പേജുകള്‍‌

അഭിമന്യു

പുരാണത്തിൽ നാം കേട്ട ഒരു അഭിമന്യുവുണ്ട്, ദ്വാപരയുഗത്തിലെ അഭിമന്യു..
വില്ലാളി വീരനായ അർജ്ജുനന്റെ പുത്രൻ..
ഭഗവാൻ  കൃഷ്ണന്റെ അനന്തിരവൻ...
രാജകൊട്ടാരത്തിന്റെ സമൃദ്ധിയിൽ വളർന്നവൻ...
അച്ഛനെപ്പോലെ തന്നെ വില്ലാളിവീരനായി തീർന്നവൻ ...
ഗർഭസ്ഥശിശുവായിരിക്കുമ്പോൾ തന്നെ ചക്രവ്യൂഹം ഭേദിക്കാൻ പഠിച്ചവൻ..
അച്ഛന്റെ ശത്രുക്കളെ അവൻ തന്റെയും ശത്രുക്കളായി കണ്ടു..
അച്ഛന്റെ വിജയം തന്റെയും...
പക്ഷേ ഒരിക്കൽ പിഴച്ചു, ഒരിക്കൽ മാത്രം..ശത്രുക്കളുടെ ചതി മനസ്സിലാക്കാൻ അവന്  കഴിഞ്ഞില്ല..അല്ലെങ്കിൽ അത് തിരിച്ചറിയാൻ അവൻ വൈകിപ്പോയിരുന്നു...
ബന്ധുക്കളായ ശത്രുക്കൾ ചമച്ച ചക്രവ്യൂഹത്തിൽ പെട്ട് പൊരുതി മരിക്കേണ്ടി വന്നു അവന്... 
അതും ചതിയിലൂടെയുള്ള ആക്രമണത്തിൽ.. 
നിരായുധനായി, പക്ഷെ വീരനായി, അഭിമാനിയായി മഹാഭാരതയുദ്ധത്തിന്റെ പതിമൂന്നാം ദിവസം കുരുക്ഷേത്രയുദ്ധഭൂമിയിൽ അവൻ നിലം പതിച്ചു, തന്റെ പതിനാറാം വയസ്സിൽ.. 
പരാക്രമശാലിയായ, വില്ലാളിവീരനായ അഭിമന്യു എല്ലാ അസ്ത്രശസ്ത്ര വിദ്യകളും സ്വായത്തമാക്കിയിരുന്നു, ചക്രവ്യൂഹത്തിൽ നിന്ന് പുറത്തു കടക്കാനുള്ള തന്ത്രമൊഴിച്ച്..!!!!

അത് വ്യാസൻ കരുതിവച്ച അവസരമായിരുന്നു...
ചക്രവ്യുഹത്തിൽ ചതിയിൽ പെട്ട് മരിക്കണം എന്ന വിധി നടപ്പിലാക്കാനുള്ള സമർത്ഥമായ ഒരായുധം....

ഇപ്പോൾ നാം മറ്റൊരു അഭിമന്യുവിനെക്കൂടി അറിയും...
കുലമഹിമയും പ്രതാപവും അവകാശപ്പെടാൻ കഴിയാത്തവൻ..
തോട്ടം തൊഴിലാളിയായ മനോഹരന്റെ മകൻ...
ഒറ്റമുറി വീട്ടിലെ ആർഭാടത്തിൽ വളർന്നവൻ...
തനിക്കുവേണ്ടി  ജീവിതം മാറ്റിവച്ച സഹോദരന്റെ ഹൃദയവിശാലതയ്ക്കു മുൻപിൽ പൊട്ടിക്കരഞ്ഞവൻ..
പഠിക്കണമെങ്കിൽ സ്വയം സമ്പാദിക്കണം എന്ന് തിരിച്ചറിഞ്ഞവൻ...
ഒരു പക്ഷെ ജനിച്ചപ്പോൾ തന്നെ സ്നേഹിക്കാൻ മാത്രം പഠിച്ചവൻ..
ഒരു കൊടി കൈയിൽ പിടിക്കുമ്പോഴും മറുകൊടിക്കീഴിലുള്ളവരെ ഹൃദയത്തോട് ചേർത്ത് നിർത്തിയവൻ..
ആരെയും ശത്രുവായി കാണാതെ എല്ലാവരെയും മിത്രമായിക്കണ്ടവൻ..
പക്ഷെ അവിടെ അവനും പിഴച്ചു..
ഇരുട്ടിന്റെ മറപറ്റി ഒരു കൈയിൽ കത്തിയും മറുകൈയിൽ ഇരുമ്പുകട്ടയുമായി വന്ന നരാധമന്മാരായ ശത്രുക്കളെ തിരിച്ചറിയാൻ കഴിഞ്ഞില്ല അവന്..അവർ ചമച്ച ചക്രവ്യൂഹത്തിൽ പെട്ടുപോയി അവൻ...അവരുടെ ചതി തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു..
നെഞ്ചുപിളർന്നവർ അട്ടഹസിച്ചപ്പോൾ, നിസ്സഹായനായി, നിരായുധനായി, ഏകനായി അവൻ മരണത്തെ പുൽകി, വിദ്യയുടെ ക്ഷേത്രാങ്കണത്തിൽ വച്ച്..തന്റെ പത്തൊമ്പതാം വയസ്സിൽ...
ഇവൻ ആധുനികയുഗത്തിലെ അഭിമന്യു, കലിയുഗത്തിലെ അഭിമന്യു...

അഭിമന്യു എന്നാൽ പരാക്രമശാലി, ദീർഘബാഹു, അഗ്നിസദൃശൻ എന്നൊക്കെയാണ് അർത്ഥങ്ങൾ. പുരാണത്തിലെ അഭിമന്യു അച്ഛനെ പോലെ വീരശൂരപരാക്രമശാലിയായിരുന്നു. കർണ്ണൻ, കൃപർ,ദ്രോണർ, അശ്വത്ഥാമാവ്, കൃതവർമ്മാവ്‌ , ബൃഹദ്ബലൻ എന്നിവർ എത്ര ശ്രമിച്ചിട്ടും വധിക്കാൻ കഴിയാത്തപ്പോഴാണ് ചക്രവ്യൂഹത്തിൽ പെടുത്തി ചതിച്ചു കൊന്നത്. 
അഭിമന്യുവിന്റെ വീരമരണം പാണ്ഡവരെ തളർത്തിയെങ്കിലും വർദ്ധിച്ച വീര്യത്തോടെ അവർ പോരാടുകയും ചതിയന്മാരായ ശത്രുക്കളെ മുഴുവൻ നശിപ്പിക്കുകയും ചെയ്തു. അധർമ്മത്തിന്റെ മേൽ ധർമ്മം വിജയം നേടി, അനിവാര്യമായ വിജയം.

പക്ഷെ ഈ അഭിമന്യു?
മേല്പറഞ്ഞ വിശേഷണങ്ങൾക്ക് ഒന്നിനും അവൻ അർഹനായിരുന്നില്ല.. പകരം സ്നേഹശാലിയായിരുന്നു..തന്റെ ചെറുകൈകളാൽ എല്ലാവരെയും ചേർത്തുനിർത്തിയവനായിരുന്നു..  സാധാരണയിൽ സാധാരണക്കാരനുമായിരുന്നു. എന്നിട്ടും ശത്രുക്കളുടെ ചക്രവ്യൂഹത്തിൽ പെട്ട് പിടഞ്ഞു മരിക്കേണ്ടി വന്നു..!!!!  
കാലത്തിന്റെ ക്രൂരമായ തമാശ..അല്ലാതെന്ത്..???
ഇവിടെയും അഭിമന്യുവിന്റെ മരണം ധർമ്മസംസ്ഥാപനത്തിന്, അധർമ്മികളുടെ നാശത്തിന് കാരണമാകുമോ? അതോ ഇരുട്ടിന്റെ മറവിലിരുന്നു അവർ പിന്നെയും പിന്നെയും ആയുധത്തിനു മൂർച്ച കൂട്ടുമോ, അടുത്ത ഇരയ്ക്കായി? 
കാത്തിരുന്ന് കാണുക തന്നെ വേണം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ