പേജുകള്‍‌

അച്ഛൻ




ഇടനെഞ്ചിൽ പടരുന്ന സ്നേഹമായി
കുളിരായി മനസ്സിൽ നിറയുമച്ഛൻ 
കാറ്റു പോൽ തലോടുമമ്മയെങ്കിൽ
അച്ഛനോ അമ്പിളി പോൽ ദൂരെ നിൽപ്പൂ

കവിളിലായ് ചുടുമുത്തം നൽകിയതും
സ്നേഹേണ കണ്ണുനീർ ഒപ്പിയതും
ഇളംകാറ്റായ് കുറുനിര തഴുകിയതും 
ഓർമ്മയിലിന്നൊരു ജലരേഖ പോലെ

താരാട്ട് പാടീല മാറോട് ചേർത്തില്ല
കഥകൾ ചൊല്ലിയതോർമ്മയില്ല
വാരിപ്പുണർന്നിരുന്നോ അച്ഛനെന്നെ-
യെന്നമ്മയോടൊന്നുമാരാഞ്ഞുമില്ല

കണ്ണ് ചുവന്നതും ശബ്ദമുയർന്നതും
മായാതെ മനതാരിൽ തെളിഞ്ഞിടുന്നു
കണ്ണ് നിറഞ്ഞതും മേനി തളർന്നതും
ഒന്നുമേ മക്കൾ അറിഞ്ഞുമില്ല

കൈവിരൽത്തുമ്പിലൂഞ്ഞാലാട്ടിയില്ല 
കൈചൂണ്ടി നേർവഴി കാട്ടിത്തന്നു
കളിവഞ്ചിയുണ്ടാക്കി കളിച്ചതില്ല
തോണിയായി ഓളങ്ങൾ മുറിച്ചുനീന്തി

ഓർമ്മയിൽ ഇല്ലൊരു കൈനീട്ടവും 
ഒളിതൂകും ഓണപ്പുടവ പോലും
ഓർക്കുന്നു ഞാനാ മുഖപദ്മത്തിൽ
വിശേഷമായി കണ്ടൊരാ മന്ദഹാസം

മക്കൾ തൻ വേദനയിലമ്മ കരഞ്ഞു
അച്ഛനോ കരയാതെ കൂടെനിന്നു
ചങ്കു പിടഞ്ഞതും നിദ്രയകന്നതും
മക്കളറിയാതെ അടക്കിവെച്ചു

നുകം ചുമന്നീടുന്നു ഋഷഭമായി
അവിശ്രമം ജീവിതപാടത്തൂടെ
ഭാരമൊഴിയാനും ക്ഷീണമകറ്റാനും
മോഹമുണ്ടെങ്കിലും നിവൃത്തിയില്ല

ജീവിതസായാഹ്നം എത്തിനിൽക്കേ
മക്കടെ സാമീപ്യം കൊതിക്കും താതൻ
പറയാതെ കരയാതെ കാത്തിരിപ്പൂ വൃഥാ
താങ്ങായി തണലായവർ വന്നണയാൻ

കാലമേറെക്കടന്നുപോയി ഞാനിന്ന്
രണ്ടു കിടാങ്ങൾക്ക് അച്ഛനായി
നെഞ്ച് പിടഞ്ഞൊരാ അച്ഛന്റെ വേദന
അറിയുന്നതുണ്ടുഞാൻ വേണ്ടുവോളം

ചാരത്തണച്ചു തലോടിയില്ലെങ്കിലും
അച്ഛന്റെ സ്നേഹം കുറയുകയില്ല
അച്ഛനെ അറിയണമെങ്കിലോ നമ്മളും
അച്ഛനായി ജീവിതം അറിഞ്ഞീടേണം

തണൽ വിരിക്കും മരമാകുമോരച്ഛൻ
കുളിരേകുന്ന കുളിർക്കാറ്റുമാകും
ആതപമേകുന്നു അരുണനായി
മഴത്തുള്ളിയായി ദാഹവുമകറ്റിടുന്നു

ഔന്നത്യമേറും സ്വർലോകത്തേക്കാൾ
എന്നച്ഛനെ വാഴ്ത്തുന്നതെത്ര സത്യം
കാണാത്ത സ്നേഹത്തിൻ സുഗന്ധമായ്
അച്ഛനെ ഓർത്തീടാം എന്നുമെന്നും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ