പേജുകള്‍‌

എന്റെ ഹൈക്കു കവിതകൾ - 1



1 .
കുറുക്കൻ പാവം!
പുളിക്കും മുന്തിരിയും
തീരാ ആശയും...

2 .
ഞാനൊരു കഥ പറയാം
ഒരു കഥയുമില്ലാത്തവന്റെ കഥ
കേൾക്കുമ്പോൾ അതുമൊരു കഥ
കേട്ടു കഴിഞ്ഞാൽ? കഥയും കഴിഞ്ഞു

3 .
പാതിയേയുള്ളൂ..
പരാതിയില്ല നൂനം
ശിരോലിഖിതം !!!

4 .
ദുഃഖങ്ങൾ തീരാത്ത നാട്ടിൽ
ഞാൻ മാത്രം എന്തിന് പെയ്തൊഴിയണം
എന്ന് മഴ

******മണ്ണാങ്കട്ട*****

5 .
ഭൂമിതൻ എതോ കോണിൽ നിന്നും
കരിയില തൻ വിലാപകാവ്യം മുഴങ്ങി
മണ്ണാങ്കട്ടെ, എൻ പ്രിയ കാമുക
നീയത്രേ ആദ്യത്തെ രക്തസാക്ഷി  !!!

6 .
ഞാൻ എന്തുപറഞ്ഞാലും
എങ്ങിനെ പറഞ്ഞാലും
എല്ലാവരും പറയുന്നു
മണ്ണാങ്കട്ട ...!!!!

7 .
നാരായമെന്ന കൂട്ടായ്മയിൽ
നിറയുന്നതൊരേ ചിന്ത
അത് മണ്ണാങ്കട്ടയത്രേ..

8 .
ലോകം? മണ്ണാങ്കട്ട

*****വിവാഹവാർഷികം*****
9 .
കവിതപോൽ തുളുമ്പുന്ന മുഖശ്രീയും
മോഹനമായൊരു രാജപൗരുഷവും
അർദ്ധനാരീശ്വരന്മാരായി വിളങ്ങീടുന്ന
ധന്യമുഹൂർത്തിന് ആശംസകൾ

*****പ്രഭാതം*****

10 .
ആസ്വാദനമനമുണർന്നു മെല്ലെ
കവിത നുകർന്നു ആനന്ദചിത്തരായി

*****ഒറ്റമരം*****

11 .
ശിഖരം ഒടിഞ്ഞും ഒടിച്ചും
പൂവിടാൻ മറന്നും തളർന്നും
വളരാതെ വളരുന്നു ഞാനി-
ന്നൊറ്റമരം ഈ തരിശുഭൂവിൽ

12 .
പൂവില്ല കായില്ല
ഇലകളൊന്നുമില്ല
കിളിക്കൊഞ്ചലില്ല, കൂടില്ല
ഊയലാടാൻ ചെറുബാല്യമില്ല
കാലത്തിൻ അക്ഷരത്തെറ്റുപോലെ
നിൽക്കുന്നു ഞാനൊരു ഒറ്റമരം

13 .
                   ആശിക്കുന്നു ഞാനിന്നും വ്യഥാ
                   വരും എനിക്കു കൂട്ടായ് ഒരു മരം

മേല്പറഞ്ഞ വരികളോട് കൂട്ടിച്ചേർത്തത്.......

ആ മരത്തിന്ന് കൂട്ടായി എത്തിടട്ടെ
ചെറുബാല്യങ്ങളും കൊച്ചു കിളികളും

                   പിന്നെ  പൂവും  കായും  
                  തേൻ കുടിക്കാനൊരു  കരിവണ്ടും

ആ കരിവണ്ടിൻ മൂളലേറ്റ്
പുഷ്പിണിയാവട്ടെ നന്മമരം

14 .
മരമൊരു വരമായി
വരമൊരു മരമായി
പൊള്ളുന്ന ഭൂമിയൊരു
പൂവനമായിടട്ടെ
പൂക്കൾ നിറയട്ടെ
പൂന്തേൻ നുകരട്ടെ
സ്നേഹം പടരട്ടെ
നമ്മൾ ഒന്നായിടട്ടെ

15 .
                     ജീവിതവഴിയിൽ എപ്പോഴോ.. 
                     ഞാനും നീയും 
                     ഒറ്റമരങ്ങൾ..
                     മാറ്റീടേണം ജീവിതയാത്ര യിൽ നമ്മൾ
                     ഒറ്റമരമായ് വാഴുന്നതും സന്തോഷമായ്

ഒറ്റമരമാണ് ഞാനെങ്കിലും
ഒറ്റയ്ക്കല്ല ഈ ജീവിതയാത്രയിൽ
വിധാതാവ് കല്പിച്ച കർമ്മങ്ങൾ
ഏറെയുണ്ടെനിക്ക് താണ്ടുവാൻ

                  ജീവിത കർമപഥത്തിൽ
                  വഴികാട്ടിയായ് വരും
                  ഒരുപാടൊറ്റമരങ്ങൾ

ഒറ്റമരത്തിന്നരികിലായി കുറെയേറെ
ഒറ്റമരങ്ങൾ ഞാൻ നാട്ടീടട്ടെ
ഒറ്റമരങ്ങളെല്ലാം ഒത്തു ചേർന്ന്
ഭൂമിയൊരു കാനനമാകുമല്ലോ
ആ ശീതളഛായയിൽ ചാഞ്ഞിരുന്നു
പാടാം നമുക്കന്നൊരു സ്നേഹഗീതം

16.
മരമേതയാലും അതിൽ
പൂക്കൾ നിറയട്ടെ
കിളികൾ പാടട്ടെ
പൂന്തേൻ നുകരട്ടെ
സ്നേഹം പടരട്ടെ
ഇവിടം നന്മകൾ പരക്കട്ടെ

17.
അന്ന്:-
കുളക്കരയിലാണെന്റെ താമസം
ചെറുബാല്യങ്ങൾ എൻ പ്രിയതോഴരായി
തെന്നലിൻ കരങ്ങളാൽ തഴുകിയുറങ്ങി
അരുണകിരണങ്ങൾ പൊൻനിറം നൽകി
കർക്കിടകത്തിൽ ഞാൻ നനഞ്ഞലിഞ്ഞു
ശ്രാവണത്തിൽ ഞാനൊരു പൂമരമായി
മകരം വന്നെന്നെ കുളിരണിയിച്ചു
മീനവും മേടവും ചിരി നിറച്ചു
കളിവാക്ക് ചൊല്ലുവാൻ കൂടെയുണ്ട്
കുഞ്ഞുമരങ്ങൾ എൻ കൂടപ്പിറപ്പുകൾ

ഇന്ന്:-
കുളമെല്ലാം ആരോ നികത്തിയെടുത്തു
മണ്ണിൽ ചവിട്ടാതെ ബാല്യങ്ങളും
തെന്നലിൻ കരങ്ങൾ തഴുകാൻ മറന്നു
സൂര്യകിരണങ്ങൾ എന്നെ തളർത്തീടുന്നു
കർക്കിടകത്തിലും ഞാൻ വിയർത്തീടുന്നു
ശ്രാവണത്തിലോ മുങ്ങിക്കുളിച്ചീടുന്നു
വൃശ്ചികം വന്നാലും മകരം പിറന്നാലും
കുളിരിന്റെ ഭംഗി ഞാൻ അറിയുന്നില്ല
മീനത്തിലോ ചിരി പടരുന്നില്ല
മേടത്തിൽ വാടി തളർന്നീടുന്നു
കളിവാക്ക് പറയാനിന്നാരുമില്ല
കൂടപ്പിറപ്പുകൾ മൃതിയടഞ്ഞു
പോയജന്മത്തിലെ ശാപവും പേറി
മഴകാക്കും വേഴാമ്പലെന്ന പോലെ
ഒറ്റയ്ക്ക് രാപ്പകൽ തപസ്സിരിക്കുന്നു
ആരോരുമില്ലാത്ത ഈ ഒറ്റമരം

*****മഴ*****

18.
പൊള്ളുന്ന വേനലിൽ
ആദ്യത്തെ മഴത്തുള്ളി
ആദ്യ പ്രണയത്തിൻ
ചുടു ചുംബനം പോലെ

19 .
മാനം കറുത്താൽ
മഴയും കാറ്റും ചെറുകുളിരും
മനം കറുത്താൽ
കണ്ണീരും മൃതിയും തീരാദുഃഖവും

20 .
നീയൊരു മഴയായി പെയ്യുമെങ്കിൽ
ഞാനൊരു തെന്നലായി പുണർന്നീടാം

21 .
പൂമുഖവാതിലിനരികെ
ചാരുകസേരയിൽ
ഞെളിഞ്ഞിരുന്നു
ഞാനാ മഴ കണ്ടു
കാറ്റിൻ കൈകളിൽ
തട്ടി ചിതറിയ മഴയാൽ
ഉടലാകെ നനഞ്ഞു എൻ
മനമാകെ തെളിഞ്ഞു

22 .
ആകാശം കരഞ്ഞു, മഴയായി പെയ്തിറങ്ങി
ഭൂമി ചിരിച്ചു പുതുജീവൻ കിളിർത്തു

23 .
മഴയോർമ്മകൾ
അതാണെന്റെ ബാല്യം

24 .
പണ്ടൊരു കാലം
തിരുവാതിരയ്ക്ക്
തിരി മുറിയാക്കാലം
ഇന്നത്തെ കാലം
തിരുവാതിരയ്ക്ക്
മഴ പൊഴിയാക്കാലം

25 .
നനഞ്ഞിറങ്ങിയ സിന്ദൂരം..
മുറിവേറ്റവൾ ഞാനോ മഴയോ..? 

ഒലിച്ചിറങ്ങിയ ശോണിമ..
മുറിവേറ്റത് അവൾക്കോ മഴയ്‌ക്കോ?

26.
മല കരഞ്ഞു പുഴ നിറഞ്ഞു
തോണിക്കാരന്റെ പശിയൊടുങ്ങി

*****വേനൽ*****

27 .
വെയിലേറ്റ് തളർന്ന
കുട കാത്തിരുന്നു
ഒരു മഴയേറ്റ്
കുളിരണിയാൻ

28 .
അവസാനത്തെ മരവും
വീഴ്ത്തിയശേഷം
സൂര്യനെ നോക്കി
മനുഷ്യൻ പറഞ്ഞു
ഹോ.. എന്തൊരു ചൂട് !!!

*****ചലനം*****

29.
ചലനത്തിൽ നിന്ന് ഉദിക്കുന്നു ലോകം
ചലനത്തിൽ വൃദ്ധി തേടുന്നു

30.
ചലനം അനശ്വരമാകുന്നു
ഞാനും നീയും ഈ മഹാപ്രപഞ്ചവും
ചലനത്തിന്റെ ബാക്കിപത്രങ്ങളത്രെ..

**************************

31.
പകൽ ഒഴിഞ്ഞു നേരമിരുണ്ടു
കവികൾ ഇപ്പോഴും ഒളിവിൽ
പ്രതീക്ഷയുടെ പൊന്കിരണവുമായി
കാത്തിരിപ്പൂ ഞാൻ മൂകമായി

32.
ഹിമകണം പൊതിഞ്ഞൊരീ മുകുളം
ഒരു പൊൻവെയിലേറ്റു ഉണരട്ടെ
പീലി വിടർന്നോരാ ദളങ്ങൾ
പനിമതി പോലെ തിളങ്ങട്ടെ

*****കാക്ക*****

33.
കാക്ക വിളിച്ചാലാരോ
വരുമെന്ന് ചൊല്ല്,
കാക്കയെ വിളിച്ചാൽ
ആരോ പോയെന്നും.

34.
വൃത്തിയില്ലാത്ത കാക്ക
എല്ലാം വൃത്തിയാക്കീടുന്നു
വൃത്തിമാനെന്ന് നടിക്കും മനുഷ്യ-
നെല്ലാം വൃത്തികേടാക്കുന്നു

35.
കാക്ക
പക്ഷിയെങ്കിലും
കിളിയല്ല
കൂടില്ലെങ്കിലും
കൂട്ടിലിടില്ല
കരയുമെങ്കിലും
പാടില്ല
കറുപ്പെങ്കിലും
ഏഴഴകില്ല

***************

36.
നിപ:

തലതിരിഞ്ഞ മനുഷ്യനായ്
തലതിരിഞ്ഞ വവ്വാലിന്റെ
തലതിരിഞ്ഞ പണിയായ
തലയിൽ കയറുന്ന പനി

37.
മുറ്റത്തേക്ക് ചാഞ്ഞിറങ്ങും മഴതുള്ളി കാണവേ
പുളിമാവിൻകൊമ്പൊന്നു  കാറ്റിലൂയലാടവേ
പഴയൊരാ പള്ളിക്കൂടമുറ്റത്ത് നിൽക്കവേ
ചന്ദനപ്പാടുള്ള അമ്പലമതിൽക്കെട്ട് കാണവേ
സ്വർണ്ണത്തളിക പൊഴിക്കുമാ ചന്ദ്രിക കാണവേ
ആകാശത്താരകൾ മിന്നിത്തിളങ്ങവേ
കുഞ്ഞു ചിറകുമായി പൂമ്പാറ്റ പാറവേ
കുട്ടിക്കരണം മറയും കുളക്കടവിലെത്തവേ
അച്ഛനുമമ്മയ്ക്കും ചുളിവുകൾ വീഴവേ
സംസാരസാഗരത്തിൽ നിലതെറ്റി വീഴവേ
നഷ്ടബോധത്തിന്റെ ദുഃഖം നിറയവെ
അറിയാതെ ഓതി ഞാൻ, മനസ്സേ ശാന്തമാകൂ

38.
മനുഷ്യൻ കാറ്റിനോടും
കാറ്റ് മേഘത്തോടും
മേഘം സൂര്യനോടും
സൂര്യൻ ആകാശത്തോടും
ആകാശം തന്നോടുത്തന്നെയും
ചോദിച്ചുകൊണ്ടേയിരുന്നു
ആരാണ് ഞാൻ,
എന്റെ സ്വത്വം എന്താണ്?

39.
വിജനമാം വഴിത്താരയിലെവിടെ നിന്നോ
വിരഹിണിയായൊരു ഗായികയെപ്പോൽ
പ്രണയാർദ്ര രാഗം പൊഴിക്കുമൊരു 
പുല്ലാങ്കുഴൽ നാദം ഞാൻ കേട്ട മാത്രയിൽ
വിദൂരതയിലെവിടെയോ നിദ്രപൂകും
നിന്നോർമകൾ എന്നുള്ളിൽ തുളുമ്പി സഖീ...

40.
അമ്മതൻ മടിയിൽ നിന്ന-
ടർത്തിമാറ്റിയ കുഞ്ഞുങ്ങളേ 
ഭാവി ഭാസുരമാക്കാൻ
അറിവേറ്റും അക്ഷരത്തെ
മാറോടു ചേർക്കുക
മാനത്തോളം വളരുക
അച്ഛനുമമ്മയ്ക്കുമീ നാടിനും
അഭിമാനമാകുക എന്നുമെന്നും

41.
ജീവിതമെന്ന മൂന്നക്ഷരം നൽകു-
മോരറിവിനോളം നൽകില്ല
ഒരു ശാലയുമീയുലകത്തിലെന്ന്
ഓർത്തു വളരുക എൻ കിടാങ്ങളേ

42.
അക്ഷരമോരോന്ന് ചേലോടെ ചേർത്ത്
അതിലൊരു ആശയം കൂട്ടിക്കലർത്തി
കവിതയുമായി ചിരിയോടെ ഓടിവരുന്ന
അനിലേട്ടൻ ഈ ഗ്രൂപ്പിൻ സൗഭാഗ്യമല്ലോ

43.
മരത്തിനും മുള്ളുണ്ട്, ഫലത്തിനും മുള്ളുണ്ട്
മീനിനും മൃഗത്തിനുമുണ്ട് കൂർത്ത മുള്ളുകൾ
എങ്കിലും വാക്കുകൊണ്ടേൽക്കും മുറിവിനോ-
ളമാവില്ല വേദനിപ്പിച്ചീടാൻ ഈ ചൊന്നവയ്ക്ക്

44.
ഒന്നുമേ ചൊല്ലാതെയറിയുന്നു ഞാനാ മനസ്സ്‌
കേൾക്കാമെനിക്കാ ഹൃദയമിടിപ്പുകളെൻ
പേരുച്ചരിക്കുന്നതുമാ മിഴിക്കോണിൽ നിറയും
കണ്ണുനീർത്തുള്ളിയിലെൻ മുഖം വിടരുന്നതും

45.
ഒരു വലിയ മണൽപരപ്പിൽ നിറയും
ചെറുകുളങ്ങളിൽ പുളയ്ക്കുവാനല്ലോ
ഒരു മഹാ സംസ്കൃതിക്കുടമയാം
നിളയ്ക്ക് വിധിയൊന്നോർക്ക നാം

46.
ഓർത്തുവച്ചിരുന്നു നിന്നെയെൻ ഹൃത്തിൽ
പുസ്തകത്താളിലെ മയിൽപ്പീലിപോലവേ
എന്നുമാപ്പീലിയെൻ കണ്ണിനാൽ തലോടവേ
കണ്ടു ഞാൻ നിൻ മുഖം ആ പീലിക്കണ്ണിലും

47.
1.
നീയറിഞ്ഞിരുന്നോ സഖീ -
യെൻ വലംകണ്ണ്‌ തുടിച്ചതും
ഹൃദയം തരളിതമായതും
ചുണ്ടുകൾ വിറച്ചതും നീ
ചാരത്തണയുമ്പോഴായിരുന്നു

നിന്റെ കണ്ണുകൾ തിളങ്ങിയതും
ചുണ്ടിൽ പുഞ്ചിരി വിടർന്നതും
കവിൾത്തടങ്ങൾ ചുവന്നതും
എൻ മുഖദർശനത്താലായിരു
ന്നെന്ന് ഞാനുമറിയാതെ പോയ്‌

2.
അറിഞ്ഞിരുന്നോ സഖീ
യെൻ വലംകണ്ണ് തുടിച്ചതും
ഹൃദയമിടിപ്പുകൾ നിൻ
പേരുരുവിട്ടതും നനുത്ത മീശ
വിയർത്തതും ചുണ്ടുകൾ
വിറയാർന്നതും മന്ദം മന്ദം നീ
ചാരത്തണയുമ്പോഴായിരുന്നെന്ന്?

അറിഞ്ഞതില്ല ഞാനാ കണ്ണിലെ തിളക്കവും
അധരത്തിൽ പുഞ്ചിരി വിരിഞ്ഞതും
ലജ്ജയാൽ നുണക്കുഴികൾ വിടർന്നതും
എൻ ഹൃദയമർമ്മരം നീ അറിഞ്ഞതിനാലെന്ന്

48.
തീരത്തെ വെൺപൂഴിയെ തൊട്ടും തലോടിയും
തന്നിലേക്കണയുന്ന പാദങ്ങൾ കെട്ടിപ്പിടിച്ചും
കളിവാക്കു ചൊല്ലിയും പുളച്ചും ചിരിച്ചും
അടങ്ങാത്ത ദാഹവും തീരാമോഹവുമായി
പിന്നെയും പിന്നെയും തീരത്തേക്കണഞ്ഞും
കിതച്ചും തിര തൻ ജീവിതം തുടരുന്നനസ്യൂതം

49.
പടിഞ്ഞാറൻ ചക്രവാളത്തിൽ
ചായങ്ങൾ കൊണ്ട് കോലങ്ങളെഴുതി
കതിരോൻ വിടവാങ്ങി
കാത്തിരിപ്പിന്റെ വേദനയേകി
പ്രതീക്ഷയ്ക്ക് ചിറകുകളേകി

50.
നീലാകാശം പൊന്നണിഞ്ഞു
ഒരു നാടൻ നവവധുവെ പോലെ
നവവരൻ പനിമതി ചന്ദ്രിക തൂകി
നാണിച്ചു മുഖം താഴ്ത്തി അവളിരുന്നു

അമ്മ വസുന്ധര തേങ്ങലടക്കി
മകളെ മൂകം യാത്രയാക്കി
ദുഃഖം ചാലിച്ച മിഴികളുമായി
താതനാം പകലോൻ പോയിമറഞ്ഞു

2 അഭിപ്രായങ്ങൾ: