൾ ഓടിച്ച് മലയാളത്തിലെ പ്രമുഖകവികളുടെ വരികളിൽ ഗസൽ മഴ തീർത്ത് ആ നാദം എന്നിലും ഒഴുകിയിറങ്ങി പലതവണ.
ഒരു സിനിമാക്കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളിലൂടെ കടന്നു വന്നതിനാലാകാം തന്റെ ഗാനത്തിലുടനീളം ദുഖത്തിന്റെയും നഷ്ടബോധത്തിന്റെയും ഒരു ഛായ നമുക്ക് ദർശിക്കാൻ സാധിക്കുന്നത്. 

ഹൃദയത്തോട് ചേർത്ത് വച്ച, ആരാധിച്ച സംഗീതജ്ഞമാർ ഓരോരുത്തരായി കടന്നുപോയിക്കൊണ്ടിരിക്കുന്നു; മനസ്സിനെ കൊതിപ്പിച്ച ഒരു പാട് പാട്ടുകൾ കേൾപ്പിച്ച്, ഒരു പക്ഷെ പാടിയതിനെക്കാളേറെ പാട്ടുകൾ തങ്ങളുടെ മനസ്സിൽ തന്നെ ഒളിപ്പിച്ചു വച്ച്. മലയാളികളുടെ മനസ്സിലും ഹൃദയത്തിലും സംഗീതത്തിന്റെ തേന്മഴ പെയ്യിച്ച രവീന്ദ്രൻ മാഷും ജോൺസൻ മാഷും വേറിട്ട സംഗീത ശൈലിയുമായി വന്ന തൃക്കൊടിത്താനം സച്ചിദാനന്ദനും ഒടുവിൽ ഗസലിന്റെ കാമുകൻ ഉമ്പായിയും....

"ഗാനപ്രിയരെ ആസ്വാദകരെ 
ഗസൽമാല ചൂടാൻ..വരൂ...
മാനസചഷകത്തിൽ സ്വരരാഗങ്ങൾതൻ 
മധുരം നേദിക്കാം..ഞാൻ....."

ഗസൽമാല ചൂടാൻ ആസ്വാദകർ ഇനിയും വരും, പക്ഷെ സ്വരരാഗങ്ങളുടെ മധുരം നേദിക്കാൻ പ്രിയപ്പെട്ട ഉംബായീ അങ്ങ്   വരില്ലല്ലോ.എങ്കിലും അങ്ങ് അവശേഷിപ്പിച്ച് പോയ ഗാനശകലങ്ങൾ കേരളക്കരയിലുടനീളം പാടിക്കൊണ്ടിരിക്കും നിർത്താതെ, ഞങ്ങളെ കൊതിപ്പിച്ചു പോയ സൈഗാളിനായി..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ