പേജുകള്‍‌

വിരഹം

അപ്രതീക്ഷിതമായി എന്റെ മനസ്സിൽ വേദനകൾ തീർത്ത രണ്ടു വ്യക്തികളെ ഞാൻ ഓർത്തെടുക്കുന്നു. രണ്ടുപേരുടെയും വേർപിരിയൽ എന്നെ എങ്ങിനെ ബാധിച്ചു എന്ന് ഈ ലേഖനം പറയുന്നു. ഒരാൾ അനിവാര്യമായ മരണത്തിലേക്ക് യാത്രയായപ്പോൾ മറ്റൊരാൾ നടത്തിയതാകട്ടെ ജോലി സംബന്ധമായ യാത്രയും. ആദ്യത്തെയാളുടെ മരണവാർത്തയും  മറ്റെയാളിനോട് ഞാൻ വൈകാരികമായി യാത്ര പറഞ്ഞ് പിരിഞ്ഞതും ഒരേ ദിവസമാണെന്ന യാദൃശ്ചികതയും ഇവിടെയുണ്ട്.  

                                                                                     **************
നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന അനേകം മുഖങ്ങളിൽ ഒന്ന്, അങ്ങിനെയായിരുന്നു ഇന്നലെ വരേയ്ക്കും. അതിനപ്പുറത്തേക്ക് ആ ബന്ധത്തിന് ഒരർത്ഥവും പ്രാധാന്യവും ഞാൻ കല്പിച്ചിരുന്നില്ല. പക്ഷെ അപ്രതീക്ഷിതമായി അനിവാര്യമായ മരണത്തിലേക്ക് അയാൾ യാത്രയായപ്പോൾ ഞാൻ അറിയുന്നു, എന്റെ ഉള്ളിലെവിടെയോ അയാൾക്കൊരു സ്ഥാനമുണ്ടായിരുന്നു എന്ന്.

പുറകിലോട്ടു ചീകിയൊതുക്കിയ മുടി, നെറ്റിയിൽ ചെറുനീളത്തിലുള്ള കുങ്കുമക്കുറി, നരച്ച കുറ്റിത്താടി, വിടർന്ന ചിരി, ഒതുങ്ങിയതും എന്നാൽ അധികം ഉയരമില്ലാത്തതുമായ ശരീരം, ജോലി ചെയ്യാനുള്ള ഉത്സാഹം  - ഇത്രയുമായിരുന്നു അയാളിൽ ഞാൻ ശ്രദ്ധിച്ച അടയാളങ്ങൾ. ഞാൻ ജോലി ചെയ്യുന്ന ഓഫീസിനു പുറത്തായി, നടപ്പാതയിൽ മറ്റു പലരെ പോലെ അയാളും ഒരു തട്ടകടയിൽ തന്റെ ഉപജീവനമാർഗ്ഗം കണ്ടെത്തുകയായിരുന്നു. അയാൾ അവിടെ വന്നതെന്നാണെന്നോ, ഞാൻ അയാളെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നാണെന്നോ എന്നൊന്നും എനിക്കിപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്, അയാളെ കണ്ടുമുട്ടി പിന്നെയും കുറേനാളുകൾ (അതോ മാസങ്ങളോ?) കഴിഞ്ഞാണ് ഞങ്ങൾ (സന്ദീപും സനീഷും പിന്നെ ഞാനും) ആ കടയിൽ നിന്നും ചായ കുടിക്കാൻ തുടങ്ങിയത്. കുറെ മാസങ്ങളായി വൈകുന്നേരത്തെ ചായ പുറത്തു നിന്ന് കുടിക്കുക എന്നതാണ് ശീലം. പലരെയും മാറി മാറി പരീക്ഷിച്ചതിനുശേഷമാണ് അയാളുടെ കടയിൽ എത്തിയത്. അതും മറ്റ് സുഹൃത്തുക്കൾ അയാളുടെ ചായയെ പറ്റി നല്ലത് പറയുന്നത് കേട്ടത് കൊണ്ട് മാത്രം. നാട്ടിൻപുറത്തു കാണുന്നത് പോലെ വലിയ ഓട്ടുപാത്രത്തിൽ വെള്ളം തിളപ്പിച്ച് ചായപ്പൊടിയിട്ട അരിപ്പയിലൂടെ ഗ്ലാസ്സിലേക്കൊഴിച്ച് പാലും പഞ്ചസാരയും ചേർത്ത് നീട്ടിയടിച്ചാണ് അയാൾ ചായ ഉണ്ടാക്കിയിരുന്നത്. എന്ത് കൊണ്ടോ ഞങ്ങൾ ആ ചായയെ ഇഷ്ടപ്പെട്ടു. മറ്റു കടകളിൽ കാണുന്നതിനേക്കാളും വലുപ്പമുള്ള ഗ്ലാസ്സുകൾ. അതിൽ മുക്കാൽ ഭാഗം മാത്രമേ ചായ നിറക്കാറുള്ളൂ, ബാക്കി പതയും. ഗ്ലാസ് നിറച്ചും ചായ കാണാനാഗ്രഹിക്കുന്ന എന്നെ അത് തെല്ലൊന്ന്  അലോസരപ്പെടുത്തിയെങ്കിലും ഈ കടയിലെ നിത്യസന്ദർശകരായി ഞങ്ങൾ മാറുകയായിരുന്നു. കട തുറക്കാത്ത ദിവസങ്ങളിൽ മാത്രമാണ് ഞങ്ങൾ മറ്റു മേച്ചിൽപ്പുറങ്ങൾ തേടി പോയിരുന്നത്. ഒന്നോ രണ്ടോ അല്ലെങ്കിൽ ഏതാനും ദിവസങ്ങളോ  കഴിഞ്ഞ് അയാൾ തിരിച്ചുവന്നാൽ ഉടനെ ഞങ്ങൾ താവളം വീണ്ടും അവിടുത്തേക്ക്‌ തന്നെ മാറ്റുമായിരുന്നു. ദൂരെ നിന്ന് ഞങ്ങളെ കാണുമ്പോൾ തന്നെ ചിരിച്ചു കൊണ്ട് അയാൾ ചായയെടുക്കാൻ തുടങ്ങും.അത്യാവശ്യം മലയാളം അറിയാമായിരുന്നു അങ്ങേർക്ക്. ആ ചിരിയിൽ എന്തോ ഒരാകർഷണീയത ഞാൻ കണ്ടു. ഭാര്യയും മകളും ബന്ധുക്കളും അടങ്ങുന്ന സംഘമായിട്ടായിരുന്നു അയാൾ അവിടെ കട നടത്തിയിരുന്നത് (കൂടെയുള്ളവരെപ്പറ്റിയുള്ള വിവരങ്ങൾ തന്നത് സുഹൃത്തായ അനിലായിരുന്നു). ചായയോടൊപ്പം എണ്ണയിൽ വറുത്തെടുത്ത ചില പലഹാരങ്ങളും അവിടെയുണ്ടായിരുന്നു. പക്ഷെ ഞങ്ങൾ അതിൽ അധികം കൈ കടത്തിയില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആ കട അടച്ചു കിടക്കുന്നതു കണ്ട്  ഞങ്ങൾ വേറെ കടയിൽ കുടികെടപ്പ് തുടങ്ങി. പതിവുപോലെ ഒന്നോ രണ്ടോ ഏറിയാൽ നാലോ ദിവസത്തിനകം കട തുറക്കുമെന്ന് പ്രതീക്ഷിച്ച്‌ എന്നും വൈകീട്ട് ഞങ്ങൾ അതിന്റെ മുന്നിലെത്തും. ആളില്ല എന്ന് കാണുമ്പോൾ പുതിയ താവളത്തിലേക്ക് ചെല്ലും. ദസറ അവധിക്കു നാട്ടിൽ പോയതായിരിക്കും എന്നും അതല്ല കച്ചവടം മോശമായതിനാൽ  നിർത്തി പോയതായിരിക്കാമെന്നും ഒക്കെ ഞങ്ങൾ ആ അഭാവത്തെ വ്യാഖ്യാനിച്ചു. അയാളുടെ അസാന്നിദ്ധ്യം ഞങ്ങളുടെ ദിനചര്യയെ തെല്ലും ബാധിച്ചതേയില്ല. പതിവ് പോലെ പുതിയ കടയിൽ നിന്ന് ചായയും വാങ്ങി സൊറ പറഞ്ഞു ഞങ്ങൾ നേരം പോക്കി. ഏതാണ്ട് ഒരാഴ്ച മുൻപാണെന്ന് തോന്നുന്നു, കട വീണ്ടും തുറന്നിരിക്കുന്നത് കണ്ടു. എല്ലാവരും പഴയതു പോലെ ജോലിയെടുക്കുന്നു, അയാൾ ഒഴിച്ച്. അയാളെ മാത്രം അവിടെ കണ്ടില്ല. ഞങ്ങൾ ചോദിച്ചുമില്ല. അയാൾ ഇല്ലാത്തതിനാൽ ഞങ്ങൾ പുതിയ സങ്കേതത്തിലേക്കു നടന്നു. ദിവസങ്ങൾ നാലഞ്ച് കഴിഞ്ഞുപോയി.നമ്മുടെ നായകൻ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം പതിവുപോലെ കാര്യങ്ങൾ നടത്തിക്കൊണ്ടിരുന്നു.വേറെ എവിടെയെങ്കിലും കട തുടങ്ങിയിട്ടുണ്ടാകുമെന്ന് ഞങ്ങൾ പുതിയ വ്യാഖ്യാനം ചമച്ചു. ഇന്നലെ പതിവിനു വിപരീതമായി സതീഷും അനിലും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഈ കടക്കാരനെക്കുറിച്ചു മുൻപ് ഞങ്ങൾക്ക് പറഞ്ഞു തന്നതും അവരായിരുന്നു . അവർ കൂടെയുള്ളതിനാൽ എല്ലാവരും ആ കടയിൽ കയറി. കയറും മുൻപ് അനിൽ പറഞ്ഞ വാക്യം എന്നെ വല്ലാതെ അമ്പരിപ്പിച്ചു കളഞ്ഞു."ഇനി എന്നും നിങ്ങൾ ഇവിടെ നിന്നും ചായ കുടിക്കണം, നമ്മുടെ കടക്കാരൻ ഒരു അപകടത്തിൽ കുറച്ചു ദിവസം മുൻപ് മരിച്ചു പോയി.." അനിൽ തമാശ പറയുകയാണോ എന്ന് പോലും ഞാൻ ചിന്തിച്ചു. ഞങ്ങളുടെ വിദൂരചിന്തകളിൽ പോലും അങ്ങിനെയൊരു സാധ്യതയുണ്ടായിരുന്നില്ല. എന്നിൽ നിന്നും മറ്റുള്ളവർ ഇക്കാര്യമറിഞ്ഞപ്പോൾ അവർക്കും അവിശ്വസനീയമായി തോന്നി. ഞാൻ കടയിലെ ആൾക്കാരെ നോക്കി. അവിടെ ഒരു മാറ്റവും കണ്ടില്ല. അയാളുടെ ഭാര്യ പഴയതു പോലെ ചിരിച്ചു കൊണ്ട് എന്തോ എണ്ണയിലിട്ട് പൊരിക്കുന്നു. മോളും മറ്റുള്ളവരും അവരവരുടെ ജോലിയിൽ മുഴുകിയിരിക്കുന്നു. ചായയടിക്കുന്ന ആൾ മാത്രം മാറിയിരിക്കുന്നു. സാധാരണപോലെ തമാശകൾ പറഞ്ഞു കൊണ്ട് ഞങ്ങൾ ചായ കുടിക്കുന്നതിനിടയിൽ പതുക്കെ പതുക്കെ ഒരു നൊമ്പരമായി അയാൾ എന്റെ മനസ്സിലേക്ക് പടർന്നു കയറുന്നതു ഞാൻ അറിഞ്ഞു. തമാശകളിൽ മനസ്സിനെ ഉറപ്പിക്കാൻ കഴിയാതെ ഞാൻ വിഷമിച്ചു. ഒരു ചായ കുടിക്കുമെന്നല്ലാതെ ഇതുവരെ ഞങ്ങളാരും അയാളോട് സൗഹൃദം സ്ഥാപിച്ചിരുന്നില്ല, 'രണ്ട് ചായ' അല്ലെങ്കിൽ 'മൂന്ന് ചായ' എന്ന വാക്കല്ലാതെ അതിനപ്പുറത്തേക്ക് ഇതുവരെ ഒന്നും മിണ്ടിയിരുന്നില്ല. എന്നിട്ടും എങ്ങിനെയാണ് ഇയാൾ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചത്? എന്ത് കൊണ്ടാണ് ഈ മരണം എന്നെ വേദനിപ്പിക്കുന്നത്? ഈ ചോദ്യങ്ങൾക്കൊന്നും എന്റെ കൈയ്യിൽ ഉത്തരമില്ല. പക്ഷെ ഒന്ന് മാത്രം ഞാൻ അറിയുന്നു; നിഷ്കളങ്കമായി ചിരിക്കാറുണ്ടായിരുന്ന ഏറെക്കുറെ അപരിചിതനായ, പേരുപോലും അറിയാത്ത ആ മനുഷ്യന്റെ ഓർമ്മകൾ കുറച്ചുകാലം എന്നെ വിടാതെ പിന്തുടരുമെന്നതും ചെറുതായി നൊമ്പരപ്പെടുത്തുമെന്നതും.

                                                      *****************************************************

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരു പാട് കാലത്തെ പരിചയക്കാരാണെന്ന അവസ്ഥയിലേക്ക് മാറിയ ഒരു സ്നേഹബന്ധം. ജോലിസംബന്ധിയായ ഒരു യാത്ര മൂലം  അപ്രതീക്ഷിതമായി ആ ബന്ധത്തിന് അർദ്ധവിരാമം ഇടേണ്ടി വന്നപ്പോൾ അനുഭവിച്ച വേദനയിൽ നിന്ന് എഴുതിയ കുറിപ്പ്.

വിടർന്ന ചിരിയോടെ അവൻ എന്നെ ഇങ്ങോട്ട് പരിചയപെടുകയായിരുന്നു. കുറച്ചു ആഴ്ചകളായി എല്ലാ ശനിയും ഞായറും പരസ്പരം കാണുന്നത് കൊണ്ടായിരിക്കാം എന്നെ പരിചയപ്പെട്ടേക്കാം എന്നവന് തോന്നിയത്.അതൊരു തുടക്കമായിരുന്നു. ഒരു വലിയ സൗഹൃദത്തിലേക്ക് ഞങ്ങൾ പരസ്പരം കൈപിടിച്ച് നടന്നുകയറുകയായിരുന്നു. ഞങ്ങളുടെ മക്കൾ നൃത്തം പഠിക്കുന്ന കേരളസമാജത്തിലെ കണ്ടുമുട്ടലാണ് ഞങ്ങളെ പരിചയപ്പെടാൻ ഇടയാക്കിയത്. വെളുത്തു മെലിഞ്ഞ അധികം ഉയരമില്ലാത്ത ചിരിച്ച മുഖത്തോടെയുള്ള തൃശൂർക്കാരനായ ഒരു മേനോൻ യുവാവ്. ക്ലാസ് കഴിയുന്നത് വരെ ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരുന്നു മുഷിഞ്ഞിരുന്ന എന്നെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമായിരുന്നു ആ പരിചയപ്പെടൽ. ഡാൻസ് ക്ലാസ് നടക്കുന്ന ഒരു മണിക്കൂർ സമയം ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. ജോലിയെപ്പറ്റിയും കുടുംബത്തെപ്പറ്റിയും ഒക്കെ ചർച്ച ചെയ്തു. ഒരു മണിക്കൂർ കടന്നു പോകുന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. സംസാരപ്രിയരായിരുന്നു രണ്ടുപേരും എന്നതും അനുകൂലഘടകമായി. പച്ചക്കറി വാങ്ങാൻ പോകുമ്പോഴും സൂപ്പർമാർക്കെറ്റിൽ പോകുമ്പോഴും പരസ്പരം അനുഗമിച്ചു. അതിനിടയിൽ കുടുംബങ്ങൾ തമ്മിൽ പരിചയപ്പെട്ടു. കുട്ടികൾ തമ്മിൽ നല്ല കൂട്ടായി.അവന്റെ ഇളയകുട്ടി അമ്മിണി ഞങ്ങളുടെയും ഓമനയായി മാറി. അവളുടെ കൊഞ്ചലിൽ, കളിചിരിയിൽ ഞങ്ങളും സ്വയം മറന്നു. അവളുടെ കൂടെ കളിക്കാൻ എന്റെ മോൾക്കും ആവേശമായിരുന്നു. വെറുതെ ഇരുന്ന് മുഷിഞ്ഞിരുന്ന ഡാൻസ് ക്ലാസിനു പുറത്തുള്ള നിമിഷങ്ങൾ ചൂടേറിയ ചർച്ചകൾക്ക് വഴി മാറി. മോളേക്കാൾ ആവേശത്തോടെ ഞാൻ സമാജത്തിൽ പോകുന്നത് കാണുമ്പോൾ ഭാര്യ കളിയാക്കി. ആരെങ്കിലും ഒരാൾ നാട്ടിൽ പോയാൽ വല്ലാത്ത ശൂന്യതഅനുഭവപ്പെടുമായിരുന്നു. ഈ അടുപ്പം ഒരുമിച്ചു സമാജത്തിലെ കമ്മിറ്റിയിൽ ചേരുന്നതുവരെയായി. പക്ഷെ പെട്ടെന്നായിരുന്നു കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. ജോലിസംബന്ധമായ ആവശ്യത്തിന് അവൻ നെതെർലാന്റിൽ പോകാൻ തീരുമാനിച്ചു. വളരെ വേദനയോടെയാണ് ഞാനും എന്റെ കുടുംബവും ആ വാർത്ത ഏറ്റെടുത്തത്. ഹൃദയത്തിലെവിടെയോ ഒരു പോറലുണ്ടാക്കി അത്. പോകാൻ മനസ്സില്ലെന്ന് അവനും പറഞ്ഞു. മോൾക്കും വിഷമമായി. 'ഇനി എന്നാണ് അമ്മിണിയെ കാണാൻ പറ്റുക?' എന്ന് മോളും സങ്കടത്തോടെ ചോദിച്ചു. എല്ലാ ദുഖവും ഉള്ളിലൊതുക്കി ഞങ്ങൾ അവർക്ക് ആശംസകൾ നേരുകയാണ്. വീണ്ടും കാണാമെന്ന പ്രത്യാശയോടെ, ഈ സ്നേഹം ഇതുപോലെ നിലനില്കും എന്ന പ്രതീക്ഷയോടെ. അല്ലെങ്കിലും ജീവിതം എന്ന് പറയുന്നത് അപ്രതീക്ഷിതമായ ഉയർച്ചകളും താഴ്ചകളും സുഖവും ദുഖവും ഒക്കെ നിറഞ്ഞതാണല്ലോ. അത് അംഗീകരിച്ച്‌ മുന്നോട്ട് പോകുക എന്നത് നമ്മുടെ കടമയും.

2 അഭിപ്രായങ്ങൾ:

  1. വിരഹം എന്ന ടൈറ്റിൽ കണ്ടപ്പോൾ വെറുതെ എന്തൊക്കെയോ പ്രതീക്ഷിച്ചു ;-)

    രണ്ടാമത്തെ ആളെ പുടികിട്ടി :-D

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വെറുതെ എന്തെങ്കിലും പ്രതീക്ഷിക്കരുതെന്ന് ഇപ്പോൾ മനസ്സിലായില്ലേ? :-)

      ഇല്ലാതാക്കൂ