പേജുകള്‍‌

വെളിച്ചം മറഞ്ഞപ്പോൾ...

 

വെറുതെയിരിക്കുമ്പോൾ കുത്തിക്കുറിച്ച വരികൾ, ഒരു സുഹൃത്ത് വഴി സംഗീതം സിരകളിൽ നിറഞ്ഞ ഒരു ചെറുപ്പക്കാരന്റെ കയ്യിലെത്തി. അവൻറെ  ഹൃദയത്തിൽ നിന്നും വിരിഞ്ഞ ഈണം അവൻറെ ചുണ്ടിലൂടെത്തന്നെ  പുറത്തിറങ്ങി. എനിക്കറിയാത്ത ഏതോ നല്ല കലാകാരന്മാർ അതിന് മനോഹരമായ ദൃശ്യം ചമയ്ക്കാനുമെത്തി (താഴെ കൊടുത്തിരിക്കുന്ന പാട്ടിലെ മൂന്നാമത്തെ ചരണം ദൃശ്യാവിഷ്കാരത്തിൽ ഉൾപ്പെടുത്തിയിട്ടില്ല).

കാണുക:  https://youtu.be/Ma2fDkjB21w


എന്റെ പകലിനെ ഇരുളിൽ താഴ്ത്തി
എങ്ങോ പോയ്മറഞ്ഞു നീ
എങ്ങോ പോയ്മറഞ്ഞു
അമ്മയെ വേർപെട്ട പൈതലിനെപ്പോൽ
പകച്ചു നിൽപ്പൂ ഇവിടെ 
ഞാൻ വിതുമ്പി  നിൽപ്പൂ ഇവിടെ

വെയിലേറ്റു വാടാതെ മഴയേറ്റ് നനയാതെ
കുടയായി എന്നെ നീ കാത്തിരുന്നു
മാറോട് ചേർത്ത് പിടിച്ചിരുന്നു
പൂത്തുമ്പിയായി നമ്മൾ പാറിയില്ലേ
പൂക്കളിൻ തേൻ നുകർന്നില്ലേ
മെല്ലെ രാവിലലിഞ്ഞു ചേർന്നില്ലേ

മുഖമൊട്ടു വാടിയാൽ ഞാനൊന്നു തളർന്നാൽ
നിന്മിഴിക്കോണും നനഞ്ഞിരുന്നു
എന്നിൽ നീ ആശ്വാസം ചൊരിഞ്ഞിരുന്നു
ഒരുപാട് കാതം അലഞ്ഞതല്ലേ
കാഴ്ചകളേറെ കണ്ടതല്ലേ
നമ്മൾ എല്ലാം മറന്നൊന്ന് പാടിയില്ലേ

വൃശ്ചിക കുളിരിലും ഇടവപ്പാതിയിലും
സ്വപ്നങ്ങളേറെ നെയ്തുകൂട്ടി
ഒരു മെയ്യും മനവുമായി കഴിഞ്ഞു നമ്മൾ
എന്നെ തനിച്ചാക്കി നീ മറഞ്ഞു
ആട്ടവും പാട്ടും മറന്നുപോയി
എൻ സ്വപ്നങ്ങളെങ്ങോ പോയി മറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ