പേജുകള്‍‌

മായാത്ത ഓർമ്മകൾ


University of Calicut, Thenjippalam

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര  ധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത്‌ തരുമോ
ഇനിയൊരു ജന്മം കൂടി.


ഇന്നലെ ഞാനൊരു യാത്ര പോയി...ഉദ്യാനനഗരിയായ ബാംഗ്ലൂരിലെ നാലുചുവരുകൾക്കുള്ളിൽ നിന്ന് കാതങ്ങൾ താണ്ടി, ഏറെ  വർഷങ്ങൾ പിന്നിലേക്കാക്കി മനസ്സുകൊണ്ടൊരു യാത്ര.. ഒരു തീർത്ഥയാത്ര....

തേഞ്ഞിപ്പലം ആസ്ഥാനമായി സ്ഥിതി ചെയ്യുന്ന കോഴിക്കോട് സർവ്വകലാശാല..ഏക്കറുകളോളം പടർന്നുകിടക്കുന്ന ഈ ക്യാമ്പസ്സിൽ ഞങ്ങളുടെ കാൽപ്പാടുകൾ ഇപ്പോഴും എനിക്ക് വ്യക്തമായി  കാണാം..ഞങ്ങളുടെ മണം ഇവിടുത്തെ കാറ്റിൽ  നിറഞ്ഞുനിൽക്കുന്നുണ്ട്.. .ഭൗതികശാസ്ത്രത്തിന്റെ ക്ലാസ് ചുമരുകളിൽ ഞങ്ങളുടെ ശബ്ദം പ്രതിധ്വനിക്കുന്നത് എനിക്ക് കേൾക്കാം..കളിചിരികൾ കേൾക്കാം..ഇവിടെയാണ് ഞങ്ങൾ രണ്ടു വർഷം ജീവിച്ചത്...ഇവിടെ വച്ചാണ് ഞങ്ങൾ സ്നേഹിക്കാൻ തുടങ്ങിയത്..ഞങ്ങൾ പരസ്പരം മനസ്സിലാക്കാൻ തുടങ്ങിയത്..ഞങ്ങൾ എന്നാൽ നാട്ടിപുറത്തിന്റെ വിശുദ്ധിയുമായി ബസ്സിറങ്ങി വന്ന 16 യുവതിയുവാക്കൾ..ഞങ്ങൾക്ക് മുൻപും പിൻപും  വന്നവർ..ജീവിതത്തിലെ നിർണ്ണായകഘട്ടം താണ്ടാൻ സ്വപ്നങ്ങളും ആകുലതകളുമായി വന്നിറങ്ങിയവർ..പരസ്പരം സ്നേഹിച്ചും കലഹിച്ചും കളിയാക്കിയും കരയിച്ചും രണ്ടു വർഷത്തെ രണ്ടു നിമിഷമാക്കി മാറ്റി ഞങ്ങൾ..കടന്നുപോയ ഓരോ നിമിഷവും  യുഗങ്ങളോളം നീണ്ടുനിൽക്കുന്ന ഓർമ്മകളാക്കി മാറ്റി...ഞങ്ങൾ ചവുട്ടിമെതിച്ച്‌ കടന്നുപോയ പാതകൾ..ഞങ്ങളുടെ  കിന്നാരം കേട്ട് തലയാട്ടിയ വൃക്ഷത്തലപ്പുകൾ..കാതിൽ രഹസ്യങ്ങൾ ഓതി ഞങ്ങളെ തഴുകി കടന്നു പോയ മന്ദമാരുതൻ...മറക്കാനാവുന്നില്ല, ഒന്നും...ഒന്നും..

ഭാർഗവി നിലയം പോലെ മുന്നിൽ പ്രത്യക്ഷമായ ഹോസ്റ്റൽ കെട്ടിടങ്ങൾ..ഭയാശങ്കകളോടെ ആദ്യദിനങ്ങൾ കഴിച്ചുകൂട്ടിയ ഹോസ്റ്റൽ മുറികൾ..എന്നാൽ ദിവസങ്ങൾ കഴിയവേ, കണ്ണുരുട്ടി സ്വീകരിച്ചവന്റെ തോളിൽ കയ്യിട്ട് സഭ്യവും അസഭ്യവും പറഞ്ഞു ചിരിച്ച നിമിഷങ്ങൾ..കുളിരാർന്ന കാറ്റേറ്റ് ടെറസ്സിൽ മലർന്നു കിടന്നു നക്ഷത്രങ്ങളെ നോക്കി കിനാവ് കണ്ടത്..സുന്ദരികളായ പെൺകിടാങ്ങളെ പ്രേമപൂർവ്വം കടാക്ഷിച്ചത്‌..വിശേഷങ്ങൾ പരസ്പരം പങ്കുവച്ചത്..കോഴിക്കോടൻ നഗരക്കാഴ്ചകളിലേക്ക് ഊളിയിട്ടത്..മാനാഞ്ചിറയിൽ വട്ടം കൂടിയിരുന്നത്..സാഗറിന്റെ രുചിയറിഞ്ഞത്..തേഞ്ഞിപ്പലത്തിന്റെ സൗന്ദര്യം മുഴുവനും ആവാഹിച്ച ബ്യൂട്ടീസ്‌പോട്ടിൽ ഒറ്റക്കും തെറ്റക്കും ചെന്നിരുന്ന് നേരം കളഞ്ഞത്..പകലോൻ അറബിക്കടലിനക്കരയിലേക്ക് തുഴഞ്ഞു പോകുമ്പോൾ ഇത്തിരി വേദനയോടെ എന്നാൽ ഒത്തിരി പ്രതീക്ഷകളോടെ തിരിച്ചു നടന്നത്..ഭാവിയെപ്പറ്റി തോരാതെ സംസാരിച്ചത്...ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ വിഷണ്ണരായത്..സഹകരണഭവനിൽ ചെന്ന് മസാലദോശയുടെയും പഴംപൊരിയുടെയും ഗന്ധം മൂക്കു വിടർത്തി ആവോളം വലിച്ചെടുത്തത്..പറ്റുബുക്കിൽ കണക്കെഴുതി കാന്റീനിൽ നിന്നും  മൂക്കുമുട്ടെ തിന്നത്..നിശബ്ദത തളം കെട്ടി നിൽക്കുന്ന വായനശാലകളിൽ മണിക്കൂറുകൾ ചെലവഴിച്ചത്..ഒരുമയോടെ,ആവേശത്തോടെ ഓണവും ക്രിസ്തുമസും ആദ്യമായി ആസ്വദിച്ചത്..ഇടനാഴികളിലൂടെ പാറി നടന്നത്...പാടിയും ആടിയും ഉല്ലസിച്ചത്..പുസ്തകങ്ങൾക്ക് മുന്നിൽ തല പുകച്ചിരുന്നത്.. സ്വാതന്ത്ര്യത്തിന്റെ സുഖമറിഞ്ഞത്..പല നാട്ടിൽ പല തരത്തിൽ ജനിച്ചു വളർന്നവർ കൂടപ്പിറപ്പുകളായത്..ആർക്കൊക്കെയോ ഏട്ടനും അനിയനും ആയത്..ഗുരു-ശിഷ്യ ബന്ധത്തിന്റെ ആഴമറിഞ്ഞത്..ഒടുവിൽ എല്ലാ ഓർമ്മകളും മനസ്സിൽ ചേർത്തുപിടിച്ച് ജീവിതം കെട്ടിപ്പടുക്കാൻ ഇറങ്ങിത്തിരിച്ചത്.. അങ്ങനെ എന്തെല്ലാം ഓർമ്മകൾ..പറഞ്ഞാൽ തീരില്ല ഒന്നും..മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ് ഓരോ ഇടവഴികളും പുൽക്കൊടികളും കണ്ടുമുട്ടിയ മുഖങ്ങളും ഇന്നലെയെന്നപോലെ..

സുഹൃത്തുക്കളായ ഗിരീഷും ദീപക്കേട്ടനും ഷജുവും സ്വന്തം വേലായുധേട്ടനും ഓർമ്മകൾ നടമാടുന്ന ആ മണ്ണിലേക്ക് പോകുന്നുവെന്നറിഞ്ഞപ്പോൾ ഒരു പക്ഷെ അവർക്കു മുൻപേ ഞാൻ അവിടെ എത്തിയിരുന്നു..ആ ഗന്ധം നുകർന്ന്, കളിചിരികൾ കേട്ട്..അദ്ധ്യാപകരോട് തമാശ പറഞ്ഞ്..ക്ലാസ്സ്മുറിയിൽ തല ചായ്ച്ച്..കുട്ടേട്ടന്റെ കടയിൽ നിന്ന് പൊറോട്ടയും പാലും കഴിച്ച്..വില്ലൂന്നിയിലെ ഭഗവാനെ വണങ്ങി..ഓരോ മുക്കും മൂലയും കണ്ട് ഞാൻ അങ്ങനെ നടന്നു ഒരുപാട് നേരം..ആ പഴയ ഇരുപതുകാരനായി..അവർ മടങ്ങിയിട്ടും കാഴ്ചകൾ ഇപ്പോഴും മായുന്നില്ല എന്റെ മുന്നിൽ നിന്ന്...ഓർമ്മകളുടെ വേലിയേറ്റത്തിൽ കടലലകൾ പോലെ അവ തീരത്തേക്ക് എത്തിനോക്കിക്കൊണ്ടേയിരിക്കുന്നു..ആ ഓർമ്മകളും അവ സമ്മാനിച്ച സൗഹൃദങ്ങളും ഇന്നും ഹൃദയത്തോട് ചേർത്തുനിർത്തിയിട്ടുണ്ട് ഞാൻ..കൈവിടാതെ..ഒരിക്കലും  കൈമോശം വരരുതെന്ന പ്രാർത്ഥനയോടെ..

2 അഭിപ്രായങ്ങൾ:

  1. എന്റമ്മോ എന്റെയും യൂണിവേഴ്സിറ്റിയാണ്.... മറക്കാൻ പറ്റാത്ത മുതലാണ് :-D

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജീവിതത്തിലെ വസന്തകാലത്തെ കുറിച്ച് ആർക്കെങ്കിലും മറക്കാൻ കഴിയുമോ സുഹൃത്തേ..?

      ഇല്ലാതാക്കൂ